Tweet 90/365

Admin September 20, 2022 No Comments

Tweet 90/365

ഖുറൈശികളിൽ ഒരാൾ അഭയം നൽകിയ വ്യക്തിയെ പിന്നെ മറ്റുള്ളവർ അക്രമിക്കുമായിരുന്നില്ല. അതിനാൽ ഉസ്മാൻ ബിൻ മള്ഗൂൻ (റ) സുരക്ഷിതമായി മക്കയിൽ സഞ്ചരിച്ചു. പക്ഷേ, കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തിനൊരു വൈഷമ്യം. എന്റെ സഹവിശ്വാസികൾ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഞാൻ സുഗമമായി എങ്ങനെ സഞ്ചരിക്കും? നേരേ വലീദിന്റെ അടുത്തേക്ക് നടന്നു. അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങൾ എനിക്ക് തന്ന അഭയം ഒഴിവാക്കിക്കോളൂ. നിങ്ങളുടെ ജാമ്യത്തിൽ നിന്ന് ഞാൻ ഒഴിവാകുകയാണ് “. വലീദ് ചോദിച്ചു, “അല്ലയോ സഹോദര പുത്രാ ! എന്താണങ്ങനെ ഒരു തീരുമാനം. നിങ്ങളെ ആരെങ്കിലുമൊക്കെ ആക്രമിച്ചാലോ?”
“ഞാൻ അല്ലാഹുവിന്റെ അഭയത്തിൽ തൃപ്തിപ്പെടുന്നു. മറ്റാരുടെയും അഭയം ഇപ്പോൾ ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് എനിക്ക് നിങ്ങൾ അഭയം നൽകിയത് പള്ളിയിൽ നിന്ന് പരസ്യമായി പ്രഖ്യാപിച്ചത് പോലെ അഭയം ഒഴിവാക്കുന്നതും പരസ്യമായി പ്രഖ്യാപിച്ചോളൂ “.

അവർ രണ്ടു പേരും പളളിയിലേക്ക് എത്തി. വലീദ് പരസ്യമായി വിളിച്ചു പറഞ്ഞു, ” ഉസ്മാൻ ബിൻ മള്ഗൂനിന് ഞാൻ നൽകിയിരുന്ന അഭയം ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അത് പ്രകാരം അദ്ദേഹം ഇന്നു മുതൽ എന്റെ അഭയത്തിൽ നിന്ന് ഒഴിവാണ് “. ഉടനെ ഉസ്മാൻ (റ) പറഞ്ഞു, “ഈ പ്രസ്താവന ശരിയാണ്. ഞാൻ അദ്ദേഹത്തിന്റെ അഭയത്തിലായിരിക്കെ, കൃത്യമായി അദ്ദേഹം അത് പാലിച്ചു. ഇപ്പോൾ എന്റെ ആവശ്യപ്രകാരമാണ് ഒഴിവാക്കുന്നത്. ഞാൻ അല്ലാഹുവിന്റെ അഭയത്തിൽ തൃപ്തിപ്പെടാൻ തീരുമാനിച്ചു “. വലീദ് ഖുറൈശികളുടെ മജ്ലിസിലിരിക്കെ, ഉസ്മാൻ(റ) യാത്ര പറയാൻ ഒരുങ്ങി.

ഉടനെ വലീദ് പാടി:
“അലാ കുല്ലു ശൈഇൻ…”
“അല്ലാഹു അല്ലാത്തതെല്ലാം നിരർഥകം”
ഉസ്മാൻ (റ) പറഞ്ഞു, “അതു തന്നെ സത്യം!”
ഉടനെ വലീദ് പൂർത്തിയാക്കി:
“വ കുല്ലു നഈമിൻ…”
“അനുഗ്രഹമേതും നശിക്കും സുനിശ്ചിതം”.
ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. അത് ശരിയല്ല.”സ്വർഗാനുഗ്രഹം അവസാനിക്കുകയേ ഇല്ല..”

ലബീദ് തുടർന്നു, ഉസ്മാൻ (റ) സുരക്ഷിതനായി വലീദിന്റെ അഭയത്തിൽ നിന്നതാണ്. ഇപ്പോൾ അയാൾക്കെന്തു പറ്റിയോ ആവോ? അപ്പോൾ ഖുറൈശികളിൽ നിന്നൊരാൾ എഴുന്നേറ്റു സംസാരിച്ചു തുടങ്ങി. നമ്മുടെ മതം വിട്ട് വിഡ്ഢിത്തത്തിലേക്കല്ലേ പോയത് ? അപ്പോൾ അങ്ങനെയല്ലേ ചെയ്യൂ? ഉസ്മാൻ (റ) അയാളുമായി വാക്കേറ്റമായി. അവസാനം ഉസ്മാന്റെ (റ) മുഖത്തടിയേറ്റ് കണ്ണ് നീലിച്ചു. ഉടനെ വലീദ് ചോദിച്ചു. “നിങ്ങൾ ഇതുവരെ എത്ര സുരക്ഷിതമായ ഒരഭയത്തിലായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾ തന്നെയല്ലേ അത് വേണ്ടന്ന് വച്ചത് ? എന്റെ അഭയം ഉള്ള പക്ഷം ഇങ്ങനെയൊന്ന് സംഭവിക്കുമായിരുന്നോ?”
ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. “അല്ലയോ , വലീദ് ! എന്റെ അടുത്ത കണ്ണിനും ഇങ്ങനെയൊന്നു സംഭവിച്ചെങ്കിൽ എന്നാശിക്കുകയാണ്. ഞാൻ അഭയം പ്രാപിച്ചവൻ അഥവാ, അല്ലാഹു എന്തുകൊണ്ടും നിന്നെക്കാൾ പ്രതാപവാനും ശക്തനുമാണ് “.
വലീദ് പറഞ്ഞു, “സഹോദരപുത്രാ, ഇനിയും വേണമെങ്കിൽ ഞാൻ അഭയം നൽകാം. വേണമെങ്കിൽ മടങ്ങിക്കോളൂ “.
ഉസ്മാൻ (റ) പറഞ്ഞു, “വേണ്ട”.

അബൂസലമഃ (റ)യ്ക്ക് അബൂത്വാലിബ് അഭയം പ്രഖ്യാപിച്ചു. അപ്പോൾ ബനൂമഖ്സൂം ഗോത്രക്കാർ അബൂത്വാലിബിനെ സമീപിച്ചു. എന്നിട്ട് പറഞ്ഞു, “നിങ്ങൾ നിങ്ങളുടെ സഹോദര പുത്രൻ മുഹമ്മദ് ﷺ നെ തടഞ്ഞത് പോലെ ഞങ്ങളിൽ നിന്നുള്ള അബൂസലമഃ (റ)യെ എന്തേ തടയാത്തത് ?”അബൂത്വാലിബ് പറഞ്ഞു, “അദ്ദേഹം എന്റെ സഹോദരിയുടെ മകനാണ്. അവർ എന്നോട് അഭയം തേടിയപ്പോൾ ഞാൻ അദ്ദേഹത്തിനെങ്ങനെ അഭയം നൽകാതിരിക്കും? ഞാൻ എന്റെ സഹോദരന്റെ മകനെ തടഞ്ഞിരുന്നു എങ്കിൽ സഹോദരിയുടെ മകനെയും തടയുമായിരുന്നു. ഞാൻ രണ്ടു പേരോടും തടസ്സം പറഞ്ഞിട്ടില്ല”.
ഈ രംഗം കണ്ടു കൊണ്ട് നിന്ന അബൂലഹബ് ഇടപെട്ടു. അദ്ദേഹം ചോദിച്ചു, “ഈ വയോധികനെ അഥവാ, അബൂത്വാലിബിനെ എപ്പോഴും ജനമധ്യത്തിലിട്ട് നിങ്ങൾ ചോദ്യം ചെയ്യുന്നതെന്തിനാണ് ? ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീർത്ത് അദ്ദേഹത്തിന്റെ ലക്ഷ്യം സാധിച്ചു കൊടുക്കും “. ഉടനെ ബനൂ മഖ്സൂമുകാർ പറഞ്ഞു. “ഇല്ല, നിങ്ങൾക്കനിഷ്ടമായതൊന്നും ഞങ്ങൾ ചെയ്യില്ല “. അവർ അബൂത്വാലിബിനെ ഒഴിവാക്കി. അബൂലഹബിന്റെ ഈ ഇടപെടൽ അബൂത്വാലിബിന് ഏറെ സന്തോഷമായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply