നബിയാരെ തൃക്കല്യാണത്തിന് ഫിര്‍ദൗസില്‍ അന്ന്

Admin February 23, 2020 1 Comment

നബിയാരെ തൃക്കല്യാണത്തിന് ഫിര്‍ദൗസില്‍ അന്ന്

ഉമ്മ ഖദീജയുമൊത്തുള്ള ജീവിതമാണ് തിരുനബിക്ക് ആദ്യത്തേത്.നബിജീവിതത്തിന്‍റെ ദിശയെ അരക്കിട്ടുറപ്പിക്കുന്ന തിരുനബി-ഖദീജ ബന്ധത്തെ അപരവത്കരിക്കാനുള്ള ശ്രമങ്ങള്‍ പലരൂപത്തില്‍ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്.ദാഹിക്കുന്ന സ്വര്‍ത്ഥതയെ ദഹിപ്പിക്കാനുള്ള കേവല ഉപാധിയായാണ് ഖദീജ യെ കണ്ടതും വേളികഴിച്ചതുമെന്ന ആലോചനക്ക് തിരിതെളിക്കും മുമ്പ് ചരിത്രത്തോട് നേര്‍ക്കുനേര്‍ സമീപിക്കുമ്പോള്‍ ഈ ആലോചനക്ക് എത്രമാത്രം പഴുതുണ്ടെന്ന് ബോധ്യമാകും.വിവാഹത്തിനു മുമ്പ് വരെ ഖദീജ ന്‍റെ ജീവിതനിലവരാമെത്രയെന്നും, വിവാഹ സധ്യയിലേക്ക് ഇരുവരെയും വിരുന്നിരുത്തിയത് എന്താണെന്നും,ശിഷ്ടകാലം പങ്കുവെക്കുന്ന പ്രസ്തുത ദാമ്പത്യ വിശേഷങ്ങള്‍ എങ്ങനെയൊക്കെ എന്നും തിരിച്ചറിയുമ്പോള്‍ കാര്യങ്ങള്‍ സുതാര്യമാകും.

ആനക്കലഹ സംഭവത്തിനും അന്‍പത് വര്‍ഷം മുമ്പാണ് ഖദീജ ഉമ്മ പിറക്കുന്നത് ഖുസയ്യ ബ്നു കിലാബ് വഴി നബികുടുംബവുമായി സന്ധിക്കുന്ന വിശുദ്ധ മതപിതാക്കളിലാണ് ജനനം.പൂര്‍വ കഅബയുടെയും മക്കയുടെയും സൗന്ദര്യവായന ഖുസയ്യ് (റ)ന്‍റെ കാലത്ത് പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. ഖുറൈശികളുടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുനല്കിയ ദാറുനദ്വയുടെ സ്ഥാപകനാണ് മഹാന്‍.മക്കയെ പുഷ്ടിപ്പെടുത്തുന്നതിലും ഖുറൈശികള്‍ക്ക് ആത്മ ഭലം പകരുന്നതിലുമുള്ള ഖുസയ്യിന്‍റെ പങ്ക് നിസ്തുല്യമാണ്.
നബി ശ്രേഷ്ഠരുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്‍റെ സമകാലികന്‍ ആണ് മഹതിയുടെ പിതാവ് ഖുവൈലിദ്,ഖുവൈലിദ് ബ്നു അസദ്. അദ്ദേഹം ഖുറൈശികളിലെ പ്രമുഖനായിരുന്നു.ജനങ്ങളില്‍ സ്വീകാര്യന്‍.നേതൃ പടവമുള്ളവന്‍,മറ്റുള്ളവരുടെ അഭിമാന പാത്രം. ഇത്രയൊക്കെ ആയിരുന്നു മഹതിയുടെ പിതാവ്….
കറകളഞ്ഞ മാതൃപിതൃ ബന്ധത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു മഹതിയുടെ മാതാവ് ഫാത്തിമ ബിന്‍ത് സാഇദ.മൂന്നാം പിതാമഹന്‍ അബ്ദു മനഫില്‍ സംഗമിക്കുന്നതിലൂടെ തിരുന്നതിയുമായുള്ള ബന്ധത്തിന് തുടക്കമാകുന്നുണ്ട്.

പിതാവിന്‍റെ സഹോദര പുത്രനായ വറഖത്ത് ബ്നു നൗഫല്‍ നബിജീവിതത്തിലെ വളരെ പ്രധാന കഥാപാത്രമാണ്.അദ്ദേഹം വളരെ പ്രതിഭാധനനായ പരിജ്ഞാനിയായിരുന്നു.ഉലകംചുറ്റി അറിവ് തേടിയവര്‍.വേദ പണ്ഡിതന്‍. യഹൂദ ക്രൈസ്തവ മതം അനുഭവിക്കാത്ത,ഇബ്രാഹീം മില്ലത്തില്‍നിന്ന് ബഹുദൂരം പിന്നിട്ട മക്കജനതയെ തൗറാത്ത്,ഇന്ജീല്‍ ഗ്രന്ഥങ്ങളുമായി അല്പമെങ്കിലും കൂട്ടി ഇണക്കാന്‍ വറഖയ്ക്ക് സാധിച്ചിട്ടുണ്ട്.മക്കയിലെ കെട്ട പ്രവണതയോട് മുഖം തിരിഞ്ഞവര്‍ക്ക് ആശ്വാസമായിരുന്നു ലോകസഞ്ചരിയുടെ അറിവൊഴുക്ക്.ഒരു പ്രവാചകന്‍റെ ഉദയംകൂടി പ്രതീക്ഷിച്ചാണ് ഓരോ പുലറിയും വിടരുന്നതെന്ന് ഖദീജയോട് മന്ത്രിച്ചത് മഹാനായിരുന്നു.
കഴിവുകളേതുമില്ലാത്ത ബിംബങ്ങളില്‍ ജീവിതം ഹോമിക്കുന്ന സ്വന്തം നാട്ടുകാരോട് സമരം പ്രഖ്യാപിച്ച് വേദ വിശദീകരണങ്ങള്‍ക്കായി വറഖ യെ സമീപിക്കുന്നത് മഹതിയുടെ പതിവ് ആയിരുന്നു.പിതാവിന്‍റെ സഹോദര പുത്രന്‍ എന്നതിലപ്പുറം ഖദീജ (റ) ന്‍റെ മനസ്സില്‍ ദിശ കിട്ടതുലഞ്ഞ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു വറഖത്ത് ബ്നു നൗഫല്‍.

വിശുദ്ധ പരമ്പര്യത്തിന്‍റെയും ഉന്നത കുടുംബ മഹിമയുടെയും ജീവിക്കുന്ന ഉദാഹരണങ്ങളായി ഈ പ്രതിഭകള്‍ ഇപ്പോഴും ചരിത്രത്തിലുണ്ട് .ഇത്തരമൊരു ഫ്ലാഷ് ബാക്കില്‍ നിന്നുവേണം ഖദീജ (റ )നെ തുടര്‍ന്നു വായിക്കാന്‍.
ആദ്യ ഭര്‍ത്താവ് ഉതയ്യക്കിന്‍റെയും രണ്ടാം ഭര്‍ത്താവ് അബൂ ഹാലയുടെയും വിയോഗം ശേഷം ഖുറൈശികളിലെ പ്രമുഖര്‍ വിവാഹ പ്രൊപോസലുമായി ഖദീജയെ സമീപിച്ചെങ്കിലും ഭര്‍തൃ രഹിത ഭാവിയിലേക്കുള്ള ജീവിതത്തെ പടുക്കാനായിരുന്നു മഹതിയുടെ തീരുമാനം,ആരെയും ജീവിതത്തിലേക്ക് കൂട്ടുകൊട്ടിയില്ല.
പിന്നെ എങ്ങനെ മുത്തുനബി എന്ന ചോദ്യമാണ് യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചമേകുന്നത്.
ഒരുദിനം ജാഹിലിയ്യാ വിശ്വസാടിസ്ഥാനത്തില്‍ പങ്കെടുക്കുന്നതിനിടെ മക്കയുടെ പരിസരത്തു തടിച്ചുകൂടിയ ഖുറൈശി സ്ത്രീകളോട് ആ വഴി വന്ന പുരോഹിതന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

“മക്കയിലെ സ്ത്രീകളെ….നിങ്ങളുടെ നാട്ടില്‍ അഹമ്മദ് എന്ന് പേരുള്ള ഒരു നബിയുടെ ഉദയം അടുത്തിരിക്കുന്നു.അവരുടെ പത്നിയാകാന്‍ ആര്‍ക്കെങ്കിലും സൗഭാഗ്യം ലഭിക്കുന്നുവെങ്കില്‍ പിന്മാറാതെ അവസരം ഉപയോഗപ്പെടുത്തുക.”

ഇത് കേട്ട മക്കയിലെ സ്ത്രീകളെല്ലാം അദ്ദേഹത്തിന് നേരെ കല്ലെറിഞ്ഞു.പഴിചാരി.ഖദീജ അതില്നിന്നെല്ലാം വിട്ടു നിന്നു.അവരുടെ പ്രതികരണ മില്ലായ്മക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചെങ്കിലും ഖദീജയുടെ മനസ്സില്‍ മറ്റുപലതും ആയിരുന്നു.  പ്രവാചക പത്നിയാകുന്നതോടുകൂടി ഉന്നതശ്രേണിയിലെത്താമെന്ന കേവല ധാരണകള്‍ ചരിത്രവായനായില്‍ വിശുദ്ധ ഖുര്‍ആന്‍ വഴി തിരുത്തപ്പെടുന്നുണ്ട്.നൂഹ് നബിയെന്ന ആയിരം വര്‍ഷത്തോളം പ്രബോധനമേഖലയില്‍ തിളങ്ങിയ പ്രവാചകരുടെ പത്നി വിശ്വാസനൗകയില്‍ കയറാന്‍ അവസരം ലഭിക്കാതെ പോയവരാണ്.ലൂത്വ നബിയുടെ പത്നി മഹപാതകം ചെയ്തതിന്‍റെ പേരില്‍ മാലാഖമാരല്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.പ്രവാചക പത്നി എന്നതിനപ്പുറം തെളിഞ്ഞ പാതയുടെ ശാശ്വതീകരണവും മനസ്സിലേക്കുള്ള പകര്‍ത്തെഴുത്തും ലഭ്യഖമാകുന്നത് പത്നി എന്നതിന്‍റെ കൂടെ ഉണ്ടാകേണ്ട വിശുദ്ധ ജീവിതത്തിലൂടെയാണ് എന്ന് വരുമ്പോള്‍ മക്കയില്‍ ഉദിക്കുന്ന പുതിയ പ്രവാചകരുടെ ഭാര്യ ആകാന്‍ അവസരം ലഭിക്കുമെങ്കില്‍ ഉപയോഗപ്പെടുത്തണേ എന്ന പുരോഹിതന്‍റെ അപേക്ഷയില്‍ ആ ഭാര്യയെ സംബന്ധിച്ച അദ്ദേഹത്തിന്‍റെ നിറഞ്ഞ ധാരണയെ വ്യക്തമാകുന്നുണ്ട്.ആ പത്നിയുടെ വിശുദ്ധ ജീവിതത്തെ കുറിച്ചുള്ള ബോധ്യമാണ്.

ഉമ്മ ആമിനയുടെ വിയോഗത്തിനു ശേഷം അബൂ ത്വാലിബിനായിരുന്നു കുഞ്ഞു നബിയുടെ സംരക്ഷണ സൗഭാഗ്യം.കൃത്യമായി ആ ഭാഗ്യത്തെ ഉപയോഗപ്പെടുത്തി എന്നതാണ് അബൂത്വാലിബിന്‍റെ മഹത്വം.സാമ്പത്തിക ഭദ്രതക്ക് ഇടിവ് സംഭവിച്ച ഒരു ഘട്ടത്തില്‍ പുതിയൊരു ജോലി ആവശ്യത്തെ സൂചിപ്പിച്ച് അബൂത്വാലിബ് തിരുനബിയോട് സംവദിക്കുന്നുണ്ട്. പരിഹാരമായി അദ്ദേഹം തന്നെ ഖദീജ (റ) ലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുമുണ്ട്,പ്രമുഖ വ്യവസായിയായ ഖദീജ ഉമ്മയിലേക്ക്.
സ്വന്തം ചരക്ക് വിറ്റഴിക്കാന്‍ ശമിലേക്കും മറ്റു സ്ഥലങ്ങളിലേക്കും കച്ചവട പാടവമുള്ളവരെ അയക്കുന്ന രീതി ഖദീജ (റ) ലുണ്ടായിരുന്നു.വിശ്വസ്തരും യോഗ്യരുമായ ഇത്തരക്കാരിലൂടെ സാമ്പത്തിക സുരക്ഷവരുത്താനും മികച്ച ലാഭം കൊയ്യാനും മഹതി ശ്രമിക്കാറുമുണ്ട്. ആയിടക്കാണ് മക്കയിലെ മുഹമ്മദിനെ കുറിച്ച് ,അവരുടെ വിശ്വസ്തതയെ സംബന്ധിച്ച് കേള്‍ക്കാനിടവരുന്നത്.അവരെ കുറിച്ചുപറയുന്നവര്‍ക്കെല്ലാം നൂറു നാക്കാണ്…കേള്‍ക്കുന്നതെല്ലാം നന്മ മാത്രം.കച്ചവടത്തെ ഒരിക്കല്‍ അദ്ദേഹത്തെ ഏല്പിക്കണമെന്ന് ഖദീജക്കും തോന്നി.

അബൂത്വാലിബ്മായുള്ള നബിയുടെ കൂടിയാലോചന ഖദീജയുടെ കാതിലെത്തി .അവര്‍ പരസ്പരം സംസാരിച്ചു.
‘നിങ്ങളെ ഏല്പിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമാണ്.. കാരണം താങ്കളെ കുറിച്ചുകേട്ട നന്മകളാണ്.നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വസ്തതയാണ്..അതിനപ്പുറം നിങ്ങളില്‍ കാണുന്ന സ്വഭാവ മഹിമായാണ്…’
ഖദീജ പറഞ്ഞു നിര്‍ത്തി.
അവര്‍ നബിക്ക് ശാമിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കി..മറ്റു പലര്‍ക്കും സമ്മാനിക്കാത്ത പരിഗണനയും മൂല്യമേറിയ ചാരക്കുകളും ഏല്‍പ്പിച്ചു.
കൂടെ യാത്രികനും സഹായകനുമായി അടിമ മയ്സറയെയും…
ശാമിലെ കച്ചവട വിശേഷവുമായി മൈസറ ഖദീജക്കരികില്‍ ഓടിയെത്തി.കിതപ്പിനെ മറികടക്കാനുള്ള അദ്ദേഹത്തിന്‍റെ അവതരണ താല്പര്യം ഖദീജയില്‍ ആശ്ചര്യം വര്‍ധിപ്പിച്ചു.

മേഘം അദ്ദേഹത്തിന്‍റെ സഞ്ചാര വഴിയില്‍ തണലായി നിത്യമുണ്ടായിരുന്നു.
നടക്കുമ്പോള്‍ കൂടെ നടക്കും
ഇരുന്നാല്‍ അവിടെ നില്‍ക്കും.
പന്തലിച്ച മരത്തിനു കീഴെ അദ്ദേഹം ഇരുന്നപ്പോള്‍ തണല്‍ വിരിക്കാനായി ഇരുന്ന ഭാഗത്തേക്ക് ചാഞ്ഞുവരുന്ന മരത്തെ ഞാന്‍ കണ്ടിട്ടുണ്ട്.ബുഹൈറ പുരോഹിതന്‍റെ ആരാധനാലയത്തിന് മുമ്പിലായിരുന്നു അത്.അദ്ദേഹമെന്നെ വിളിച്ചു.
‘ആ മരച്ചോട്ടിലിരിക്കുന്ന ആള്‍ ആരാണ്…?
‘മുഹമ്മദ് ബ്നു അബ്ദില്ല., മക്കക്കാരനാണ്.’
നിങ്ങളാറിയുമോ…പുതിയ യുഗത്തിലേക്കുള്ള പ്രവാചകനാണ് അദ്ദേഹം….കാരണം പ്രവാചകന്മാരല്ലാത്തവര്‍ ആ മരച്ചൊട്ടിലിരിക്കാറില്ല….’
ബുഹൈറയുടെ പ്രതികരണം…
ബുഹൈറ പേര്‍ത്തും പേര്‍ത്തും അദ്ദേഹത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട് .
ലാത്ത,ഉസ്സ യെ വിളിച്ച് സത്യം ചെയ്യണവശ്യപ്പെട്ട വ്യക്തിയോട് അദ്ദേഹം..രോഷാകുലനായി… ഒരിക്കല്‍പോലും അവരെക്കൊണ്ട് സത്യം ചെയ്യില്ലെന്ന് ആണയിട്ടു..
അന്നേരം അദ്ദേഹത്തിനു മുഖത്തു കണ്ട രോഷം അതി തീവ്രമായിരുന്നു..
മൈസറ പറഞ്ഞു തീര്‍ത്തു.

സൂര്യ ശോഭയുള്ള ഒരു പ്രകാശവലയം തന്‍റെ വീടിനുമീതെ വന്നിറങ്ങുന്നതായി സ്വപ്നം കണ്ട ഖദീജ ഒരുദിനം വറഖയെ സമീപിക്കുകയുണ്ടായി.പ്രകാശം കണ്ടു കണ്ണുതള്ളിയ,വീടിനു മുഴുവന്‍ പ്രഭ വരുത്തിയ,മനസ്സില്‍ ആനന്ദം വിതച്ച ആ സ്വപ്ന വിശദീകരണം കേട്ടു കഴിഞ്ഞ വറഖ സാധാരണ പോലെ പ്രതികരിച്ചു.
സന്തോഷം…സന്തോഷം..സോദരീ,ഈ സ്വപ്നം നിന്നെ സമ്പന്നയാക്കുന്നുണ്ട്..അള്ളാഹു നിന്നെ പരിഗണിക്കുന്നുണ്ട്…എന്‍റെ ദര്‍പ്പണത്തില്‍ അതൊരു പ്രവചകന്‍റെ പ്രഭയായി തോന്നുന്നു….എല്ലാം അല്ലാഹുവിന് അറിയാം..
ഖദീജയുടെ കണ്ഠം ഇടറുന്നതുപോലെ,
മനസ്സു തിളക്കുന്നതുപോലെ,
ചിന്താ ഭാരം പേറി പതുക്കെ നടന്നുപോകുന്ന ഖദീജയെ നഫീസ ബിന്‍ത് മുന്‍യ കാണാനിടയായി.
ആകാരത്തെയും പെരുമാറ്റത്തെയെയും ആകെ വലയിട്ടു വീശിയ ഹേതു വിനെക്കുറിച്ചു നഫീസ തിടുക്കംകൂട്ടി.
ഖദീജ പങ്കുവെച്ചു..
നഫീസാ..മറ്റു പുരുഷന്‍മാരിലൊന്നും കാണാത്ത മറ്റുപലതും മുഹമ്മദ് ബ്നു അബ്ദുല്ലയില്‍ ഞാന്‍ കാണുന്നുണ്ട്.ഉയര്‍ന്ന തറവാട്,തികഞ്ഞ മാന്യത,കൂടാതെ അവരെ കുറിച്ച് കേള്‍ക്കുന്നതെല്ലാം വിചിത്രമായ പലതുമാണ്.
എന്‍റെ മനസ്സ്
മന്ത്രിക്കുന്നത് അവരായിരിക്കും പുതിയ പ്രവാചകര്‍….
അതിന് നിങ്ങളെന്തിന് ഇത്ര….നഫീസയുടെ സംശയം..
നഫീസാ. ..അവരെ ഭര്‍ത്താവായി ലഭിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു…പക്ഷെ ,എനിക്കറിയില്ല…ഇതെങ്ങനെ അദ്ദേഹത്തോട് പങ്കുവെക്കുമെന്ന്.
‘നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഞാന്‍ ശരിപ്പെടുത്താം’
‘ശരി… കഴിയുംപോലെ നോക്ക് ‘
ഒരിടത്ത് തനിച്ചിരിക്കുന്ന മുഹമ്മദിന്‍റെ അടുത്തേക്ക് നഫീസ ചെല്ലുന്നു…ആദ്യമാദ്യം പറയാന്‍ മടിച്ച അവര്‍ പറഞ്ഞു തുടങ്ങുന്നു.
എന്തേ കല്യാണമൊന്നും കഴിക്കാത്തത് .’
‘ അതിനുമാത്രം എന്തു യോഗ്യതയാണ് എനിക്കുള്ളത്.’തിരുനബിയുടെ പ്രതികരണം.
നിങ്ങളുടെ ഈ യോഗ്യത മതിയെങ്കിലോ…സുന്ദരിയും കുലീനയും സമ്പന്നയുമായ ഒരാളെ തരട്ടെ…സ്വീകരിക്കുമോ. ‘
‘ ആരാ’
: ‘ഖദീജ ‘ നഫീസ ഉടന്‍ മറുപടിനല്കി
ഞാനെങ്ങനെ അവര്‍ക്ക്…..’
‘അതൊക്കെ ഞാനേറ്റു.’
അവള്‍ ഉടനെ ഖദീജയുടെ അടുക്കല്‍ പോയി കാര്യങ്ങള്‍ അവതരിപ്പിച്ചു.
അബൂത്വാലിബുമായി കൂടിയാലോചിച്ചപ്പോള്‍ അദ്ദേഹത്തിനും പൂര്‍ണ സമ്മതം .
വൈകാതെ ലോകത്തെ ഏറ്റവും മനോഹരമായ ദാമ്പത്യത്തിന്‍റെ മക്ക സാക്ഷിയായി….

തിരുനബി ഒരിക്കല്‍പോലും വിവാഹാഭ്യര്ഥനയുമായി ഖദീജയെ സമീപിക്കുന്നില്ല.ആവശ്യം ഖദീജയുടേതാണ്…സ്വപ്നങ്ങളില്‍,ഉണര്‍വില്‍ ഖദീജ കണ്ടതും കേട്ടതും പുലര്‍ന്നുകണ്ടത് തിരുനബിയിലാണ്.അതുകൊണ്ടാണല്ലോ ദാമ്പത്യം മതിയാക്കിയെടുത്തനിന്ന് അവര്‍ തിരുനബിയെ തേടിയെത്തിയത്.
വിവാഹാഭ്യര്ഥനയുമായി ഖദീജയുടെ അന്വേഷണം എത്തുമ്പോള്‍ തന്നെ തിരുനബിയുടെ ആലോചനകള്‍ ഖദീജയുടെ വിശുദ്ധിയെ കുറിച്ചായിരുന്നു.നډയുള്ള,ഉന്നതയും കുലഹീനയുമായ ഒരു സ്ത്രീയെ ലഭിക്കുമ്പോള്‍ ആരെ പോലെ നബിയും സമ്മതിക്കുന്നു.പ്രത്യേകിച്ച് ജാഹിലിയ്യത്തിലെ വഴിവിട്ട ജീവിതത്തില്‍ തന്നെ തേടിയെത്തുന്ന അക്കാലത്ത് വിശുദ്ധ എന്ന അര്ഥംവരുന്ന ത്വാഹിറ എന്ന് പരിസരം ബഹുമാനംവിളിക്കുന്ന വനിതയെ ആരാണ് ഉപേശിക്ഷിക്കുക.
ഹിജ്റയുടെ മൂന്നുവര്‍ഷം മുമ്പുള്ള ഒരു റമളാനില്‍ അബൂ ത്വാലിബിന്‍റെ വിയോഗം കഴിഞ്ഞ് നാലാം നാള്‍ മഹതി ഇഹലോകവാസം വെടിയേണ്ടിവന്നത് നബി ജീവിതത്തില്‍ ഏറെ ദുഃഖം ഉളവാക്കിയതാണ്.ആ പ്രിയ പത്നിയുടെ സാന്നിധ്യത്തില്‍ മറ്റൊരു വിവാഹത്തെ കൂറിച്ച് തിരുനബിക്ക് ആലോചിക്കേണ്ടി വന്നില്ല. പിറന്ന സന്താനങ്ങളില്‍ ഒന്നൊഴിച്ചാല്‍ ബാക്കിയെല്ലാം (മാരിയത്തുല്‍ ഖിബ്ത്തി യില്‍ പിറന്ന ഇബ്രാഹീം ഒഴികെ)ഖദീജ സമ്മാനിച്ചത്.പ്രബോധനത്തിന്‍റെ പ്രഥമ ഘട്ടങ്ങളിലും സ്വന്തക്കാരല്ലാം മറുകണ്ടം ചാടിയപ്പോള്‍ കൂടെ നിന്ന് സര്‍വ തണലും വിരിച്ചത് പ്രിയ പത്നിയായിരുന്നുവെന്ന് കാലങ്ങള്‍ക്ക് ശേഷം വികാരനിര്‍ബരമായി തിരുനബി ഓര്‍ക്കുന്നത് ഊഷ്മളമായ ദാമ്പത്യ ജീവിതത്തില്‍ തികവാര്‍ന്ന റിസള്‍ട്ട് ആണ് എന്നതിലുപരി ,കേവല സമ്പത്തായിരുന്നില്ല ലക്ഷ്യമെന്നും അതിനപ്പുറം വിവാഹം ലക്ഷ്യമിടേണ്ടത് പക്വതയോടെയുള്ള ജീവിതങ്ങളെയാണ് എന്നും ബോധ്യപ്പെടുത്തുന്നുണ്ട്.

1 Comment

  • Zahrae
    February 23, 2020

    വളരെ ഇഷ്ടം തോന്നിയ രചന. ഇനിയും ഇതേ പോലെയുള്ളവ പ്രതീക്ഷിക്കുന്നു അൽഹംദുലില്ലാഹ്.

    Reply

Leave a Reply