The biography of Prophet Muhammad – Month 19

Admin June 6, 2024 No Comments

The biography of Prophet Muhammad – Month 19

Mahabba Campaign Part-531

Tweet 531

പ്രവാചക ചരിത്രത്തിലെ ചില സൈനിക നീക്കങ്ങൾ, അതിന്റെ പരിസരങ്ങൾ ലളിതമായി നാമൊന്ന് പരിചയപ്പെടുകയാണ്.

ഒന്ന്.
സരിയ്യത്തു ഹംസ എന്നറിയപ്പെടുന്ന നയതന്ത്ര സൈനിക നീക്കമാണ് ചരിത്രത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത്. തിരുനബിﷺയുടെ പിതൃ സഹോദരനായ ഹംസ(റ)യുടെ നേതൃത്വത്തിൽ മുഹാജിറുകളായ സ്വഹാബികൾ മാത്രം ഉള്ളതായിരുന്നു ആ സംഘം. വെളുത്ത പതാകയായിരുന്നു ആ സംഘം ഉപയോഗിച്ചിരുന്നത്. മർസദ് കന്നാസ് ബിൻ ഹുസൈൻ അൽ ഗനവി(റ) എന്ന ആളായിരുന്നു ആ പതാക വഹിച്ചിരുന്നത്. ഇസ്ലാമിക ചരിത്രത്തിലെ സൈനിക നീക്കങ്ങളുടെ കൂട്ടത്തിൽ ആദ്യ പതാക കൂടിയായിരുന്നു ഇത്. ഉബൈദ് ബിൻ ഹാരിസ്(റ) എന്നയാൾ വഹിച്ചതായിരുന്നു എന്നും അഭിപ്രായമുണ്ട്. ഖുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഈ സൈനിക നീക്കം. അപകടകരമായ വലിയ യുദ്ധങ്ങൾ ഉണ്ടാവരുതെന്ന് കരുതിയായിരുന്നു പുറപ്പെട്ടത്. ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വന്നപ്പോഴാണ് ഖുറൈശികൾ തന്നെ ബദറിന് കളമൊരുക്കുകയും യുദ്ധത്തിൽ പര്യവസാനിക്കുകയും ചെയ്തത്.

രണ്ട്.
സരിയ്യത്തു ഉബൈദ് ബിൻ അൽ ഹാരിസ് എന്നായിരുന്നു ഈ സംഘത്തിന്റെ പേര്. ജൂഹ്ഫയിൽ നിന്ന് 10 കിലോമീറ്റർ അകലെ റാബഗ് താഴ്‌വരയിലെ അഹ്യാ എന്നു പേരുള്ള ജലസ്രോതസ്സിന്റെ അടുത്തു വച്ച് അബൂസുഫിയാനെയും സംഘത്തെയും നേരിടാൻ വേണ്ടിയായിരുന്നു ഈ പുറപ്പാട്.

മൂന്ന്.
സരിയ്യത്തു സഅദ് ബിൻ അബീ വഖാസ് എന്നാണ് ഈ സൈനിക നീക്കം അറിയപ്പെടുന്നത്. അംറുൽ ബഹ്റാനി എന്നയാളാണ് വെളുത്ത പതാക വഹിച്ചിരുന്നത്. പകൽ വിശ്രമവും രാത്രി സഞ്ചാരവും എന്ന രീതിയായിരുന്നു ഈ സംഘം അവലംബിച്ചത്. അഞ്ചാം ദിവസം ഗസ്സാസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും ലക്ഷ്യം വെച്ചിരുന്ന സംഘം അവിടെ നിന്ന് വിട്ടു പോയിരുന്നു.

നാല്.
സരിയ്യത്തു അബ്ദുല്ലാഹി ബിൻ ജഹ്ശ്.
ഒരു ദിവസം രാത്രി നിസ്കാരം കഴിഞ്ഞപ്പോൾ പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. പ്രഭാത നിസ്കാരത്തിന് വരുമ്പോൾ ആയുധവും എടുത്തു വരണം. ഒരു സ്ഥലത്തേക്ക് നിങ്ങളെ ഞാൻ നിയോഗിക്കാൻ പോവുകയാണ്. പ്രകാരം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) ആയുധങ്ങളും കരുതി പ്രഭാതത്തിൽ തന്നെ എത്തി. പ്രവാചകൻﷺ നിസ്കാരം നിർവഹിച്ചു കഴിഞ്ഞു നോക്കുമ്പോൾ നേരത്തെ തന്നെ ഞാൻ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അപ്പോഴതാ ഖുറൈശികളിൽ നിന്നുള്ള ഒരു സംഘം അവിടെ എത്തിയിരിക്കുന്നു. പ്രവാചകൻﷺ ഒരു കുറിപ്പ് അബ്ദുള്ള(റ)യുടെ കയ്യിൽ നൽകി. എന്നിട്ട് പറഞ്ഞു. ഈ സംഘത്തെ നയിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുക. രണ്ടു രാത്രികൾ പിന്നിട്ടാൽ എന്റെ ഈ കുറിപ്പ് തുറന്നു നോക്കുക. ശേഷം, ആ കുറിപ്പിൽ ഉള്ളത് പ്രകാരം ചെയ്യുക. ഈ സംഘത്തിലും മക്കയിൽ നിന്ന് വന്ന സ്വഹാബികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എട്ടു പേരായിരുന്നു സംഘത്തിലെ അംഗങ്ങൾ. അബൂ ഹുദൈഫ(റ), സഅദ് ബിൻ അബീ വഖാസ്(റ), ഉകാശ(റ), ഉതുബത് ബിൻ ഗസ്വാൻ(റ), ആമിർ ബിൻ റബീഅ(റ), വാഖിദ് ബിൻ അബ്ദുല്ല(റ), ഖാലിദ് ബിനു ബുകൈർ(റ), സുഹൈൽബിൻ ബൈളാ(റ) തുടങ്ങിയവരായിരുന്നു അവർ. തുടർച്ചയായ രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം അബ്ദുല്ലാഹിബിൻ ജഹ്ശ്(റ) പ്രവാചകരുﷺടെ കുറിപ്പ് പരിശോധിച്ചു നോക്കുകയും നിർദ്ദേശാനുസരണം പ്രവർത്തിക്കുകയും ചെയ്തു. (വിശദാംശങ്ങൾ നേരത്തെ വായിച്ചു പോയിട്ടുണ്ട്.)

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-532

Tweet 532

അഞ്ച്.
സരിയ്യത്തു സൈദ് ബിൻ ഹാരിസ.
സൈദി(റ)ന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സൈനിക സംഘമായിരുന്നു ഇത്. ഖുറൈശികൾ ശ്യാമിലേക്കുള്ള വഴി ഉപേക്ഷിച്ച് ഇറാഖിലേക്കുള്ള മാർഗ്ഗം സ്വീകരിച്ചപ്പോൾ അവരെ പിന്തുടരാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു മുന്നേറ്റം നടത്തിയത്. ഖറദ എന്ന പ്രദേശത്ത് വെച്ച് ഖുറൈശികളെ കണ്ടുമുട്ടുകയും ഓപ്പറേഷൻ വിജയിപ്പിക്കുകയും ചെയ്തു. അതുവഴി സമരാർജിത സ്വത്ത് കണ്ടെടുക്കാനും കഴിഞ്ഞു.

ആറ്.
കഅബു ബിനുൽ അശ്റഫിന് നേരെയുള്ള സൈനിക നീക്കവും ഈ ഗണത്തിൽ നമുക്ക് പഠിക്കാനുള്ളതാണ്. അദ്ദേഹത്തിന്റെ കവിതകൾ പ്രവാചകനെﷺ ആക്ഷേപിക്കുകയും ശത്രുക്കളെ ഇസ്ലാമിനെതിരെ ഇളക്കിവിടാൻ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം 186 ആമത്തെ സൂക്തം പരാമർശിക്കുന്നത് ഇങ്ങനെയാണ്. “തങ്ങള്‍ക്കു മുൻപേ ‎വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ ‎നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ ‎കേള്‍ക്കേണ്ടിവരും.”

മുഹമ്മദ് നബിﷺയും അനുയായികളും ബദ്റിൽ വിജയിച്ചത് കഅബിന് വിശ്വസിക്കാനായില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരണപ്പെട്ടു പോകുന്നതാണെന്ന് അയാൾ പറഞ്ഞു. ഒടുവിൽ അയാളുടെ സഞ്ചാരങ്ങളും അയാളുടെ പ്രവർത്തനങ്ങളും അയാളെ തന്നെ നശിപ്പിച്ചു. മുഹമ്മദ് ബിനു മസ്ലമ(റ)യാണ് ഈ സൈനിക നീക്കത്തിന് നേതൃത്വം വഹിച്ചത്.

അസ്മാ ബിൻത് മർവാൻ എന്ന സ്ത്രീക്ക് എതിരെയുള്ള ചില നയതന്ത്ര നീക്കങ്ങളും ഇതേ സ്വഭാവത്തിൽ വായിക്കേണ്ടതാണ്. പള്ളിയിലേക്ക് മാലിന്യമെറിയുകയും പ്രവാചകനെﷺ ഭൽസിക്കുകയും ആയിരുന്നു അവരുടെ വിനോദം. ഉമൈർ ബിന് അദിയ്യ്(റ) എന്ന സ്വഹാബി പ്രസ്തുത ഓപ്പറേഷൻ നന്നായി നിർവഹിച്ചു. കണ്ണിന് കാഴ്ച കുറവ് ഉണ്ടായിരുന്ന അദ്ദേഹം അത്ഭുതകരമായിട്ടായിരുന്നു ഈ ദൗത്യം നിർവഹിച്ചത്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ആകാം എന്ന കാഴ്ചപ്പാട് ശരിയല്ല. ആരെക്കുറിച്ചും എന്തും എഴുതാം അവതരിപ്പിക്കാം എന്ന ചിന്തയും സ്വീകരിക്കപ്പെടേണ്ടതല്ല. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി, ആ രാഷ്ട്രം മഹത്വം കൽപ്പിക്കുന്ന മൂല്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ ആക്ഷേപിക്കപ്പെടാതിരിക്കണം എന്നത് പൊതുവായ നന്മയുടെ ഭാഗമാണ്. ആർക്കും ആരെയും എന്തും പറയാം എങ്ങനെയും അവതരിപ്പിക്കാം എന്ന പരമസ്വതന്ത്ര വിചാരം രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതകൾ ഇല്ലായ്മ ചെയ്യും.

രാഷ്ട്രപിതാവിനെ വിമർശിക്കുക, മാനംകെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടത്തുക എന്നിവ ഒരു രാജ്യം അംഗീകരിച്ചു കൊടുക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്? അതൊരു ദേശ ഘടനയുടെ ഭാഗമായി കേൾപ്പിക്കപ്പെടുന്ന മാനങ്ങളുടെയും ബഹുമാനങ്ങളുടെയും ഭാഗമാണ്. അതുപോലെ ഏതു സമൂഹത്തിലും ഏത് വിശ്വാസധാരകളിലും ഉണ്ടാവണം.

ഒരു പ്രസ്ഥാനത്തിന്റെ നേതാവിനെതിരെയുള്ള പ്രയോഗങ്ങൾ ആ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ചിലപ്പോൾ ഒരു ഭരണാധികാരിയെ കുറിച്ച് ഇല്ലായ്മകൾ പറഞ്ഞുണ്ടാക്കുന്നത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും. അതുകൊണ്ടുതന്നെ ആ രാജ്യത്തിനും സമൂഹത്തിനും ഒക്കെ അത്തരം ആക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ഇല്ലായ്മ ചെയ്യുകയോ വേണ്ടിവരും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചു എന്ന പേരിലോ തീവ്രമായ വിചാരങ്ങൾ ഉണർത്തി എന്ന അടിസ്ഥാനത്തിലോ ആധുനിക രാഷ്ട്രീയ സാംസ്കാരിക ഘടനയിൽ തന്നെ എത്ര എഴുത്തുകാരെയും പ്രഭാഷകരെയും ആണ് നിയന്ത്രിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ അത്തരം സാംസ്കാരിക പ്രവർത്തകർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരെ വന്നിട്ടുണ്ട്.

ഏതു വിധേനയുള്ള ആവിഷ്കാരങ്ങൾക്കും മാനവിക മൂല്യങ്ങളുടെയും ധാർമിക വിചാരങ്ങളുടെയും സാമൂഹിക താളത്തിന്റെയും നിരവധി മാനങ്ങളും പരിഗണനകളും അനിവാര്യമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-533

Tweet 533

ഏഴ്.
സരിയ്യത്തു അബീ സലമ.
അബൂസലമ ബിൻ അബ്ദുൽ അസദി(റ)ന്റെ നേതൃത്വത്തിൽ ഹിജ്റയുടെ 35ആം മാസത്തിലായിരുന്നു ഈ നീക്കം.

ത്വയ് ഗോത്രത്തിൽപ്പെട്ട വലീദ് ബിൻ സുഹൈർ തന്റെ സഹോദരന്റെ മകളെ സന്ദർശിക്കാൻ വേണ്ടി മദീനയിലേക്ക് വന്നു. തുലൈബ് ബിന് ഉമൈറിന്റെ കൂടെയായിരുന്നു അവൾ താമസിച്ചിരുന്നത്. അങ്ങനെ വലീദ് തന്റെ നാട്ടിലെ വർത്തമാനങ്ങൾ പറയുന്നതിനിടയിൽ ഖുവൈലിദിന്റെ മകളായ തുലൈഹ എന്നവർ പ്രവാചകർﷺക്കെതിരെ യുദ്ധം ചെയ്യാൻ ഒരുങ്ങുന്ന വിവരം പങ്കുവെച്ചു. പക്ഷേ, അഭിപ്രായത്തെ ഖൈസ് ബിൻ ഹാരിസ് വിയോജിച്ചതായും പറഞ്ഞു.

ഖുറൈശികളോട് ചേർന്നുകൊണ്ട് ഒരു സൈനിക നീക്കത്തെ അറിഞ്ഞപ്പോൾ പ്രവാചകൻﷺ അബൂസലമ(റ)യെ വിളിച്ചു. ഒപ്പം വിളിച്ചു ചേർത്ത ഒരു സംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഒരു പതാകയും നിശ്ചയിച്ചു കൊടുത്തു. എന്നിട്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഈ സംഘത്തിന് നിങ്ങളെ ഞാൻ നേതാവാക്കുന്നു. ബനൂ അസദ് ബിൻ ഖുസൈമ ഗോത്രക്കാരുടെ ഭൂപ്രദേശത്തുവരെ നിങ്ങൾ സഞ്ചരിക്കുക. അവരുടെ സംഘം നിങ്ങളെ നേരിടുന്നതിന് മുമ്പ് നിങ്ങൾ അങ്ങോട്ട് കടന്നു ചെല്ലുക. ശേഷം അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കാനും ശ്രദ്ധിക്കാനുമുള്ള പ്രത്യേക ഉപദേശം നൽകി. പരസ്പരം ഉണ്ടാകേണ്ട മൂല്യങ്ങളും ചിട്ടകളും പഠിപ്പിച്ചു.

150 ആളുകൾ ആയിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത്. ത്വയ്യ് ഗോത്രക്കാരനായ ഒരാളായിരുന്നു വഴികാട്ടി. അതിവേഗം ആ സംഘം രാപ്പകൽ ഭേദമന്യേ സഞ്ചരിച്ചു. ഏതൊരു വിവരവും എത്തുന്നതിനുമുമ്പ് അവർ ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തി. ബനൂ അസ്അദ് ഗോത്രത്തിന്റെ ഒരു ജലസ്രോതസ്സിന്റെ അടുത്ത് തമ്പടിച്ചു. അവിടെയുണ്ടായിരുന്ന ഇടയന്മാർ ഗോത്രത്തിലേക്ക് പോയി വിവരം അറിയിച്ചു. അബൂസലമ(റ)യുടെ സംഘത്തിന്റെ വലിപ്പം കേട്ടറിഞ്ഞ അവർ അവിടെനിന്ന് പലവഴിക്ക് രക്ഷപ്പെടാനൊരുങ്ങി. അബൂസലമ(റ)യും സംഘവും അവരെ പിന്തുടരുകയും അവരിൽനിന്ന് പലതും ആർജിത സ്വത്തായി സമാഹരിക്കുകയും ചെയ്തു. മദീനയെ ആക്രമിക്കാനും പ്രവാചകരെﷺ നേരിടാനുമുള്ള അവരുടെ തന്ത്രങ്ങൾ അതോടെ അവസാനിച്ചു.
വിജയശ്രീലാളിതരായി അവർ മദീനയിലേക്ക് മടങ്ങി.

എട്ട്.
അബ്ദുല്ലാഹിബിന് ഉനൈസി(റ)ന്റെ സംഘം.
ഹിജ്റയുടെ 35 ആം മാസം മുഹറം അഞ്ചിനായിരുന്നു ഈ സംഘം പുറപ്പെട്ടത്. അന്നൊരു തിങ്കളാഴ്ചയായിരുന്നു. അബൂസുഫിയാൻ ബിൻ ഖാലിദ് ഉർന ഗോത്രത്തിലെ ഒരു സംഘത്തോടൊപ്പം പ്രവാചകനെﷺയും മദീനയേയും ആക്രമിക്കാൻ തീരുമാനിച്ചു. കുറേ ആളുകൾ ആ സംഘത്തിൽ ചേരുകയും ചെയ്തു. ഈ വിവരം നബിﷺ അറിഞ്ഞു. ഉടനെ അബ്ദുള്ളാഹിബ്നു ഉനൈസി(റ)നെ വിളിച്ചു. അദ്ദേഹം പറയുന്നു. പ്രവാചകൻﷺ എന്നെ ക്ഷണിച്ചുവരുത്തി. എന്നിട്ട് എന്നോട് പറഞ്ഞു. അബൂ സുഫിയാൻ ബിൻ ഖാലിദും സംഘവും നമ്മെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നു. അവർ നഖ്ലയിലോ ഉർനയിലോ ഉണ്ടാവും. വേഗം അവരെ പോയി നേരിടുക. ഞാൻ തിരുനബിﷺയോട് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്ന് വർണിച്ചു തന്നാലും. എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാനും വേണ്ടപോലെ സമീപിക്കാനും സാധിക്കുമല്ലോ. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ പ്രഥമദൃഷ്ടിയിൽ നിങ്ങൾ ഭയന്നുപോകും. പിന്നീട് നിങ്ങൾ ഒന്ന് കോരിത്തരിക്കും. അപ്പോൾ ഞാൻ പ്രവാചകനോﷺട്‌ സംസാരിക്കാനുള്ള അനുമതി വാങ്ങി. അഥവാ തന്ത്രപരമായ ചില കൗശലങ്ങൾ പ്രയോഗിക്കാനുള്ള സമ്മതം സ്വീകരിച്ചു. പ്രവാചകൻﷺ അത് അനുവദിച്ചു കൊടുത്തു. യുദ്ധം എന്നാൽ തന്നെ ഒരു കൗശലമാണല്ലോ. ശേഷം, പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ ഖുസാഅ ഗോത്രക്കാരനാണെന്ന് മാത്രം പറഞ്ഞാൽ മതി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-534

Tweet 534

അബ്ദുല്ലാഹിബ്നു ഉനൈസ്(റ) തുടരുന്നു. ഞാൻ ആയുധവും എടുത്ത് പുറത്തിറങ്ങി. ഖുസാഅ ഗോത്രത്തിന്റെ ഇടം അന്വേഷിച്ച് സഞ്ചരിച്ചു. ഉർന: താഴ്‌വരയിൽ വച്ച് സുഫിയാനുബ്നു ഖാലിദിനെ കണ്ടുമുട്ടി. അയാളോടൊപ്പം ഒരു സംഘം എത്യോപ്യക്കാരും ഉണ്ടായിരുന്നു. കണ്ട മാത്രയിൽ തന്നെ ഞാൻ ഭയന്ന് വിറച്ചു. അപ്പോൾ പ്രവാചകരുﷺടെ മുന്നറിയിപ്പ് ഞാൻ ഓർത്തു. എത്ര കൃത്യമായിട്ടാണ് അല്ലാഹുവും റസൂലുംﷺ കാര്യങ്ങൾ വർണ്ണിച്ചു തരുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഏകദേശം സായാഹ്ന നേരത്തായിരുന്നു ആ കാഴ്ച. നടന്നുകൊണ്ട് ശരീരത്തിലെ അംഗങ്ങൾ കൊണ്ട് ആംഗ്യം കാണിച്ച് ഞാൻ സായാഹ്ന നിസ്കാരം നിർവഹിച്ചു. ഞാൻ അയാളുടെ അടുത്തേക്ക് എത്താനും അയാൾ ചോദിച്ചു. ഇതാരാണ്? ഞാൻ പറഞ്ഞു, ഞാൻ ഖുസാഅ ഗോത്രത്തിൽ നിന്നാണ്. മുഹമ്മദ് നബിﷺക്കെതിരെ നിങ്ങൾ സൈനിക സംഘാടനം നടത്തുന്നത് ഞാനറിഞ്ഞു. അതുകൊണ്ട് നിങ്ങളോടൊപ്പം അല്പം കൂടിയാലോ എന്ന് കരുതി വന്നതാണ്. അപ്പോൾ അയാൾ പറഞ്ഞു. അതെ, ഞാനിപ്പോൾ സൈനിക സംഘാടനത്തിലാണ്.

ശേഷം, ഞാൻ അയാളോടൊപ്പം സഞ്ചരിച്ചു. എന്റെ സംസാരത്തിൽ അയാൾ വീണു. കൂട്ടത്തിൽ ഞാൻ പറഞ്ഞു. പുതിയ ഒരു മതമാണല്ലോ മുഹമ്മദ് നബിﷺ കൊണ്ടുവന്നിട്ടുള്ളത്. മുൻഗാമികളായ നമ്മുടെ മാതാപിതാക്കളും പ്രപിതാക്കളും ഒന്നും പറയാത്ത കാര്യങ്ങൾ. മുൻഗാമികളുടെ വിചാരങ്ങളെ അവഗണിച്ചു കൊണ്ടാണല്ലോ ആദർശം മുഴുവനും. എന്നിട്ട് ഞാൻ പരിസരം മുഴുവനും നോക്കി. എനിക്ക് സമാനമായി ഒരാളെയോ നേരിടാൻ പറ്റുന്ന ഒരാളെയോ ഞാൻ കണ്ടില്ല. അദ്ദേഹം തന്റെ വഴിയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു. ശേഷം, അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് പ്രവേശിച്ചു. ഒപ്പം ഉണ്ടായിരുന്നവരെല്ലാം പരിസരത്ത് ഭവനങ്ങളിലേക്ക് പോയി. ഞാനും അദ്ദേഹവും മാത്രമായി. അപ്പോൾ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. അല്ലയോ ഖുസാഅ സഹോദരാ അടുത്തേക്ക് വരൂ. ഞാൻ അടുത്തേക്ക് ചെന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു. രാത്രി ഏറെ വൈകി. പരിസരങ്ങൾ മുഴുവനും ഉറങ്ങിക്കഴിഞ്ഞു.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. ഞാൻ അദ്ദേഹത്തോടൊപ്പം നടന്നു. സൗകര്യമൊത്ത് കിട്ടിയപ്പോൾ ഞാൻ എന്റെ വാൾ പുറത്തെടുത്തു. അയാളെ വക വരുത്തുകയും ശിരസ്സ് കൈവശപ്പെടുത്തുകയും ചെയ്ത ശേഷം ഞാൻ നേരെ പർവത മുഖത്തേക്ക് കയറി. നേരം വെളുക്കാറായപ്പോൾ ഞാൻ ഒരു ഗുഹയുടെ ഉള്ളിൽ ഒളിച്ചു. നാലുഭാഗത്തുനിന്നും എന്നെ അന്വേഷിച്ചുകൊണ്ട് കുതിര പടയാളികൾ ഇറങ്ങി. ഒടുവിൽ ഞാനൊളിച്ചിരുന്ന ഗുഹാമുഖത്തേക്കും അവർ എത്തി. അപ്പോഴേക്കും ഞാൻ ഇരിക്കുന്ന ഗുഹയുടെ കവാടത്തിൽ ചിലന്തി വല കെട്ടിയിരുന്നു.

അതാ ഒരാൾ ഗുഹയ്ക്ക് നേരെ വരുന്നു. അയാളുടെ കയ്യിൽ ഒരു വെള്ള പാത്രവും ഒരു ജോഡി ചെരുപ്പുമുണ്ട്. അഭിമുഖമായി കണ്ടതും ഞാൻ ഒന്ന് ഭയന്നു. അയാൾ ആ ഗുഹയുടെ പരിസരത്തിരുന്ന് മൂത്രമൊഴിച്ചു. എന്നിട്ട് അദ്ദേഹം കൂട്ടുകാരോട് വിളിച്ചുപറഞ്ഞു. ഇതിനുള്ളിൽ ആരുമില്ല. പിന്നിൽ വന്നവരെല്ലാം മടങ്ങിപ്പോയി. ശേഷം, അദ്ദേഹവും തിരിഞ്ഞു നടന്നു. മെല്ലെ ഞാൻ ആ വെള്ള പാത്രം എടുത്തു വെള്ളം കുടിച്ചു. ഒപ്പം ഉണ്ടായിരുന്ന ചെരുപ്പുകൾ അണിഞ്ഞു. രാവിരുട്ടിയപ്പോൾ വീണ്ടും യാത്ര തുടർന്നു. പകൽ ഒളിച്ചും രാത്രി യാത്ര ചെയ്തും മദീനയിലേക്ക് സഞ്ചരിച്ചു. പള്ളിയിൽ ഉണ്ടായിരുന്ന തിരുനബിﷺയുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ട മാത്രയിൽ അവിടുന്ന് പറഞ്ഞു. മുഖം വിജയിച്ചിരിക്കുന്നു. അഥവാ എന്നെ വിജയത്തിന്റെ സന്തോഷം അറിയിക്കുകയായിരുന്നു. ഉടനെ ഞാൻ തിരിച്ചു പറഞ്ഞു. അവിടുത്തെ തിരുമുഖം വിജയിച്ചിരിക്കുന്നു നബിയെﷺ. ഞാൻ കൊണ്ടുവന്ന ശിരസ്സ് മുന്നിൽ വച്ച് കാര്യങ്ങളെല്ലാം തിരുനബിﷺയോട് പങ്കുവച്ചു. അപ്പോൾ എന്റെ കൈയിലേക്ക് അവിടുന്ന് ഒരു വടി നൽകി. എന്നിട്ട് പറഞ്ഞു ഇതും പിടിച്ചുകൊണ്ട് നിങ്ങൾ സ്വർഗ്ഗത്തിൽ സഞ്ചരിച്ചു കൊള്ളൂ. സ്വർഗ്ഗത്തിൽ വടിയൂന്നി വരുന്നവർ വളരെ കുറവാണ്. ആ വടി പൊന്നുപോലെ അദ്ദേഹം സൂക്ഷിച്ചുകൊണ്ട് നടന്നു. മരണാനന്തരം ശരീരത്തോടൊപ്പം ഖബറിൽ വയ്ക്കണമെന്ന് വസിയ്യത്ത് ചെയ്തു. അതുപ്രകാരം അബ്ദുല്ലാഹിബ്നു ഉനൈസി(റ)നെ മറമാടിയപ്പോൾ തിരുനബിﷺയിൽ നിന്ന് ലഭിച്ച ആ വടി ഒപ്പം ചേർത്തുവച്ചു.

ഇബ്നു ഉക്കുബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. അബ്ദുല്ലാഹിബ്നു ഉനൈസ്(റ) മദീനയിൽ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം അബൂസുഫിയാൻ ബിൻ ഖാലിദിനെ വകവരുത്തിയ വിവരം നബിﷺ സഹകാരികളോട് പങ്കുവെച്ചിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-535

Tweet 535

ഒൻപത്.
റജീഉ സംഘം.
ഹിജ്റയുടെ നാലാം വർഷം അളൽ, ഖാർറ എന്നീ ഗോത്രത്തിലെ ആളുകൾ മദീനയിൽ വന്നു. അവരുടെ ഗോത്രത്തിൽ ഇസ്ലാമും ഖുർആനും പരിചയപ്പെടുത്താൻ ഒരു സംഘത്തെ അയച്ചുതരണമെന്ന് നബിﷺയോട് അവർ ആവശ്യപ്പെട്ടു. അതുപ്രകാരം തിരുനബിﷺ ഒരു സംഘത്തെ അയച്ചുകൊടുത്തു. ആസിം ബിൻ സാബിത്ത്(റ), മർസദ് ബിൻ അബി മർസദ്(റ), അബ്ദുല്ലാഹിബിന് ത്വാരിഖ്(റ), ഖുബൈബ് ബിൻ അദിയ്യ്(റ), സൈദ് ബിൻ ദസിന(റ), ഖാലിദ് ബിൻ അൽ ബുകൈർ(റ), മുഅത്തിബ് ബിൻ ഉബൈദ്(റ) എന്നീ ഏഴു പേർ അടങ്ങുന്ന പത്തംഗ സംഘമായിരുന്നു അത്.

റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോയവർ കാലുമാറി. ആയുധധാരികളായ ഒരു സംഘമവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മദീനയിൽ നിന്ന് കൊണ്ടുപോയ ആളുകളെ ബന്ധികൾ ആക്കുകയും ഖുറൈശികൾക്ക് വഴിപ്പെട്ടാൽ മോചിപ്പിക്കാം എന്ന് പറയുകയും ചെയ്തു. ഇസ്ലാമിനെ വഞ്ചിച്ചു കൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപ്പോൾ സ്വഹാബികളുടെ മറുപടി. രണ്ടുപേരൊഴികെ ബാക്കിയുള്ളവരെ മുഴുവനും അവർ കൊന്നു കളഞ്ഞു. ഖുബൈബ്(റ), ആസ്വിം(റ) എന്നീ രണ്ടുപേരെ അവർ വിൽക്കുകയും ചെയ്തു. അവരെ കൈകാര്യം ചെയ്ത രീതിയും അവസാനം വധിച്ചതും നേരത്തെ നാം വായിച്ചു പോയിട്ടുണ്ട്.

പത്ത്.
സരിയ്യതു മുൻദിർ ബിൻ അംറ്.
ബിഅർ മഊന സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. അബൂബറാഅ് ആമിർ ബിൻ മാലിക് ഒരു സംഘത്തോടൊപ്പം നബിﷺയുടെ അടുക്കൽ വന്നു. ബനൂ ആമിറിലെ നേതാവായിരുന്നു അദ്ദേഹം. നബിﷺ അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നാൽ അയാൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം ഇസ്ലാമിനെ പരിചയപ്പെടുത്താൻ ഒരു സംഘത്തെ തങ്ങളുടെ ഗോത്രത്തിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രകാരം 70 ആളുകളെ നബിﷺ അവർക്കൊപ്പം അയച്ചുകൊടുത്തു. ബിഅർ മഊന എന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോയവരുടെ തനിനിറം പുറത്തു കാണിച്ചു. ബനൂ സുലൈം ഗോത്രത്തിലെ ഉസയ്യ്, രിഅല്, ദക്വാൻ എന്നീ വിഭാഗക്കാർ ഇവർക്കുമേൽ ചാടി വീണു. കഅബു ബിൻ സൈദ്(റ) ഒഴികെയുള്ള എല്ലാവരെയും അവർ വധിച്ചു കളഞ്ഞു. അദ്ദേഹവും കൊല്ലപ്പെട്ടു എന്ന ധാരണയിലാണ് അവർ ഉപേക്ഷിച്ചു പോയത്.

തിരുനബിﷺയെ ഈ സംഭവം ഏറെ വേദനിപ്പിക്കുകയും അക്രമികൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്തു.

പതിനൊന്ന്.
സരിയ്യതു മുഹമ്മദ് ബിൻ മസ്ലമ.
ഖുറുത്വാഅ് എന്ന പ്രദേശത്തേക്കായിരുന്നു ഈ സഞ്ചാരം. ഉർവ(റ) നിവേദനം ചെയ്യുന്നു. 30 കുതിര സവാരിക്കാരോടൊപ്പം മുഹമ്മദ് ബിൻ മസ്ലമ(റ)യെ മുഹമ്മദ് നബിﷺ ബനൂ ബക്കർ ഗോത്രത്തിലേക്ക് നിയോഗിച്ചു. അബ്ബാദ് ബിനു ബിഷർ(റ), സലമത്തുബിനു സലാമ(റ), ഹാരിസ് ബിൻ ഹുസൈമ(റ) എന്നിവരും ഒപ്പമുണ്ടായിരുന്നു. രാത്രിയിൽ സഞ്ചരിക്കാനും പകൽ ഒളിച്ചിരിക്കാനും നബിﷺ അവരോട് നിർദ്ദേശിച്ചു. നയതന്ത്രപരമായ നീക്കങ്ങൾ എങ്ങനെയായിരിക്കണം എന്ന് പ്രത്യേകം പഠിപ്പിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-536

Tweet 536

പതിനൊന്ന്.
സരിയ്യതു ഉകാശത് ബിൻ മിഹ്സൻ.
ഹിജ്റയുടെ ആറാം വർഷം ബനൂ അസദ് ഗോത്രത്തിലെ നജ്ദിന്റെയും തിഹാമയുടെയും ഇടയിലുള്ള ഗമർ മർസൂഖ് ജലസ്രോതസ്സിനടുത്തേക്ക് നിയോഗിക്കപ്പെട്ട സംഘം. ഉക്കാശ ബിൻ മിഹ്സൻ എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 40 അംഗങ്ങളുള്ള സംഘം ആയിരുന്നു അത്. സാബിത്തുബിന് അഖ്റമാ(റ)യിരുന്നു സംഘത്തിന്റെ നേതാവെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ഒരു സംഘത്തിന്റെ ആഗമനം കണ്ടതോടെ തന്നെ ശത്രുക്കൾ അവരുടെ താവളങ്ങൾ വിട്ടു. ഉയർന്ന പ്രദേശത്തേക്ക് മാറി താമസിച്ചു. അവരിൽ നിന്ന് ലഭ്യമാകാവുന്ന ആർജിത സമ്പാദ്യത്തോടെ മദീനയിലേക്കുള്ള സംഘം തിരിച്ചെത്തി.

പന്ത്രണ്ട്.
മുഹമ്മദ് ബിനു മസ്ലമ(റ)യുടെ സംഘം.
അബൂ നായിലാ(റ), ഹാരിസ് ബിൻ ഔസ്(റ) തുടങ്ങിയ 10 അംഗങ്ങളോടൊപ്പം മുഹമ്മദ് ബിൻ മസ്ലമ(റ)യെ ബനൂ മഅവിയ്യായിലേക്കയച്ചു. മൊസൈനാ ഗോത്രത്തിൽ നിന്നുള്ള രണ്ട് ആളുകളും ഉണ്ടായിരുന്നു. ലക്ഷ്യസ്ഥാനത്തേക്ക് രാത്രി എത്തിച്ചേരുകയും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു കൂടുകയും ചെയ്തു. ഈ ഓപ്പറേഷനിൽ മുസ്ലീംകൾക്ക് പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തു. പരിക്കുകളോടെ മുഹമ്മദ് ബിനു മസ്ലമ(റ) മദീനയിലേക്ക് മടങ്ങി. അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ മറ്റൊരു സംഘം അവിടേക്ക് ചെന്നെങ്കിലും ശത്രുക്കളെ കണ്ടുമുട്ടാൻ ആയില്ല. മുഹമ്മദ് ബിൻ മസ്ലമ(റ) പറയുന്നു. ഖൈബർ യുദ്ധവേളയിൽ എന്നെ പരിക്കേൽപ്പിച്ച ആളെ ഞാൻ നേരിടാം എന്ന് വിചാരിച്ചു. പക്ഷേ, അദ്ദേഹം അപ്പോഴേക്കും ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾക്ക് നേർമാർഗം ലഭിച്ചതാണ് എനിക്ക് നല്ലത് എന്ന് ഞാൻ പ്രതികരിച്ചു.

അബൂ ഉബൈദ(റ)യോടൊപ്പം നാൽപതു ആളുകളായിരുന്നു മേൽ പറയപ്പെട്ട സ്ഥലത്തേക്ക് വന്നത്. അപ്പോഴേക്കും ശത്രുക്കൾ മലമുകളിലേക്കും മറ്റും പിൻവലിയുകയായിരുന്നു. അവിടെനിന്നു ആർജ്ജിച്ച സമ്പാദ്യങ്ങളുമായി മദീനയിലേക്ക് തന്നെ അബൂബൈദ(റ) മടങ്ങി.

ഇതിനോടടുത്ത കാലയളവിലാണ് സയ്യിദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ ബനൂ സുലൈമിലേക്ക് ഒരു സംഘം പുറപ്പെട്ടത്. ജുമൂമിലായിരുന്നു അവർ ഉണ്ടായിരുന്നത്. ഈ നയതന്ത്ര ഓപ്പറേഷനിൽ സഹായിച്ചത് മുസൈനാ ഗോത്രക്കാരിയായ ഹലീമ എന്ന സ്ത്രീയായിരുന്നു. അവരുടെ ഭർത്താവും അതേ പ്രദേശത്തു തന്നെ ഉണ്ടായിരുന്നു. സംഘം ജയിച്ചടക്കി തിരിച്ചുവന്നു.

പതിമൂന്ന് :
ഈസ് എന്ന പ്രദേശത്തേക്ക് സെയ്ദ് ബിൻ ഹാരിസ്(റ)യുടെ നേതൃത്വത്തിൽ 170 ആളുകളുടെ ഒരു സംഘം പുറപ്പെട്ടു. ഖുറൈശികളുടെ ഒരു കച്ചവട സംഘത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു യാത്ര. തിരുനബിﷺയുടെ മകൾ സൈനബി(റ)ന്റെ ഭർത്താവ് അബുൽ ആസും ആ സംഘത്തിൽ ഉണ്ടായിരുന്നു. രാത്രിയായപ്പോൾ അദ്ദേഹം സൈനബി(റ)ന്റെ അടുക്കൽ അഭയം തേടി. തിരുനബിﷺ പ്രഭാത നിസ്കാരം നിർവഹിച്ചു കഴിഞ്ഞപ്പോൾ അബുൽ ആസിന് അഭയം നൽകിയ വിവരം പ്രവാചക പുത്രി നബിﷺയെ അറിയിച്ചു. മകൾ വിളിച്ചുപറഞ്ഞ വർത്തമാനം കേട്ടപ്പോൾ തിരുനബിﷺ അനുയായികളോടായി പറഞ്ഞു. ഈ വിവരം നിങ്ങൾ കേൾക്കുമ്പോഴാണ് ഞാനും കേൾക്കുന്നത്. അഥവാ ഈ വിഷയത്തിൽ മുൻകൂട്ടി ധാരണ ഉണ്ടാക്കിയതല്ല. വിശ്വാസികളുടെ പ്രതികരണവും അഭിപ്രായവും അന്വേഷിച്ചുകൊണ്ടു കൂടിയായിരുന്നു നബിﷺ ഇങ്ങനെ പറഞ്ഞത്. അപ്പോൾ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. പ്രവാചകപുത്രി അഭയം നൽകിയ ആൾക്ക് ഞങ്ങളും അഭയം നൽകിയിരിക്കുന്നു.

ഒരു നേതാവും ഭരണാധികാരിയും എങ്ങനെയാണ് നീതി നിഷ്ഠയും ന്യായവും പാലിക്കേണ്ടത് എന്ന് പഠിപ്പിക്കുകയായിരുന്നു ഈ സംഭവത്തിലൂടെ. തങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കുകയും അഭയം നൽകുകയും ചെയ്യാമായിരുന്നിട്ടും പൊതു അഭിപ്രായം രൂപീകരിച്ചതിനുശേഷം ആണ് തീരുമാനം തീർപ്പാക്കിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-537

Tweet 537

പതിനാല്.
സരിയ്യത്തു സൈദ് ബിൻ ഹാരിസ.
ഹിജ്റയുടെ ആറാം വർഷം വാദിൽ കുറയുടെ പിന്നിലുള്ള ഹിസ്മ പ്രദേശത്തേക്ക് നടത്തിയ പ്രതിരോധ നീക്കം ആണിത്. പ്രവാചകരുﷺടെ സന്ദേശവാഹകനും റോമാസാമ്രാജ്യത്തിന്റെ അധിപനായ കൈസറിന്റെ അടുത്തേക്ക് ദൂതനായി പോവുകയും ചെയ്ത ദിഹിയത്തുൽ കൽബി(റ) എന്ന സ്വഹാബിയെ വഴിയിൽവെച്ച് ഹുനൈദ് ബിൻ ഊസ് കണ്ടുമുട്ടി. അദ്ദേഹവും അദ്ദേഹത്തിന്റെ മകനും ചേർന്ന് മഹാനവർകളെ ആക്രമിച്ചു. സാധനസാമഗ്രികൾ എല്ലാം പിടിച്ചെടുത്തു. ഉടുവസ്ത്രം മാത്രം മടക്കി നൽകി തിരിച്ചയക്കാൻ നോക്കി. എന്നാൽ, ദുബൈബ് ഗോത്രത്തിലെ ചിലയാളുകൾ ഹുനൈദിനെ നേരിടുകയും സാധനസാമഗ്രികൾ വാങ്ങി കൊടുക്കുകയും ചെയ്തു. വൈകാതെ തന്നെ മദീനയിലേക്ക് മടങ്ങിയെത്തിയ ദിഹിയ(റ) വിവരങ്ങളെല്ലാം നബിﷺയോട് പറഞ്ഞു. കാര്യങ്ങളെല്ലാം സാകൂതം കേട്ടിരുന്ന തിരുനബിﷺ സൈദ് ബിൻ ഹാരിസ(റ)യെ വിളിച്ചു. കാര്യങ്ങളെല്ലാം ധരിപ്പിക്കുകയും ഉടൻതന്നെ ഹുനൈദിന്റെ പ്രദേശത്തേക്ക് പുറപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. 500 പേരുള്ള ഒരു സംഘത്തോടൊപ്പം സൈദ്(റ) അവിടേക്ക് യാത്ര ചെയ്തു. ദിഹ് യ(റ)യും ഒപ്പം പോയി.

ഹുനൈദ് ഉൾക്കൊള്ളുന്ന പ്രദേശം ജുസാമ് ഗോത്രക്കാർ കൂടിയുള്ളതായിരുന്നു. അവർ നേരത്തെ ഇസ്ലാമിനെ അറിയുകയും സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കാരണം റിഫാഅത് ബിൻ സൈദ്(റ) നബിﷺയെ സന്ദർശിക്കുകയും അവിടുന്നുള്ള സന്ദേശം സ്വീകരിച്ചു ഗോത്രത്തിലേക്ക് വരികയും ചെയ്തിരുന്നു.

ഇങ്ങനെ ഒരു നയതന്ത്ര പ്രദേശത്ത് പ്രവാചകരുﷺടെ ദൂതനെ ആക്രമിക്കുകയും സുഖമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നവരെ നേരിടുകയല്ലാതെ നിർവാഹം ഉണ്ടായിരുന്നില്ല. സൈദുബ്നു ഹാരിസ(റ) ദൗത്യം ഭംഗിയായി നിർവഹിച്ചു. സൈദി(റ)ന്റെ ആഗമനമറിഞ്ഞ് പ്രാന്ത പ്രദേശങ്ങളിലേക്ക് ഓടിപ്പോയ ശത്രുക്കൾ അവരുടെ സാധനസാമഗ്രികൾ മുഴുവൻ ഇട്ടെറിഞ്ഞിട്ടാണ് പോയത്. അതുകൊണ്ടുതന്നെ അവരെ അധീനപ്പെടുത്താനും നുഹൈദിനെ പിടികൂടാനും സൈദ് ബിൻ ഹാരിസ(റ)ക്ക്‌ വേഗം സാധിച്ചു. ആയിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും അനന്തര സമ്പാദ്യമായി ലഭിച്ചു. സ്ത്രീകളും കുട്ടികളുമായി നൂറുപേർ സൈദുബ്നു ഹാരിസ(റ)യോടൊപ്പം മദീനയിലേക്ക് വന്നു. അവർ ബന്ധികൾ ആയി പിടിക്കപ്പെട്ടുവെങ്കിലും പിൽക്കാലത്ത് അവർക്ക് വെളിച്ചം ലഭിച്ചു.

സൈദ് ബിൻ ഹാരിസ(റ)യുടെ ഈ ഓപ്പറേഷൻ ദുബൈബ് ഗോത്രത്തിലും മാറ്റങ്ങൾ ഉണ്ടാക്കി. അവർ ഉള്ളിൽ ഒതുക്കി വച്ചിരുന്ന വിശ്വാസം സത്യസന്ധമായി പുറത്തു പറഞ്ഞു. അവർ പരിശുദ്ധ ഖുർആനിന്റെ പ്രാഥമിക അദ്ധ്യായം പാരായണം ചെയ്യുകയും ചെയ്തു.

എന്നാൽ ഖുർആൻ പാരായണം ചെയ്ത് കേൾപ്പിച്ച ഹസ്സാൻ ബിൻ മില്ല എന്ന ആൾ രിഫാത്ത് ബിനു സൈദിനെ സന്ദർശിക്കുകയും പ്രവാചകനുംﷺ ഇസ്ലാമിനും എതിരെയുള്ള വിചാരങ്ങൾ ഉണർത്തുകയും ചെയ്തു. അത് ചില വൈകാരിക പ്രതിരോധങ്ങൾക്ക് വഴിയൊരുക്കി. നേരത്തെ ഇസ്ലാമിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തവർക്കിടയിൽ ചില ധാരണ പിശകുകൾ സൃഷ്ടിക്കാൻ ഇത് കാരണമായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-538

Tweet 538

പതിനഞ്ച്.
ദൗമത്തുൽ ജന്തലിലേക്ക്.
ഹിജ്റയുടെ ആറാം വർഷം ശഅ്ബാനിൽ അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ നേതൃത്വത്തിൽ ദൗമത്തുൽ ജന്തലിലേക്കുള്ള നയതന്ത്ര നീക്കം. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ഒരു ദിവസം അബ്ദുറഹ്മാനിബ്നു ഔഫി(റ)നെ നബിﷺ വിളിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ഒരുങ്ങി സജ്ജനായി തയ്യാറായി നിൽക്കുക. ഇന്നോ നാളെയോ നിങ്ങളെ ഒരു സ്ഥലത്തേക്ക് ഞാൻ നിയോഗിക്കാൻ ഉദ്ദേശിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) തുടരുന്നു. ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു. നേരത്തെ തന്നെ എനിക്ക് പള്ളിയിലേക്ക് വരണം. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നോട് നബിﷺ ഏൽപ്പിക്കുന്ന ദൗത്യവും ഉപദേശങ്ങളും കേൾക്കണം. അങ്ങനെ ഞാൻ വന്നപ്പോൾ എനിക്ക് മുമ്പേതന്നെ ഒമ്പത് ആളുകൾ അവിടെ എത്തിയിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), മുആദുബിനു ജബൽ(റ), ഹുദൈഫുബിന് യമാൻ(റ), അബൂ സഈദ് അൽഖുദ്രി(റ) തുടങ്ങിയവരായിരുന്നു അവർ.

അബ്ദുല്ലാഹിബ്നു ഉമർ(റ) തുടരുന്നു. അങ്ങനെയിരിക്കെ അൻസ്വാരികളിൽ നിന്നുള്ള ഒരു യുവാവ് നബി സന്നിധിയിലേക്ക് വന്നു. നബിﷺയെ അഭിവാദ്യം ചെയ്ത് അവിടെയിരുന്നു. എന്നിട്ട് അദ്ദേഹം ചോദിക്കാൻ തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഏറ്റവും ശ്രേഷ്ഠനായ വിശ്വാസി ആരാണ്? ഏറ്റവും ഉത്തമമായ സ്വഭാവമുള്ള ആൾ. ഏറ്റവും ബുദ്ധിമാനായ വിശ്വാസി ആരാണ്? മരണം ആസന്നമാകുന്നതിനുമുമ്പ് മരണത്തെക്കുറിച്ച് ആലോചിക്കുകയും അതിനുവേണ്ടി ഒരുങ്ങുകയും ചെയ്യുന്നവൻ. പിന്നീട് ചോദ്യകർത്താവ് മൗനം ദീക്ഷിച്ചു.

നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്ന് സംഭാഷണം ആരംഭിച്ചു. അല്ലയോ മുഹാജിറുകളെ, അഞ്ചു കാര്യങ്ങൾ നിങ്ങളിൽ ഉണ്ടായാൽ, അത് നിങ്ങൾക്കുണ്ടാവരുത് എന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു. ഒരു ജനതയിൽ അനാവശ്യങ്ങൾ പ്രകടമാവുകയും അത് സാർവത്രികമാവുകയും ചെയ്താൽ മുൻപരിചയം ഇല്ലാത്ത ദുരന്തങ്ങളും പകർച്ചവ്യാധികളും അവരിൽ ഉണ്ടാകും. അളവിലും തൂക്കത്തിലും മായവും കൃത്രിമവും കാണിച്ചാൽ സാമ്പത്തിക മാന്ദ്യവും ഭരണകൂടത്തിൽ നിന്നുള്ള ആക്രമണങ്ങളും സഹിക്കേണ്ടിവരും. സക്കാത്ത് അഥവാ ധർമ്മം നൽകാതിരുന്നാൽ വാനലോകത്ത് നിന്നുള്ള മഴ കുറയുകയും നിരപരാധികളായ നാൽക്കാലികൾ ഉള്ളതുകൊണ്ട് മാത്രം അവർക്ക് വെള്ളം ലഭിക്കുകയും ചെയ്യും. അല്ലാഹുവും അവന്റെ ദൂതനുംﷺ ആയുള്ള കരാർ ലംഘിക്കുന്നിടത്തോളം ശത്രുക്കൾ അവരുടെ മേൽ ആധിപത്യം സ്ഥാപിക്കും. വിധി കൽപ്പനയിൽ നിന്ന് അല്ലാഹുവിന്റെ കിത്താബിനെ മാറ്റിവച്ചാൽ അവർക്കിടയിൽ തന്നെ തർക്കങ്ങളും പ്രയാസങ്ങളും ജനിക്കും.

ഒരു നയതന്ത്ര സംഘത്തെ നിയോഗിക്കുന്നതിന് മുമ്പ് സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് പ്രവാചകൻﷺ സംസാരിക്കുകയാണ്. ഇസ്ലാമിന്റെ പ്രാപഞ്ചികബന്ധവും പ്രവാചകൻﷺ മുന്നോട്ടുവെക്കുന്ന നൈതിക ഘടനയും സുതാര്യമാകുന്ന പരാമർശങ്ങളാണിത്. ആത്യന്തികമായ സത്യത്തെ സ്ഥാപിക്കലും പരമമായ നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കലുമാണ് മുഹമ്മദ് നബിﷺയുടെയും ഇസ്ലാമിന്റെയും ലക്ഷ്യമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്ന നിവേദനങ്ങളാണിത്.

വരുംകാല സാമൂഹിക ഘടനയിൽ മനുഷ്യരുടെ സ്വഭാവത്തിലും വ്യവഹാരങ്ങളിലെ രീതിശാസ്ത്രത്തിലും പ്രപഞ്ചത്തോടുള്ള സമീപനത്തിലും പ്രമാണങ്ങളെ അവലംബിക്കുന്നതിലും എത്രമേൽ വ്യതിയാനങ്ങളും വ്യത്യാസങ്ങളും വരും എന്നതിലേക്കുള്ള സൂചന കൂടിയാണ് ഈ നിവേദനം. സദാചാരപൂർണ്ണമായ ഒരു സാമൂഹിക ഘടനയ്ക്ക് വളരാനും ഉയരാനും ഒരുപാട് അവസരങ്ങൾ ഉണ്ട്. മനുഷ്യനിൽ അന്തർലീനമായ ശാരീരിക വികാരങ്ങളെ ഉണർത്തിയും പ്രചോദിപ്പിച്ചും മൂല്യങ്ങളുടെ ഉടയാടകൾ മുഴുവനും പൊട്ടിച്ചു കളഞ്ഞാൽ താൽക്കാലിക സന്തോഷത്തിനുശേഷം വരാനിരിക്കുന്ന ദൂര വ്യാപകമായ വിപത്തുകൾ എത്രമേൽ വലുതാണെന്ന് തിരുനബിﷺ ഇതിലൂടെ നമ്മെ ബോധിപ്പിക്കുന്നു.

നിയോഗവഴിയിൽ അബ്ദുറഹ്മാനുബ്നു ഔഫ്(റ) എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് തുടർന്ന് പറയുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-539

Tweet539

തുടർന്ന് അബ്ദുറഹ്മാൻ ബിനു ഔഫി(റ)നോട് യാത്രാ നിർദേശങ്ങൾ നൽകി. ദൗമത്തുൽ ജന്ദലിലേക്ക് യാത്ര ചെയ്യുമ്പോൾ രാത്രിയിൽ യാത്ര ചെയ്യുകയും പകൽ രഹസ്യവാസം നടത്തുകയും ചെയ്യുക. 700 പേരുള്ള ആ സംഘം യാത്രക്കൊരുങ്ങി. അപ്പോൾ അബ്ദുറഹ്മാൻ(റ) ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, യാത്രാ വേഷത്തിലുള്ള എന്റെ ഈ സമാഗമം തങ്ങളോടുള്ള അവസാനത്തെ സംഗമമായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അഥവാ ഈ യാത്രയിൽ എനിക്ക് അല്ലാഹുവിന്റെ മാർഗത്തിൽ മരണം ലഭിച്ചെങ്കിൽ എന്ന്. അപ്പോൾ നബിﷺ അദ്ദേഹത്തെ മുന്നിൽ ഇരുത്തി. അണിഞ്ഞിരുന്ന തലപ്പാവഴിച്ചു തിരുനബിﷺയുടെ കരങ്ങൾ കൊണ്ട് തലപ്പാവ് ധരിപ്പിച്ചു കൊടുത്തു. നാലുവിരൽ വാലുള്ള കറുത്ത തലപ്പാവ് ആയിരുന്നു അണിയിച്ചത്. ഇങ്ങനെ അണിയുന്നതാണ് നിങ്ങൾക്ക് മെച്ചമെന്ന് നബിﷺ പറഞ്ഞു കൊടുക്കുകയും ചെയ്തു.

ശേഷം പതാക കൊണ്ടുവരാൻ ബിലാലി(റ)നെ ഏൽപ്പിച്ചു. അല്ലാഹുവിനെ സ്തുതിച്ചു സ്വലാത്ത് ചൊല്ലിയിട്ട് നബിﷺ പതാക അബ്ദുറഹ്മാനെ(റ) ഏൽപ്പിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇത് സ്വീകരിക്കൂ.. അല്ലാഹുവിന്റെ നാമത്തിൽ അവന്റെ മാർഗത്തിൽ സമരഗോദയിലേക്ക് ഇറങ്ങൂ.. സമരവഴിയിൽ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെﷺയും നിർദ്ദേശങ്ങൾ പാലിക്കുക. യുദ്ധകളത്തിലും നിർദ്ദേശിക്കപ്പെട്ട നീതിക്കൊപ്പം നിൽക്കുക.

അബ്ദുറഹ്മാൻ(റ) പതാകയും വഹിച്ചുകൊണ്ട് കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു. ദൗമത്തുൽ ജന്തലിലേക്ക് യാത്രതിരിച്ചു. അവിടെ എത്തിയശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നാൽ അവർ സ്വീകരിക്കാനോ ചെവിക്കൊള്ളാനോ തയ്യാറായില്ല. സായുധമായ പ്രതികരണമാണ് അവർ തെരഞ്ഞെടുത്തത്. മൂന്നാം ദിവസമായപ്പോൾ അസ്ബഗ് ബിൻ അംർ അൽ കൽബി എന്നയാൾ ഇസ്ലാം സ്വീകരിച്ചു. ക്രിസ്ത്യാനികളുടെ നേതാവായ അദ്ദേഹത്തോടൊപ്പം നല്ല ഒരു സംഘവും ഇസ്ലാമിലേക്ക് വന്നു. വിവരങ്ങളെല്ലാം തിരുനബിﷺയെ അറിയിച്ചു. റാഫി ബിൻ മക്കീസി(റ)ന്റെ കൈവശം കത്തുകൊടുത്തയച്ചാണ് വിവരങ്ങൾ കൈമാറിയത്. അതിൽ ഇങ്ങനെ കൂടി എഴുതിയിരുന്നു. ഞാൻ ഇവിടെനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നബിﷺ അതിനു സമ്മതം നൽകുകയും അസ്ബഗിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. ആ വൈവാഹിക വല്ലരിയിൽ ജനിച്ച സന്താനമാണ് അബൂ സലമ ബിൻ അബ്ദുറഹ്മാൻ(റ).

പ്രവാചകരോﷺടൊപ്പം ഉണ്ടായിരുന്ന അനുയായികൾ ആദർശ സംസ്ഥാപനത്തിനു വേണ്ടി എത്രമേൽ സമർപ്പിതരായിരുന്നു എന്ന് ഈ ചരിത്രശകലം നമ്മെ ഓർമ്മപ്പെടുത്തുന്നു. തിരുനബിﷺയോട് യാത്ര പറഞ്ഞു പിരിയുമ്പോൾ ആഴത്തിൽ സ്നേഹിക്കുന്ന നേതാവിനോട് ആ സ്നേഹത്തിന്റെ പ്രകാശനങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള പരലോകത്തേക്കുള്ള വഴികൾ തുറന്നു കിട്ടാനാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. യാതൊരു പരിഭവവുമില്ലാതെ കേൾക്കാനുള്ള വിശാലത തിരുനബിﷺക്കും മനസ്സു തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുയായിക്കും പരസ്പരം വകവച്ചു നൽകിയിരുന്നു എന്ന ഒരു സന്ദർഭം കൂടി നമുക്കിവിടെ വായിക്കാൻ ഉണ്ട്.

അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പരദേശത്ത് സാമൂഹിക ഘടനകൾ എങ്ങനെയാണ് രൂപപ്പെട്ടത് എന്ന ഒരു ചിത്രം കൂടി നമുക്ക് ലഭിക്കുന്നുണ്ട്. പ്രവാചക ശിഷ്യന്മാർ ലോകത്തിന്റെ എല്ലാ ദിക്കിലേക്കും ദൗത്യം ഏറ്റെടുത്ത് യാത്ര ചെയ്തപ്പോഴാണ് മഹത്തായ ഒരു സംസ്കൃതിയെ അതിവേഗം ആഗോളവൽക്കരിക്കാൻ തിരുനബിﷺക്ക് സാധിച്ചത്. ആഗോളവൽക്കരണത്തിന്റെ പുതിയ ന്യായങ്ങളും മാനങ്ങളും പറയുന്ന ഇക്കാലത്ത് പോലും ചിന്തിക്കാൻ ആവാത്ത അതിവേഗത്തിൽ ആയിരുന്നു തിരുനബിﷺയുടെ ദർശനം ലോകത്തെ കീഴടക്കിയത്. ചരിത്രത്തിന്റെ അടരുകളിൽ നിന്ന് ആശയത്തെയും സംവേദനത്തേയും മനസ്സിലാക്കിയെടുക്കുമ്പോഴാണ് കൂടുതൽ ശരികളിലേക്ക് നാം എത്തിച്ചേരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-540

Tweet 540

പതിനാറ്.
ഫദക്കിലേക്ക് അലി(റ)യുടെ നേതൃത്വത്തിലുള്ള നീക്കം.
ഹിജ്റയുടെ ആറാം വർഷം ശഅ്ബാനിലായിരുന്നു ഇത്. 100 അംഗങ്ങൾ ഉള്ള സംഘത്തെ നയിച്ചുകൊണ്ട് അലി(റ) സഹദ് ബിനു ബക്കർ ഗോത്രത്തിലേക്ക് നീങ്ങി. ഖൈബറിലുള്ള ജൂതന്മാരോടൊപ്പം ഇസ്ലാമിനെതിരെ സംഘടിക്കാൻ ഒരുങ്ങുന്നു എന്നതായിരുന്നു അവർക്കെതിരെയുള്ള ഈ നീക്കത്തിനു കാരണം. പകൽ ഒളിച്ചും രാത്രിയിൽ സഞ്ചരിച്ചും അവർ ഗമിജ് എന്ന സ്ഥലത്ത് എത്തി. അവിടെ കണ്ടുമുട്ടിയ ഒരാളെ അടുത്തേക്ക് വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തോട് പേര് ചോദിച്ചപ്പോൾ ‘ബാഗി’ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തേടുന്നയാൾ എന്നർത്ഥമുള്ള ഒരു പ്രയോഗം ആയിരുന്നു അത്. അദ്ദേഹത്തിന്റെ പേര് തന്നെയാണോ ദൗത്യത്തെ സൂചിപ്പിക്കുന്നതാണോ എന്ന് സംശയം ജനിപ്പിക്കുന്നതായിരുന്നു ആ പ്രയോഗം. താൻ ജൂതന്മാരുടെ നിരീക്ഷകൻ ആണെന്ന് കൂടുതൽ അന്വേഷിച്ചപ്പോൾ ബോധ്യപ്പെട്ടു. ബനൂസഅദ് ഗോത്രത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്ന് ആദ്യം പറഞ്ഞ അദ്ദേഹം നിശ്ചിത ഈത്തപ്പനക്ക് പകരമായി ജൂതന്മാർക്ക് വേണ്ടി രഹസ്യാന്വേഷണം നടത്തുന്ന വ്യക്തിയാണെന്ന് സമ്മതിച്ചു.

അലി(റ)യും സംഘവും അദ്ദേഹത്തെ പിടിച്ചുവച്ചു. ഖൈബറിലെ യഹൂദികളെ കുറിച്ചും അവരുടെ തന്ത്രങ്ങളെ കുറിച്ചും പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. ആത്മരക്ഷാർഥം അയാൾ സമ്മതിക്കുകയും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. ഇടയിൽ വച്ച് അയാൾ ഇങ്ങനെ ചോദിച്ചു. ഞാൻ നിങ്ങളോടൊപ്പം സഞ്ചരിച്ച് വിവരങ്ങൾ കൈമാറിയാൽ എനിക്ക് രക്ഷപ്പെടാൻ ആകുമോ? കൃത്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് അലി(റ) ഉറപ്പു നൽകി. കുറേ ദൂരം സഞ്ചരിച്ച ശേഷം ആടുമാടുകൾ ഉള്ള ഒരിടത്തേക്ക് എത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇതാണ് ബനൂസഅദ് ബക്കറിന്റെ സമ്പാദ്യങ്ങൾ. അപ്പോൾ അലി(റ) ചോദിച്ചു. എന്നാൽ ഇതിന്റെ ആളുകൾ എവിടെ? അദ്ദേഹം പറഞ്ഞു. ഞാൻ നിങ്ങളുടെ അടുത്തേക്ക് എത്തുന്നതിനു മുമ്പ് വബറബിന് ഉലൈമിന്റെ നേതൃത്വത്തിൽ 200 പേർ ഇവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അലി(റ) പറഞ്ഞു. എന്നാൽ, അവരുടെ അടുത്തേക്ക് ഞങ്ങളെ എത്തിക്കൂ. അവരുടെ അടുത്തേക്ക് അവരുടെ താവളങ്ങളിലേക്ക് ഞങ്ങളെ എത്തിച്ചാൽ നിങ്ങൾക്ക് സുരക്ഷിതമായി പോകാം. പക്ഷേ അപ്പോഴേക്കും ബനൂ സഅദ് ബിൻ ബക്കർ അവരുടെ ആടുമാടുകളെ ഉപേക്ഷിച്ച് കുന്നുകളിലേക്കും മലകളിലേക്കും കടന്നു പോയിട്ടുണ്ടായിരുന്നു. ഇത്രമാത്രം വിവരങ്ങളെ നിരീക്ഷകനിൽ നിന്ന് ലഭിക്കാനുള്ളൂ എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കുകയും ലഭ്യമായ സമ്പാദ്യങ്ങളുമായി അലി(റ)യും സംഘവും മദീനയിലേക്ക് മടങ്ങുകയും ചെയ്തു.

രാജ്യത്തിനും ഭരണാധികാരിക്കും എതിരെ സംഘടിക്കുന്നു എന്നറിയുമ്പോൾ എന്തു വിലകൊടുത്തും ആ സംഘാടനത്തെ പ്രതിരോധിക്കുക എന്നത് ഏതുകാലത്തെയും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഒരു ഭരണാധികാരിക്ക് രാഷ്ട്രത്തെ രക്ഷിക്കാൻ വേണ്ടി ആലോചിക്കാൻ മറ്റൊന്നും ഉണ്ടാവില്ല. ഈയൊരു ദൗത്യവും ഇടപെടലും മാത്രമാണ് ഈ ചരിത്രത്തിൽ നിന്ന് നാം വായിച്ചത്. സമർത്ഥമായി നിരീക്ഷിക്കാനും അതിസമർത്ഥമായി അതിനെ മറികടക്കാനും നിരീക്ഷണ സംവിധാനങ്ങളൊക്കെ വികസിക്കുന്നതിന് എത്രയോ കാലങ്ങൾക്ക് മുമ്പ് മദീനയിൽ വസിച്ചിരുന്നവർക്ക് കഴിഞ്ഞു എന്നത് വർത്തമാനകാലത്ത് കൗതുകം നൽകുന്ന വായനയാണ്. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നിരീക്ഷണ വഴികളിൽ കണ്ണും ഖൽബും തുറന്നുവച്ചു നോക്കുകയും ഉയിരും ഉടലും കൊടുത്ത് സംരക്ഷിക്കാൻ സമർപ്പിക്കുകയും ചെയ്ത ഒരു ജനതയെ കുറിച്ചുള്ള വായന ഏതുകാലത്തും ഊർജ്ജദായകമായ ഒരു വൈജ്ഞാനിക പ്രവൃത്തിയാണ്.

അല്ലെങ്കിലും ഇന്നലെകളെ വായിക്കുന്നത് ഇന്നിനോട് ചേർത്തുവച്ച് മാറ്റുരക്കാനും ചിലപ്പോൾ അഭിമാനിക്കാനും മറ്റു ചിലപ്പോൾ പാഠമുൾക്കൊള്ളാനും അതുമല്ലെങ്കിൽ കരുതലുകളില്ലാത്ത വർത്തമാനത്തെ ഓർത്ത് പുനർവിചാരങ്ങളെ രൂപപ്പെടുത്താനും ഇതൊന്നുമല്ലെങ്കിൽ ഭാവിയിലേക്ക് ചിലതെങ്കിലും വരച്ചുവെക്കാനും ഒക്കെ ഈ വായനകൾ പ്രയോജനം ചെയ്യും. അനുവാചകൻ ഏതു മനസ്സോടെയാണ് ഇത് വായിക്കുന്നത് എന്നതിലാണ് ഇതിന്റെ മൂല്യം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-541

Tweet 541

പതിനേഴ്.
വാദിൽ ഖുറയിലേക്കുള്ള നീക്കം.
സൈദുബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഹിജ്റ ആറാം വർഷം റമളാനിൽ വാദി അൽഖുറ എന്ന പ്രദേശത്തേക്ക് ഒരു സൈനിക നീക്കം നടത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലം അലി(റ) വിശദീകരിക്കുന്നു. ഒരിക്കൽ സൈദ് ബിൻ ഹാരിസ(റ) ശാമിലേക്ക് ഒരു കച്ചവട സംഘത്തെ നയിച്ചു നീങ്ങി. വാദി അൽ ഖുറ എന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ ഫസാറ ഗോത്രത്തിലെ ഒരു സംഘം ആളുകൾ ചാടി വീണു. സൈദുബ്നു ഹാരിസ(റ)യുടെ സംഘത്തെ അവർ ആക്രമിക്കുകയും വസ്തുവകകൾ അവർ പിടിച്ചെടുക്കുകയും ചെയ്തു. സെയ്ദുബ്നു ഹാരിസ(റ)യും കൂടെയുള്ളവരും മരണപ്പെട്ടു എന്ന് വിചാരിച്ച് അവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു ശത്രുക്കൾ. എന്നാൽ, പരിക്കുകളോടെ രക്ഷപ്പെട്ട സൈദുബ്നു ഹാരിസ(റ) നേരെ മദീനയിലേക്ക് വന്നു. ബനൂ ഫസാറയോട് പകരം ചോദിക്കാതെ ഭാര്യയോടൊപ്പം ശയിക്കുകയില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. മുറിവുകളും പരിക്കുകളും ഉണങ്ങിയപ്പോൾ പ്രവാചകരുﷺടെ അനുമതി പ്രകാരം ബനൂ ഫസാറയിലേക്ക് ഒരു നീക്കം നടത്തി. പകൽ പതുങ്ങിയും രാത്രിയിൽ യാത്ര ചെയ്തും അവർ മുന്നോട്ട് നീങ്ങി.

ഒരു ദിവസത്തെ വഴി ദൂരം മാത്രം ബാക്കിയുള്ളപ്പോൾ വഴികാട്ടിയായ ആൾ സംഘത്തിന്റെ വഴി തെറ്റിച്ചു. എന്നാൽ, ഒരു ദിവസം കൊണ്ട് അത് മറികടക്കുകയും ശത്രുപാളയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന തക്ബീർ ധനികൾ മുഴക്കി. സംഘത്തെ പരാജയപ്പെടുത്തുകയും പ്രവാചകനെﷺ അധിക്ഷേപിക്കാൻ വേണ്ടി മാത്രം ജീവിതം ഒഴിഞ്ഞു വച്ച ഉമ്മു ഖിർഫ എന്ന സ്ത്രീയെ പിടികൂടുകയും ചെയ്തു. ഒടുവിൽ വിജയശ്രീലാളിതനായി മദീനയിലേക്ക് എത്തിയ സൈദ് ബിൻ ഹാരിസ(റ) നബിﷺയെ കണ്ടുമുട്ടി ആലിംഗനം ചെയ്തു.

മദീനയും മദീനയിലെ വ്യവസ്ഥിതിയും ആക്രമിക്കപ്പെടാൻ ആവാത്ത വിധം സുശക്തമാണെന്ന് ബോധ്യപ്പെടുത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ആയിരുന്നു അത്. പല പരിസരങ്ങളിൽ നിന്നും സഖ്യകക്ഷികൾ രൂപീകരിച്ചു മദീനയെയും പ്രവാചകനെﷺയും അക്രമിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇത്തരം നീക്കങ്ങൾ.

രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി മുന്നിൽ വച്ചുകൊണ്ട് സംഭവങ്ങൾ വായിക്കുമ്പോഴാണ് എന്തുകൊണ്ടായിരുന്നു ഇങ്ങനെ എന്ന് ബോധ്യപ്പെടുന്നത്. രാജ്യമാക്രമിക്കപ്പെടാതെയും പൗരന്മാരെ സുരക്ഷിതരായും മുന്നോട്ടു നയിക്കാനുള്ള സൈനിക സജ്ജീകരണം ഏതൊരു രാഷ്ട്രഘടനക്കും അനിവാര്യമാണെന്ന് ബോധ്യമായ കാര്യമാണല്ലോ! ഇത്തരം രാഷ്ട്രീയ യാഥാർഥ്യങ്ങളെ മുന്നിൽ വെച്ചുകൊണ്ടാണ് മേൽ ഉദ്ധരിച്ച സംഭവങ്ങളെ നാം വായിക്കേണ്ടത്.

എത്രമേൽ ധീരന്മാരായ നേതാക്കളെയാണ് മദീനയും പ്രവാചകനുംﷺ ലോകത്തിനു മുന്നിൽ കാഴ്ചവച്ചത് എന്നതുകൂടി ഇവിടെ നാം കാണുന്നുണ്ട്. കേവലം ഒന്നോ രണ്ടോ ആളുകളുടെ നായകത്വത്തിൽ അല്ല നബിﷺ ഉയർത്തിയ ആശയങ്ങളുടെ ആഗോള സഞ്ചാരങ്ങൾ സാധ്യമായത്. എല്ലാം മറന്നു ഒരു ആശയത്തിനു വേണ്ടി ജീവൻ സമർപ്പിക്കാൻ ഇത്രമേൽ സജ്ജരായ ഒരു സമൂഹത്തെയും ലോകചരിത്രത്തിൽ വായിക്കാൻ ഉണ്ടാവില്ല. പ്രവാചകൻﷺ മുന്നോട്ടുവച്ച ആശയത്തെ ഹൃദയാവരിക്കുകയും അതിനുവേണ്ടി എന്തും സമർപ്പിക്കാനുള്ള സന്നദ്ധത ശിരസ്സാവഹിക്കുകയും ചെയ്ത ഒരു സമൂഹത്തെ അതുല്യമായ ഒരു സംഘമായിട്ടല്ലാതെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ആവില്ല.

സ്വഹാബികൾ അഥവാ പ്രവാചക അനുയായികൾ എന്ന വിലാസം കേവലം ഒരു അഭിധേയത്തിനപ്പുറം സവിശേഷമായ ഒരുപാട് ഗുണങ്ങളുടെ ഒരു സമാഹാരം കൂടിയായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-542

Tweet542

പതിനെട്ട്.
അബ്ദുല്ലാഹിബിന് അതീഖി(റ)ന്റെ ഓപ്പറേഷൻ.
ഖന്ദക്ക് യുദ്ധം അവസാനിച്ചു. സല്ലാമു ഇബ്നു അബീ ഹുഖൈഖ്, സഖ്യകക്ഷിയെ രൂപപ്പെടുത്തി ഇസ്ലാമിനെതിരെ തിരിഞ്ഞതിൽ പ്രധാന നേതൃത്വം വഹിച്ച ആളായിരുന്നു. മദീനയിലെ അൻസ്വാരികളിൽപെട്ട ഖസ്റജ് ഗോത്രക്കാർ അദ്ദേഹത്തെ കണ്ണ് വച്ചു. ഇസ്ലാമിന്റെയും പ്രവാചകരുടെﷺയും കഠിന ശത്രുവായ ഇദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ട സമയം അധികരിച്ചു എന്ന് അവർ മനസ്സിലാക്കി. ഔസ് ഗോത്രത്തോട് നന്മയിൽ മത്സരിച്ചു കൊണ്ടിരുന്ന ഖസ്റജ് ഗോത്രക്കാർ ഇതൊരു നല്ല അവസരമായി കണ്ടു. ഔസ്, ഖസ്റജ് ഗോത്രങ്ങളിൽക്കിടയിൽ ഒരു പ്രത്യേക മത്സരം നിലനിന്നിരുന്നു. പ്രവാചകർﷺക്ക് അനുകൂലമായി ഒരു ഗോത്രക്കാർ ഒരു നന്മ ചെയ്താൽ തത്തുല്യമായ ഒന്നു ചെയ്യാൻ അടുത്ത ഗോത്രക്കാർ അവസരം കാത്തിരുന്നു. അതുപ്രകാരം ഉഹ്ദ് യുദ്ധത്തിന് മുമ്പ് കഅബ് ബിൻ അൽ അശ്റഫിനെ ഔസ് ഗോത്രക്കാർ വകവരുത്തിയിരുന്നു. സമാനമായ ഒരു ദൗത്യം സല്ലാമു ബിൻ അബിൽ ഹുഖൈക്കിനെ വകവരുത്തുക വഴി നിർവഹിക്കാമെന്ന് അവർ വിചാരിച്ചു.

ഇസ്ലാമിനു മുമ്പ് ബദ്ധശത്രുക്കളായിരുന്ന ഔസും ഖസ്രജും ഇസ്ലാമിലേക്ക് വന്നതിനുശേഷം അടുത്ത സഹോദരങ്ങളും അതോടൊപ്പം നല്ല കാര്യങ്ങളിൽ മത്സരിക്കുന്നവരുമായി മാറിയിരുന്നു. പ്രവാചകനെﷺ ആക്ഷേപിക്കുകയും ഇസ്ലാമിനെതിരായി നിലകൊള്ളുകയും ചെയ്തിരുന്ന കഅബു ബിനുൽ അശ്റഫിനു തത്തുല്യമായ ഒരാളുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ഖസ്റജുകാർ. അതുപ്രകാരം ബനൂ സലമയിലെ അഞ്ചംഗ സംഘം സല്ലാമിനെ തേടി പുറപ്പെട്ടു. അബ്ദുല്ലാഹി ബിൻ അതീഖ്(റ), മസ്‌ഊദ് ബിൻ സിനാൻ(റ), അബ്ദുല്ലാഹിബ്നു ഉനൈസ് അൽ ജുഹനി(റ), അബൂ ഖത്താദ(റ), ഖുസാഇ ബിൻ അസ്വദ്(റ) എന്നിവരായിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത്. അബ്ദുല്ലാഹിബ്നു ഉതുബ(റ) എന്നിവരടക്കം ആറംഗം ആയിരുന്നു എന്നും അസ്അദ് ബിൻ ഹറാം(റ) ഉൾക്കൊള്ളുന്ന ഏഴംഗ സംഘം ആയിരുന്നു എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.

പ്രവാചകനെﷺ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ശത്രുക്കളെ സംഘടിപ്പിച്ചു കായികമായി നേരിടാൻ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന സല്ലാമിന്റെ വീടിന്റെ അടുത്ത് സ്വഹാബികൾ എത്തിയപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. തൽക്കാലം വിശ്രമിച്ചിട്ട് രാവിലെയാകാം നമ്മുടെ നടപടികൾ എന്ന് വിചാരിച്ചിരുന്നപ്പോൾ അബ്ദുല്ലാഹിബ്നു അതീഖ്(റ) എന്ന സ്വഹാബി പറഞ്ഞു. നിങ്ങളെല്ലാവരും ഇവിടെ നിൽക്കുക. ഞാൻ സല്ലാമിന്റെ കോട്ടയുടെ വാതിൽക്കലേക്ക് ഒന്ന് പോകട്ടെ. പാറാവുകാരനെ വശീകരിച്ച് എങ്ങനെയെങ്കിലും ഒന്ന് അകത്തു കടക്കാൻ ശ്രമിക്കാം. അതുവഴി സല്ലാമിന്റെ വാതിൽക്കൽ നേരെ എത്താൻ കഴിഞ്ഞാൽ ആയല്ലോ.

ഇബ്നു അതീഖ്(റ) തുടരുന്നു. ഞാൻ അങ്ങനെ വാതിലിന്റെ അടുത്തേക്ക് എത്തുമ്പോൾ ഒരു സംഘം ആളുകൾ കോട്ടയുടെ ഉള്ളിൽനിന്ന് പന്തവും കത്തിച്ചു പുറത്തേക്ക് വരുന്നു. നഷ്ടപ്പെട്ടവരുടെ കഴുതയെ തേടിയുള്ള തിരച്ചിൽ ആയിരുന്നു അത്. ഞാൻ അവരുടെ കണ്ണിൽ പെടുമോ എന്ന് ഭയപ്പെട്ടു. ഉടനെ ഞാൻ വഴിയരികിൽ പ്രാഥമിക ആവശ്യം നിർവഹിക്കുന്ന ആളെ പോലെ തലയും കുനിച്ചിരുന്നു. ശേഷം, ഞാൻ പാറാവുകാരനെ സ്വാധീനിച്ച് കോട്ടയുടെ ഉള്ളിൽ പ്രവേശിച്ചു. അവിടെ നാൽക്കാലികളെ കെട്ടുന്ന ആലയുടെ അടുത്ത് പതുങ്ങിയിരുന്നു. കോട്ടയുടെ ഉള്ളിലുള്ള ആരും എന്നെ ശ്രദ്ധിക്കരുത് എന്ന കൃത്യമായ വിചാരത്തിൽ ഞാൻ അവിടെ കഴിഞ്ഞു കൂടി. പാറാവുകാരന്റെ ഓരോ നീക്കങ്ങളും ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ താക്കോൽ വെക്കുന്ന പൊത്ത് ഞാൻ ശ്രദ്ധിച്ചു. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-543

Tweet 543

ജനങ്ങളെല്ലാവരും കോട്ടയുടെ ഉള്ളിൽ പ്രവേശിച്ചു. കോട്ടവാതിലുകൾ പൂട്ടി അതിന്റെ താക്കോൽ ഒരു ആണിയിൽ കൊളുത്തിയിട്ടു. ഒളിഞ്ഞിരുന്ന ഇബ്നു അതീഖ്(റ) രംഗങ്ങളെല്ലാം വീക്ഷിച്ചു. അപ്പോഴതാ സല്ലാമു ഇബ്നു അബീ ഹുഖൈഖ് കോട്ടവാസികളോടൊപ്പം ഇരുന്ന് രാക്കഥ പറയുന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ച് ഓരോരുത്തരും അവരവരുടെ കിടപ്പറകളിലേക്ക് പോയി. അബ്ദുല്ലാഹിബിന് അതീഖ്(റ) പറയുന്നു. സല്ലാമും കൂട്ടരും ഉറങ്ങാൻ പോയ ശേഷം ശബ്ദമെല്ലാം അടങ്ങുന്നതുവരെ ഞാൻ കാത്തിരുന്നു. പൂർണ്ണമായും നിശബ്ദമായി എന്നറിഞ്ഞപ്പോൾ കോട്ടയുടെ താക്കോൽ ഞാൻ കൈവശപ്പെടുത്തി. പരിസരങ്ങളൊക്കെ നന്നായി ഒന്നു നിരീക്ഷിച്ചു. ശേഷം, ഓരോ ഭവനങ്ങളുടെയും പുറത്തു നിന്ന് ലോക്കിട്ടു. എന്തെങ്കിലും ശബ്ദം കേട്ടാൽ അകത്തുള്ളവർ ഇറങ്ങി വരാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ശേഷം, സല്ലാമിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

കടക്കുന്ന ഓരോ വാതിലും അടച്ച് അകത്തേക്ക് അകത്തേക്ക് പോയി. ഒടുവിൽ അയാളും കുടുംബവും താമസിക്കുന്ന അറയിലേക്ക് എത്തി. വിളക്കണച്ച് കുടുംബത്തോടൊപ്പം ആണ് അയാൾ ശയിക്കുന്നത്. കൂട്ടത്തിൽ ഏതുഭാഗത്താണ് അയാളുള്ളത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഉടനെ ഞാൻ വിളിച്ചു അല്ലയോ സല്ലാം. അയാൾ തിരിച്ചു ചോദിച്ചു. നിങ്ങൾ ആരാണ്? ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നീങ്ങി. എന്നിട്ട് ഞാൻ എന്റെ വാളുകൊണ്ട് അയാളെ ലക്ഷ്യം വെച്ച് ഒന്നു വെട്ടി. അധികം അകലെയല്ലാതെ ഞാൻ മാറിനിന്നു. ശബ്ദം മാറ്റി ചോദിച്ചു. അല്ല എന്താണ് സല്ലാം സംഭവിച്ചത്? അപ്പോൾ അയാൾ പറഞ്ഞു. ഇതെന്തൊരു അത്ഭുതമാണ് ഒരാൾ കടന്നുവന്ന് എന്നെ ഈ രാത്രിയിൽ വെട്ടിയിരിക്കുന്നു. അപ്പോൾ ഞാൻ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്ന് അയാളെ ആക്രമിച്ചു. അയാളുടെ മരണം ഉറപ്പാവുകയും കുടുംബം അട്ടഹസിക്കുകയും ചെയ്തപ്പോൾ ഒരു സഹായിയെപ്പോലെ ഞാൻ അവിടെ പ്രത്യക്ഷപ്പെട്ടു.

ശേഷം, ഞാൻ ഓരോ വാതിലുകളും തുറന്നു തുറന്നു ഒരു കോണിപ്പടിയിൽ എത്തി. ഞാൻ നിലത്താണെന്ന് കരുതി കാലുവെച്ചത് ഒരു ആഴത്തിൽ ആയിരുന്നു. ഞാൻ നിലത്തേക്ക് വീഴുകയും കാലിനു പരിക്കു പറ്റുകയും ചെയ്തു. പെട്ടെന്നുതന്നെ തലപ്പാവഴിച്ച് കാലിൽ കെട്ടി ഞാൻ മുന്നോട്ടു നീങ്ങി. അധികം വൈകാതെ ഒരു കാലിൽ ഉന്തി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് എത്തിച്ചേർന്നു. ഞാൻ വിളിച്ചുപറഞ്ഞു. നമുക്ക് രക്ഷപ്പെടാം അല്ലാഹു സല്ലാമിനെ അവസാനിപ്പിച്ചിരിക്കുന്നു. നിങ്ങൾ അതിവേഗം തിരുനബിﷺയുടെ അടുത്തേക്ക് ചെന്ന് വിവരമറിയിക്കുക. സല്ലാമിന്റെ കോട്ടയിൽ നിന്ന് ശോക സ്വരങ്ങൾ ഉയർന്നു കേട്ടപ്പോഴാണ് യഥാർത്ഥത്തിൽ തന്നെ അവൻ കൊല്ലപ്പെട്ടു എന്ന് എനിക്ക് ബോധ്യമായത്. പിന്നെ ഞാൻ വൈകാതെ തന്നെ തിരുനബിﷺയുടെ അടുത്തേക്ക് പുറപ്പെട്ടു.

മറ്റെല്ലാവരും എത്തിച്ചേരുന്നതിനു മുൻപ് ഞാൻ തന്നെ അവിടെ എത്തിച്ചേർന്നു. കാര്യങ്ങളെല്ലാം അവിടുത്തെ സന്നിധിയിൽ അവതരിപ്പിച്ചു. പരിക്കുപറ്റിയ കാലിനെക്കുറിച്ചും പറഞ്ഞു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ആ കാൽ ഇങ്ങോട്ട് നീട്ടിവെക്കു. ഞാൻ കാൽ നീട്ടി വച്ചു കൊടുത്തതും പ്രവാചകൻﷺ അതിനുമേൽ തലോടി. മുമ്പ് പരിക്കുപറ്റിയിട്ടില്ലാത്തതുപോലെ കാല് പൂർണമായും പൂർവാവസ്ഥയിലേക്ക് എത്തി.

ഒരു സമൂഹത്തിന്റെ അതിജീവനവും മുന്നേറ്റവും വായിച്ചു കൊണ്ടിരിക്കുമ്പോൾ, അവരുടെ സമർപ്പണവും ധീരതയും തന്ത്രപരമായ ഇടപെടലുകളും ചരിത്രത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്. ഒരു ദൗത്യ നിർവഹണത്തിന് വേണ്ടി ഇത്രമേൽ സമർപ്പിതനായി മുന്നോട്ടുപോയ ഒരാളുടെ കഥ ചരിത്രത്തിൽ തന്നെ അത്യപൂർവ്വം ആയിരിക്കും. കോട്ട കെട്ടി വാഴുകയും പ്രവാചകർﷺക്കെതിരെ തിരിയുകയും സൈനിക സംഘാടനങ്ങൾ നടത്തുകയും ആക്ഷേപിക്കുകയും ചെയ്ത ഒരു ശത്രുവിനെ ഇത്രമേൽ തന്ത്രപരമായി പരാജയപ്പെടുത്തി എന്നത് എത്ര ശോഭയോടെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്. അതിജീവനത്തിന്റെ ഇന്നലകളെ കുറിച്ചുള്ള പഠനങ്ങൾ നമുക്ക് കൈ വന്നുപോയ മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള വിചാരങ്ങൾ സമ്മാനിക്കും എന്നത് തീർച്ചയാണ്.

അബ്ദുല്ലാഹിബ്നു അതീഖി(റ)ന്റെ പക്കൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ആയുധം അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസവും പ്രവാചകരോﷺടുള്ള അടങ്ങാത്ത അനുരാഗവും ആയിരുന്നു. ഇവ രണ്ടും ഇല്ലാത്ത ഒരു മുസ്ലിം സമൂഹ ഘടനയ്ക്ക് മറ്റെന്തുണ്ടായിട്ടും അതിജീവിക്കാനോ മുന്നേറാനോ സാധ്യമല്ല. ചരിത്രത്തിന്റെ ഏടുകളിൽ മിന്നിയ നക്ഷത്രങ്ങളിൽ നിന്ന് ഒരു തിരിവെട്ടമെങ്കിലും പുതിയകാലത്ത് ഹൃദയങ്ങളിലേക്ക് ഏറ്റെടുക്കാൻ ആയാൽ നിലനിൽക്കാനുള്ള ഏറ്റവും വലിയ ആത്മബലം അതായിരിക്കും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-544

Tweet 544

അബു റാഫി സല്ലാം കൊല്ലപ്പെട്ടതിനെ തുടർന്ന് ഉസൈർ ബിൻ റസാമിനെ ജൂതന്മാർ അവരുടെ നേതാവാക്കി. ഉടനെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഹമ്മദ് നബിﷺയോ അനുയായികളോ ഏതെങ്കിലും ഒരു യഹൂദനെ ലക്ഷ്യം വെച്ചു വന്നാൽ എന്റെ അനുയായികളിൽ നിന്ന് കാണാത്തത് അവർ കാണേണ്ടിവരും. അപ്പോൾ അവിടെയുള്ളവർ ചോദിച്ചു. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ഗത്ഫാനിലേക്ക് പോകും. അവിടെയുള്ള ജൂതന്മാരെ സംഘടിപ്പിച്ചുകൊണ്ട് മുഹമ്മദ് നബിﷺയുടെ വീട്ടിലേക്ക് നേരെ ചെല്ലും. ഏതൊരാളെയും അവരുടെ വീട്ടിലേക്ക് നേരിട്ട് ചെന്ന് നേരിട്ടാൽ ചെന്നവർക്ക് ചിലതെങ്കിലും ലഭിക്കാതിരിക്കില്ല. അപ്പോൾ കേട്ടവർ പറഞ്ഞു. നിങ്ങൾ ഉദ്ദേശിച്ചതുമായി നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ.

ഈ വിവരം നബിﷺ അറിഞ്ഞു. അബ്ദുല്ലാഹിബിന് റവാഹ(റ)യെയും മറ്റു മൂന്നു പേരെയും അതീവ രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി നിയോഗിച്ചു. അവർ നേരെ അസീറുബ്നു റസാമിന്റെ പരിസരത്തെത്തി. അയാളുടെ വീടിന്റെ പരിസരത്ത് ലഭ്യമായ ഗ്യാപ്പുകളിൽ ഒളിച്ചിരുന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം അവർ മദീനയിലേക്ക് മടങ്ങിയെത്തി. കേട്ടതും കണ്ടതുമായ കാര്യങ്ങൾ പ്രവാചകനോﷺടു പങ്കുവെച്ചു. ഹാരിജത്ത് ബിനു ഹുസൈലും(റ) നബിﷺയോട് കൃത്യമായ വിവരങ്ങൾ അറിയിച്ചു കൊടുത്തു. ഗത്ഫാനിലെ ജൂതന്മാരെ സമാഹരിച്ച് പ്രവാചകനുംﷺ മദീനക്കും എതിരെ അസീറുബിന് റസാം വരുന്നുണ്ട് എന്ന വാർത്ത പങ്കുവെച്ചപ്പോൾ പ്രതിരോധത്തിനുള്ള വഴി തിരുനബിﷺ ആലോചിച്ചു. അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ നേതൃത്വത്തിൽ ഒരു 30 അംഗ സംഘത്തെ അങ്ങോട്ട് അയച്ചു. അബ്ദുല്ലാഹിബ്നു അതീഖും(റ) കൂടെയുണ്ടായിരുന്നുവത്രെ. അവർ നേരെ അസീറിന്റെ അടുക്കലേക്ക് എത്തി. പ്രവാചകൻﷺ ഞങ്ങളെ നിയോഗിച്ചതാണെന്നും നിങ്ങൾ ഇപ്പോൾ തന്നെ മദീനയിലേക്ക് ഞങ്ങൾക്കൊപ്പം പുറപ്പെടണമെന്നും ഖൈബറിൽ ചില കാര്യങ്ങൾ നിങ്ങളെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അബ്ദുല്ലാഹിബ്നു റവാഹ(റ) അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ടതോടെ പുറപ്പെടാമെന്ന വിചാരത്തിലേക്ക് അസീർ എത്തി. എന്നാൽ സുഹൃത്തുക്കളായ ജൂതന്മാരോട് കൂടിയാലോചിച്ചപ്പോൾ അവർ അതിന് സമ്മതിച്ചില്ല. ബനൂ ഇസ്രായേലിൽ പെട്ട ഒരാളെ മുഹമ്മദ് നബിﷺ അങ്ങനെ വിളിച്ചുവരുത്തി ഒരു പദവി നൽകാൻ ഇപ്പോൾ സാധ്യതയില്ല. ഇതായിരുന്നു വിയോജിച്ചവരുടെ വീക്ഷണം. നമുക്ക് യുദ്ധം മടുത്തു എന്നും ഞാൻ അങ്ങോട്ട് പോവുകയാണെന്നും അയാൾ പറഞ്ഞു. അയാളോടൊപ്പം 30 ജൂതന്മാരെ കൂടി കൂട്ടി. ഓരോ ജൂതനും ഓരോ മുസ്ലിമിനോടൊപ്പം ഉണ്ടാവണമെന്നും അയാൾ ശഠിച്ചു. അബ്ദുല്ലാഹിബ്നു ഉനൈസി(റ)നൊപ്പം ആയിരുന്നു അസീർ ഉണ്ടായിരുന്നത്. യാത്രാസംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ അസീർ തന്റെ ഒപ്പമുള്ള അബ്ദുല്ലാഹിബിന് ഉനൈസി(റ)ന്റെ വാൾ ലക്ഷ്യം വെച്ചു. അത് കൈവശപ്പെടുത്തി അബ്ദുല്ലാഹി(റ)യെ വകവരുത്താൻ ഒരുങ്ങുകയാണെന്ന് അബ്ദുല്ലാഹി(റ) മനസ്സിലാക്കി. ഉടനെ തന്നെ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ശത്രു, നിങ്ങൾ ചതിപ്രയോഗം നടത്താൻ ഒരുങ്ങുകയാണോ? ഇബ്നു ഉനൈസ്(റ) പറയുന്നു. ശേഷം, ഞാൻ അയാളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ ചോദിച്ചു. ആരാണ് വാഹനത്തിൽ നിന്നിറങ്ങി ഈ സംഘത്തെ ഒന്ന് നയിക്കുക. ആരും ഇറങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഞാൻ തന്നെ ഇറങ്ങി. യാത്രയ്ക്കിടയിൽ അസീറിനെ എനിക്ക് ഒറ്റയ്ക്ക് കിട്ടി. വാഹനപ്പുറത്തിരുന്ന അയാളുടെ കാലിന്റെ പിൻവശത്തു ഞാൻ വെട്ടി. അയാളുടെ കൈവശമുള്ള ആയുധം കൊണ്ട് എന്നെ മർദ്ദിച്ചു. അതൊരു സംഘട്ടനത്തിലേക്ക് പരിണമിച്ചു. ഞങ്ങളെ ചതിക്കാൻ ഒരുങ്ങിയ ആ സംഘത്തെ മുഴുവനും ഞങ്ങൾ പരാജയപ്പെടുത്തി. ഞങ്ങളുടെ സംഘത്തിൽ ആൾ നഷ്ടമുണ്ടായില്ല. പക്ഷേ അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രമേ ബാക്കിയായുള്ളൂ. ഞങ്ങൾ വിജയഘോഷങ്ങളോടെ മദീനയിലേക്ക് തിരിച്ചു.

ഇതിനിടയിൽ തിരുനബിﷺ മദീനയിൽ അടുത്തുള്ള സ്വഹാബികളോട് പറഞ്ഞു. നമുക്ക് സനിയ്യയിലേക്ക് പോകാം. നമ്മുടെ കൂട്ടുകാരെ ഒന്ന് അന്വേഷിച്ചു നോക്കാം. അങ്ങനെ സ്വഹാബികളെയും കൂട്ടി സനിയ്യത്തുൽ വദാഇലേക്ക് നീങ്ങി. മദീനയിലേക്ക് ആളുകൾ പ്രവേശിക്കുന്ന സ്ഥലമാണത്. ഞങ്ങളെ സ്വീകരിക്കാൻ വേണ്ടിയുള്ള ഒരുക്കമായിരുന്നു അത്. ഞങ്ങൾ മദീനയിലേക്ക് എത്താനും തിരുനബിﷺയും അനുയായികളും ഞങ്ങളെ സ്വീകരിച്ചു. അക്രമികളിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു.

അബ്ദുല്ലാഹിബ്നു ഉനൈസ്(റ) പറയുന്നു. നബിﷺ എന്റെ അടുത്തേക്ക് ചേർന്ന് നിൽക്കുകയും എനിക്ക് പരിക്കുപറ്റിയ സ്ഥലത്ത് അനുഗ്രഹ മന്ത്രം നിർവഹിച്ചു. പിന്നീട് ഒരിക്കലും എനിക്ക് അത് സംബന്ധമായ ഒരു പ്രയാസവും ഉണ്ടായിട്ടില്ല. ശേഷം, അവിടുന്ന് ഉപയോഗിച്ചിരുന്ന ഒരു വടിയുടെ കഷ്ണം എനിക്ക് തന്നു. ഇതെനിക്കും നിങ്ങൾക്കും ഇടയിലുള്ള ഒരു ചിഹ്നം ആണെന്ന് പറഞ്ഞു. നാളെ സ്വർഗ്ഗത്തിൽ നിങ്ങൾ ഈ വടിയുമായിട്ടായിരിക്കും വരിക. പിൽക്കാലത്ത് അബ്ദുല്ലാഹിബ്നു ഉനൈസ്(റ) മരണപ്പെട്ടപ്പോൾ തിരുനബിﷺ നൽകിയ ആ വടി ശരീരത്തോട് ചേർത്തുവച്ചാണ് അദ്ദേഹത്തെ മറമാടിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-545

Tweet 545

പത്തൊൻപത്.
കർസ് ബിൻ ജാബിർ(റ)ന്റെ നയനീക്കം.
ഹിജ്റയുടെ ആറാം വർഷം മദീനയുടെ സമീപത്തുള്ള ഹർറയിലേക്കായിരുന്നു ഈ സൈനിക നീക്കം. ഉക്കൽ, ഉറൈന ഗോത്രങ്ങളിൽ നിന്നുള്ള ഇടയന്മാരായ ഒരു സംഘം മദീനയിലേക്ക് വന്നു. അവരെ നബിﷺ നന്നായി പരിഗണിക്കുകയും വേണ്ട പരിചരണങ്ങളൊക്കെ നൽകുകയും ചെയ്തു. ജനങ്ങൾ ധർമ്മമായി ഏൽപ്പിച്ച ഒട്ടക കൂട്ടത്തിൽ നിന്ന് ഒരു ഒരു വിഹിതം അവർക്ക് അനുവദിച്ചുകൊടുത്തു. അവർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ തിരുനബിﷺയുടെ സ്വകാര്യ ഇടയനായ യസാറിനെയും ഒപ്പം അയച്ചുകൊടുത്തു. അവർ യാത്ര തിരിച്ച് ഹറാ എന്ന പ്രദേശത്തെത്തിയപ്പോൾ യസാറിനെ വധിക്കുകയും ഇസ്ലാമിക ആശയത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. യസാറിന്റെ മൃതശരീരം അവർ അലങ്കോലപ്പെടുത്തി.

നീതിനിഷ്ഠവും മാതൃകാപരവുമായ ഒരു ഇടപെടൽ അനിവാര്യമായ ഘട്ടമായിരുന്നു ഇത്. കർസ് ബിൻ ജാബിർ അൽ ഫിഹ്രി(റ) എന്ന സ്വഹാബിയെയും ഒരു സംഘത്തെയും തിരുനബിﷺ നിയോഗിച്ചു. അക്രമകാരികളായ സംഘത്തെ അവർ പിടിച്ചു കൊണ്ടു വന്നു. മാതൃകാപരമായി അവരെ ശിക്ഷിക്കുകയും യസാറിനോട് കാണിച്ച ക്രൂരതയ്ക്ക് തത്തുല്യമായ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായം അൽ മാഇദയിലെ 33 ആമത്തെ സൂക്തം ഈ സംഭവത്തെ പരാമർശിച്ചു കൊണ്ടാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു. മേൽ സൂക്തത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. “അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതിനേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക.”

ദുഷ്ടലാക്കുള്ള സമാനരായ ആളുകളുടെ ഇടപെടലുകൾ സമൂഹത്തിൽ ഇനി ഉണ്ടാവരുത് എന്ന് മദീനയിലെ ക്രിമിനോളജി ആവശ്യപ്പെട്ടു. അങ്ങനെ ഒരു ഭരണകൂടപരമായ ഇടപെടലായിരുന്നു തിരുനബിﷺയും മദീനയും നിർവഹിച്ചത്.

തിരുനബിﷺ പറഞ്ഞതായി ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. അവർ എന്റെ കൂട്ടുകാരനെ കൊന്നുകളയുകയും ഒട്ടകങ്ങളുമായി കടന്നു കളയുകയും ചെയ്തു. മുഹമ്മദ് ബിൻ ഉമർ(റ) നിവേദനം ചെയ്യുന്നു. ബനൂ അംറ് ഗോത്രത്തിലെ ഒരു സ്ത്രീ തന്റെ കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അതിനിടയിലാണ് മരച്ചുവട്ടിൽ യസാറിന്റെ ശരീരം കിടക്കുന്നത് കാണുന്നത്. യസാർ കൊല്ലപ്പെട്ട വിവരം അവരാണ് മദീനയിൽ വന്ന് മറ്റുള്ളവരോട് പങ്കുവെച്ചത്. ഉടനെ സ്വഹാബികളിൽ നിന്ന് ഒരു സംഘം അങ്ങോട്ട് പുറപ്പെട്ടു. കൊല്ലപ്പെട്ട കൂട്ടുകാരന്റെ മൃതശരീരം ഖുബയിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഒരു 20 അംഗ സംഘം അക്രമികളെ തേടി പുറപ്പെടുകയും അവരെ പിടിച്ചു മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു.

സത്യവിശ്വാസത്തിൽ നിന്ന് വഞ്ചനാപരമായി അവിശ്വാസത്തിലേക്ക് നീങ്ങുകയും, ഒരു നിരപരാധിയെ കൊന്നു കളയുകയും മൃതശരീരം വികൃതമാക്കുകയും അദ്ദേഹത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ അപഹരിക്കുകയും, തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ഒത്തുചേർന്ന ഒരു സംഘത്തെ ആണ് നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും ശിക്ഷിക്കുകയും ചെയ്തത്.

പരിസരങ്ങളും പിന്നാമ്പുറങ്ങളും വായിച്ചു കൊണ്ട് സംഭവങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് എത്താതെ വരുമ്പോഴാണ് മദീനയിലെ ഇത്തരം നീക്കങ്ങളെ പലരും തീവ്രമായി ആവിഷ്കരിച്ചത്. മുഴുവൻ മനുഷ്യനീതിയും യുദ്ധ നീതിയും കാറ്റിൽ പറത്തി ലോകത്ത് നിലവിലുള്ള മാനവിക വ്യവസ്ഥിതിയുടെ സംയുക്ത വേദിയിൽ കൊല്ലരുതേ എന്ന് വിളിച്ചു പറയുന്നവരുടെ മുമ്പിൽ പോലും വീറ്റോ ഉപയോഗിക്കുന്ന പരിഷ്കൃത രാഷ്ട്രങ്ങൾ ക്രൂരതയുടെ പര്യായമായി അടക്കിവാഴുന്ന ഒരു വർത്തമാനകാലത്തും ചിലരുടെ വിനോദം ഇസ്ലാമിന്റെ മേൽ ഭീകരതയെ ചാർത്തുവാനാണ്. യഥാർത്ഥ കുറ്റവാളികൾ ലോകത്ത് മേലാളന്മാരായി ചമയുമ്പോൾ, നിരപരാധികൾ ഇരകളാക്കപ്പെടുമ്പോൾ ഏറ്റവും ചുരുങ്ങിയത് ഇരകൾ ഇരകളാണെന്നെങ്കിലും പറയാനുള്ള നീതി ലോകത്ത് കുറെ ആളുകൾക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ. അങ്ങനെയെങ്കിലും ഒന്ന് സമാധാനിക്കാമായിരുന്നു. അർഹതയോ അംഗീകാരമോ അധികാരമോ ഒന്നും ലഭിച്ചില്ലെങ്കിലും അനുതാപമെങ്കിലും ലഭിക്കാൻ വേണ്ടി ഒരു തുരുത്തിലെ ജനങ്ങൾ ഇപ്പോഴും ചോരയൊലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു. ഈ വരികൾ അവർക്ക് പ്രണാമമായി സമർപ്പിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-546

Tweet 546

ഇരുപത്.
അംറ്ബിന് ഉമയ്യ(റ)യുടെ നീക്കങ്ങൾ.
ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ അബൂസുഫിയാൻ ഖുറൈശികളിൽ ഒരു സംഘത്തോട് പറഞ്ഞു. ആരാണ് മുഹമ്മദ് നബിﷺയെ ചതിപ്രയോഗത്തിലൂടെ ഒന്ന് കൈകാര്യം ചെയ്യാൻ മുന്നോട്ടു വരിക. മുഹമ്മദ് നബിﷺ അങ്ങാടിയിലൂടെ സഞ്ചരിക്കുന്ന ആളാണല്ലോ. ഇത് കേട്ട ഗ്രാമീണനായ ഒരു അറബി അബൂസുഫിയാന്റെ വീട്ടിൽ വന്നു. എന്നിട്ടയാൾ അദ്ദേഹത്തോട് പറഞ്ഞു. ധീരനും ശക്തനും നേതാവുമായ നിങ്ങൾ എനിക്ക് പ്രചോദനം നൽകിയാൽ മേൽപ്പറയപ്പെട്ട ദൗത്യം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എന്റെ പക്കൽ നല്ല കുന്തവും കഠാരയും മറ്റും ഉണ്ട്. ഉടനെ അബൂസുഫിയാൻ പറഞ്ഞു നിങ്ങൾ തന്നെയാണ് എന്റെ ചങ്ങാതി. ശേഷം, ഒരൊട്ടകവും അതിനാവശ്യമായ ചെലവുകളും നൽകി. കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു വരാൻ ആശംസിച്ചു യാത്രയാക്കി. ഉടനെ അയാൾ പുറപ്പെടുകയും അഞ്ചു രാത്രി തുടർച്ചയായി സഞ്ചരിക്കുകയും ചെയ്തു.

ആറാം ദിവസം പ്രഭാതമായപ്പോൾ മദീനയിൽ എത്തി. പ്രവാചകനെﷺ കുറിച്ച് അന്വേഷിച്ചു. കൃത്യമായ വിവരം ലഭിച്ചപ്പോൾ തന്റെ വാഹനം കിട്ടിയതിനുശേഷം അയാൾ നബിﷺയെ തേടിയിറങ്ങി. നബിﷺ അപ്പോൾ ബനൂഅബ്ദുൽ അശ്ഹൽ പള്ളിയിൽ ഇരിക്കുകയായിരുന്നു. അയാളെ കണ്ട മാത്രയിൽ തന്നെ തിരുനബിﷺ പറഞ്ഞു. ഇയാൾ ചതി പ്രയോഗം നടത്താൻ വേണ്ടി വരികയാണ്. പക്ഷേ അല്ലാഹു അവന്റെയും എന്റെയും ഇടയിൽ മറയിട്ടിരിക്കുന്നു. അയാൾ നബിﷺയുടെ അടുത്തേക്ക് വന്നതും ഉസൈദ് ബിൻ ഹുളൈർ(റ) അയാളെ പിടികൂടി. അയാളുടെ തുണിയിൽ കടന്നുപിടിക്കാനും കൈവശം കരുതിയിരുന്ന കഠാര നിലത്തുവീണു. അപ്പോൾ എന്റെ രക്തമേ എന്റെ രക്തമേ എന്ന് അയാൾ വിലപിച്ചു. ഉടനെ നബിﷺ ഇടപെട്ട് അയാളോട് പറഞ്ഞു. നിന്റെ ഉദ്ദേശ്യം എന്താണെന്ന് സത്യസന്ധമായി നീ പറയൂ. അപ്പോൾ അയാൾ തിരിച്ചു ചോദിച്ചു എങ്കിൽ എനിക്ക് സുരക്ഷിതത്വം ഉണ്ടോ. നബിﷺ പറഞ്ഞു, അതെ.

അപ്പോഴയാൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. അബൂസുഫിയാൻ തന്നെ ഏൽപ്പിച്ച ദൗത്യത്തെ കുറിച്ച് വിശദീകരിച്ചു. നബിﷺ അയാളെ സുരക്ഷിതമായി വിട്ടയച്ചു. നബിﷺയുടെ ജീവിതവും പെരുമാറ്റങ്ങളും എല്ലാം നേരിട്ടു കണ്ട് അദ്ദേഹം ക്രമേണ ഇസ്ലാം സ്വീകരിച്ചു. എന്നിട്ടയാൾ അയാളുടെ അനുഭവം പറഞ്ഞു. ഞാൻ പ്രകൃതിപരമായി ഭയം ഉള്ള ആളല്ല. പക്ഷേ, ഇവിടേക്ക് വന്നപ്പോഴേക്കും എന്റെ ശക്തി ക്ഷയിക്കുകയും ബുദ്ധി ഭ്രമിക്കുകയും ചെയ്യുന്നതുപോലെ അനുഭവപ്പെട്ടു. ഞാൻ ലക്ഷ്യംവെച്ച് വന്ന കാര്യം സാധിക്കില്ലെന്ന് എനിക്ക് ബോധ്യമായി. ഒരാളും അറിയാതെ ഞാൻ സ്വകാര്യമായി വെച്ച ലക്ഷ്യം എനിക്ക് നടക്കില്ലെന്നായി. അവിടുന്ന് സുരക്ഷിതനും സത്യസന്ധമായ പാതയിൽ നിൽക്കുന്നവരും ആണെന്ന് എനിക്ക് വ്യക്തമായി. നിശ്ചയം അബൂസുഫിയാൻ പിശാചിന്റെ പക്ഷത്താണ്. ഇത്രയും കേട്ടപ്പോഴേക്കും തിരുനബിﷺ പുഞ്ചിരിച്ചു. തിരുനബിﷺയുടെ സമ്മതത്തോടെ കുറച്ചുനാൾ മദീനയിൽ ജീവിച്ചതിനുശേഷം അദ്ദേഹം യാത്രയായി.

ഈയൊരു കാലയളവിലാണ് അംർ ബിൻ ഉമയ്യ(റ)യെയും അൻസ്വാരികളിൽ നിന്നുള്ള ഒരാളെയും നബിﷺ നിയോഗിക്കുന്നത്. അബൂ സൂഫിയാനിൽ നിന്ന് ചതി അനുഭവിക്കേണ്ടിവന്നാൽ കൈകാര്യം ചെയ്യണമെന്ന് ഇവരെ ഏൽപ്പിച്ചു വിട്ടു. ഇവർ രണ്ടുപേരും സുരക്ഷിതമായി മക്കയിലേക്ക് എത്തി. കഅ്ബാലയത്തെ പ്രദക്ഷിണം വച്ചു കഴിഞ്ഞതും ചിലയാളുകൾ ഇവരെ തിരിച്ചറിഞ്ഞു. പിന്നീട്, ഹുബൈബി(റ)നെ തൂക്കിലേറ്റുന്ന സന്ദർഭത്തിനാണ് ഇവർ സാക്ഷിയാകേണ്ടിവന്നത്. അതിവിദഗ്ധമായി ഹുബൈബി(റ)ന്റെ ശരീരം കൈവശപ്പെടുത്തുകയും രക്ഷപ്പെടുത്താൻ വേണ്ടി യാത്ര ചെയ്യുകയും ചെയ്തു. ഒടുവിൽ ശത്രുക്കളുടെ കണ്ണിൽപ്പെട്ടു എന്നറിഞ്ഞപ്പോൾ. ഹുബൈബി(റ)ന്റെ ശരീരം ഭൂമി ഏറ്റെടുക്കുകയും അംറുബിനു ഉമയ്യ(റ) മദീനയിലേക്ക് എത്തുകയും ചെയ്തു.

എത്ര തിക്തമായ നാളുകളിലൂടെയാണ് തിരുനബിﷺയുടെ പ്രബോധന കാലം കടന്നുപോയത്. ഏതെല്ലാം പരീക്ഷണങ്ങളുടെ തീച്ചൂളയാണ് മറികടക്കേണ്ടി വന്നത്. എത്രമേൽ സമർപ്പിതരായിട്ടാണ് അനുയായികൾ തിരുനബിﷺയോടൊപ്പം നിലകൊണ്ടത്. ആത്മാർപ്പണത്തിന്റെയും ജീവാർപ്പണത്തിന്റെയും എത്ര ശോഭന ചിത്രങ്ങളാണ് മക്കയും മദീനയും വരച്ചുവച്ചത്. ഹൃദയത്തോട് ചേർത്ത പ്രണയത്തിന്റെയും നിലപാടുകളോട് ചേർത്തുവച്ച മുന്നേറ്റങ്ങളുടെയും, ജീവനും അപ്പുറം തിരുനബിﷺയെ സ്നേഹിച്ചതിന്റെ അനുഭവങ്ങളും എത്ര കൗതുകകരമായിട്ടാണ് ചരിത്രം ഏടുകളിൽ കാത്തു വച്ചിരിക്കുന്നത്. എത്ര ജനപദങ്ങളെയാണ് ഈ ഇര പകലുകൾ പ്രചോദിപ്പിച്ചത്. പ്രവാചകൻമാരുടെ സിരകളിൽ ചേർത്തുവച്ച ദൈവത്തിന്റെയും ഹൃദയാന്തരത്തിൽ ചേർത്തുവച്ച പ്രണയത്തിന്റെയും സമാനതകൾ ലോക ചരിത്രത്തിൽ മറ്റെവിടെയും വായിക്കാൻ ഉണ്ടാവില്ല. തീർച്ച..!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-547

Tweet 547

ഇരുപത്തി ഒന്ന്.
ഗാലിബ്‌ ബിൻ അബ്ദുല്ല അല്ലയ്സി(റ)യുടെ നീക്കം.
ഹിജ്റയുടെ ഏഴാം വർഷം റമളാനിലായിരുന്നു ഈ സൈനിക നീക്കം. ബനൂ ഉവാൽ, ബനൂ അബ്ദു ബിൻ സഅ്ലബ എന്നീ ഗോത്രങ്ങളിലേക്ക് തിരുനബിﷺ ഗാലിബി(റ)നെ അയച്ചു. തിരുനബിﷺയുടെ പരിചാരകൻ യസാർ(റ) ആയിരുന്നു വഴികാട്ടി വിജയകരമായി സൈനിക നീക്കം പൂർത്തീകരിക്കുകയും മദീനയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

ഇതിനിടയിലാണ് വേറിട്ട ഒരു സംഭവം ഉണ്ടായത്. ഗാലിബി(റ)ന്റെ സംഘത്തിൽ ഉണ്ടായിരുന്ന ഉസാമത്തുബിനു സയ്യിദ്(റ) തന്റെ പ്രതിയോഗിയായി വന്ന നെഹിയക് ബിൻ മിർദാസ് അൽ അസ്ലമിയെ വധിച്ചു കളഞ്ഞു. ദീർഘനേരത്തെ പോരാട്ടത്തിന് ശേഷം കൊല്ലപ്പെടുന്നതിനു മുമ്പ് അയാൾ സത്യ വാചകം ചൊല്ലിയിരുന്നു. അത് കേവലം രക്ഷപ്പെടാൻ ആയിരിക്കും എന്ന് കരുതി ഉസാമ(റ) അത് പരിഗണിച്ചില്ല. എന്നാൽ, ഈ വിവരം പ്രവാചകൻﷺ അറിഞ്ഞപ്പോൾ നിങ്ങൾ അദ്ദേഹത്തിന്റെ മനസ്സ് തുറന്നു നോക്കിയിരുന്നോ എന്നായിരുന്നു ചോദിച്ചത്. ഉസാമ(റ)യുടെ ഈ നടപടിയുടെ അപകടം തിരുനബിﷺ സൂചിപ്പിക്കുകയും ചെയ്തു.

ഉസാമ(റ) തന്റെ നടപടിയുടെ ഗൗരവത്തെ അത്രമേൽ ആലോചിച്ചിരുന്നില്ല. തിരുനബിﷺ അത് പ്രാധാന്യത്തോടെ എടുക്കുകയും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് പരിഹാര ധനം നൽകുകയും ചെയ്തു.

കേവലമായ ഒരു കക്ഷിത്വമോ ഒരു പാർട്ടിവിചാരമോ അല്ല തിരുനബിﷺ ഇവിടെ ഉയർത്തി കാണിച്ചത്. മറിച്ച് സത്യവാചകത്തിന്റെ പ്രാധാന്യവും ഇരുലോകരക്ഷക്കാവശ്യമായ അടിസ്ഥാന വിശ്വാസവും എത്രമേൽ മഹത്വമുള്ളതാണ് എന്ന് പഠിപ്പിക്കുകയായിരുന്നു. ഒരു വ്യക്തിയുടെ വാചകത്തിനും പ്രസ്താവനയിലും മറ്റുള്ളവർ നൽകേണ്ട പരിഗണനയും ശുഭപ്രതീക്ഷയും കൂടി ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ധാരണ അപരന്റെ മേൽ അടിച്ചേൽപ്പിക്കരുതെന്നും അവന്റെ വിശ്വാസത്തെയും മനോഗതിയെയും അവന്റെ പ്രസ്താവനയിൽ വിശ്വസിച്ച് അംഗീകരിക്കണമെന്നും വളരെ വിശാലാർഥത്തോടെ നബിﷺ ലോകത്തോട് പറയുകയായിരുന്നു.

മുഹമ്മദ് ബിൻ സലമ(റ) പറയുന്നു. ബശീർ ബിനു സഅദി(റ)നും മറ്റും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് തിരുനബിﷺയുടെ അടുക്കൽ വിവരം എത്തി. അവിടുന്ന് സുബൈർ ബിൻ അവ്വാമി(റ)നെ വിളിച്ചു. ഒരു സംഘത്തെ തയ്യാർ ചെയ്തു. ബശീർ ബിൻ സഅദിനെ(റ)യും മറ്റും അക്രമിച്ചവരെ ലക്ഷ്യം വെച്ച് നീങ്ങാൻ പറഞ്ഞു. നിങ്ങൾ അവരെ കണ്ടെത്തിയാൽ അവരെ പൂർണമായും പരാജയപ്പെടുത്തുക. 200 അംഗങ്ങളെ ഒരു സംഘത്തോടൊപ്പം പതാക നൽകി നിയോഗിച്ചു. കദീദ് എന്ന പ്രവിശ്യയിൽ നിന്ന് ഗാലിബ്‌ ബിൻ അബ്ദുല്ല(റ)യും മുന്നോട്ടുവന്നു. അല്ലാഹു അവരെ വിജയിപ്പിച്ചു.

നയതന്ത്ര മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിജയഗാഥ ആയിരുന്നു ഇത്. ശത്രുക്കളെ പൂർണമായി പരാജയപ്പെടുത്താനും ഇസ്ലാമിനെയും പ്രവാചകനെﷺയും നേരിടുന്നത് അത്ര എളുപ്പമല്ല എന്ന ബോധ്യം ഒരുപാട് ആളുകളിൽ എത്തിക്കാനും ഈ നയതന്ത്ര നീക്കത്തിന് സാധിച്ചു.

കൃത്യമായ ഒരു ആശയത്തെയും ഒരു ലക്ഷ്യത്തെയും സ്ഥാപിക്കാൻ വേണ്ടിയാണ് മദീനയിൽ നിന്നുള്ള സൈനിക നീക്കങ്ങൾ എന്നും കേവലമായ ഒരു രാജ്യത്തിന്റെയോ ഒരു സൈന്യത്തിന്റെയോ അധികാരം ലക്ഷ്യം വെച്ചുകൊണ്ട് അല്ല എന്നും ചരിത്രത്തോട് തന്നെ അടയാളപ്പെടുത്താൻ ഈ സംഭവങ്ങൾക്ക് സാധിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-548

Tweet548

ഇരുപത്തി രണ്ട്.
മുഅതയിലേക്കുള്ള സൈനിക നീക്കം.
ഹിജ്റയുടെ എട്ടാം വർഷം ജമാദുൽഊല മാസത്തിൽ സൈദുബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നബിﷺ നിയോഗിച്ചു. സാധാരണയിൽ നിന്ന് വേറിട്ട ഒരു മുന്നറിയിപ്പോട് കൂടിയായിരുന്നു ആ നിയോഗം. സൈദി(റ)ന് വല്ലതും സംഭവിച്ചാൽ ജാഫർ ബിൻ അബൂത്വാലിബ്(റ) നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിന് വല്ലതും സംഭവിച്ചാൽ അബ്ദുല്ലാഹിബിന് റവാഹ(റ) പതാക വഹിക്കണം. അദ്ദേഹം കൊല്ലപ്പെട്ടാൽ സംഘം ഒരു നേതാവിനെ കണ്ടെത്തി ഏൽപ്പിക്കണം. അദ്ദേഹത്തിലൂടെ വിജയം വരിക്കാൻ സാധിക്കും. ഇതായിരുന്നു തിരുനബിﷺയുടെ മുന്നറിയിപ്പ്. മേൽ പറയപ്പെട്ട മൂന്നുപേരും വധിക്കപ്പെട്ടേക്കാം എന്ന കൃത്യമായ ഒരു സൂചനയായിരുന്നു ഇത്.

ഈ പ്രസ്താവന കേട്ടുകൊണ്ടിരുന്ന വേദവിശ്വാസിയായ ഉസ്മാനുബ്നു മഹൽ ഇങ്ങനെ പറഞ്ഞു. അല്ലയോ അബുൽ ഖാസിംﷺ അവിടുന്ന് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദൂതൻﷺ ആണെങ്കിൽ മേൽ പറയപ്പെട്ടവരൊക്കെ കൊല്ലപ്പെട്ടേക്കും. ഇസ്രയേലിലെ പ്രവാചകന്മാർ അവരുടെ അനുയായികളെ നിയോഗിക്കുമ്പോൾ ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അവരെല്ലാവരും കൊല്ലപ്പെട്ടിരുന്നു. 100 അംഗങ്ങളെ കുറിച്ചാണ് പറഞ്ഞതെങ്കിലും അവർക്കെല്ലാം മരണം വരിക്കേണ്ടി വന്നതാണ് അനുഭവം. അതുപ്രകാരം ഈ പേര് പറയപ്പെട്ടവരെല്ലാം വധിക്കപ്പെട്ടേക്കും എന്നാണല്ലോ പറയുന്നത്.

ഈ സംഭാഷണത്തിനു ശേഷം ജൂതന്മാർ സൈദു ബിൻ ഹാരിസ(റ)യോട് പറഞ്ഞു. നിങ്ങളുടെ നേതാവ് സത്യപ്രവാചകൻ ആണെങ്കിൽ നിങ്ങൾ ഇനി ഇങ്ങോട്ട് മടങ്ങി വരില്ല. അപ്പോൾ ഹാരിസ്(റ) പറഞ്ഞു. ഞങ്ങളുടെ പ്രവാചകൻﷺ സത്യം മാത്രം പറയുന്ന വിശുദ്ധ ദൂതനാണ്.

തിരുനബിﷺ അവർക്ക് വെളുത്ത ഒരു പതാക ഒരുക്കി കൊടുത്തു. എന്നിട്ട് അവരെ മുഅതയിലേക്ക് യാത്രയാക്കി.

അടിവരയിട്ട് ശ്രദ്ധിക്കേണ്ട പ്രയോഗങ്ങളും പരാമർശങ്ങളും ആണ് നാം വായിച്ചു പോയത്. അല്ലാഹുവിന്റെയും തിരുദൂതന്റെﷺയും മാർഗത്തിൽ ആത്മാവും ശരീരവും സമർപ്പിക്കാൻ യാതൊരു സങ്കോചവുമില്ലാത്ത ഒരു സംഘത്തെ കുറിച്ചാണ് നാം വായിക്കുന്നത്. ഇതാ ഇത് നിങ്ങളുടെ അവസാനത്തെ യാത്രയാണ് എന്ന് തെളിച്ചു പറയുമ്പോഴും. അതിൽ ഞങ്ങൾ മഹത്വം കാണുന്നു എന്ന് തിരിച്ചറിയാനുള്ള വിശ്വാസദാർഢ്യതയാണ് മുഅത നമ്മളോട് പങ്കുവെക്കുന്നത്. ഒരു നേതാവിന് ഇത്രമേൽ ധൈര്യമായി അനുയായികളോട് സംസാരിക്കാവുന്ന ഏതു സംവിധാനത്തെ ആണ് നമുക്ക് പരിചയമുള്ളത്. ഇത്രമേൽ കൃത്യമായി മരണത്തെക്കുറിച്ച് സംവദിച്ച ഏതു നേതാവിനെയാണ് ചരിത്രത്തിൽ നിന്ന് വായിച്ചിട്ടുള്ളത്. പരിഭവങ്ങൾ ഇല്ലാതെ പ്രബോധന വഴിയിലേക്ക് കടന്നുപോയ ഇത്തരം വ്യക്തിത്വങ്ങളെ ഏത് വിപ്ലവത്തിന്റെ ഗാഥയിലാണ് നാം പരിചയപ്പെട്ടത്. ഇവിടെയാണ് ഇസ്ലാം അതിന്റെ വിശ്വാസത്തിൽ ഊന്നി നിവർന്നു നിൽക്കുന്നത്.

വർത്തമാനകാലത്ത് ഒരു ജനത നിവർന്നു നിന്ന് ലോകത്തെ മുഴുവൻ കശ്മലന്മാരെയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് ഇത്തരമൊരു വിശ്വാസത്തിന്റെ പിൻബലത്തിലാണ്. ശാന്തിയും സമാധാനവും പ്രതീക്ഷിക്കപ്പെടുന്ന എല്ലാ വേദികളും ലോക ക്രിമിനലുകളാൽ വീറ്റോ ചെയ്യപ്പെടുന്ന കാലത്ത് നിവർന്നു നിന്നുകൊണ്ട് വിശ്വാസം ഉറക്കെ പറയാനുള്ള കരുത്ത്, നിലപാടുകൾ പണയം വെച്ച് ജീവിക്കാൻ വേണ്ടി ഓച്ഛാനിക്കാതിരിക്കാനുള്ള പ്രതാപം, ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടിവരും അത് അഭിമാനത്തോടെ ആവട്ടെ എന്ന് പറയാനുള്ള കരുത്ത് ഏത് ആഭ്യന്തര ശക്തിയിൽ നിന്നാണ് ആ ജനത ആർജ്ജിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പേരാണ് ഉള്ളിൽ ഉറച്ച വിശ്വാസം.

ഒരു ജനതയിൽ മഹത്വമേറിയ ഒരു വിശ്വാസം സ്ഥാപിച്ചപ്പോൾ ഇരുട്ടിന്റെ കോട്ടകളെ മുഴുവനും ചെറിയൊരു കാലപരിധിയിൽ നിന്നുകൊണ്ട് അതിജീവിക്കാനായി എന്നത് തിരുനബി ചരിത്രത്തിന്റെ ആകെത്തുകയാണ്. മുഅത സൈനിക നീക്കത്തിന്റെ തുടർച്ചയിലേക്ക് തന്നെ നമുക്ക് പോകാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-549

Tweet 549

3000 ത്തോളം അംഗങ്ങളുള്ള ഒരു സംഘത്തെയാണ് തിരുനബിﷺ മുഅതയിലേക്ക് നിയോഗിച്ചത്. മദീനയിൽ നിന്ന് പ്രൗഢമായ ഒരു യാത്രയയപ്പ് ആയിരുന്നു അവർക്കു നൽകിയത്. തിരുനബിﷺയോട് പല കാരണങ്ങളാലും വളരെ അടുത്ത ബന്ധമുള്ള മൂന്നാളുകളുടെ വിരഹ നിമിഷങ്ങൾ വൈകാരികം ആയിരുന്നു. തിരുനബിﷺയുടെ പോറ്റു മകനും ചെറുപ്പം മുതൽ തന്നെ തിരുനബിﷺയുടെ അരമനയിലും അടുക്കളയിലും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ഹാരിസ(റ) ആയിരുന്നല്ലോ അവരിൽ ഒരാൾ. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് തന്നെ നബിﷺയുടെ മഹത്വം മനസ്സിലാക്കി ഒപ്പം നിൽക്കാൻ നിയോഗം കിട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം. നബിﷺയുടെ സാന്നിധ്യം ഇല്ലാത്ത ഒരു പകലോ രാത്രിയോ ചിന്തിക്കാൻ കഴിയാത്ത വിധം നബി ജീവിതത്തോട് ചേർന്നുനിന്ന അദ്ദേഹത്തിന് ദീർഘനാളത്തേക്കുള്ള, മറ്റൊരർത്ഥത്തിൽ എന്നെന്നേക്കുമുള്ള യാത്ര പറച്ചിൽ ഏറെ വികാരനിർഭരമായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന്റെ മഹത്വവും നാളെ സ്വർഗ്ഗത്തിൽ പ്രവാചക സാന്നിധ്യം ലഭിക്കാനുള്ള വഴിയാണത് എന്ന തിരിച്ചറിവും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹത്തെ മറികടക്കാൻ. അത്തരം ഒരു ഉൾപ്പൊരുൾ ഹൃദയത്തോട് ചേർത്തുവച്ചപ്പോഴാണ് ഹാരിസ(റ)ക്ക് സലാം പറഞ്ഞ് പിരിയാൻ ആയത്. പരസ്പരം സലാം പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

രണ്ടാമത്തെയാൾ ജഅ്ഫർബിന് അബൂത്വാലിബും(റ) ചെറുപ്പത്തിലേ നബിﷺയോടൊപ്പം തന്നെ കഴിഞ്ഞ വ്യക്തിയായിരുന്നു. മുത്തുനബിﷺയെ കുഞ്ഞു പ്രായം മുതൽ പരിപാലിച്ച പിതൃസഹോദരനായ അബൂത്വാലിബിനോട് പ്രത്യുപകാരം ആയി തിരുനബിﷺ ഏറ്റെടുത്തതായിരുന്നു അദ്ദേഹത്തിന്റെ മകൻ ജഅ്ഫറി(റ)ന്റെ പരിപാലനം. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രിയപ്പെട്ട ഒരു അനുജൻ വിട പറയുന്ന വേദനയായിരുന്നു തിരുനബിﷺക്ക് ജഅ്ഫറി(റ)ന്റെ വിയോഗം സമ്മാനിച്ചത്. മേൽ ഉദ്ധരിച്ച ആത്മീയ മൂല്യങ്ങളും പാരത്രിക സന്തോഷങ്ങളും മുന്നിൽ വെച്ചപ്പോഴാണ് അത്തരമൊരു വിരഹത്തിന്റെ വേദനയും മറികടക്കാൻ ആയത്.

മൂന്നാമത്തെയാൾ അനുരാഗത്തിന്റെ പര്യായമായിരുന്ന അബ്ദുല്ലാഹിബ്നു റവാഹ(റ)യായിരുന്നു. നബി സ്നേഹത്തിന്റെ വിലാസവും നബി സന്നിധിയിൽ പ്രകീർത്തന കാവ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്ന ശ്രേഷ്ഠ കവിയും ആയിരുന്നു അദ്ദേഹം. ഹൃദയം തൊട്ടു അബ്ദുള്ള(റ) ഓർത്തുവച്ച കാവ്യശകലങ്ങൾ എപ്പോഴും തിരുനബിﷺക്ക് സന്തോഷം നൽകുന്നതായിരുന്നു. ചിലപ്പോഴൊക്കെ അബ്ദുള്ള(റ)യുടെ കവിതകൾ തിരുനബിﷺക്ക് അലങ്കാരം നൽകുന്ന ആഭരണങ്ങളും മറ്റു ചിലപ്പോഴൊക്കെ കോട്ട തീർക്കുന്ന പ്രതിരോധ വരികളും ആയിരുന്നു. യാത്രകളിലും ശ്രമകരമായ ജോലികൾ നിർവഹിക്കുമ്പോഴും അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ വരികൾ നേരമ്പോക്കും ഉന്മേഷവും പകർന്നു തരുന്നതായിരുന്നു. ആർദ്രവും വൈകാരികവുമായ ഒരുപാട് നിമിഷങ്ങളെ സമ്മാനിച്ച പ്രിയപ്പെട്ട കൂട്ടുകാരന്റെ വിരഹ നിമിഷത്തെ തിരുനബിﷺ കടിച്ചിറക്കുകയായിരുന്നു.

യാത്ര ചോദിച്ചിട്ടും മതിവരാതെ ആവർത്തിച്ച് ആവർത്തിച്ച് അടുത്ത് വരികയും കണ്ണുമറയും വരെ വാഹനത്തിൽ പിന്നോട്ട് നോക്കി തിരുനബിﷺയെ കണ്ടുകൊണ്ടിരിക്കുകയും ചെയ്ത അബ്ദുല്ലാഹിബിന് റവാഹ(റ) മുഅതയിലേക്ക് പുറപ്പെടുമ്പോഴും മനോഹരമായ പല കവിതകളും സമ്മാനിച്ചിട്ടാണ് യാത്ര ചോദിച്ചത്.
ആലിംഗനം ചെയ്ത തിരുനബിﷺയോട് യാത്ര ചോദിക്കുമ്പോൾ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ കണ്ണുകൾ നനഞ്ഞു. കവിളുകൾ സജലമായി. അടുത്തുനിന്നവർ അദ്ദേഹത്തോട് ചോദിച്ചു. എന്തിനാണ് നിങ്ങൾ ഇപ്പോൾ കരയുന്നത്? അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. ഈ ലോകത്തെ ജീവിതത്തോടുള്ള മോഹമോ പ്രണയമോ അല്ല എന്നെ കരയിപ്പിക്കുന്നത്. മറിച്ച്, തിരുനബിﷺയിൽ നിന്ന് കേട്ട ഒരു ഖുർആൻ ആണ് എന്നെ ഇപ്പോൾ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൂറത്ത് മർയമിലെ 71-ാ മത്തെ സൂക്തമായിരുന്നു അപ്പോൾ അദ്ദേഹം ഓർത്തു വച്ചത്. പരലോകത്തെ ഒരു കടമ്പയെ കുറിച്ച് സൂചിപ്പിക്കുന്ന ആശയമാണ് പ്രസ്തുത സൂക്തം ഉൾവഹിച്ചിരുന്നത്. ഇതു കേട്ടുനിന്ന കൂട്ടുകാർ അദ്ദേഹത്തിന്റെ പാരത്രിക വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചു. അപ്പോഴേക്കും ഇങ്ങനെ പാടി.
ലാകിന്നനീ അസ്അലുർറഹ്മാന മഗ്ഫിറത്തൻ….

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-550

Tweet550

“അല്ലാഹുവിൽ നിന്നു മാപ്പ് ഞാൻ തേടുന്നു.

ആഴത്തിൽ മുറിവേറ്റു രക്തസാക്ഷിത്വവും
ഇരയോട് ശക്തിയിൽ നേരിടാൻ ശക്തിയും

നാളെ ഞാൻ അല്ലാവിൻ മാർഗത്തിൽ വീഴ്കയാൽ

മംഗളം സ്വർഗത്തിലേക്ക് ഞാൻ എത്തണം.”

അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ വരികൾ അതിമനോഹരമായി വർഷിച്ചു കൊണ്ടിരുന്നു. വിട പറഞ്ഞുകൊണ്ട് അവസാന നിമിഷങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹം നബിﷺയെ പ്രകീർത്തിച്ചുകൊണ്ട് പറഞ്ഞു.
മൂസാനബി(അ)യെ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹു പിടിച്ചുനിർത്തിയത് പോലെ തങ്ങളെയും അല്ലാഹു സ്ഥിരപ്പെടുത്തി തരട്ടെ. അല്ലാഹുവിന്റെ പ്രത്യേക സഹായം അവിടുത്തേക്ക് ഉണ്ടാവട്ടെ. അവിടുന്ന് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അതിശ്രേഷ്ഠരായ ദൂതരാണ്. അവിടുത്തെ അനുകരിക്കാൻ കഴിയാത്തവർ എത്ര നഷ്ടക്കാർ. ഈ ലോകത്ത് വെച്ച് യാത്രയാക്കാനും സ്വീകരിക്കാനും പറ്റുന്ന ഏറ്റവും വലിയ സാന്നിധ്യത്തിൽ നിന്നാണ് ഞാൻ യാത്രാ മംഗളങ്ങൾ സ്വീകരിക്കുന്നത്.

സനിയ്യത്തുൽ വദാഇലേക്ക് തിരുനബിﷺ നടന്നുവന്നു. മുഅതയിലേക്ക് പോകുന്നവരെ അവിടുന്ന് നേരിട്ട് തന്നെ യാത്രയാക്കി. അപ്പോൾ അവരോട് ഇങ്ങനെ ചില ഉപദേശങ്ങൾ നൽകി. അല്ലാഹുവിന്റെ മാർഗത്തിൽ, അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ പോരാട്ട ഭൂമിയിൽ നിലകൊള്ളുക. ശാമിലെ സമരങ്ങളിൽ നിങ്ങൾ തന്ത്രപൂർവം നിലനിൽക്കുക. പരിത്യാഗികളായി മഠങ്ങളിൽ കഴിയുന്നവരെ നിങ്ങൾ ശല്യപ്പെടുത്തരുത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്. വൃദ്ധരെ പ്രയാസപ്പെടുത്തരുത്. കൃഷിയിടങ്ങൾ നശിപ്പിക്കുകയോ മരങ്ങൾ മുറിച്ചു കളയുകയോ ചെയ്യരുത്. വീടുകൾ തകർത്തുകളയരുത്.

സൈദ് ബിൻ അർഖമി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. നിങ്ങൾ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ മൂന്നാലു മാർഗ്ഗത്തിലൂടെ സമാധാനത്തിലേക്ക് വരാൻ അവരോട് ആവശ്യപ്പെടണം. സമാധാനപൂർവ്വം കാര്യങ്ങൾ ഉൾക്കൊള്ളാൻ അവർ തയ്യാറായാൽ അത് വേഗം സ്വീകരിക്കണം. അല്ലാഹുവിന്റെ മാർഗത്തിൽ പലായനം ചെയ്തുവന്ന മുഹാജിറുകൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് പ്രഖ്യാപിക്കണം. അവർ ഏതെങ്കിലും വിധേന നിങ്ങളെ കീഴ്പെടുത്തിയാൽ അല്ലാഹുവിന്റെ ജാമ്യത്തിൽ മാത്രം നിങ്ങൾ തൃപ്തിപ്പെടുക. മറ്റാരുടെയും ജാമ്യത്തിനുവേണ്ടി നിങ്ങൾ തയ്യാറാവരുത്. ഉപദേശങ്ങൾ ഒക്കെ അവസാനിപ്പിച്ചപ്പോൾ അല്ലാഹുവിന്റെ ദൂതരോﷺട് അബ്ദുല്ലാഹിബിന് റവാഹ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ എനിക്ക് ഓർത്തു വെക്കാനും പാലിക്കാനും പറ്റുന്ന ഒരു ഉപദേശം നൽകുവിൻ. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നാളെ നിങ്ങൾ എത്തിച്ചേരുന്നത് അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുന്ന ആളുകൾ കുറവുള്ള സ്ഥലത്താണ്. അവിടെ നിങ്ങൾ അല്ലാഹുവിനുവേണ്ടി പരമാവധി സാഷ്ടാഗം ചെയ്യുക. കുറച്ചൂടെ ഉപദേശം നൽകുവിൻ പ്രവാചകരെﷺ. അല്ലാഹുവിനെ പരമാവധി സ്മരിക്കുക. ലക്ഷ്യം വെക്കുന്നത് നേടാൻ അതാണ് നിങ്ങൾക്ക് ഉപകരിക്കുന്നത്.

അനിവാര്യമായ പ്രതിരോധ ഇടപെടലുകൾക്കിടയിലും എത്രമേൽ മാനവികവും മാനുഷികവുമായിരിക്കണം സമീപനങ്ങൾ എന്ന് പഠിപ്പിക്കുകയാണ് തിരുനബിﷺ നിർവഹിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-551

Tweet 551

മുഅതയും സൈദ് ബിൻ ഹാരിസ(റ)യെയും പരാമർശിക്കുമ്പോൾ ഇമാം അഹ്മദ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു നിവേദനം ഇങ്ങനെ കാണാം. മുഅതയിലേക്കുള്ള സംഘം രാവിലെ തന്നെ പുറപ്പെട്ടു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅഃ നിസ്കാര സമയത്ത് അബ്ദുല്ലാഹി ബിൻ റവാഹ(റ) മദീന പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. തിരുനബിﷺ ചോദിച്ചു എന്തേ നിങ്ങൾ പോയില്ലേ? അപ്പോൾ അദ്ദേഹം പറഞ്ഞു. ജുമുഅഃ നിസ്കാരം കഴിഞ്ഞ് പുറപ്പെട്ടു അവരോടൊപ്പം ചേരാം എന്നു കരുതി. ജുമുആക്ക് വേണ്ടി ഇങ്ങോട്ട് വന്നതാണ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. ഈ ലോകത്തുള്ളത് മുഴുവനും വിനിയോഗിച്ചാലും പ്രഭാതത്തിൽ പുറപ്പെടുന്നതിന്റെ മൂല്യം ലഭിക്കുകയില്ല. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. പ്രഭാതത്തിലോ പ്രദോഷത്തിലോ അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന് ലഭിക്കുന്ന പ്രതിഫലം ഈ ലോകത്തെ മുഴുവൻ അനുഗ്രഹങ്ങളേക്കാളും വലുതാണ്.

രണ്ടാമത്തെ നിവേദന വാക്യം ചേർത്തു വായിക്കുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്നതിന്റെ മഹത്വമാണ് തിരുനബിﷺ പരാമർശിച്ചത് എന്ന് മനസ്സിലാകും. അബ്ദുല്ലാഹിബിന് റവാഹ(റ) രാവിലെ തന്നെ പുറപ്പെടുകയും അല്പം മുന്നോട്ടു സഞ്ചരിച്ച ശേഷം ജുമുഅഃ നിസ്കാരത്തിനു വേണ്ടി മടങ്ങിവരികയും ചെയ്തതാണ്. അതുകൊണ്ടുതന്നെ പ്രഭാതത്തിൽ പുറപ്പെട്ടാലുള്ള മൂല്യവും മഹാനവർകൾക്ക് ലഭിക്കുന്നുണ്ട്. പ്രഭാതത്തിന്റെ മഹത്വവും അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന്റെ ശ്രേഷ്ഠതയും തിരുനബിﷺ ഒരിക്കൽ കൂടി ഉണർത്തിയതാണ് എന്നേ ഈ നിവേദനത്തിന്റെ അനുബന്ധത്തിൽ നിന്ന് മനസ്സിലാകൂ. മറിച്ച്, പ്രിയപ്പെട്ട സ്വഹാബിയെ കുറ്റപ്പെടുത്തുകയോ നടപടി തെറ്റായിപ്പോയി എന്ന് പറയുകയോ അല്ല അതിലൂടെ ലക്ഷ്യം വെച്ചത്.

സൈദ് ബിൻ അർഖം(റ) പറയുന്നു. ഞാൻ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ സംരക്ഷണയിലുള്ള അനാഥനായിരുന്നു. ഇത്രമേൽ നന്നായി അനാഥനെ സംരക്ഷിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഇബ്നു റവാഹ(റ) മുഅതയിലേക്ക് പുറപ്പെട്ടപ്പോൾ എന്നെയും യാത്രയിൽ ഒപ്പം കൂട്ടി. ചരക്ക് സാധനങ്ങൾക്കൊപ്പം വാഹനത്തിന്മേൽ എന്നെയും ഇരുത്തി. രാവിലെ എത്തിയപ്പോൾ ഞാൻ ചില കവിതകൾ കേട്ടു. അല്ലാഹുവിന്റെ മാർഗത്തിൽ ജീവൻ ത്യജിക്കുന്നതിന്റെ മാഹാത്മ്യം ചൊല്ലിക്കൊണ്ട് മഹാനവർകൾ കവിത ഉരുവിടുകയായിരുന്നു. എന്റെ രക്ഷകർത്താവായ അബ്ദുല്ലാഹിബിന് റവാഹ(റ) ഈ ലോകത്തോട് യാത്രയാകാൻ അടുത്ത് കാത്തിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതും അദ്ദേഹം ചാട്ടവാർ കൊണ്ട് എന്നെ ഒന്ന് തട്ടി. എന്നിട്ട് ചോദിച്ചു. എന്തിനാണ് നിങ്ങൾ കരയുന്നത്. ഞാൻ സ്വർഗ്ഗത്തിലേക്ക് യാത്ര ചെയ്യുകയല്ലേ! പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തുനിന്ന് ആനന്ദവും ആശ്വാസവും നിറഞ്ഞ സ്വർഗ്ഗലോകത്തേക്കുള്ള സഞ്ചാരം. അതിനെന്തിനാണ് നിങ്ങൾ കരയുന്നത്?

മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. രാത്രിയായപ്പോൾ അബ്ദുല്ലാഹി ബിൻ റവാഹ(റ) ഒരു സ്ഥലത്ത് ഇറങ്ങി. രണ്ടു റക്അത് ആത്മാർത്ഥമായി നിസ്കാരം നിർവഹിച്ചു. അതിൽ ദീർഘനേരം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ശേഷം, എന്നെ വിളിച്ചു. ഞാൻ വിളിക്ക് ഉത്തരം ചെയ്തു അടുത്തേക്ക് ചെന്നു. അപ്പോൾ പറഞ്ഞു. അല്ലയോ പ്രിയപ്പെട്ടവനെ അല്ലാഹുവിന്റെ നിശ്ചയപ്രകാരം അവന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വമായിരിക്കും എനിക്കുള്ളത്. തീർച്ച!

ആദർശത്തിനു വേണ്ടിയുള്ള ആത്മാർത്ഥത അതിശോഭനമായ ഒരു ചിത്രം. മരണത്തെ മംഗല്യമായി സ്വീകരിക്കാൻ വേണ്ടിയുള്ള ഒരു തീർത്ഥാടകന്റെ വിചാരങ്ങൾ. കൃത്യമായ ഒരു ആദർശത്തിന്റെയും ഉള്ളിൽ പതിഞ്ഞ നബി സ്നേഹത്തിന്റെയും വളരെ യാഥാർത്ഥ്യങ്ങൾ നിറഞ്ഞ ആവിഷ്കാരങ്ങൾ. മക്കയിൽ നിന്ന് സിറിയയിലേക്കുള്ള ഓരോ സഞ്ചാര ചുവടുകളും സ്വർഗ്ഗത്തിലേക്ക് ഞാൻ നടന്നടുത്തുകൊണ്ടിരിക്കുന്നു എന്ന് ഉള്ളുറച്ച് വിശ്വസിച്ച് സഞ്ചരിക്കുന്ന ഒരു യാത്രികൻ.

പട്ടാളക്കാർ ഉപജീവനത്തിന് വേണ്ടി പോർക്കളത്തിൽ കഠിനാധ്വാനം ചെയ്യുന്നു. സാമ്രാജ്യങ്ങൾ അവരുടെ വികസനത്തിനു വേണ്ടി യുദ്ധങ്ങൾ രൂപപ്പെടുത്തുന്നു. വംശവെറിയന്മാർ വംശീയ ഉൻമൂലനത്തിന് വേണ്ടി സൈന്യത്തെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്നു. മിടുക്കുകാണിച്ച് ഇനിയും വാഴാനാഗ്രഹിക്കുന്ന അഹങ്കാരികൾ അതിനുവേണ്ടി യുദ്ധങ്ങളെ പ്രയോഗിക്കുന്നു. ഇവിടെ അതൊന്നും ഇല്ല. ലോകർക്ക് മുഴുവനും ഇരുലോക വിജയം ലഭിക്കാൻ ആവശ്യമായ മഹത്തായ ഒരു ആദർശത്തെ പ്രബോധിപ്പിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ അതിനു മുന്നിലേക്ക് വന്ന മുൾപടർപ്പുകളെ വകഞ്ഞുമാറ്റാൻ വേണ്ടി അനിവാര്യമായ ചില ഘട്ടങ്ങളിൽ ആയുധമെടുക്കുന്നു. അതിൽ വരുന്ന ജീവനഷ്ടത്തെയും ആത്മസമർപ്പണത്തെയും ഒരു മഹത് കർമ്മത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനയായി വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്ത് കഴിഞ്ഞുപോയതും നടക്കാനിരിക്കുന്നതുമായ മുഴുവൻ യുദ്ധവിചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒരു സൈനിക നീക്കത്തെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-552

Tweet 552

മുഅ്തയിൽ എത്തിയതിൽ പിന്നെ വിശ്വാസികൾ പരിസരങ്ങളൊക്കെ നിരീക്ഷിച്ചു. ശത്രുക്കളെക്കുറിച്ച് വിശദമായി പരിശോധന നടത്തി. ശത്രുപാളയത്തിന്റെ അംഗങ്ങളുടെ ആധിക്യം അവരെ ആകുലപ്പെടുത്തി. പുതിയ ആലോചനകൾക്ക് വേണ്ടി അവർ ഒത്തുകൂടി. ചിലർ ഇങ്ങനെ പറഞ്ഞു. നമുക്ക് ഇപ്പോൾ തന്നെ തിരുനബിﷺക്ക് ഒരു സന്ദേശം അയക്കാം. ശത്രുക്കളുടെ എണ്ണം അധികമാണെന്നും, നമുക്ക് കുറച്ചുകൂടി സൈനികരെ അയച്ചുതരണമെന്നും ആവശ്യപ്പെടാം. അതല്ലെങ്കിൽ നബിﷺ ആവശ്യപ്പെടുന്ന കാര്യം എന്താണോ അത് നമുക്ക് സ്വീകരിക്കാം. സ്വഹാബികൾക്കിടയിൽ വിവിധങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു. ഉടനെ അബ്ദുല്ലാഹി ബിൻ റവാഹ(റ) ഇടപെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. നിങ്ങൾ താല്പര്യപൂർവ്വം ഇറങ്ങിപ്പുറപ്പെട്ടത് ശഹാദത്തിനു വേണ്ടിയല്ലേ! അതിനെയാണോ ഇപ്പോൾ നിങ്ങൾ ഭയക്കുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും. നമ്മൾ ഇന്ന് വരെയും പടക്കളത്തിലേക്ക് ഇറങ്ങിയത് അംഗബലമോ കായിക ശക്തിയോ മുന്നിൽ കണ്ടുകൊണ്ടല്ല. നമ്മുടെ പക്കലുള്ള വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്ത് ഒന്നുകൊണ്ട് മാത്രമാണ്. അത് അല്ലാഹു നമുക്ക് കനിഞ്ഞു നൽകിയതാണ്. നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടുപോകൂ. ഒന്നുകിൽ സ്വർഗം അല്ലെങ്കിൽ വിജയം. പിന്നെന്തിനാണ് നമ്മൾ ഭയക്കുന്നത്! അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ ഈ വർത്തമാനം വിശ്വാസികൾക്ക് മുഴുവനും പുതിയ ഉണർവ് നൽകി. ആത്മധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാനുള്ള കരുത്ത് പകർന്നു കൊടുത്തു.

റോമിൽ നിന്നുള്ള ശത്രു സൈന്യം മുഅ്തയിലേക്ക് എത്തിച്ചേർന്നു. ശത്രുവിന്റെ മുഖാമുഖം എത്തിയപ്പോൾ അവരുടെ സന്നാഹങ്ങളും സജ്ജീകരണങ്ങളും മുസ്ലീംകൾക്ക് കാണാനിടയായി. അപ്പോൾ അബൂഹുറൈറ(റ)യോട് ഒരാൾ ചോദിച്ചു. ശത്രുസേനയിൽ ഒരുപാട് ആളുകൾ ഉണ്ടെന്നു തോന്നുന്നു അല്ലേ? അബൂഹുറൈ(റ) പറഞ്ഞു, അതെ. അപ്പോൾ ചോദ്യകർത്താവ് പറഞ്ഞു. നിങ്ങൾ ബദ്റിൽ സംബന്ധിച്ചിട്ടില്ലല്ലോ. അന്ന് നമ്മൾ ജയിച്ചത് സൈനിക ശക്തി കൊണ്ടോ ഭൗതിക ബലം കൊണ്ടോ അല്ല. നമ്മുടെ എണ്ണത്തിന്റെ വലിപ്പം കൊണ്ടുമല്ല.

ഖുത്തുബത് ബിൻ ഖതാദ(റ)യെയും ഉബാദത്ത് ബിൻ മാലിക്കി(റ)നെയും രണ്ട് ഭാഗങ്ങളിലായി നിർത്തി വിശ്വാസികൾ അവരുടെ സൈന്യത്തെ ക്രമപ്പെടുത്തി. യുദ്ധം കൊടുമ്പിരികൊണ്ടു. ശത്രുക്കളുടെ സർവ്വ ശക്തിയും ഉപയോഗിച്ചു മുന്നോട്ട് വന്നു. വിശ്വാസികൾ അവരുടെ ആദർശത്തിന്റെ ആത്മബലത്തിൽ ഉറച്ചുനിന്നു. പ്രവാചകൻﷺ നിർദ്ദേശിച്ച യുദ്ധ പാഠങ്ങൾ ഒന്നും തെറ്റിക്കാതെ അവർ നിലകൊണ്ടു. ഉത്തമമായ ഒരു ആദർശത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി ജീവൻ സമർപ്പിക്കാനുള്ള ആവേശത്തിലും താല്പര്യത്തിലും ആയിരുന്നു അവർ. എന്നാൽ, തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാനും ശക്തി പ്രദർശിപ്പിക്കാനും റോം അല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിച്ചു കൊണ്ടുമായിരുന്നു ഇസ്ലാമിനെതിരെ തിരിഞ്ഞു വന്ന റോമൻ ശക്തികൾ നിലകൊണ്ടത്.

രണ്ടു പക്ഷത്തെയും ആയുധങ്ങൾക്ക് അപ്പുറം അവരുടെ നിലപാടുകൾക്ക് വലിയ പ്രസക്തിയുണ്ട്. എന്തിനുവേണ്ടി അവർ അണിനിരന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വലിയ വ്യത്യാസമുണ്ട്. ഭൗതികമായ യുദ്ധ സമവാക്യങ്ങളെ മാറ്റിയെഴുതാൻ പറ്റുന്ന വിധം ചില ആത്മീയ വിചാരങ്ങൾ കൂടി ഇവിടെ ചേർത്തു. അവിടെയാണ് പ്രവാചകർﷺ നയിച്ച മുന്നേറ്റ ഗാഥകളുടെ ആത്മാവും അർത്ഥവും നിലകൊള്ളുന്നത്. പോരാളികൾക്ക് ലഭിച്ച ഊർജ്ജത്തിന്റെ ഉള്ളും പൊരുളും നിറഞ്ഞുനിൽക്കുന്നത്. പടക്കളത്തിലൂടെ തന്നെ ഇനിയും നമുക്ക് സഞ്ചരിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-553

Tweet 553

മുഅ്തയുടെ പടക്കളം സജീവമാവുകയാണ്. ഇരുവശത്തെയും പോരാളികൾ നിരന്നു കഴിഞ്ഞു. തിരുനബിﷺ ഏൽപ്പിച്ച പതാകയും വഹിച്ചു സൈദുബ്നു ഹാരിസ(റ) ശത്രുക്കളെ പ്രതിരോധിച്ചു. ഘോരമായ പോരാട്ടത്തിനൊടുവിൽ ആഴത്തിൽ മുറിവേറ്റു അദ്ദേഹം നിലംപതിച്ചു. നിലം പതിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ മനസ്സ് സ്വർഗ്ഗത്തിലേക്ക് കൂടുതൽ കേന്ദ്രീകരിച്ചു. മുത്ത് നബിﷺയുടെ പ്രവചനങ്ങൾ സഹപ്രവർത്തകർ ഒരിക്കൽ കൂടി ഓർത്തെടുത്തു. കൂട്ടുകാരന്റെ കയ്യിൽ നിന്നും നിലം പതിച്ച പതാക ജഅ്ഫർ ബിൻ അബീത്വാലിബ്(റ) ഉയർത്തിപ്പിടിച്ചു. ശത്രു സൈന്യത്തിന്റെ അണികളെ ഭേദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. അതിനിടയിൽ അദ്ദേഹത്തിനും പരിക്കുകൾ പറ്റി. ചിലപ്പോൾ ഇനി അധികനേരം നിൽക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ അതിവേഗം അദ്ദേഹം തന്നെ കുതിരയുടെ അടുത്തേക്ക് വന്നു. ശത്രുക്കൾക്കത് വാഹനമായി ലഭിച്ചുകൂടെന്നു കരുതി അതിനെ ആദ്യം ഈ ലോകത്ത് നിന്ന് യാത്രയാക്കി. ഇത്തരമൊരു നടപടി ഇസ്ലാമിക പാളയത്തിൽ ആദ്യമായി സ്വീകരിക്കുന്നത് ഇദ്ദേഹമായിരുന്നു. ശത്രുപാളയത്തിലെ അണികളെ ഭേദിച്ച് വീണ്ടും ധീരമായി ജഅ്ഫർ(റ) മുന്നോട്ടു നീങ്ങി. അതിനിടയിൽ അദ്ദേഹം ചില വരികൾ ഉരുവിട്ടു.

യാ ഹബ്ബാദൽ ജന്നത്തു…..
” പവിത്രമായ സ്വർഗമേ സ്വാഗതം
തെളിഞ്ഞ തിരു തീർത്ഥമേ മംഗളം

നിഷേധികളായ റോമിന് നാശം
കടുത്ത ശിക്ഷയാണവർക്ക്
മൂല്യങ്ങൾ അവർക്കന്യവും.”

അബൂ ആമിറി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഇസ്ലാമിക സൈന്യത്തിന് ജഅ്ഫർ (റ) നേതൃത്വം നൽകി. ശത്രുപാളയത്തിന് അഭിമുഖമായി ധീരമായ നിലപാട് സ്വീകരിച്ചു. പടക്കോപ്പുകളും പടയങ്കിയും അണിഞ്ഞ ഞാൻ രംഗം രൂക്ഷമാകുന്നത് ശരിക്കും നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ആവനാഴിയിലെ അമ്പുകൾ കൃത്യമായി പ്രയോഗിച്ചു തുടങ്ങി. ആദ്യം പതാക വലതുകയ്യിൽ വഹിച്ചുകൊണ്ട് മുന്നേറി. വലതു കൈ മുറിക്കപ്പെട്ടതോടെ പതാക ഇടതു കയ്യിൽ വഹിച്ചുകൊണ്ട് വീണ്ടും യുദ്ധ രംഗത്ത് തന്നെ നിന്നു. ഇരുകയ്യും ഭേദിക്കപ്പെട്ടപ്പോൾ പതാക കക്ഷത്തേക്ക് ഇറുക്കിപ്പിടിച്ചു. ഇരു കൈകളും ഛേദിക്കപ്പെട്ടപ്പോഴും പടക്കളത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയില്ല. ആത്മീയമായ ബലം അദ്ദേഹത്തിന്റെ ശരീരത്തെ കുറിച്ചുള്ള വിചാരങ്ങൾ മറപ്പിച്ചു കളഞ്ഞു. ഒടുവിൽ 33 കാരനായ ആ യുവാവ് മാറോട് ചേർത്തു പിടിച്ച പതാകയും വഹിച്ചു നിലം പതിച്ചു. ആകുലതകളില്ലാത്ത സ്വർഗ്ഗലോകത്തേക്ക് യാത്രയായി. മുറിക്കപ്പെട്ട കരങ്ങൾക്കു പകരമായി സ്വർഗ്ഗലോകത്ത് അല്ലാഹു രണ്ടു ചിറകുകൾ അദ്ദേഹത്തിന് നൽകി. സ്വർഗ്ഗലോകത്ത് മഹാനവർകൾ പാറി കളിക്കുകയാണ്. ആനന്ദത്തിന്റെ ലഹരിയിൽ ഉല്ലസിക്കുകയാണ്.

റോമൻ സൈന്യത്തിലെ ഒരാൾ മഹാനവർകളെ വെട്ടി രണ്ട് കഷ്ണങ്ങളാക്കി എന്ന നിവേദനങ്ങൾ വായിക്കാൻ ഉണ്ട്. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഞാൻ മുഅ്ത യുദ്ധത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ പടക്കളത്തിൽ ജഅ്ഫറി(റ)നെ അന്വേഷിച്ചു നടന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അദ്ദേഹം കിടക്കുന്നത് കാണാനിടയായി. മുറിവുകളും പരിക്കുകളുമായി അറുപതിലേറെ അടയാളങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകൾ ഞാൻ എണ്ണി നോക്കിയപ്പോൾ അൻപതിലേറെ ഉണ്ടായിരുന്നു. പിൻഭാഗത്ത് ഒരു പരിക്ക് പോലും ഉണ്ടായിരുന്നില്ല. അഥവാ അവസാന നിമിഷം വരെയും ശത്രുവിന് അഭിമുഖമായി ധീരമായി നിലകൊണ്ടു എന്ന് സാരം. ഇത്രയേറെ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും ഒരു നിമിഷം പോലും പിന്തിരിഞ്ഞു പോകാനോ ഓടാനോ അദ്ദേഹം ആലോചിച്ചില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-554

Tweet 554

ജഅ്ഫർ ബിൻ അബീത്വാലിബ്(റ) കൊല്ലപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് റവാഹ(റ) പതാക കയ്യിൽ വഹിച്ചു. തന്റെ കുതിരയെ പായിച്ചുകൊണ്ട് ആവേശത്തോടെ മുന്നോട്ട് നീങ്ങി. അദ്ദേഹത്തെ സ്വയം തന്നെ സമരത്തിലേക്ക് പ്രേരിപ്പിക്കുന്ന കവിതകൾ അദ്ദേഹം ഉരുവിട്ടു.
“അല്ലയോ ശരീരമേ ഒന്നുകിൽ നീ അനുസരണയോടെ പോർക്കളത്തിലേക്ക് വരിക. അല്ലെങ്കിൽ, നിന്നെ ഞാൻ നിർബന്ധിച്ചു ഈ പോർക്കളത്തിൽ നിലനിർത്തും. ഒരിക്കലും നീ സ്വർഗ്ഗത്തെ വെറുക്കുകയില്ലെന്ന് എനിക്കറിയാം. കേവലമായ ഒരു രേതസ്കരണം ആയിരുന്ന നീ ശാന്തതയുടെ ഭവനത്തിലേക്ക് കാലങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നെനിക്കറിയാം.

അല്ലയോ ശരീരമേ മരണത്തിലേക്കുള്ള സമരവഴിയിൽ നീ ഉറച്ചു നിൽക്കുക. കൊല്ലപ്പെട്ടില്ലെങ്കിലും നീ ഒരുനാൾ മരിക്കും. ഇത് ഏറ്റവും വിജയകരമായി യാത്ര പറയാനുള്ള സമയമാണ്. നീ ആഗ്രഹിച്ചത് നിനക്ക് ലഭിച്ചിരിക്കുന്നു. നിന്റെ കൂട്ടുകാർ പ്രവർത്തിച്ചതുപോലെ നീയും പ്രവർത്തിച്ചാൽ നിനക്കും ജയിക്കാം.”

സ്വയം തന്നെ സ്വന്തത്തെ കൂടുതൽ പ്രേരിപ്പിച്ചും ഉത്സാഹിപ്പിച്ചും അദ്ദേഹം പോർക്കളത്തിൽ മുന്നേറി. ധീരമായ യുദ്ധം തന്നെയായിരുന്നു പിന്നെ. മറ്റുള്ളവരെ അത്ഭുതപ്പെടുത്തും വിധം അദ്ദേഹം ശത്രുപാളയത്തിൽ തുളച്ചു കയറി. ഓരോ ചുവടുവെക്കുമ്പോഴും ഈ ലോകത്തെ ജീവിതം നൈമിഷികം ആണെന്ന ബോധം സ്വന്തത്തോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹവും സ്വർഗ്ഗത്തിലേക്ക് യാത്രയായി.

ഇബ്നു റവാഹ(റ)യും കൂടി കൊല്ലപ്പെട്ടപ്പോൾ മുസ്ലിംകൾ ആകെ പരിഭ്രമിച്ചു. ഇനിയെന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നവർ ആലോചിച്ചു. പരാജയത്തിന്റെ വക്കിലേക്കാകുമോ എന്ന് ചിലർ ആകുലപ്പെട്ടു. ഖുത്ബത് ബിനു ആമീർ(റ) ഈ രംഗം ശബ്ദത്തോടെ വിളിച്ചുപറഞ്ഞു. അപ്പോഴതാ അൻസ്വാരികളിൽ പെട്ട ഒരു സ്വഹാബി ഓടിവന്നു പതാക എടുത്തു. അത് ഇങ്ങോട്ട് തരൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. കയ്യിലേന്തിയ പതാകയുമായി അദ്ദേഹം നേരെ നടന്നത് ഖാലിദുബ്നു വലീദി(റ)ന്റെ അടുത്തേക്കായിരുന്നു. അപ്പോൾ ഖാലിദ്(റ) പറഞ്ഞു. നിങ്ങൾ തന്നെയാണ് ഇത് വഹിക്കേണ്ടത്. നിങ്ങളാണതിന് ഏറ്റവും അർഹൻ. ഉടനെ അൻസ്വാരിയായ സ്വഹാബി പറഞ്ഞു. ഇതു ഞാൻ കൊണ്ടുവന്നത് നിങ്ങളുടെ കയ്യിൽ ഏൽപ്പിക്കാൻ വേണ്ടിയാണ്. ഇനി ഇത് ഏറ്റവും ശക്തിയോടെ നയിക്കാൻ കരുത്തുള്ളവർ നിങ്ങൾ തന്നെയാണ്.

ഇബ്നു ഇസ്ഹാക്കി(റ)ന്റെ നിവേദനം ഇങ്ങനെയാണ്. അബ്ദുല്ലാഹിബിന് റവാഹ(റ) കൊല്ലപ്പെട്ടപ്പോൾ സാബിത് ബിനു അഖ്റം(റ) പതാക ഏറ്റെടുത്തു. എന്നിട്ട് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു. അല്ലയോ മുസ്ലിംകളെ നിങ്ങൾ ഒരു നേതാവിനെ നിശ്ചയിക്കുക. അദ്ദേഹത്തിന് ഈ പതാക ഏൽപ്പിച്ചു കൊടുക്കുക. അപ്പോൾ അവിടെയുള്ളവർ പറഞ്ഞു. നിങ്ങൾ തന്നെ വഹിച്ചു മുന്നോട്ടു പോവുക. എനിക്കതിന് സാധ്യമല്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഒടുവിൽ എല്ലാവരും ഒരുമിച്ചുകൂടി ഖാലിദ് ബിൻ വലീദി(റ)നെ നേതാവായി പ്രഖ്യാപിച്ചു.

ഇമാം ത്വബ്‌റാനി(റ)യുടെ നിവേദനം ഇങ്ങനെയാണ്. അബുൽ യസർ അൽ അൻസ്വാരി(റ) പറയുന്നു. അബ്ദുല്ലാഹിബിന് റവാഹ(റ) കൊല്ലപ്പെട്ടപ്പോൾ ഞാൻ പതാക ഏറ്റെടുത്ത് സാബിതു ബിന് അഖ്‌റമി(റ)നെ ഏൽപ്പിച്ചു. അപ്പോൾ അദ്ദേഹം മുസ്ലീംകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നമ്മളിൽ നിന്ന് ഒരു നേതാവിനെ കണ്ടെത്തി ഈ പതാക ഏൽപ്പിക്കുക. അപ്രകാരം ഖാലിദ് ബിൻ വലീദി(റ)നെ ഏൽപ്പിച്ചു. അപ്പോൾ അദ്ദേഹം സാബിതി(റ)നോട് പറഞ്ഞു. എന്നെക്കാൾ യുദ്ധതന്ത്രം അറിയുന്നത് നിങ്ങൾക്കാണ്. നിങ്ങൾ തന്നെ അത് വഹിച്ചു മുന്നോട്ടുപോവുക. അതേ വാചകം തന്നെ ഖാലിദി(റ)നോട് സാബിത്(റ) തിരിച്ചു പറഞ്ഞു. ഖാലിദ്(റ) നേതാവായി മുന്നോട്ടു നയിച്ചു. വിശ്വാസികളിൽ പുതിയ ആത്മവീര്യവും ഉണർവും ഉണ്ടായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-555

Tweet 555

ഖാലിദ്(റ) പതാക ഏറ്റെടുക്കുമ്പോൾ മുസ്ലിം പക്ഷത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. രണ്ടുലക്ഷം വരുന്ന റോമൻ സൈന്യത്തിനെതിരെ കേവലം 3000 അംഗങ്ങൾ മാത്രമേ മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്നുള്ളൂ. യുദ്ധം ജയിച്ചടക്കുക എന്നതിനേക്കാൾ വിശ്വാസികൾ എങ്ങനെയെങ്കിലും ആത്മരക്ഷ പ്രാപിക്കുക എന്ന് ചിന്തിക്കേണ്ട അവസ്ഥയായിരുന്നു അത്. ഒരാൾ പോലും ബാക്കിയാകാത്ത വിധം മുസ്ലിം സൈന്യത്തെ മുഴുവനും നശിപ്പിക്കാൻ മാത്രമുള്ള അംഗബലം ആണല്ലോ മറുവശത്തുള്ളത്. എന്നാൽ വലിയ ആത്മവീര്യത്തോടെ ഖാലിദ്(റ) പതാക എടുത്തു. അല്ലാഹുവിനെ മുൻനിർത്തി ആത്മവിശ്വാസത്തോടെ ചുവടുകൾ വച്ചു. ഒരു പ്രത്യേക തന്ത്രത്തിലൂടെ സൈന്യത്തെ പുനർവിന്യസിച്ചു. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും സൈനികനിരയെ മാറ്റി മാറ്റി സ്ഥാപിച്ചു. ശത്രു പാളയത്തിൽ ഭയവും ഭീതിയും പടർന്നു. ഏഴുദിവസം തുടർച്ചയായി യുദ്ധത്തിൽ ഏർപ്പെട്ടു.

മദീനയിൽ ഇരുന്നുകൊണ്ട് തിരുനബിﷺ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഖാലിദ്(റ) അല്ലാഹുവിന്റെ പടവാളുകളിൽ ഒരു പടവാളാണ്. അല്ലാഹുവേ നീ അദ്ദേഹത്തെ സഹായിക്കേണമേ!

അത്ഭുതകരമായ മുന്നേറ്റത്തിലൂടെ ഖാലിദ്(റ) ജയിച്ചടക്കി. ശത്രുപക്ഷത്തിന്റെ പക്കൽ ഉണ്ടായിരുന്ന പലതും യുദ്ധാനന്തര സ്വത്തായി മുസ്ലിംകൾക്ക് ലഭിച്ചു. അതുമായി അവർ മദീനയിലേക്ക് തിരിച്ചു. ലോക ചരിത്രത്തിൽ തന്നെ വേറിട്ട വായനകൾ സമ്മാനിക്കുന്ന ചിത്രമാണ് മുഅ്തയുടേത്.

മക്കയിൽ നിന്ന് ഏകദേശം 1100 കിലോമീറ്റർ ദൂരെയുള്ള മുഅ്തയിലെ പടക്കളത്തിൽ നടക്കുന്ന രംഗങ്ങൾ മദീന പള്ളിയിൽ ഇരുന്നുകൊണ്ട് തിരുനബിﷺ തൽസമയം അവലോകനം ചെയ്തു. ഓരോ രംഗങ്ങളും നേരിട്ടു കണ്ട് അനുഭവിച്ചു കൊണ്ടായിരുന്നു അവിടുത്തെ പ്രതികരണങ്ങളും വിവരണങ്ങളും. ജഅ്ഫർ ബിൻ അബീത്വാലിബ്(റ) കൊല്ലപ്പെട്ട ഉടനെ തിരുനബിﷺ ജഅ്ഫറി(റ)ന്റെ വീട്ടിലേക്ക് നടന്നുവന്നു. ജഅ്ഫറി(റ)ന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ്(റ) പറയുന്നു. അന്ന് തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ജഅ്ഫറി(റ)ന്റെ മക്കളെ അടുത്തേക്ക് വിളിക്കാൻ പറഞ്ഞു. അവർ അടുത്തു വന്നപ്പോൾ അവരെ ആലിംഗനം ചെയ്തു ചുംബനമർപ്പിച്ചു. അപ്പോൾ അവിടുത്തെ കണ്ണുകൾ ഒലിച്ചു. അപ്പോൾ ഞാൻ ചോദിച്ചു എന്റെ ഉമ്മയും ഉപ്പയുമായ നബിﷺയെ എന്തിനാണ് അവിടുന്ന് കരയുന്നത്. അപ്പോൾ നബിﷺ ചോദിച്ചു ജഅ്ഫറി(റ)നെയും കൂട്ടുകാരെയും കുറിച്ച് വല്ല വാർത്തയും നിങ്ങൾ അറിഞ്ഞോ? അപ്പോൾ ഞാൻ പറഞ്ഞു, ഇല്ല. അതെ അവർ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. തിരുനബിﷺ പറഞ്ഞു നിർത്തി. ഇത്രയുമായപ്പോഴേക്കും പരിസരത്തുള്ള സ്ത്രീകൾ നിലവിളിച്ചു അസ്മാ(റ)യുടെ അടുത്തേക്ക് വന്നു. തിരു നബിﷺ എഴുന്നേറ്റ് അവിടുത്തെ വീട്ടിലേക്ക് നടന്നു. കൂട്ടത്തിൽ നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലയോ നിങ്ങളാരും ജഅ്ഫറി(റ)ന്റെ കുടുംബത്തെ മറന്നു കളയല്ലേ. അവർ അവരുടെ പ്രിയപ്പെട്ടവനെ ആലോചിച്ചു കഴിയുകയാണ്. നിങ്ങൾ അവർക്ക് വേണ്ട ഭക്ഷണം പാചകം ചെയ്തു നൽകണം.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുഅ്തയിൽ കൊല്ലപ്പെട്ട മഹാന്മാരായ മൂന്നു പേരെ കുറിച്ചും മദീന പള്ളിയുടെ മിമ്പറിൽ നിന്ന് തിരുനബിﷺ അനുശോചനം അറിയിച്ചു. ഓരോരുത്തരുടെയും വിയോഗത്തെക്കുറിച്ച് പറയുമ്പോൾ തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കുന്നുണ്ടായിരുന്നു. പടക്കളത്തിലെ രംഗങ്ങൾ ദൃസാക്ഷി വിവരണം നടത്തുമ്പോൾ അവിടുത്തെ തിരുമുഖത്ത് അതിന്റെ പ്രതിഫലനങ്ങൾ പ്രകടമായിരുന്നു. തിരുനബിﷺക്ക് എന്തുകൊണ്ടും പ്രിയപ്പെട്ട മൂന്നു സഖാക്കൾ ആണ് അവിടെ കൊല്ലപ്പെട്ടത്.

സൈദ് ബിൻ ഹാരിസ(റ) തിരുനബിﷺയുടെ പരിചാരകനും പോറ്റുപുത്രനും ആയിരുന്നു. ഖുർആനിൽ പേര് പറയപ്പെട്ട ഏക സ്വഹാബി. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ തിരുനബിﷺയുടെ മഹത്വം തിരിച്ചറിഞ്ഞ് സ്വന്തം മാതാപിതാക്കളെ പോലും വിട്ട് തിരുനബിﷺയോട് സഹവാസ ജീവിതം തെരഞ്ഞെടുത്ത പ്രിയപ്പെട്ട കൂട്ടുകാരൻ. നബി ജീവിതത്തിന്റെ അരമനയും അലങ്കാരവും ആധികാരികതയും ഒക്കെ അറിഞ്ഞു ജീവിക്കാൻ അവസരം കിട്ടിയ പ്രിയപ്പെട്ട അനുയായി. തിരുനബിﷺക്ക് അദ്ദേഹത്തോടുള്ള ആഴമേറിയ സ്നേഹം വാക്കിലും സമീപനത്തിലും പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.

രണ്ടാമത്തേത് ജഅ്ഫർ ബിൻ അബൂത്വാലിബ്(റ) തിരുനബിﷺയുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയപ്പെട്ട പിതൃ സഹോദരൻ അബൂത്വാലിബിന്റെ മകൻ, ഒരർത്ഥത്തിൽ സഹോദരൻ. ചെറുപ്പത്തിലെ തിരുനബിﷺയോടൊപ്പം സഹവാസവും സഹകരണവും നിലനിർത്തി പോന്ന കൂട്ടുകാരൻ. മൂന്നാമത്തേത് അബ്ദുല്ലാഹിബിന് റവാഹ(റ). കലവറയില്ലാത്ത നബിസ്നേഹത്തിന്റെ പ്രതീകം. തന്റെ കാവ്യശേഷി മുഴുവനും മാസ്മരികമായ കവിതകളായി തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ടിരുന്നു. അവിടുത്തെ സ്ഥാന മഹത്വങ്ങളെ ഉയർത്തിക്കാണിക്കാൻ എല്ലാ സമയവും അദ്ദേഹം ആലോചിച്ചു കൊണ്ടിരുന്നു. മദീനയിൽ നിന്ന് യാത്ര പറയുമ്പോൾ പോലും ഒരു നോക്കുകൂടി ഒന്ന് കണ്ടുകൊള്ളട്ടെ എന്ന് കാത്ത് പിന്നോട്ട് സഞ്ചരിച്ച് യാത്ര ചോദിച്ച മഹാൻ.

അല്ലാഹുവിന്റെ മാർഗത്തിൽ കരളു പറിച്ചു കൊടുക്കും പോലെയാണ് മുത്തുനബിﷺ ഈ മൂന്ന് കൂട്ടുകാരെ സമർപ്പിച്ചത്. കൊല്ലപ്പെട്ട മൂന്നാളുകൾ അവരുടെ ആത്മാവിനെയും ശരീരത്തെയും അല്ലാഹുവിന്റെ മാർഗത്തിൽ ത്യജിച്ചു എന്നതിനേക്കാൾ മുത്തുനബിﷺ അല്ലാഹുവിന്റെ മാർഗത്തിൽ കരളിന്റെ കഷണങ്ങളെ കൊടുത്തു എന്നുകൂടി വായിക്കേണ്ടവരാണ് ഇവരെല്ലാം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, അവർ മൂന്നുപേരും നേരത്തെ സ്വർഗത്തിലേക്ക് യാത്രയായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-556

Tweet 556

ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മുഅ്തയിലെ വിവരങ്ങളുമായി യഅല ബിൻ ഉമയ്യ(റ) നബിﷺയുടെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. പടക്കളത്തിലെ വിവരങ്ങൾ ഒന്നുകിൽ നിങ്ങൾ എന്നോട് പറയുക. അപ്പോൾ ബിൻ ഉമയ്യ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ അവിടുന്ന് തന്നെ പറയുക. യുദ്ധക്കളത്തിന് നേർസാക്ഷിയായ വ്യക്തിയുടെ മുന്നിൽ മദീനയിൽ ഇരുന്നുകൊണ്ട് രംഗങ്ങൾ വീക്ഷിച്ച തിരുനബിﷺ പറയാൻ പോവുകയാണ്. ഓരോ രംഗങ്ങളും വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ. ബിൻ ഉമയ്യ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ അവിടെ നടന്ന ഓരോ കാര്യങ്ങളുടെയും ഒരക്ഷരം പോലും വിടാതെയാണ് ഇപ്പോൾ തങ്ങൾ വിശദീകരിച്ചിട്ടുള്ളത്. വള്ളി പുള്ളിക്ക് വ്യത്യാസമില്ലാതെയാണല്ലോ അവിടുന്ന് പറഞ്ഞിട്ടുള്ളത്.

അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു യുദ്ധഭൂമി എന്റെ മുന്നിലേക്ക് ഉയർത്തി കാണിച്ചു തന്നു. ഓരോ രംഗങ്ങളും ഞാൻ വ്യക്തമായി നിരീക്ഷിച്ചു. പിന്നീട് ഞാൻ അവരെ കിനാവിൽ കണ്ടു. അവർ ഓരോരുത്തരും അവരവരുടെ സ്വർഗീയ ശയ്യകളിലാണ് ഉണ്ടായിരുന്നത്. അവയിൽ അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ കിടക്കയ്ക്ക് ഒരു ചെറിയ ചെരിവുണ്ട്. അപ്പോൾ നബിﷺയോട് ചോദിച്ചു എന്തുകൊണ്ടാണ് അങ്ങനെ? അപ്പോൾ അവിടുന്ന് പറഞ്ഞു. മറ്റു രണ്ടാളുകളും പടക്കളത്തിലേക്ക് നേരത്തെ തന്നെ നടന്നു പോയി. അബ്ദുല്ലാഹിബിന്(റ) അല്പം ആശങ്ക കാണിച്ചു. അതുകൊണ്ടാണ് അങ്ങനെ ഒരു വ്യത്യാസം അനുഭവപ്പെടുന്നത്. അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ ഭവനം ഒറ്റമുത്തിൽ പണിതു തീർത്തതു പോലെയുണ്ട്. അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെയും സയ്യിദ് ബിൻ ഹാരിസ(റ)യുടെയും പെരടിയിൽ ചെറിയ ഒരു അടയാളം, ഒരു പിടച്ചിലിന്റെ അടയാളം. എന്നാൽ ജഅ്ഫറി(റ)ന്റേത് നല്ല വടിവൊത്ത അവസ്ഥ. രണ്ടാളുകൾ മരണത്തിന്റെ അവസാന ഘട്ടത്തിൽ പിരടി ഒന്ന് വെട്ടിച്ചതിന്റെ ലക്ഷണമാണത്. എന്നാൽ ജഅ്ഫർ(റ) അങ്ങനെയില്ലാതെ മരണത്തെ സ്വീകരിക്കുകയായിരുന്നു. ജഅ്ഫറി(റ)ന് അല്ലാഹു രണ്ട് ചിറകുകൾ നൽകി. സ്വർഗ്ഗത്തിൽ എവിടെയും പാറി കളിക്കാനുള്ള ചിറകുകൾ. അബ്ദുല്ലാഹിബ്നു ഉമർ(റ) എപ്പോഴെങ്കിലും ജഅ്ഫറി(റ)നെ കുറിച്ച് പറഞ്ഞാൽ ഇരട്ടച്ചിറകുള്ള ആൾ എന്നാണ് പരിചയപ്പെടുത്തുക.

പരലോകത്തെ വർത്തമാനങ്ങളാണ് ഇപ്പോൾ നാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനമാണ് പരലോക വിശ്വാസം. നാളത്തെ വീടും അനുഗ്രഹങ്ങളും വസ്തുതയാണെന്ന വിശ്വാസം ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഉണ്ടാവണം. അങ്ങനെയാകുമ്പോഴേ ഇസ്ലാമിക വിശ്വാസം പൂർത്തിയാവുകയുള്ളൂ. കേവലമായ ഒരു അനുമാനമോ സങ്കല്പമോ അല്ല ഇസ്ലാമിലെ പരലോക വിശ്വാസം. നിശ്ചയമായും നമുക്ക് ഓരോരുത്തർക്കും അഭിമുഖീകരിക്കാനുള്ള നാളുകളും ലോകവുമാണത്. ഈ ലോകത്തെ കർമ്മങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതിഫലമാണ് അവിടെ അനുഭവിക്കാൻ ഉള്ളത്.

ഈ ലോകം കർമ്മങ്ങളുടെ ലോകമാണ്. പ്രതിഫലത്തിന്റെ ലോകം മരണാനന്തരം ഉള്ളതും. മരണം എന്നത്തേക്കുമുള്ള നാശമാണെന്ന് തെറ്റിദ്ധരിച്ച ഒരുപാട് ആളുകൾ ഉണ്ട്. യഥാർത്ഥത്തിൽ പരലോകം അനുഭവത്തിന്റെ ലോകമാണ്. ഈ ലോകത്ത് വിതച്ചതിന്റെ ഫലമെടുക്കാനുള്ള ജീവിതമാണ്. അവിടുത്തെ രക്ഷ അനന്തമായ രക്ഷയും അവിടുത്തെ ശിക്ഷ അവസാനിക്കാത്ത ശിക്ഷയുമാണ്. ഇത്തരം ഒരു വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ടാണ് സ്വഹാബികൾ കർമലോകത്തെ വിജയിപ്പിച്ചെടുത്തത്. പരലോകത്തിന്റെ ഗതിവിഗതികളെ കുറിച്ച് തിരുനബിﷺ വ്യക്തമായി അനുയായികൾക്ക് പഠിപ്പിച്ചു കൊടുത്തു. പ്രവാചകത്വത്തിന്റെ നേർബോധ്യത്തിൽ നിന്ന് അല്ലാഹുവിന്റെ ലോകത്തെ അറിയാൻ ഭാഗ്യം ലഭിച്ച സ്വഹാബികൾ അവർക്കു ലഭിച്ച വിശ്വാസത്തെ കളങ്കമില്ലാതെ പാലിച്ചു. അതവരുടെ ജീവിതത്തെ മുഴുവൻ ഉന്നതിയിലേക്കും പുരോഗതിയിലേക്കും നയിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-557

Tweet 557

ഇമാം ഇബ്നു ഇസ്ഹാഖി(റ)ന്റെ മറ്റൊരു നിവേദനം കൂടി നമുക്ക് വായിക്കാം. മുഅ്തയിലെ പടക്കളത്തിൽ നിന്ന് സ്വഹാബികളുടെ രക്തസാക്ഷിത്വം അറിഞ്ഞപ്പോൾ തിരുനബിﷺ ആ രംഗങ്ങൾ നേരിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. സൈദുബ്നു ഹാരിസ(റ) പതാക എടുത്തു. കൊല്ലപ്പെടും വരെ പതാകയേന്തി പടക്കളത്തിൽ ഉറച്ചുനിന്നു. ഈ രംഗം കണ്ടുകഴിഞ്ഞപ്പോൾ തിരുനബിﷺ അല്പനേരം മൗനം ദീക്ഷിച്ചു. തിരുനബിﷺയുടെ മുഖഭാവം മാറി. അബ്ദുല്ലാഹിബിന് റവാഹ(റ)ക്ക് എന്തോ സംഭവിച്ചു പോയോ എന്ന് അൻസ്വാരികളായ സ്വഹാബികൾ ചിന്തിച്ചു. അധികം വൈകിയില്ല. അബ്ദുല്ലാഹിബ്നു റവാഹയും പതാകയേന്തി കൊല്ലപ്പെടുംവരെ പടക്കളത്തിൽ ഉറച്ചുനിന്നു. ശേഷം, നബിﷺ പറഞ്ഞു. സ്വർണ്ണത്താലുള്ള കിടക്കകളിൽ അവർ സ്വർഗത്തിൽ ഉള്ളതായി എനിക്ക് കാണിക്കപ്പെട്ടു.

അബൂ ആമിറി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. പ്രിയപ്പെട്ട സ്വഹാബികളുടെ വിയോഗ വാർത്തയറിഞ്ഞ് നബിﷺ ദുഃഖിച്ചു. മധ്യാഹ്ന നിസ്കാരത്തിന് നേതൃത്വം കൊടുത്ത ശേഷം അവിടുന്ന് ജനങ്ങളിലേക്ക് നോക്കി. ആ മുഖഭാവം നമുക്ക് താങ്ങാൻ ആവുന്നതായിരുന്നില്ല. സായാഹ്ന നിസ്കാരം കഴിഞ്ഞപ്പോഴും അതേ മുഖഭാവത്തിൽ തന്നെയായിരുന്നു. അനുയായികൾക്ക് അപ്പോഴും പ്രയാസമുണ്ടായി. സന്ധ്യാ നിസ്കാരം കഴിഞ്ഞപ്പോഴും രാത്രി നിസ്കാരം കഴിഞ്ഞപ്പോഴും അതേ മുഖഭാവം തന്നെ തുടർന്നു. അപ്പോഴെല്ലാം അനുയായികളിൽ ദുഃഖം വർദ്ധിച്ചു. അടുത്തദിവസം പ്രഭാത നിസ്കാരത്തിനു വേണ്ടി തിരുനബിﷺ പള്ളിയിൽ എത്തി. പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു ആ വരവ്. പള്ളിയുടെ എല്ലാ കോണിൽ നിന്നുമുള്ള ആളുകൾ നിസ്‌കാരം വരെ ആ മുഖഭാവത്തിലേക്ക് നോക്കി സന്തോഷിച്ചു. അപ്പോൾ സ്വഹാബികൾ നബിﷺയോട് പറഞ്ഞു. അവിടുത്തെ ഈ ഭാവങ്ങളിൽ അവിടുന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് അല്ലാഹുവിനല്ലാതെ അറിയില്ല. അഥവാ അവിടുത്തെ സമീപന വ്യത്യാസങ്ങളുടെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായിട്ടില്ലല്ലോ! ഒന്ന് അറിയിച്ചു തന്നാലും എന്ന്. തിരുനബിﷺ അവിടുന്ന് പറഞ്ഞു തുടങ്ങി. എന്റെ പ്രിയപ്പെട്ടവരുടെ വിയോഗം എന്നെ വേദനിപ്പിച്ചു. പക്ഷേ, അവർ സ്വർഗീയ സപ്രമഞ്ചങ്ങളിൽ ഉല്ലസിക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. അവരിൽ ചിലർ മരണത്തെ ഭയന്ന് വാൾ തലപ്പിൽ നിന്നും മാറുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. മലക്കുകളുടെ ചിറകുകളും വഹിച്ചു പറക്കുന്ന ജഅ്ഫറി(റ)നെ ഞാൻ സ്വർഗ്ഗത്തിൽ കണ്ടു.

ഈ നിവേദനങ്ങൾ എന്തൊക്കെ സന്തോഷങ്ങളും സമീപനങ്ങളുമാണ് നമുക്ക് പകർന്നു തരുന്നത്.
ഒന്ന്. തിരുനബിﷺയുടെ ഓരോ ഭാവങ്ങളെയും ഇമവെട്ടാതെ നോക്കിയിരിക്കുന്ന അനുയായികൾ. ഓരോ ഭാവഭേദങ്ങളും അവരെ സ്വാധീനിക്കുന്നു. അതിന്റെ പൊരുൾ എന്താണെന്ന് അറിയാൻ അവർ താൽപര്യപ്പെടുന്നു. വിശദീകരണം ആവശ്യമുള്ള നേരങ്ങളിൽ അതിന്റെ വിശദാംശങ്ങൾ അനുയായികളോട് പങ്കുവെക്കുന്നു.

രണ്ട്. അനുയായികളുടെ ദുഃഖവും സന്തോഷവും നേതാവായ തിരുനബിﷺയിൽ ഏറെ ആഴത്തിൽ സ്വാധീനിക്കുന്നു. അവരുടെ വേദനയിൽ അവിടുന്ന് വേദനിക്കുന്നു. അവിടുത്തെ ആനന്ദത്തിൽ അവരുടെ ഹൃദയം നിറയുന്നു. അനുയായികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുമ്പോൾ തിരുനബിﷺ ആനന്ദിക്കുന്നു.

മൂന്ന്. ഈ ലോകത്തിരുന്ന് കൊണ്ട് പരലോകത്തെ ഓരോ രംഗങ്ങളും വീക്ഷിക്കാനുള്ള അവസരം അല്ലാഹു തിരുനബിﷺക്ക് നൽകിയിരിക്കുന്നു. അസാധാരണമായ കാഴ്ചയും അറിവും വിശേഷണങ്ങളും നൽകി അല്ലാഹു അവന്റെ പ്രിയ ദൂതനെ ആദരിച്ചിരിക്കുന്നു എന്നതിന്റെ പ്രമാണമാണിത്. എത്ര വ്യക്തമായിട്ടാണ് സ്വർഗ്ഗീയ കാഴ്ചകളെ കുറിച്ച് മുത്ത് നബിﷺ അനുയായികളോട് സംസാരിച്ചത്.

നാല്. പ്രവാചകത്വ വിശേഷണങ്ങളിൽ നിന്നുകൊണ്ട് തിരുനബിﷺ സംസാരിച്ചപ്പോൾ കേവല യുക്തിക്കപ്പുറമുള്ള ഒരുപാട് ലോകങ്ങളുണ്ട് എന്ന് അംഗീകരിക്കാനും വിശ്വസിക്കാനും ഉള്ള വിശാലതയും സൗഭാഗ്യവും പ്രവാചക ശിഷ്യന്മാർക്ക് ലഭിച്ചു. അതവരുടെ പുരോഗമനത്തിന്റെ പടവുകളായി വർത്തിച്ചു. അതിലൂടെ ഇരുലോക വിജയത്തിനും അവർ നിയുക്തരായി. കേവല യുക്തിയെ മാത്രം പ്രമാണമായി കാണുന്ന ആളുകൾക്ക് ലഭിക്കാത്ത ഒരുപാട് സൗഭാഗ്യങ്ങൾ ആത്മീയ വിശ്വാസികൾക്ക് ലഭിക്കുന്നു എന്ന് ജീവിതം കൊണ്ട് അവർ അടയാളപ്പെടുത്തി.

നബി ജീവിതത്തിലെ ഓരോ സംഭവങ്ങൾക്കും ഒരായിരം സന്ദേശങ്ങളുടെ അകക്കാമ്പുണ്ട്. കാല ദേശങ്ങളുടെ അപ്പുറത്തേക്ക് കടന്നെത്താനുള്ള വിജ്ഞാനങ്ങളുടെ അന്തസാരങ്ങൾ ഉണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-558

Tweet 558

മുഅ്ത പുതിയ ഒരു ചരിത്രം കൂടി രചിച്ചു. ലോക യുദ്ധ ചരിത്രങ്ങളിൽ ഏറ്റവും വേറിട്ട ഒന്നായിരുന്നു അത്. രണ്ടു ലക്ഷത്തോളം വരുന്ന ശത്രുക്കളോട് മൂവായിരത്തോളം ആളുകൾ മാത്രമാണ് മുസ്ലിം പക്ഷത്ത് നിന്ന് നേരിട്ടത്. അതും ഏറെ വിദൂരത്തായതുകൊണ്ടും കാലാവസ്ഥാപരമായി വളരെ വ്യത്യസ്തമായതുകൊണ്ടും പ്രത്യക്ഷത്തിൽ യുദ്ധത്തിന് അനുകൂലമല്ലാത്ത സാഹചര്യത്തിൽ.

മുഅ്തയിൽ നിന്നു കൊല്ലപ്പെട്ടവരെ കുറിച്ച് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം പക്ഷത്തു നിന്ന് കേവലം പന്ത്രണ്ട് ആളുകൾ മാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് അൽ ബിദായ ക്ലിപ്തപ്പെടുത്തുന്നത്. ശത്രുക്കളുടെ എണ്ണവും മേൽപ്പറയപ്പെട്ട സാഹചര്യങ്ങളും വെച്ചുനോക്കുമ്പോൾ എത്രമേൽ അത്ഭുതകരമായ ഒരു വാർത്തയാണിത്. വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം ആലു ഇമ്രാനിലെ പതിമൂന്നാമത്തെ സൂക്തം ഇതിന്റെ പൊരുൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ‎ഗുണപാഠമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‎പടവെട്ടുകയായിരുന്നു. മറു വിഭാഗം ‎സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ ‎സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് ‎തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ അവന്റെ ‎സഹായത്താല്‍ കരുത്തുള്ളവരാക്കുന്നു. തീര്‍ച്ചയായും ‎ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ‎ഗുണപാഠമുണ്ട്.”

യുദ്ധത്തിന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രതിസന്ധികൾ ഏറിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ ചിലർ പടക്കളത്തിൽ നിന്നു പിൻവാങ്ങേണ്ടി വന്നു. സ്വഹാബികൾ മദീനയിലേക്ക് മടങ്ങിയപ്പോൾ അവരും ഒപ്പമുണ്ടായിരുന്നു. അവരുടെ ആഗമനം കണ്ടപ്പോൾ മദീന നിവാസികളിൽ ചിലർ യുദ്ധത്തിൽ നിന്ന് ‘പിന്തിരിഞ്ഞോടിയവരെ, പേടിച്ചോടിയവരെ’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് അവർക്കെതിരെ സംസാരിച്ചു. പൊടിമണ്ണുകൾ വിതറി അവരോട് പ്രതിഷേധം അറിയിച്ചു. ഉടനെ തിരുനബിﷺ ഇടപെട്ട് ഇങ്ങനെ പറഞ്ഞു. അവർ ഭീരുക്കൾ ആയി വന്നവരല്ല. അവർ പോർക്കളത്തിലേക്ക് ഇനിയും ഒരുങ്ങി പോകാനുള്ളവരാണ്.

പ്രസ്തുത സംഘം യഥാർത്ഥത്തിൽ ശത്രുവിന്റെ അംഗബലം കണ്ടപ്പോൾ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തവരായിരുന്നു. അവർ അപരാധികളോ കുറ്റകരമായ വിധത്തിൽ പടക്കളത്തിൽ നിന്ന് ഓടിയവരോ അല്ല. അനുകൂലമായ പരിസരങ്ങൾ ലഭ്യമാകാതെ വന്നപ്പോൾ മാറി നിൽക്കേണ്ടി വന്നവരാണ്. തിരുനബിﷺ അവരെ ആശ്വസിപ്പിക്കുകയും അവരെക്കുറിച്ച് അനുകൂലമായ നിലപാട് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. എങ്കിൽപോലും അവർക്ക് സ്വയം തന്നെ ഒരു ജാള്യതയും പ്രയാസവും ഉണ്ടായിരുന്നു.

മുമ്പ് കഴിഞ്ഞുപോയ ഒരു സമരത്തിലും നേരിടേണ്ട സാഹചര്യങ്ങൾ ആയിരുന്നില്ല മുഅ്തയിൽ ഉണ്ടായിരുന്നത്. ആ കൃത്യമായ ഒരു ബോധ്യത്തെ ഖാലിദ് ബിൻ വലീദ്(റ) മദീനക്കാരോട് പങ്കുവെച്ചു. 9 വാളുകൾ പൊട്ടിപ്പോകുന്ന വിധത്തിൽ ഏറെനേരം ഏറെ ശക്തമായി ശത്രുപാളയത്തെ നേരിടേണ്ടിവന്ന രംഗം ഖാലിദ്(റ) അവരോട് പറഞ്ഞു.

ഖാലിദി(റ)നെയും സംഘത്തെയും നബിﷺ ഹൃദ്യമായി സ്വീകരിച്ചു. തിരുനബിﷺയുടെ പ്രശംസകളിൽ അവർ അവിടുത്തെ തിരു കരങ്ങൾ ചുംബിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-559

Tweet 559

ഇസ്ലാമിക ചരിത്രത്തിലെ മുന്നേറ്റ നീക്കങ്ങളിൽ അടുത്ത ഒരു അധ്യായത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഹിജ്റയുടെ എട്ടാം വർഷം അവസാനം മദീനയിൽ നിന്ന് ഒരു സംഘം പുറപ്പെട്ടു. ഖുളാഅ ഗോത്രത്തെ പ്രതിരോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രസ്തുത ഗോത്രക്കാർ മദീനയെ ആക്രമിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാർ ചെയ്യുകയായിരുന്നു. മദീനയുടെ അതിർത്തിയിലേക്ക് അവർ ഒരു സൈനിക നീക്കം ലക്ഷ്യം വെച്ചപ്പോഴാണ് തിരുനബിﷺ ഒരു പ്രതിരോധ സംഘത്തെ തയ്യാർ ചെയ്തത്. അംറ് ബിനുൽ ആസ്(റ) ആയിരുന്നു സംഘത്തിന്റെ നേതാവ്. അദ്ദേഹം ഇസ്ലാമിലേക്ക് വന്നിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. 300 അംഗങ്ങളുള്ള ഒരു സൈന്യത്തെയും കറുപ്പും വെളുപ്പുമായി രണ്ട് പതാകകളും നൽകി തിരുനബിﷺ അദ്ദേഹത്തെ യാത്രയാക്കി. ശാമിലേക്കുള്ള വഴിയിൽ തങ്ങൾ കണ്ടുമുട്ടുന്ന മുഴുവൻ ഗോത്രങ്ങളുടെയും പിന്തുണ സമാഹരിക്കാനും അദ്ദേഹത്തോട് നിർദ്ദേശിച്ചു. അംറി(റ)ന്റെ ഉമ്മയുടെ കുടുംബക്കാർ ബാഅലവി ഗോത്രത്തിന്റെ ആവാസകേന്ദ്രം അവിടെയായിരുന്നു. അവരെ അംറുമായി അനുനയിപ്പിക്കുകയും തിരുനബിയുടെ ഒരു ലക്ഷ്യമായിരുന്നു.

യുദ്ധത്തിൽ നല്ല നിപുണനായിരുന്ന അംറി(റ)ന് 30 കുതിരകളും അതിന്റെ യുദ്ധ സന്നാഹങ്ങളും ഉണ്ടായിരുന്നു. ഈ സൈനിക നീക്കത്തെ ദാത്തു സലാസിൽ എന്നാണ് ചരിത്രം പരിചയപ്പെടുത്തിയത്. പകൽ ഒളിച്ചും രാത്രി യാത്ര ചെയ്തും അവർ മുന്നോട്ടു നീങ്ങി. കുറേ ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ശത്രുക്കളെ കുറിച്ചുള്ള വിവരം അംറി(റ)നു ലഭിച്ചു. അവരുടെ അംഗബലത്തെ കുറിച്ച് അറിഞ്ഞപ്പോൾ കുറച്ചു സൈനികരെ കൂടി മദീനയിൽ നിന്ന് വരുത്തിയാൽ നന്നാകും എന്ന് അദ്ദേഹം വിചാരിച്ചു. അത് പ്രകാരം ബിൻ റാഫി ബിൻ മക്കീസി(റ)നെ അദ്ദേഹം നബിﷺയുടെ അടുക്കലേക്ക് നിയോഗിച്ചു. സന്ദേശം അറിഞ്ഞ ഉടനെ നബിﷺ ഒരു സംഘത്തെ തയ്യാർ ചെയ്തു. അബൂ ഉബൈദ(റ)യായിരുന്നു സംഘത്തിന്റെ നേതാവ്. തിരുനബിﷺയിൽ നിന്ന് പതാകയും വാങ്ങി അദ്ദേഹം മുന്നോട്ട് നീങ്ങി. അബൂബക്കറും(റ) ഉമറും(റ) അൻസ്വാരികളിൽ നിന്നുള്ള ഒരു സംഘവും ഒപ്പം ഉണ്ടായിരുന്നു. അംറി(റ)ന്റെ അടുക്കൽ എത്തിയാൽ നിങ്ങൾ രണ്ടുപേരും യോജിച്ചു പ്രവർത്തിക്കണമെന്നും അഭിപ്രായവ്യത്യാസം ഉണ്ടാകരുതെന്നും തിരുനബിﷺ അബൂ ഉബൈദ(റ)യോട് ഉപദേശിച്ചിരുന്നു. അതിവേഗം അബൂബൈദ(റ)യുടെ സംഘം അംറി(റ)ന്റെ സൈന്യത്തിനൊപ്പം എത്തിച്ചേർന്നു. സംഘത്തെ മുഴുവനും അബൂഉബൈദ്(റ) നയിച്ചാലോ എന്ന് ആലോചിച്ചു. അപ്പോഴേക്കും അംറ്(റ) പറഞ്ഞു. ഞാൻ തന്നെയാണ് സൈന്യത്തെ നയിക്കുക. ഞങ്ങളുടെ സംഘത്തെ പിന്തുണയ്ക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയാണ് ഞാൻ ആവശ്യപ്പെട്ടതും നിങ്ങൾ വന്നതും. തിരുനബിﷺയുടെ കൽപ്പന അനുസരിച്ച് കൊണ്ട് അബൂ ഉബൈദ(റ) അംറി(റ)നെ അംഗീകരിച്ചു. ഒത്തൊരുമയോടെ സൈന്യം മുന്നോട്ട് നീങ്ങി. അംറ്(റ) തന്നെ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും സൈന്യത്തിന് നേതൃത്വം നിർവഹിക്കുകയും ചെയ്തു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കാലാവസ്ഥ നന്നായി തണുത്തു. രാത്രിയായപ്പോൾ വിറക് കത്തിച്ച് തീ കാഞ്ഞാലോ എന്ന് സൈന്യത്തിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പക്ഷേ അംറ്(റ) അത് അംഗീകരിച്ചില്ല. അത് അനുയായികൾക്ക് ഒരു പ്രയാസമായി അനുഭവപ്പെട്ടു. അബൂബക്കറും(റ) ഉമറും(റ) അടങ്ങുന്ന പ്രമുഖർ നിർദ്ദേശിച്ചിട്ട് പോലും അംറി(റ)ന് തീ കായുന്നതിനോട് അഭിപ്രായം ഉണ്ടായിരുന്നില്ല. ഉമർ(റ) വിയോജിച്ചാലോ എന്ന് വിചാരിച്ചപ്പോൾ അബൂബക്കർ(റ) പറഞ്ഞു, അരുത്. അദ്ദേഹത്തിന്റെ യുദ്ധ നൈപുണി കൊണ്ടാണല്ലോ തിരുനബിﷺ അദ്ദേഹത്തെ ഈ സൈനിക സംഘത്തിന്റെ നേതാവാക്കിയത്. നാം പൂർണ്ണമായും അദ്ദേഹത്തെ അനുസരിക്കണം. ആരും വിയോജിപ്പ് പ്രകടിപ്പിക്കുകയോ സംഘത്തിൽ ഭിന്നത ഉണ്ടാകാൻ അവസരം നൽകുകയോ ചെയ്തില്ല.

നേതാവ് സംഘത്തെ അതിവിദഗ്ധമായി മുന്നോട്ട് നയിച്ചു. ചെറിയ ചെറിയ സംഘങ്ങളായി പല ഭാഗത്തും വിന്യസിച്ചു. ശത്രുക്കളുടെ വിവിധ സംഘങ്ങളിൽ ശത്രു ദേശത്തിന്റെ അങ്ങേയറ്റത്തുള്ളവരെ ആദ്യം പരാജയപ്പെടുത്തി. അതുവഴി അവരുടെ ശക്തി ക്ഷയിക്കുകയും വളരെ ലളിതമായി അവരെ പരാജയപ്പെടുത്തി വിജയം നേടുകയും ചെയ്തു. സമരാർജിത സമ്പത്തുമായി അവർ മദീനയിലേക്ക് മടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-560

Tweet 560

ദാത്തുസ്സലാസിൽ സൈനിക നീക്കത്തിന്റെ അനുബന്ധമായി ഒരു സംഭവം ഇങ്ങനെ വായിക്കാനുണ്ട്. റാഫി ബിൻ അബു റാഫി(റ) പറയുന്നു. ഞാൻ ക്രൈസ്തവനായ ഒരു പുരോഹിതനായിരുന്നു. അന്ന് എന്റെ പേര് സർജിസ് എന്നായിരുന്നു. ഞാൻ യാത്രക്കാർക്ക് വഴികാട്ടിയായി സഞ്ചരിക്കുമായിരുന്നു. മരുഭൂമിയിലൂടെ ഏതുവിധേനയും സഞ്ചരിക്കാൻ ഞാൻ പരിചിതനായിരുന്നു. ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ വെള്ളം മരുഭൂമിയിൽ പല സ്ഥലങ്ങളിലും ഞാൻ കുഴിച്ചിടും. എന്നിട്ട് അതുവഴി ഒട്ടകത്തെ നയിക്കും. എനിക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്നതുപോലെ മറ്റൊരാൾക്കും അത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിരവധി യാത്രകളിൽ ഞാൻ അങ്ങനെ പലർക്കും വഴികാട്ടിയായി പോയിട്ടുണ്ട്.

ഞാൻ ഇസ്ലാം സ്വീകരിച്ചതിനെ തുടർന്ന് അംർ ബിൻ അൽ ആസി(റ)ന്റെ നേതൃത്വത്തിൽ ദാതു സലാസിലിലേക്കുള്ള സൈനിക നീക്കത്തിൽ ഞാനും പങ്കാളിയായി. യാത്രയിൽ നല്ല ഒരു സഹ സഞ്ചാരിയോടൊപ്പം നീങ്ങണമെന്ന് ഞാൻ കരുതി. അതുപ്രകാരം ഞാൻ അബൂബക്കറി(റ)നോടൊപ്പം സഞ്ചരിച്ചു. അദ്ദേഹത്തിൽ നിന്നുള്ള സഹവാസത്തിന്റെ നന്മ സ്വീകരിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പക്കൽ ഫദക്കിൽ നിന്നുള്ള ഒരു മേൽ വസ്ത്രം ഉണ്ടായിരുന്നു. യാത്രാമധ്യേ ഭക്ഷണം കഴിക്കാനും ഇരിക്കാനും ഒക്കെ അത്‌ വിരിച്ചിരുന്നു. ഈ വിരിപ്പിനോട് ചേർത്ത് ചില സന്ദർഭങ്ങളിൽ അബൂബക്കറി(റ)നെ അറിയപ്പെട്ടു. ഒരിക്കൽ നജ്ദ്കാർ പറഞ്ഞു. നമുക്ക് മേൽ മുണ്ടുമായി വരുന്ന ആളെ അനുകരിക്കാം.

അബൂ റാഫി(റ) പറയുന്നു. സൈനിക ദൗത്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ മദീനയിലേക്ക് അടുക്കാറായി. അപ്പോൾ ഞാൻ അബൂബക്കറി(റ)നോട് പറഞ്ഞു. അല്ലയോ അബൂബക്കറെ(റ) അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ! നിങ്ങളുടെ സഹവാസം കൊണ്ട് എനിക്ക് ഉപകാരം ലഭിക്കാൻ വേണ്ടിയാണ് ഞാൻ നിങ്ങളോടൊപ്പം കൂടിയത്. അതുകൊണ്ട് നിങ്ങൾ എന്നെ ഒന്ന് ഉപദേശിച്ചാലും. ആവശ്യമായ സാരോപദേശങ്ങൾ നൽകിയാലും. അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും ഞാൻ നിങ്ങളോട് ഉപദേശങ്ങൾ നൽകുമായിരുന്നു. അല്ലാഹുവിന്റെ ഏകത്വത്തിൽ ദൃഢമായി വിശ്വസിക്കുക. അവനോട് ആരെയും പങ്കു ചേർക്കരുത്. നിസ്കാരം കൃത്യമായി നിലനിർത്തുക. ദാനധർമ്മങ്ങൾ അനുഷ്ഠിക്കുകയും വ്രതാനുഷ്ഠാനം പാലിക്കുകയും ചെയ്യുക. ഹജ്ജ് നിർവഹിക്കുക. വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായാൽ കുളിക്കുക. നിങ്ങളിൽ നിന്ന് രണ്ടുപേർക്ക് പോലും നിങ്ങൾ അധികാരി ആവരുത്.

അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. അല്ലയോ അബൂബക്കറെ(റ), അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞത്, ഞാൻ ഒരിക്കലും അല്ലാഹുവിൽ പങ്കു ചേർക്കുകയില്ല. ഒരിക്കലും ഞാൻ നിസ്കാരം ഉപേക്ഷിക്കുകയില്ല. റമളാനിലെ വ്രതം ഞാൻ ഉപേക്ഷിക്കുകയില്ല. ഹജ്ജ് നിർവഹിക്കാൻ സാധ്യമായാൽ ഞാൻ നിർവഹിക്കും. ജനാബത്ത് ഉണ്ടായാൽ ഞാൻ കുളിക്കും. പിന്നെ അധികാരത്തെക്കുറിച്ചാണ്. അല്ലയോ അബൂബക്കറെ(റ), ആളുകൾ സ്ഥാന മഹത്വങ്ങൾ കൽപ്പിക്കുന്നത് അതിന്മേലാണല്ലോ! പിന്നെ എന്തുകൊണ്ടാണ് എന്നെ അങ്ങനെ വിലക്കിയത്? നിങ്ങൾ എന്നോട് ഉപദേശം തേടി. അപ്പോൾ ഞാൻ എന്നെ തന്നെ ആഭ്യന്തരമായി ഒന്ന് തയ്യാർ ചെയ്തു. ഞാൻ വിശദമായി തുടർന്നു പറയാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply