The biography of Prophet Muhammad – Month 11

Admin May 5, 2023 No Comments

The biography of Prophet Muhammad – Month 11

Mahabba Campaign Part-301/365

പോരാട്ടക്കളത്തിൽ ആയുധപ്രയോഗങ്ങളുടെ നടുവിൽ അദ്ഭുതകരമായി നബിﷺ നിലകൊണ്ടു. മുഹാജിറുകളിലൊരാൾ പറയുന്നതായി നാഫിഉ ബിൻ ജുബൈർ(റ) നിവേദനം ചെയ്യുന്നു : “ഉഹ്ദ് രണാങ്കണത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. തലങ്ങും വിലങ്ങും അവിടുത്തെ നേരെ അമ്പുകൾ വരുന്നു. പക്ഷേ, ഒന്നും തിരുമേനിﷺയെ സ്പർശിക്കുന്നില്ല.
‘മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ അതെന്റെ കഷ്ടകാലമാണ് ‘ എന്ന് പറഞ്ഞ് ആയുധമേന്തി നബിﷺയുടെ തൊട്ടു മുന്നിലൂടെ ശത്രു കടന്നുപോകുന്നു. പക്ഷേ, അവന്റെ ദൃഷ്ടിയിൽ നബിﷺ പതിയുന്നില്ല. സഫ്‌വാനു ബിൻ ഉമയ്യ: അവനോട് ചോദിച്ചു; ‘എന്തേ നീ കാണുന്നില്ലേ ?’ അവൻ പറഞ്ഞു, ‘ഇല്ല’. ‘ഇതെന്തദ്ഭുതം !’ സ്വഫ്‌വാനും ആശ്ചര്യമായി. അവൻ പറയുകയാണ്; ‘അല്ലാഹു സത്യം! എന്തായാലും മുഹമ്മദ് നബിﷺയെ വധിച്ചേ തീരൂ. ഞങ്ങൾ നാലു പേർ പ്രതിജ്ഞ ചെയ്തു, ഉഹ്ദിലെത്തി. പക്ഷേ, ഞങ്ങൾക്ക് അതിന് തരം കിട്ടിയില്ല’.

ശരിക്ക് ബിൻ അബ്ദില്ലാഹിയുടെ പിതാമഹൻ പറയുന്നു : “ഞാൻ മുശ്‌രിക്കുകൾക്കൊപ്പം ഉഹ്ദിൽ പങ്കെടുത്തു. അഞ്ചു പ്രാവശ്യം അമ്പെയ്തു. ഒരെണ്ണം മാത്രമാണ് ലക്ഷ്യം പ്രാപിച്ചത്. ഞാൻ പ്രവാചകനെﷺ ശ്രദ്ധിച്ചു. അനുയായികൾ വലയം ചെയ്തിട്ടുണ്ടായിരുന്നു. അങ്ങോട്ട് ചെല്ലുന്ന ഓരോ അമ്പും നാലുവഴിക്കും മാറിമാറിപ്പോകുന്നു. ശേഷം, അല്ലാഹു എനിക്ക് നേർവഴി കാട്ടിത്തന്നു. വാളുകൊണ്ടുള്ള എൺപതിലേറെ വെട്ടുകൾ നബിﷺയുടെ തിരുമുഖത്തിന് നേരേ വന്നു. ഒന്നു പോലും അവിടുത്തെ സ്പർശിച്ചില്ല. ഉഹ്ദിന്റെ തുടക്കത്തിൽ നബിﷺയോട് ജീവാർപ്പണത്തിന് പ്രതിജ്ഞ ചെയ്ത എട്ട് പേരുണ്ടായിരുന്നു. അലി (റ), സുബൈർ (റ), ത്വൽഹ: (റ) എന്നീ മൂന്ന് മുഹാജിറുകളും അബൂദുജാന (റ), ഹാരിസ് ബിൻ സ്വിമ്മ: (റ), ഹുബാബ് ബിൻ മുൻദിർ (റ), ആസ്വിം ബിൻ സാബിത് (റ), സഹിൽ ബിൻ ഹുനൈഫ് (റ) എന്നീ അൻസ്വാറുകളുമായിരുന്നു അവർ. എന്നാൽ അവരാരും കൊല്ലപ്പെട്ടതേയില്ല “.

പടക്കളത്തിൽ നബിﷺ നേരിട്ട പ്രതിസന്ധിയുടെ രംഗങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. അത്യുന്നത നേതൃത്വം നേരിട്ട് പോർമുഖത്ത് നിൽക്കുന്നു. തീക്ഷ്ണമായ ഘട്ടത്തിൽ മരണം നേരിട്ടുകാണുമ്പോഴും ഒരടി പോലും പിൻവാങ്ങാതെ നിലകൊള്ളുന്നു. ചിതറിത്തെറിച്ച അംഗങ്ങളെ വീണ്ടും സ്വരൂപിക്കാൻ ഈ നിലപാട് കാരണമാകുന്നു. ഇങ്ങനെയൊരു ചിത്രം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഒരു അതിജീവന ചരിത്രത്തിലും തുല്യതകൾ കാണാൻ കഴിയില്ല.

എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ പരുക്കേറ്റതിൻ്റെയും നോവനുഭവിച്ചതിൻ്റെയും പ്രതിഫലവും സ്ഥാനമഹത്വവും ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളുമുണ്ടായി. അപശപ്തനായ ഉത്ബത് ബിൻ അബീവഖ്ഖാസ് നബിﷺക്ക് നേരേ നാല് പ്രാവശ്യം ശിലാ പ്രയോഗം നടത്തി. അതിലൊന്ന് നബിﷺയുടെ തിരുദന്തങ്ങൾക്ക് പരുക്കേൽപ്പിച്ചു. ചുണ്ടിന് മുറിവേൽക്കുകയും മുൻപല്ലിന് പൊട്ടലേൽക്കുകയും ചെയ്തു. നബിﷺയെ പരുക്കേൽപ്പിച്ച ഉത്ബ ഒരു വർഷം തികയുന്നതിന് മുമ്പ് അവിശ്വാസിയായിത്തന്നെ മരണം വരിച്ചു. ഇമാം ഹാകിമിന്റെ നിവേദന പ്രകാരം ഉഹ്ദിൽ വച്ചു തന്നെ ഹാത്വബ് ബിൻ അബീ ബൽതഅ (റ) എന്ന സ്വഹാബി ഉത്ബയെ വകവരുത്തി. സുഹൈലിയുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “മുൻപല്ല് മുറിഞ്ഞ് വായ ദുർഗന്ധമുള്ളവരായിട്ടായിരുന്നു ഉത്ബയുടെ മക്കൾ പരമ്പര അറിയപ്പെട്ടിരുന്നത്. എന്നല്ല, മുൻപല്ല് തീരെത്തന്നെ ഉണ്ടാവാത്തവരായിരുന്നു എന്നാണ് മുഹമ്മദ് ബിൻ യൂസുഫ് അൽഫിർയാബി ഉദ്ധരിച്ചത് “.

ഉഹ്ദിൽ നബിﷺക്ക് നേരിടേണ്ടിവന്ന മറ്റൊരനുഭവം ഇങ്ങനെയാണ് : “മുസ്‌ലിംകളെ വീഴ്ത്താൻ വേണ്ടി അബൂ ആമിർ അൽഫാസിഖ് ഉണ്ടാക്കിയ ചതിക്കുഴികളിൽ ഒന്നിൽ നബിﷺ വീണുപോയി. ആ സമയത്ത് നബിﷺ പടത്തൊപ്പിയും രണ്ട് ചട്ടയും അണിഞ്ഞിരുന്നു. തൊപ്പിയുടെ കൊളുത്തിന്റെ ഭാഗം നബിﷺയുടെ കവിളിൽ മുറിവേല്പിച്ചു. നബിﷺയുടെ കവിളിൽ നിന്ന് രക്തം വാർന്നു. അൽപ്പനേരം അവിടുത്തേക്ക് ബോധക്ഷയമുണ്ടായി. അപ്പോഴേക്കും അലിയ്യും (റ) ത്വൽഹ (റ)യും നബിﷺയെ താങ്ങി ഉയർത്തി. വീണ്ടും അവിടുന്ന് പോർമുഖത്തു തന്നെ തുടർന്നു. ഇതിനിടയിലാണ് ഇബ്നു ഖമിഅ എന്നയാൾ നബിﷺയെ ലക്ഷ്യം വച്ചത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-302/365

ഉഹ്ദിലെ ഈ തീക്ഷ്ണമായ രംഗത്തെ ആഖ്യാനിക്കുന്ന ചില നിവേദനങ്ങൾ ചേർത്തുവായിച്ചാൽ ഇങ്ങനെയാണ് :

“നബിﷺ നിന്ന സ്ഥാനത്ത് നിന്നിളകിയില്ല. ചാരത്ത് നിന്നവരും അതുപോലെ ത്തന്നെ ഉറച്ചു നിന്നു. അങ്ങോട്ടുമിങ്ങോട്ടും ചിതറിപ്പായുന്ന വിശ്വാസികളെ നബിﷺ അടുത്തേക്ക് വിളിച്ചു. ‘’അല്ലയോ അല്ലാഹുവിന്റെ അടിമകളേ,
ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങൾ ഇങ്ങോട്ട് വരൂ. അടുത്തേക്ക് ചേർന്നു നിൽക്കൂ.’’
ഇത് കേട്ട ശത്രുക്കൾ നബിﷺയുടെ സാന്നിധ്യം ശ്രദ്ധിച്ചു. അവർ അവിടുത്തേക്ക് നേരെത്തിരിഞ്ഞു. അപ്പോൾ മുഹാജിറുകളിൽ രണ്ടും അൻസ്വാറുകളിൽ നിന്ന് ഏഴുപേരും മാത്രമേ നബിﷺ യുടെ അടുത്തുണ്ടായിരുന്നുള്ളൂ. ത്വൽഹ(റ)യും സഅ്ദ് ബിൻ അബീ വഖ്ഖാസും(റ) കൂട്ടത്തിലുണ്ടായിരുന്നു.

അനസ്(റ) പറയുന്നു : “ഉഹ്ദ് ദിവസം നബിﷺ അൻസ്വാറുകൾക്കിടയിൽ ഒറ്റപ്പെട്ടുപോയി. അടുത്തുണ്ടായിരുന്ന രണ്ട് ഖുറൈശികൾ നബിﷺയെ ആക്ഷേപിക്കാൻ തുടങ്ങി. ഉടനെ നബിﷺ ചോദിച്ചു, ‘ആരാണ് ഇവരെ ഇവിടെ നിന്നും ഒന്നു മാറ്റുക, അവർക്ക് സ്വർഗമുണ്ട്. അല്ലെങ്കിൽ, അവർ എന്നോടൊപ്പം സ്വർഗത്തിലായിരിക്കും’. ഇത് കേട്ടതും അൻസ്വാരികളിൽ നിന്നൊരാൾ മുന്നോട്ടു വന്നു. വധിക്കപ്പെടുന്നത് വരെ ശത്രുക്കളോട് പോരടിച്ചു. വീണ്ടും ഖുറൈശികൾ ആക്ഷേപം ആവർത്തിച്ചു. അപ്പോഴും നബിﷺ ചോദ്യമാവർത്തിച്ചു. ‘ആരാണ് ഇവരെ ഇവിടെ നിന്നും ഒന്നു മാറ്റുക, അവർക്ക് സ്വർഗമുണ്ട്. അല്ലെങ്കിൽ, അവർ എന്നോടൊപ്പം സ്വർഗത്തിലായിരിക്കും’. ഇത് കേട്ടതും അൻസ്വാരികളിൽ അടുത്തയാൾ മുന്നോട്ടു വന്നു. വധിക്കപ്പെടുന്നത് വരെ ശത്രുക്കളോട് പോരടിച്ചു. ഏഴുപ്രാവശ്യം ഇതാവർത്തിക്കുകയും അൻസ്വാറുകളിൽ നിന്ന് ഏഴുപേർ സ്വർഗം പ്രാപിക്കുന്നത് വരെ തുടരുകയും ചെയ്തു.

ഈ ഏഴുപേരുടെ വിയോഗത്തോടെ ശത്രുക്കൾ നബിﷺയുടെ നേരെ കൂടുതൽ അക്രമം അഴിച്ചു വിട്ടു. നബിﷺയെ ഇവിടെയങ്ങ് വധിച്ചു കളയാമെന്നവർ വിചാരിച്ചു. ഉതുബത് ബിൻ അബീ വഖാസ് നബിﷺക്കു നേരേ കല്ലെടുത്തെറിഞ്ഞു. കല്ല് പതിച്ചു നബിﷺയുടെ കീഴ്ച്ചുണ്ടിന് മുറിവേൽക്കുകയും താഴ്ഭാഗത്തുള്ള വലത്തേ പല്ല് പൊട്ടുകയും ചെയ്തു. അവിടുത്തെ പടത്തൊപ്പി പൊട്ടി. ഇബ്നു ശിഹാബ് എന്നവൻ ഓടിച്ചെന്നു നെറ്റിയിൽ മുറിവേല്പിച്ചു. ഇബ്നു ഖമ്അ നബിﷺക്കു നേരേ വാളുയർത്തുകയും ചുമലിൽ അതിശക്തമായി ക്ഷതമേല്പിക്കുകയും ചെയ്തു. ഒരുമാസത്തിലേറെ അതിന്റെ പ്രയാസം നബിﷺക്കുണ്ടായിരുന്നു. ‘ഇതാ പിടിച്ചോ.. ഞാനിബ്നു ഖമ്അയാണ് ‘ എന്ന് പറഞ്ഞുകൊണ്ട് നബിﷺയുടെ കവിളത്തേക്ക് ഓങ്ങി. തങ്ങളുടെ പടത്തൊപ്പിയുടെ ആണി കവിളിൽത്തറച്ചു. ‘അല്ലാഹു നിന്നെ നിന്ദിക്കട്ടേ’ എന്ന് അപ്പോൾ നബിﷺ പറഞ്ഞു. അവന് പർവത മുഖത്ത് നിന്നു ആടിന്റെ കുത്തേറ്റു ഭാഗങ്ങളായി താഴേക്ക് പതിക്കുകയാണ് പിന്നീടുണ്ടായത് ,”.

മുത്തു നബിﷺക്കു നേരെ വന്ന ശത്രുക്കളെ അവിടുന്ന് തന്നെ നേരിട്ടു കൈ കൊണ്ട് തള്ളിമാറ്റി. അതിനിടയിലാണ് ആമിർ കുഴിച്ച വാരിക്കുഴിയിൽ അവിടുന്ന് വീണുപോയത്. ഉടനെ അലി (റ) താങ്ങി മേലേക്കുയർത്തി. അപ്പോൾ നബിﷺ മുറിവേറ്റ ചുണ്ടിലേക്ക് സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു. “നിയോഗിക്കപ്പെട്ട പ്രവാചകനോട് ഇത്രമേൽ ചെയ്തവരോട് അല്ലാഹു കോപിച്ചിരിക്കുന്നു.” ത്വൽഹ(റ)യും സഅ്ദും(റ) നബിﷺക്കു നേരേ വന്ന അമ്പുകൾ തടുത്തുകൊണ്ടിരുന്നു. ത്വൽഹ(റ)യുടെ കരങ്ങൾക്കുഴഞ്ഞു പോകുന്നയത്ര അമ്പുകൾ തടുക്കേണ്ടി വന്നു. ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെയും കാണാം. നബിﷺ സ്വന്തം ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് സഅ്ദി(റ)നു നൽകിയിട്ട് പറഞ്ഞു. ‘എന്റെ ഉപ്പയും ഉമ്മയും നിങ്ങൾക്ക് ദണ്ഡമാണ്. നിങ്ങൾ എയ്തോളൂ’. നബിﷺയെ സഹായിക്കാൻ ഉഹ്ദിൽ മലക്കുകൾ ഇറങ്ങിയതായും ഇമാം ബുഖാരി (റ) നിവേദനം ചെയ്തിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-303/365

‘എന്റെ മാതാപിതാക്കൾ താങ്കൾക്കു ബലിയായിരിക്കട്ടെ’ എന്ന സമർപ്പണവാക്യം നബിﷺ സഅ്ദി(റ)നോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ലെന്ന് അലി (റ) പറഞ്ഞതായി ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. സഅ്ദ് (റ) ഓരോ അസ്ത്രം എയ്തു വിടുമ്പോഴും നബിﷺ സഅ്ദി(റ)നു വേണ്ടി പ്രാർഥിക്കും. “അല്ലാഹുവേ ഈ അമ്പ് ലക്ഷ്യത്തിലെത്തിക്കേണമേ! സഅ്ദി(റ)ന്റെ പ്രാർഥന സ്വീകരിക്കേണമേ”. ഉഹ്ദിന്റെ ദിവസം സഅ്ദ് (റ) ആയിരം അമ്പുകൾ തൊടുത്തു വിട്ടിരുന്നു എന്ന് നിവേദനങ്ങളുണ്ട്.

ഹിബ്ബാനു ബിൻ അറഖയും അബൂ ഉസാമത്തുൽ ജുഷമിയും മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചു അമ്പെയ്യാൻ ഇറങ്ങിയതായിരുന്നു. കൂട്ടത്തിൽ ഹിബ്ബാന്റെ ഒരസ്ത്രം ഉമ്മുഐമൻ (റ) എന്ന സ്വഹാബി വനിതയുടെ പിൻഭാഗത്ത് തറച്ചു. അവർ യുദ്ധക്കളത്തിൽ പരുക്കേറ്റവർക്ക് വെള്ളം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അമ്പേറ്റതും അവരുടെ വസ്ത്രമല്പം നീങ്ങിപ്പോയി. അതുകണ്ട് ഹിബ്ബാൻ ചിരിച്ചു. ഇത് നബിﷺക്കു സഹിച്ചില്ല. അവിടുന്ന് സഅ്ദി(റ)നോട് പറഞ്ഞു: “അവനെ നേരിടുക “. സഅ്ദി(റ)ന്റെ അസ്ത്രം പിഴച്ചില്ല. അവന്റെ ശരീരത്തിൽത്തന്നെ പതിച്ചു. അവൻ കീഴ്മേൽ മറിഞ്ഞു. നബിﷺ സഅ്ദി(റ)ന്റെ പിഴയ്ക്കാത്ത പ്രയോഗം കണ്ടു ചിരിച്ചു പോയി. അബൂ ഉസാമയും സഅ്ദി(റ)ന്റെ അസ്ത്രത്തിൽത്തന്നെ നിലം പതിച്ചു.

പെൺപുലികളുടെ ചരിത്രം കൂടി രേഖപ്പെടുത്തിയ രണഭൂമിയായിരുന്നു ഉഹ്ദ്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ നാമമാണ് ‘ബീവി നസീബ:’ അഥവാ ഉമ്മു ഉമാറ (റ)യുടേത്. ദാഹിക്കുന്നവർക്ക് വെള്ളം നൽകാനും പരുക്കേറ്റവരെ പരിചരിക്കാനും മറ്റു ശുശ്രൂഷകൾക്കുമാണ് സ്ത്രീകൾ സൈന്യത്തിനൊപ്പം സഞ്ചരിച്ചിരുന്നത്. മാസിൻ ഗോത്രത്തിലെ കഅ്ബ് ബിൻ അംറിൻ്റെയും റബാബ് ബിൻത് അബ്ദില്ലയുടേയും മകളാണ് നസീബ (റ). അഖബ ഉടമ്പടിയിലും മറ്റു ചരിത്രപ്രധാന ഘട്ടങ്ങളിലും സന്നിഹിതയായിരുന്ന മഹതി ഉത്തമ വിശ്വാസിനിയുടെ ഉദാഹരണമായിരുന്നു. ഉഹ്ദിൽ മഹതിക്കുണ്ടായ അനുഭവത്തിന്റെ ഒരവലോകനം ഇങ്ങനെയാണ് : “സഈദു ബിൻ സൈദ് (റ) നിവേദനം ചെയ്യുന്നു. സഅദ് ബിൻ റബീഇന്റെ മകൾ ഉമ്മുസഅ്ദ് (റ) പറയുന്നു. ഞാൻ ഉമ്മു ഉമാറ(റ)യോട് ചോദിച്ചു; ‘എളാമ്മയുടെ കഥയെനിക്കൊന്ന് പറഞ്ഞു തരാമോ?’ അപ്പോൾ അവിടുന്ന് പറഞ്ഞു തുടങ്ങി. ‘ജനങ്ങളുടെ അവസ്ഥയറിയാൻ പ്രഭാതത്തിൽ തന്നെ ഞാൻ തിരിച്ചു. തോൽപ്പാത്രത്തിൽ കുടിവെള്ളവും കരുതിയാണ് ഞാൻ യാത്രതിരിച്ചത്. നേരെ നബിﷺയുടെ സവിധത്തിലെത്തി. അവിടുന്ന് അനുയായികൾക്കിടയിലായിരുന്നു. രാവിലെ യുദ്ധത്തിൻ്റെ ഗതി പൂർണമായും മുസ്‌ലിംകൾക്കനുകൂലമായിരുന്നു. പിന്നീട് ഗതിമാറി, അവസാനം ആത്മരക്ഷാർഥം ആയുധമെടുക്കേണ്ടി വന്നു. വാളുയർത്തി അമ്പുകൾ തടുത്തെങ്കിലും ശത്രുവിന്റെ ശരമേറ്റു ശരീരത്തിൽ മുറിവു പറ്റി.

നസീബ(റ)യുടെ ചുമലിൽക്കണ്ട ആഴത്തിലുള്ള മുറിവ് കണ്ട് ഉമ്മുസഅ്ദ് (റ) ചോദിച്ചു: ‘ഇതെന്തു പറ്റിയതാണ്?’
‘ഇത് ഇബിനു ഖംഅ കുന്തമുന കൊണ്ട് ഏൽപ്പിച്ച മുറിവാണ്. അല്ലാഹു അവനെ നിന്ദ്യനാക്കട്ടെ!’ ആളുകൾ നബിﷺയുടെ അടുത്ത് നിന്ന് ചിതറിപ്പോയപ്പോൾ അവൻ തിരുനബിﷺയുടെ പരിസരത്തെത്തി. മുഹമ്മദ്ﷺനെ കാണിച്ചു തരൂ, മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല എന്നു പറഞ്ഞുകൊണ്ട് അവൻ മുന്നോട്ട് വന്നു. അപ്പോൾ മുസ്അബ് ബിൻ ഉമൈറും(റ) ഞാനും സമീപത്തുള്ള ചുരുക്കം സ്വഹാബികളും അവനെത്തടഞ്ഞു. അപ്പോൾ അവൻ എന്നെ വെട്ടി. ഞാൻ വിട്ടില്ല, പല തവണ ഞാനവനെ വെട്ടിയെങ്കിലും അവൻ ഇരട്ടച്ചട്ട ധരിച്ചിരുന്നതിനാൽ അവന്റെ ശരീരത്തിൽ വെട്ടേറ്റില്ല.
കൈകടത്താൻ മാത്രം ആഴത്തിലുള്ള മുറിവായിരുന്നു മഹതിയുടെ ചുമലിലേറ്റത്. അതും അവഗണിച്ച് അവർ നബിﷺക്കു നേരെ വന്ന ആക്രമങ്ങളെ നേരിട്ടു. മഹതിയുടെ ധീരമായ സാന്നിധ്യത്തെക്കുറിച്ച് പ്രശംസിച്ചു കൊണ്ട് മകൻ അബ്ദുല്ലാഹി ബിൻ സൈദി(റ)നോട് നബിﷺ പറഞ്ഞു: ‘നിങ്ങളുടെ കുടുംബത്തിന് അല്ലാഹു പ്രത്യേകം അനുഗ്രഹം ചൊരിയട്ടെ! നിങ്ങളുടെ ഉമ്മയുടെ സ്ഥാനം ഇന്നാലിന്ന വ്യക്തികളെക്കാൾ ഉന്നതമാണ് ‘. അപ്പോൾ മഹതിയിടപെട്ടു പറഞ്ഞു: ‘സ്വർഗത്തിൽ അവിടുത്തെ സാമീപ്യത്തിന് വേണ്ടി അവിടുന്ന് അല്ലാഹുവിനോട് പ്രാർഥിച്ചാലും !’.
ഉടനെ നബിﷺ പ്രാർഥിച്ചു. ‘അല്ലാഹുവേ, സ്വർഗത്തിൽ ഇവരെ നീ എന്റെ മിത്രങ്ങളാക്കേണമേ!’
ഇനിയെനിക്കെന്ത് സംഭവിച്ചാലും സാരമില്ലെന്ന് ഉമ്മുഉമാറ(റ)യും പറഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-304/365

ബീവി നുസൈബ(റ)യുടെ ജീവിതത്തിന്റെ തുടർച്ച കൂടി ഇവിടെ വായിച്ചു പോകാം. നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ മഹതിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രവാചകത്വവാദിയായ മുസൈലിമയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് നബിﷺ കൊടുത്തുവിട്ടത് നുസൈബ(റ)യുടെ മകൻ ഹബീബീന്റെ(റ) പക്കലായിരുന്നു. മുസൈലിമ അദ്ദേഹത്തെ കഷണം കഷണമാക്കിക്കൊന്നുകളഞ്ഞു. ഈ വാർത്തയറിഞ്ഞ മാതാവ് നുസൈബ (റ) പൂർണക്ഷമയോടെ ഉൾക്കൊണ്ടു. വിശ്വാസത്തിന്റെ കനം കൊണ്ട് കരുത്തോടെ പിടിച്ചു നിന്നു. മുസൈലിമയോട് പകരം ചോദിക്കാനും ഒന്നുകിൽ അവന്റെ മുന്നിൽ മരണം അല്ലെങ്കിൽ, അവന്റെ മരണം എന്ന് മഹതി തീരുമാനിച്ചുറപ്പിച്ചു.

ഖാലിദ് ബിൻ വലീദ് (റ) മുസൈലിമയ്ക്കെതിരെ സൈനിക നീക്കം നടത്തിയ നാളെത്തിയപ്പോൾ തീരുമാനത്തിന് ചിറക് മുളച്ചു. മകൻ അബ്ദുല്ല(റ)യോടൊപ്പം നുസൈബ(റ)യും യമാമയിലേക്ക് പുറപ്പെട്ടു. ഘോരമായ യുദ്ധം നടന്നു. ആദ്യ ചുവടിൽ അമിത പ്രതീക്ഷ വച്ച മുസൈലിമയുടെ സൈന്യം കൂടുതൽ അക്രമങ്ങൾ അഴിച്ചുവിട്ടു. ഖാലിദി(റ)ന്റെ സൈന്യം തന്ത്രപൂർവം പ്രതികരിച്ചു. ശത്രുസൈന്യത്തിന്റെയിടയിൽ നുഴഞ്ഞു കയറി ശത്രുസൈന്യത്തെ ശിഥിലമാക്കാൻ തുടങ്ങി. രംഗം മാറുന്നുവെന്നറിഞ്ഞ കള്ളപ്രവാചകന്റെ സംഘം അവരുടെ കോട്ടയിൽ ആത്മരക്ഷാർഥം ഇരച്ചു കയറി. കോട്ടവാതിൽ അടച്ചു. കോട്ട ഉപരോധിച്ച ഖാലിദി(റ)ന്റെ സൈന്യം ഒരു സ്വഹാബിയെ അകത്തേക്കിട്ട് വാതിൽ തുറപ്പിച്ചു. ശേഷം, അവർ ധൈര്യപൂർവം കടന്നു കയറി. നുസൈബ(റ)യും കൂട്ടത്തിൽ ചേർന്ന് അകത്തെത്തി. മുസൈലിമയെവിടെയെന്ന് പരതിത്തുടങ്ങി. അവസാനം അവനെക്കണ്ടെത്തി. മകൻ അബ്ദുല്ല(റ)യുടെ വാൾപ്പയറ്റും വഹ്ശിയുടെ കുന്ത പ്രയോഗവും ഒരുമിച്ചായപ്പോൾ മുസൈലിമ നിലം പതിച്ചു. നുസൈബ (റ) അല്ലാഹുവിനെ സ്തുതിച്ചു. നന്ദിപൂർവം അവന് സാഷ്‌ടാംഗം നമിച്ചു.
തിരിച്ച് മദീനയിലെത്തുമ്പോൾ ശരീരത്തിൽ പന്ത്രണ്ട് മുറിവുകളുണ്ടായിരുന്നു. കൈമുറിഞ്ഞ് പോയിരുന്നു. വിവരമറിഞ്ഞ് ഖലീഫ അബൂബക്കർ (റ) മഹതിയെ സന്ദർശിക്കാൻ വീട്ടിലേക്ക് വന്നു.

മൂസ ബിൻ ളംറ(റ) എന്നവർ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു : “ഒരിക്കൽ ഉമർ (റ) വിലപിടിപ്പുള്ള കുറച്ച് രോമ വസ്ത്രങ്ങൾ കൊണ്ടുവന്നു. അതിൽ നിന്ന് വിശാലതയുള്ള ഒന്നെടുത്തു കാണിച്ചു. അപ്പോൾ ആരോ പറഞ്ഞു, ‘ഇത് നമുക്ക് അബ്ദുല്ലാഹിബിനു ഉമറി(റ)ന്റെ ഭാര്യ സ്വഫിയ്യയ്ക്ക് നൽകിയാലോ?’ അപ്പോൾ ഉമർ(റ) പറഞ്ഞു, ‘അവരെക്കാൾ അവകാശപ്പെട്ട ഒരാൾക്ക് നൽകുക. അത് മറ്റാരുമല്ല, നുസൈബത് ബിൻത് കഅ്ബാ(റ)യാണ്. നബിﷺ അവരെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിങ്ങനെയാണ്. “ഉഹ്ദിന്റെ ദിവസം ഞാൻ വലത്തോട്ട് തിരിഞ്ഞാലും ഇടത്തോട്ട് തിരിഞ്ഞാലുമെല്ലാം എനിക്ക് എൻ്റെ സംരക്ഷണത്തിനായിപ്പൊരുതുന്ന നുസൈബ(റ)യെയാണ് കാണാൻ കഴിഞ്ഞത് “.

ഉഹ്ദ് ആത്മാർപ്പണത്തെ അടയാളപ്പെടുത്തിയ സമരഭൂമിയാണ്. എനിക്ക് എന്റെ ജീവനെക്കാൾ വലുത് നിങ്ങളാണ് എന്ന കേവല വാചക പ്രയോഗമല്ല ഇവിടെ. മറിച്ച്, സ്വന്തം ജീവൻ പ്രിയപ്പെട്ട നേതാവിന് വേണ്ടി അക്ഷരാർഥത്തിൽ സമർപ്പിക്കുന്ന നേർക്കാഴ്ചകളാണ് ഉഹ്ദിൽ കാണാനായത്. സൈനിക പരിശീലനം നേടിയ ഒരു വനിതയെക്കുറിച്ചല്ല നാം വായിച്ചുകൊണ്ടിരിക്കുന്നത്. ആതുര ശുശ്രൂഷയ്ക്ക് വന്നതിനിടയിൽ പ്രിയപ്പെട്ട പ്രവാചകൻﷺ ശത്രു മധ്യേ ശരവർഷത്തിനിടയിൽ നിൽക്കുന്നത് കണ്ടു സ്നേഹമൊന്നു മാത്രം കൈയിൽപ്പിടിച്ചു പ്രതിരോധിക്കാനിറങ്ങിയ മഹിളാ രത്‌നത്തെയാണ് നാം പരിചയപ്പെട്ടത്. ആധ്യാത്മികതയുടെ അനുഭവതലങ്ങളിൽ അല്ലാഹുവിനെയും അവന്റെ തിരുദൂതരെﷺയും ഉൾക്കൊണ്ടതിന്റെ ശോഭന ചിത്രങ്ങളാണ് നാം ദർശിച്ചത്.

ഉഹ്ദിലേക്കും ത്വൽഹ(റ)യിലേക്കും തന്നെ വീണ്ടും നമുക്ക് വരാം. തീപാറുന്ന പോരാട്ട ഭൂമിയിൽ നബിﷺ ഒരു ഭാഗത്ത് ഒറ്റപ്പെട്ടു. അവിടുന്ന് അല്പം ഉയർന്ന സ്ഥലത്തേക്ക് കയറി നിന്നു. മുശ്’രിക്കുകൾ അങ്ങോട്ടടുത്തു. ഉടനെ നബിﷺ ചോദിച്ചു. “ഇവരെ നേരിടാൻ ആരാണുള്ളത്?” ത്വൽഹത്(റ) പറഞ്ഞു. “ഞാനുണ്ട് “.
വീണ്ടും നബിﷺ ചോദ്യമാവർത്തിച്ചു. ഒരു അൻസ്വാരി സ്വഹാബി രംഗത്തു വന്നു. അദ്ദേഹം ചെറുത്തു നിൽപ്പിന്നിടെ കൊല്ലപ്പെട്ടു. നബിﷺ ചോദ്യമാവർത്തിച്ചപ്പോഴെല്ലാം ആദ്യം ത്വൽഹത് (റ) തന്നെയാണ് നബിﷺക്കുത്തരം നൽകിയത്. ഒടുവിൽ ത്വൽഹ(റ)യുടെ കൈക്ക് മുറിവേറ്റു. ഉടനെ അദ്ദേഹം ‘ഹിസ്സ്‌..’ അഥവാ വേദന കൊണ്ടുള്ള ശബ്ദം പുറപ്പെടുവിച്ചു. രംഗം കണ്ട നബിﷺ പറഞ്ഞു; “ആ സ്ഥാനത്ത് ത്വൽഹ (റ) ബിസ്മില്ലാഹ് എന്ന് പറഞ്ഞിരുന്നെങ്കിൽ മലക്കുകൾ അദ്ദേഹത്തെ ആനയിച്ചാകാശത്തേക്കുയർത്തുന്നത് ആളുകൾക്ക് കാണാമായിരുന്നു. അങ്ങനെയെങ്കിൽ, നാളെ താമസിക്കേണ്ട സ്വർഗീയഭവനം ഈ ലോക ജീവിതത്തിൽത്തന്നെ സന്ദർശിച്ചു വന്നയാളായി ത്വൽഹ (റ) ആദരിക്കപ്പെടുമായിരുന്നു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-305/365

ഇമാം ഇബ്നു ഇസ്ഹാഖ് (റ) രേഖപ്പെടുത്തുന്നു. “ശത്രുക്കൾ നബിﷺയെ വലയം ചെയ്ത സമയത്ത് അവിടുന്ന് ചോദിച്ചു; ‘ആരാണ് എന്നോടൊപ്പം ആത്മസമർപ്പണത്തിന് തയ്യാറുള്ളത്?’ അപ്പോൾ അഞ്ച് അൻസ്വാരികൾക്കൊപ്പം സിയാദ് ബിൻ അസ്സകൻ (റ) മുന്നോട്ട് വന്നു. അദ്ദേഹം അഞ്ചുപേരോടും ഒപ്പം ജോഡിയായി നിന്ന് പൊരുതി. ഒടുവിൽ അദ്ദേഹം മുറിവുകളോടെ നിലം പതിച്ചു. അപ്പോഴേക്കും ഒരു സംഘം വിശ്വാസികൾ ഓടിയെത്തി. ഉടനെ നബിﷺ അദ്ദേഹത്തെ അടുത്തേക്കെത്തിക്കാൻ ആവശ്യപ്പെട്ടു. നബിﷺയുടെ തിരുപാദം തലയിണയാക്കി അദ്ദേഹം കിടന്നു. നിമിഷങ്ങൾക്കുളളിൽ സ്വർഗത്തിലേക്ക് യാത്രയായി. ആഴത്തിലുള്ള പതിന്നാല് മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. യസീദ് ബിൻ സകനിന്റെ(റ) മകൻ ഉമാറയായിരുന്നു ഇതെന്നും ഒരഭിപ്രായമുണ്ട്.

അലി (റ), അബൂദുജാന (റ), സഅദ് ബിൻ അബീ വഖ്ഖാസ് (റ) എന്നിവർ മൂന്നു ഭാഗങ്ങളിലായി പ്രതിരോധത്തിലേർപ്പെട്ടു. അലി (റ) ശത്രുപക്ഷത്തിന്റെ ഇടയിലേക്ക് കടന്നു കയറി എതിർച്ചേരിയുടെ അവസാന അറ്റം വരെ പൊരുതിക്കയറുകയും അതുപോലെത്തന്നെ മടങ്ങി വരുകയും ചെയ്തു. ശത്രുപക്ഷത്ത് പ്രതിയോഗിയായി മുൻനിരയിൽ നിന്നത് അബൂജഹലിൻ്റെ മകൻ ഇക് രിമയായിരുന്നു. ഹുബാബ് ബിൻ അൽ മുൻദിർ (റ) ആടുകളെപ്പോലെ ഞൂന്ന് കയറി. അവസാനം ശത്രുക്കൾ വലയം ചെയ്ത് ആക്രമിച്ചു. കൊല്ലപ്പെട്ടു എന്നു ഭാവിക്കും വരെ അവർ പിൻതുടർന്നു.
പരീക്ഷണങ്ങൾക്ക് നടുവിലും സ്വഹാബികൾക്ക് ആത്മവിശ്വാസം നൽകാൻ അല്ലാഹു അവർക്ക് മയക്കം നൽകി. അത്‌ ശത്രുക്കളെ അദ്ഭുതപ്പെടുത്തി. ഇബ്നു മസ്ഊദ് (റ) പറയുന്നു. “പടക്കളത്തിലെ മയക്കം അല്ലാഹുവിൽ നിന്നുള്ള സുരക്ഷയും നിസ്ക്കാരത്തിലെ മയക്കം പിശാചിൽ നിന്നുള്ളതുമാണ്. ഉഹ്ദിൽ ലഭിച്ച ഈ അനുഗ്രഹത്തെ സൂചിപ്പിച്ചു കൊണ്ട് ഖുർആൻ മൂന്നാമത്തെ അധ്യായം ആലുഇംറാനിലെ നൂറ്റിയമ്പത്തിനാലാമത്തെ സൂക്തം പരാമർശിക്കുന്നതിങ്ങനെയാണ് :
“പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം ‎മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. ‎നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത ‎അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ‎ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ ‎സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്‌ലാമിക ‎ധാരണയാണ് വച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ‎ചോദിക്കുന്നു: കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് ‎വല്ല പങ്കുമുണ്ടോ? പറയുക: കാര്യങ്ങളെല്ലാം ‎അല്ലാഹുവിന്റെ അധീനതയിലാണ്. അറിയുക: അവര്‍ ‎തങ്ങളോട് വെളിപ്പെടുത്താത്ത ചിലത് ‎മനസ്സുകളിലൊളിപ്പിച്ചു വെയ്ക്കുന്നുണ്ട്. അവര്‍ പറയുന്നു: ‎‎കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് ‎പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെ വച്ച് ‎നശിക്കുമായിരുന്നില്ല. പറയുക: നിങ്ങള്‍ നിങ്ങളുടെ ‎വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ ‎വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം ‎പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, ‎നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു ‎പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് ‎കറകളഞ്ഞെടുക്കാനുമാണ്. ഹൃദയത്തിലുള്ളതൊക്കെയും ‎നന്നായറിയുന്നവനാണ് അല്ലാഹു.” ‎

ആദ്യത്തെ മുന്നേറ്റത്തിന് ശേഷം പരീക്ഷണം. പരീക്ഷണത്തിന് ശേഷം വീണ്ടും അതിജീവനം. അതിലൂടെ പ്രതീക്ഷയും. ആത്യന്തിക വിജയത്തിലേക്കുള്ള വഴികൾ ! അനുരാഗത്തെയും ആത്മാർപ്പണത്തെയും അടയാളപ്പെടുത്തിയ നിമിഷങ്ങൾ ! അല്ലാഹു സത്യവിശ്വാസികൾക്ക് നൽകിയ ഔദാര്യം.

ഇതിൻ്റെ ഭാഗമായിരുന്നു മലക്കുകളുടെ സാന്നിധ്യവും സഹായവും. സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ) പറയുന്നു, “നബിﷺയുടെ വലത്തും ഇടത്തുമായി ശുഭ്രവസ്ത്ര ധാരികളായ രണ്ട് പേർ ശക്തമായി പോരാടുന്നുണ്ടായിരുന്നു. ജിബ്‌രീലും(അ) മികാഈലു(അ)മായിരുന്നുവത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-306/365

ഉഹ്ദിലെ മലക്കുകളുടെ സാന്നിധ്യം പരാമർശിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. “ഹാരിസ് ബിൻ അസ്സ്വിമ്മ (റ) പറഞ്ഞു. നബിﷺ അബ്ദുർറഹ്മാൻ ബിൻ ഔഫിനെ അന്വേഷിച്ചു. ഞാൻ പറഞ്ഞു, ‘അതാ, ആ പർവതത്തിന്റെ ഭാഗത്തുണ്ട് ‘. ഞാൻ അദ്ദേഹത്തിന്റെയടുത്തെത്തി. അപ്പോഴതാ ഏഴ് ശത്രുക്കൾ നിലം പറ്റിക്കിടക്കുന്നു. ഞാൻ ചോദിച്ചു, ‘നിങ്ങളൊറ്റയ്ക്കാണോ ഇവരെയൊക്കെ നിലംപരിശാക്കിയത് ?’
‘അല്ല, അക്കാണുന്ന രണ്ടുപേരെയേ ഞാൻ നേരിട്ടിട്ടുള്ളൂ. ബാക്കിയുള്ളവരെ അദൃശ്യരായ വ്യക്തികളാണ് നേരിട്ടത് ‘. ഞാൻ പറഞ്ഞു; ‘അല്ലാഹുവും അവന്റെ റസൂലുംﷺ പറഞ്ഞത് എത്ര വാസ്തവമാണ്.!’

ഉഹ്ദിലെ മുസ്‌ലിം പക്ഷത്തിന്റെ പതാക നബിﷺ മിസ്അബ് ബിൻ ഉമൈർ(റ)നെ ഏൽപ്പിച്ചു. മിസ്അബ് (റ) കൊല്ലപ്പെട്ടപ്പോൾ ആ പതാക മിസ്അബി(റ)ൻ്റെ അതേ രൂപത്തിൽ വന്ന മലക്ക് ഏറ്റെടുത്തു. പെട്ടെന്ന് നബിﷺ പറഞ്ഞു, ‘മുന്നോട്ട് നയിക്കൂ മിസ്അബേ!’ മലക്ക് നബിﷺയെ ഒന്ന് നോക്കി. ഇതു നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ട മലക്കാണെന്ന് നബിﷺ തിരിച്ചറിഞ്ഞു. മുഹമ്മദ് ബിൻ സാബിത് (റ) പറയുന്നതിങ്ങനെയാണ്. “അഖ്ദിം യാ മിസ്അബ്” – ‘മുന്നോട്ട് നയിക്കൂ മിസ്അബേ(റ)’ എന്ന് നബി ﷺ ഉഹ്ദിൽ വച്ചു പറയുന്നത് ഞാൻ കേട്ടു. ഞാൻ ചോദിച്ചു; ‘മിസ്അബ് (റ) കൊല്ലപ്പെട്ടില്ലേ നബിയേﷺ?’
‘ആ, അതേ. ഇത് അദ്ദേഹത്തിന്റെ രൂപത്തിലും നാമത്തിലും അവതരിച്ച മലക്കാണ് ‘.
സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ) പറയുന്നു : ‘ഉഹ്ദിൽ വച്ച് ഞാൻ അമ്പെയ്യുമ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ എനിക്ക് അമ്പെത്തിച്ചു തന്നിരുന്നു. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് അതൊരു മലക്കായിരുന്നു എന്ന് ‘.
വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലു ഇംറാനിലെ നൂറ്റിയമ്പത്തിരണ്ടാം സൂക്തത്തിലെ “അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം ‎നിറവേറ്റിയിരിക്കുന്നു” എന്ന ആശയത്തിൽ തുടങ്ങുന്ന ഭാഗത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഉർവ (റ) പറയുന്നു:
‘സഹനവും സൂക്ഷ്മതയും നിലനിർത്തിയാൽ തിരിച്ചറിയാവുന്ന അയ്യായിരം മലക്കുകളെക്കൊണ്ട് സഹായിക്കാം എന്നല്ലാഹു വാഗ്ദാനം ചെയ്തു. സംഘത്തിലെ ചിലർ നബിﷺയുടെ നിർദേശങ്ങളെ അശ്രദ്ധമായിക്കണ്ടപ്പോൾ അല്ലാഹു സഹായം ഉയർത്തിക്കളഞ്ഞു. ശേഷം അല്ലാഹുവിന്റെ സഹായം അവൻ തിരിച്ചു തന്നു’.

മുത്ത് നബിﷺയുടെ നിർദേശങ്ങളെ എത്രമേൽ കൃത്യമായി പാലിക്കണമെന്ന് ലോകത്തെ പഠിപ്പിക്കാൻ കൂടിയായിരുന്നു ഉഹ്ദ് ഉണർത്തിയത്.

ഉഹ്ദിന്റെ പോർക്കളം വ്യത്യസ്തങ്ങളായ കുറേ ചിത്രങ്ങൾ രേഖപ്പെടുത്തി. ജീവാർപ്പണത്തിൻ്റെ സ്വതന്ത്ര അധ്യായങ്ങൾ രചിച്ച പല മഹാന്മാരെയും അവതരിപ്പിച്ചു. കഅ്ബ് ബിൻ മാലിക് (റ) പറയുന്നു: ‘നബിﷺ ഒറ്റപ്പെട്ട് ശതുക്കൾക്കിടയിൽപ്പെട്ടു പോയതിന് ശേഷം നബിﷺയെ ആദ്യമായിക്കണ്ടെത്തിയത് ഞാനായിരുന്നു. ഉടനെ ഞാൻ വിളിച്ചു പറഞ്ഞു – ഇതാ നിൽക്കുന്നു അല്ലാഹുവിന്റെ ദൂതർ !’ ﷺ. അപ്പോൾ നബിﷺ പറഞ്ഞു; ‘മൗനം പാലിക്കുക. ഉറക്കെ വിളിച്ചു പറയരുത് ‘. ശേഷം, നബിﷺയുടെ പടച്ചട്ടയും ആയുധങ്ങളും ഞാനണിഞ്ഞു. എന്റേത് നബിﷺയും ഉപയോഗിച്ചു. ശത്രുക്കൾ അതോടെ എനിക്കെതിരെത്തിരിഞ്ഞു. ഇരുപതിലേറെ പരുക്കുകൾ അതുവഴി ഞാൻ ഏറ്റെടുത്തു. ഓരോ ആയുധ പ്രയോഗം നടത്തുമ്പോഴും നബിﷺയാണ് ഞാനെന്ന് കരുതിയാണ് അവർ ആക്രമിച്ചത്.

നബിﷺ വധിക്കപ്പെട്ടു എന്ന വാർത്ത പരന്നതാണ് ഉഹ്ദിൽ വിശ്വാസികളെ ഏറ്റവും പരിഭ്രമത്തിലാക്കിയത്. ഉമർ (റ) പറയുന്നു: ‘നബിﷺ കൊല്ലപ്പെട്ടു എന്ന വാർത്ത എനിക്ക് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. അങ്ങനെ പറയുന്നവനെ വാളിന്നിരയാക്കുന്ന വികാരമായിരുന്നു എനിക്കപ്പോൾ. അങ്ങനെയിരിക്കുമ്പോഴാണ് നബിﷺയെക്കണ്ടെത്തിയ ആളുകളിലേക്ക് ഞാനെത്തിയത് ‘.

അബ്ബാസ് ബിൻ ഉബാദ (റ), ഖാരിജത് ബിൻ സൈദ് (റ), ഔസ് ബിൻ അർഖം (റ) എന്നിവർ ശബ്ദമുയർത്തി. അബ്ബാസ് (റ) വിളിച്ചുപറഞ്ഞു, ‘അല്ലാഹുവും അവന്റെ ദൂതനുംﷺ സാക്ഷി. ഇതെല്ലാം നമുക്ക് സംഭവിച്ചത് നബിﷺയുടെ ഒരു നിർദേശം ഗൗരവത്തിലെടുക്കാത്തതിനാലാണ്. നിങ്ങൾ ക്ഷമിക്കുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കും. നമ്മുടെ ഇമയനങ്ങുന്ന ജീവൻ ബാക്കിയുണ്ടെങ്കിൽ അല്ലാഹുവിന്റെ ദൂതനെﷺന്തെങ്കിലും സംഭവിച്ചാൽ അല്ലാഹുവിനോട് നാമെന്തു പറയും ?’ അബ്ബാസ്(റ) ചോദിച്ചു. ഖാരിജ പറഞ്ഞു; ‘നമുക്കൊന്നും ഉപാധി പറയാനുണ്ടാവില്ല. ഒരു ഒഴിവുകഴിവും പറയാനേയില്ല’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-307/365

ഉഹദ് പർവതത്തിന്റെ പാർശ്വഭാഗത്താണിപ്പോൾ നബിﷺ ഉള്ളത്. ഈ പ്രദേശത്തിന് സുപ്രധാനമായ ഒരു കഥ കൂടിപ്പറയാനുണ്ട്. ഉബയ്യു ബിൻ ഖലഫുമായി ബന്ധപ്പെട്ടതാണത്. ഖുറൈശികൾക്ക് നബിﷺയോട് പകമൂത്തിരുന്ന ആദ്യ കാലത്ത് ഒരിക്കൽ നബിﷺയുടെ മുന്നിൽ വന്നുകൊണ്ട് ഉബയ്യ് പറഞ്ഞു, “ഞാനീ ഒട്ടകത്തെ നന്നായി പോഷിപ്പിച്ചു വളർത്തുന്നത് ഇതിന്മേൽ വന്നു നിങ്ങളെ വധിക്കാനാണ് “. ധിക്കാര പൂർവമുള്ള ഈ പെരുമാറ്റത്തോട് നബിﷺ ധൈര്യപൂർവം പ്രതികരിച്ചു. “ഇൻഷാ അല്ലാഹ്! ഞാൻ നിങ്ങളെയായിരിക്കും കൈകാര്യം ചെയ്യുക “. ഈ പ്രതികരണം അയാളെ ഭയപ്പെടുത്തി. പ്രവാചകർﷺയെ വിമർശിച്ചിരുന്നവർക്കും അവിടുത്തെ വാക്കുകളുടെ ഗൗരവം അറിയാമായിരുന്നു. ഒരിക്കലും പാഴ്‌വാക്ക് പറയാത്ത നബിﷺയുടെ പ്രതികരണവും പ്രസ്താവനയും വെറുതെയാവില്ലെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. നാളുകൾ കഴിഞ്ഞു ഉഹ്ദിൽ ഉമയ്യത്ത് വന്നത് പഴയ ധിക്കാരവും ഉൾഭയവും വിടാതെ ത്തന്നെയായിരുന്നു. ‘മുഹമ്മദ്‌ ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞുകൊണ്ടാണയാൾ ഉഹ്ദിൽ അഭ്യാസം നടത്തിയത്. ഒപ്പം തന്നെ നബിﷺയുടെ വാക്കുകൾ അയാളുടെ മനസ്സിൽ അലട്ടി. അത് കൊണ്ട് തന്നെ ശരീരം മുഴുവൻ പടച്ചട്ടയണിഞ്ഞാണ് അയാൾ ഉഹ്ദിലെത്തിയത്.
അഹംഭാവത്തോടെ വാഹനത്തിലേറി നബിﷺയെ അന്വേഷിച്ചു കൊണ്ടയാൾ നേരിടാൻ വന്നു. മിസ്അബ് (റ) അയാളെ പ്രതിരോധിച്ചു. അദ്ദേഹത്തെ അയാൾ വധിച്ചു കളഞ്ഞു. ഉടനെ മറ്റു ചില സ്വഹാബികൾ അയാളെ തടുക്കാനൊരുങ്ങി. അയാളെ വിട്ടേക്കൂ എന്ന് നബിﷺ പറഞ്ഞു. അതോടെ അയാൾ നബിﷺക്കഭിമുഖമായി. “എടാ സത്യനിഷേധീ , നീ എവിടേക്കാണ് പോകുന്നത് ” എന്ന് ചോദിച്ചു കൊണ്ട് അടുത്ത് നിന്ന അനുചരൻ ഹാരിസ് ബിൻ സ്വിമ്മ(റ)യുടേയോ സുബൈർ ബിൻ അൽ അവ്വാമി(റ)ന്റെയോ കൈയിൽ നിന്ന് ആയുധം വാങ്ങി. കൊലവിളി നടത്തി വന്ന അവനുനേരേ ഒന്നോങ്ങി. ‘കാള മുക്രയിടുമ്പോലെ’ അവൻ മുക്രയിട്ടുകൊണ്ട് പറഞ്ഞു. “മുഹമ്മദ് ﷺ എന്നെ വധിച്ചിരിക്കുന്നു. അവന്റെ പടത്തൊപ്പിയും പടച്ചട്ടയും ചേരുന്ന സ്ഥലത്തെ ഒരു നൂൽപ്പഴുതിൽ അവന് ആഴത്തിൽ മുറിവേറ്റു. അഹങ്കാരവും അഹംഭാവവും അവസാനിച്ചു. അവൻ പറഞ്ഞു ലാത്തയും ഉസ്സയും എവിടെ? റബീഅ മുളർഗോത്രങ്ങളിലെ ആളുകൾ മുഴുവൻ ഈ വേദന പങ്കുവച്ചെടുത്താൽ അവർ മുഴുവൻ മരിച്ചു പോകും. അത്രയും വലിയ വേദനയാണ് ഞാൻ സഹിക്കുന്നത്. അന്ന് മക്കയിൽ വച്ച് പറഞ്ഞിരുന്നു , എന്നെ കൊല്ലുമെന്ന് . അതിതാ പുലർന്നു. മുഹമ്മദ് നബിﷺ ഒന്ന് തല്ലിയാൽത്തന്നെ ഞാൻ മരിച്ചു പോകുമായിരുന്നു “. മടക്കയാത്രയിൽ സരിഫിൽ വച്ച് അവൻ അന്ത്യംവരിച്ചു.

‘പ്രവാചകന്മാരുടെ നേതാവിന്റെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ഹതഭാഗ്യൻ’ എന്ന പേര് ഉബയ്യിന് സ്വന്തമായി. അവന്റെ ദൗർഭാഗ്യത്തിന്റെ ആഴം ഹസ്സാൻ (റ) കവിതയിലൂടെ ആവിഷ്ക്കരിച്ചു.

“ലഖദ് വരിസ ള്ളലാലത: അൻ അബീഹി

ഉബയ്യുൻ യൗമ ബാറസഹുർറസൂലു”

മടക്കയാത്രയിൽ റാബഗിൽ വച്ച് ദാഹം കൊണ്ട് അലറിവിളിച്ച ഉബയ്യിനോട് ‘പ്രവാചകന്റെﷺ ആയുധമേറ്റ ഹതഭാഗ്യനേ’ എന്ന് തിരിച്ചു വിളിച്ച രംഗവും ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചു കാണാം.

ഉഹ്ദിന്റെ ഭാഗികമായ വായനയിൽ നിന്ന് ഉഹ്ദ് പരാജയമായിരുന്നു എന്നെഴുതിയവർ ഉഹ്ദ് രചിച്ച പ്രതാപത്തിന്റെ ചിത്രങ്ങളെ കാണാതെപോയി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-308/365

ഇതേ താഴ്‌വരയിൽ വച്ച് ഉബയ്യ് വിളിച്ചു പറഞ്ഞ പോലെ ‘മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞ് കുതിച്ചു വന്ന മറ്റൊരാളായിരുന്നു ഉസ്മാൻ ബിൻ അബ്ദില്ലാഹിബ്നുൽ മുഗീറ. ആയുധമണിഞ്ഞ് തന്റെ കറുപ്പും വെളുപ്പുമുള്ള കുതിരപ്പുറത്ത് കൊലവിളി ഉയർത്തി കടന്നു വന്നു. പെട്ടെന്നതാ അവനും കുതിരയും കൂടി ഒരു കുണ്ടിൽച്ചാടി. കുതിര മാത്രം പുറത്തേക്ക് വന്നു. ഉടനെത്തന്നെ ഹാരിസ് ബിൻ അസ്സ്വിമ്മ (റ) അടുത്തെത്തി. ഒരു മണിക്കൂർ അവർ തമ്മിൽ വാൾപ്പയറ്റ് നടത്തി. ഒടുവിൽ ഹാരിസി(റ)ന്റെ വാൾ ഉസ്മാന്റെ കാലിൽ പതിത്തു. അവൻ നിലം പൊത്തി. അവന്റെ ആയുധങ്ങളും പടച്ചട്ടയുമൊക്കെ ഹാരിസ് (റ) അഴിച്ചെടുത്തു. ഉഹ്ദിൽ ഒരു യോദ്ധാവിന്റെ വസ്തുവകകൾ ലഭിക്കുന്നത് ഇയാളിൽ നിന്ന് മാത്രമായിരുന്നു.

താഴ്‌വരയിലെ പോരാട്ടങ്ങൾ കഴിഞ്ഞു. കല്ല് തുരന്നുണ്ടാക്കിയ ജല സംഭരണി അഥവാ മിഹ്റാസിൽ നിന്ന് തോൽപ്പാത്രത്തിൽ വെള്ളം നിറച്ചു കൊണ്ടു വന്നു. നബിﷺക്ക് പാനം ചെയ്യാൻ നൽകി. പക്ഷേ, വെള്ളത്തിന്റെ ഗന്ധം നബിﷺക്ക് പിടിച്ചില്ല. അവിടുന്ന് ആ വെള്ളം കുടിക്കാതെ അത് കൊണ്ട് മുറിവിൽ നിന്ന് രക്തം കഴുകിക്കളയുകയും ശിരസ്സ് നനയ്ക്കുകയും ചെയ്തു. അല്ലാഹുവിന്റെ ദൂതനെﷺ പരുക്കേൽപ്പിച്ചവനോട് അല്ലാഹു ഏറെ കോപിഷ്ടനായിരിക്കുന്നു എന്ന് നബിﷺ പറഞ്ഞുകൊണ്ടിരുന്നു. സ്ത്രീകളുടെ ഭാഗത്ത് വെള്ളമുണ്ടെങ്കിൽ എടുക്കാൻ വേണ്ടി മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) പോയി നോക്കി. പക്ഷേ, അവിടെയും ലഭിച്ചില്ല. നബിﷺ വല്ലാതെ ദാഹിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) വാദി ഖനാഥ്വിൽ അഥവാ സമീപത്തുള്ള ഖനാത്വ താഴ്‌വരയിൽ പോയി വെള്ളം കൊണ്ടുവന്നു. നല്ല രുചിയുള്ള വെള്ളം നബിﷺ കുടിച്ചു ദാഹമകറ്റി. അനുഗ്രഹ പ്രാർഥനയും നടത്തി.

ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു : “സഹല് ബിൻ സഅ്ദ്(റ) പറഞ്ഞു. നബിﷺക്ക് പരുക്കുപറ്റിയെന്നറിഞ്ഞ സ്ത്രീകൾ നബിﷺയെത്തേടിയിറങ്ങി. കൂട്ടത്തിൽ മകൾ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. ഉപ്പയെക്കണ്ടമാത്രയിൽ മഹതി ആലിംഗനം ചെയ്തു. രക്തപ്പാടുകൾ കഴുകിക്കൊടുത്തു. വെള്ളം ഒഴിക്കുന്നതിനൊപ്പം രക്തം നിലയ്ക്കാത്തത് കണ്ട മഹതി തഴപ്പായയുടെ ഭാഗം കരിച്ച് ചാമ്പലുണ്ടാക്കി മുറിവിൽ പൊത്തിവച്ചു. അതോടെ രക്തം നിന്നു. അന്നേ ദിവസം നബിﷺ ഇരുന്നാണ് ളുഹർ നിസ്കരിച്ചത്. സ്വഹാബികളും പിന്നിൽ അതുപോലെത്തന്നെ നിസ്ക്കരിച്ചു. ഈ സ്ഥലത്തുള്ള പള്ളിയാണ് മസ്ജിദുൽ ഫസ്ഹ്. ഈ നിസ്ക്കാരത്തിൽ സൗകര്യം കുറഞ്ഞ പള്ളിയിലെ സ്വഫിൽ ഇടം കിട്ടാൻ സ്വഹാബികൾ തിക്കിത്തിരക്കി. സദസ്സിൽ സ്ഥല സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്ന് മുഹമ്മദ്‌ നബിﷺ സ്വഹാബികൾക്ക് നിർദേശം നൽകി. ഇക്കാര്യം പരാമര്‍ശിച്ചു കൊണ്ട് താമസിയാതെ ഖുര്‍ആന്‍ വചനമവതരിച്ചു. അൻപത്തിയെട്ടാം സൂറത്തായ ‘അൽമുജാദില’ യിലെ പതിനൊന്നാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് :

“സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തിക്കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്‌.” അന്ന് ഉഹ്ദ് താഴ്‌വാരത്ത് നബിﷺയും സ്വഹാബികളും നമസ്ക്കാരം നിർവഹിച്ച മസ്ജിദുൽ ഫസ്ഹിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്.

ഈ സംഭവങ്ങൾക്കിടയിലെ ത്വൽഹത്(റ)വിന്റെ സാന്നിധ്യം ഏറെ പ്രധാനവും ശ്രദ്ധേയവുമാണ്. നബിﷺ അൽപ്പം ഉയർന്ന സ്ഥലത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ അവിടുത്തേക്ക് സാധിക്കുന്നില്ല. ഉടനെ ത്വൽഹ: (റ) ഒരു ലിഫ്റ്റുപോലെ ഇരുന്നു കൊടുത്തു. അല്ലാഹുവിന്റെ ദൂതന്ﷺ വേണ്ടിയുള്ള ഈ ഇടപെടൽ കാരണം, ‘ത്വൽഹ(റ)ക്ക് സ്വർഗം നിർബന്ധമായിരിക്കുന്നു’ എന്ന് നബിﷺ സന്തോഷമറിയിച്ചു.

ഖാലിദ് ബിൻ വലീദും സംഘവും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി തിരിച്ചു വന്നതാണ് ഉഹ്ദിൽ നാശനഷ്ടങ്ങൾ അധികരിപ്പിച്ചത്. പടക്കളത്തിൽ കണ്ടുകൊണ്ടിരുന്ന രംഗങ്ങളെ മുൻനിർത്തി നബി ﷺ അല്ലാഹുവോട് പ്രാർഥിച്ചു. ‘അല്ലാഹുവേ, ഈ ചെറിയ സംഘം പരാജയപ്പെട്ടാൽ നിന്നെ ആരാധിക്കുന്നവർ ഇല്ലാതെയാകും. നീ ഞങ്ങളെ സഹായിക്കേണമേ!’ ഇമാം ഇബ്നു ജുറൈജ്(റ) പറയുന്നു. ഈ സന്ദർഭത്തിലാണത്രെ വിശുദ്ധഖുർആൻ മൂന്നാമധ്യായം നൂറ്റി മുപ്പത്തിയൊൻപതാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം : “നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ ‎തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ ‎സത്യവിശ്വാസികളെങ്കില്‍ നിങ്ങള്‍ ‎തന്നെയാണ് അത്യുന്നതര്‍‎.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-309/365

ഉഹ്ദ് സാക്ഷിയായ ചില വേറിട്ട സമർപ്പണങ്ങളുടെ അധ്യായമാണ് നാമിപ്പോൾ വായിക്കുന്നത്. വിശ്വാസത്തിന്റെ ആഴവും പ്രവാചകരുﷺടെ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ സ്വാധീനവുമാണ് ഈ പാഠങ്ങൾ പകർന്നു തരുന്നത്. പ്രമുഖ സ്വഹാബി ഹുദൈഫതുബിനുൽ യമാൻ (റ)വിന്റെ പിതാവ് ഹുസൈലും (റ) സാബിത് ബിൻ വഖ്‌ശും (റ) വയോധികരായിരുന്നു. ഉഹ്ദ് വേളയിൽ അവരെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം കുന്നിൻ പ്രദേശത്ത് താമസിപ്പിച്ചു. അവർ രണ്ടു പേരും പരസ്പരം പറഞ്ഞു : ‘നമുക്കും നമ്മുടെ വാളുകളുമെടുത്ത് പുറപ്പെട്ടാലോ ? നമ്മളെന്തിനാണ് ഒഴിഞ്ഞു നിൽക്കുന്നത് ? നമുക്ക് വേഗം നബിﷺയോടൊപ്പം ചേർന്ന് ധർമ പക്ഷത്ത് പോരാളികളാവാം. സ്വർഗം പ്രാപിക്കാൻ വേണ്ടി പുറപ്പെടാം’. മുസ്‌ലിം പക്ഷത്തേക്ക് നേരെ ചെന്നാൽ അനുമതി നിഷേധിക്കപ്പെടുമോ എന്നു കരുതി അവർ ശത്രു പക്ഷത്തിൻ്റെ ഭാഗത്ത് കൂടി പടക്കളത്തിലേക്ക് പ്രവേശിച്ചു.

സാബിതി(റ)നെ മുശ്‌രിക്കുകൾ വധിച്ചു കളഞ്ഞു. ഹുസൈൽ (റ) മുസ്‌ലിം പക്ഷത്തേക്ക് എത്തിയെങ്കിലും മുസ്‌ലിം പോരാളികൾക്ക് ആളെയറിയില്ലായിരുന്നു. ആളറിയാതെ മുസ്‌ലിംകളുടെ തന്നെ കരങ്ങളാൽ ഹുസൈൽ (റ) കൊല്ലപ്പെട്ടു.
ഉവ്ബത് ബിൻ മസ്ഊദി(റ)ൻ്റെ വെട്ടേറ്റാണത്രെ ഹുസൈൽ (റ) കൊല്ലപ്പെട്ടത്. ഉടനെ ഹുദൈഫ (റ) വിളിച്ചു പറഞ്ഞു, ‘എൻ്റെ വാപ്പയാണല്ലോ ഇത്!’ ഉടനെ അടുത്തുള്ളവർ പറഞ്ഞു, ‘അഹോ! ഞങ്ങളറിഞ്ഞിരുന്നില്ല’.
‘അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരട്ടേ’ എന്ന് പ്രാർഥിച്ചാശ്വസിപ്പിച്ചു. നബി ﷺ ഹുദൈഫ (റ)വിന് പിതാവിന്റെ രക്തമൂല്യം നൽകാൻ നിർദേശിച്ചെങ്കിലും ഹുദൈഫ (റ) പൊതുക്ഷേമത്തിനായി അത് ദാനം ചെയ്തു. ഈ നടപടി നബിﷺയെ ഏറെ സന്തോഷിപ്പിച്ചു. ഉർവ (റ) പറയുന്നു; ‘അവസാന സമയം വരെയും ഹുദൈഫ(റ)യിൽ ഏറെ നന്മകളുണ്ടായിരുന്നു’.

തുടർന്നു വായിക്കാനുള്ള സമർപ്പണത്തിന്റെ മറ്റൊരു കഥയാണ് മുഖൈരീഖുന്നള്‌രി അൽ ഇസ്‌റാഈലി (റ)യുടേത്. യഹൂദികളിൽ വളരെ വിവരമുള്ളയാളായിരുന്നു ഇദ്ദേഹം. വേദങ്ങളിൽ നിന്നദ്ദേഹം നബിﷺയെ തിരിച്ചറിഞ്ഞു. ഇസ്‌ലാമിനോട് അനുകമ്പ പുലർത്തി. അങ്ങനെയിരിക്കെയാണ് നബിﷺ ഉഹ്ദിലേക്ക് പുറപ്പെട്ടത്. ഇതറിഞ്ഞയുടനെ യഹൂദികളെ അദ്ദേഹം സംബോധന ചെയ്തു. അല്ലയോ , യഹൂദരേ! മുഹമ്മദ് നബിﷺയെ സഹായിക്കൽ നമ്മുടെ ബാധ്യതയാണെന്ന് അറിയാമല്ലോ? അപ്പോഴവർ ചോദിച്ചു, ‘ഇന്ന് ശനിയാഴ്ചയല്ലേ?’
‘എന്ത് ശനി’ എന്ന് മുഖെരിഖ് (റ) പ്രതികരിച്ചു. ശേഷമദ്ദേഹം പടക്കളത്തിലേക്ക് പുറപ്പെട്ടു. അന്നേരം അദ്ദേഹം അനന്തരാവകാശികളോട് പറഞ്ഞു, ‘ഞാനീ ഇടപെടലിൽ കൊല്ലപ്പെട്ടാൽ എന്റെ സമ്പാദ്യം മുഴുവൻ മുഹമ്മദ് നബിﷺയെ ഏൽപ്പിക്കണം. അവിടുത്തെ താത്പ്പര്യം പോലെ ചെയ്യട്ടെ!’ ആയുധമേന്തി അദ്ദേഹം മുന്നോട്ട് നീങ്ങി. കൊല്ലപ്പെടുന്നത് വരെ അദ്ദേഹം പോരടിച്ചു. നബിﷺ പറഞ്ഞു. “യഹൂദരിൽ നിന്നുള്ള ശ്രേഷ്ഠനാണ് മുഖൈരിഖ് (റ)”.

സുബൈർ (റ) പറഞ്ഞതായി ഇബിനു സഅ്ദ് (റ) നിവേദനം ചെയ്യുന്നു. “മുഖൈരിഖ് (റ) യഹൂദികളിൽ നിന്നുള്ള മുൻനിരക്കാരനാണ്. സൽമാൻ (റ) പേർഷ്യക്കാരിൽ നിന്നും ബിലാൽ (റ) കോപ്റ്റിക്കുകളിൽ നിന്നുള്ള പ്രഥമഗാമികളാണ് “.

‘ഉഖൈശ് ‘ അഥവാ അൽ ഉസ്വൈരിം അംറ് ബിൻ സാബിത് വഖ്ശ് -ന്റെ കഥയും ഇവിടെ തുടർന്നു വായിക്കാനുള്ളതാണ്. ജാഹിലിയ്യാ കാലത്തെ തൻ്റെ ഉപദേഷ്ടാവാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിന് തടസ്സമായിരുന്നത്. അങ്ങനെയിരിക്കെയാണ് അദ്ദേഹം മദീനയിലെത്തുന്നത്. ആ ദിവസങ്ങളിൽ നബിﷺയും അനുചരന്മാരും ഉഹ്ദിലായിരുന്നു. ഉഖൈശ് അന്വേഷിച്ചു : ‘സഅ്ദ് ബിൻ മുആദ് (റ) എവിടെയാണ് ?’ ആളുകൾ പറഞ്ഞു, ‘ഉഹദിലാണ് ‘.
‘അദ്ദേഹത്തിന്റെ സഹോദരന്റെ മക്കളെവിടെ?’
‘അവരും ഉഹ്ദിലാണ് ‘. ഉടനെ ഉഖൈശ് (റ) ഇസ്‌ലാം പ്രഖ്യാപിച്ച് ഉഹ്ദിലേക്ക് പുറപ്പെട്ടു. ആയുധമണിഞ്ഞ് കുതിരപ്പുറത്ത് പടക്കളത്തിലേക്കെത്തിയപ്പോൾ മുസ്‌ലിംകൾ ചോദിച്ചു, ‘എങ്ങോട്ടാണ്?’
‘മാറി നിൽക്കൂ!’ അദ്ദേഹം പറഞ്ഞു. ‘ഞാൻ സത്യവിശ്വാസിയായിരിക്കുന്നു !’
പരുക്കേൽക്കുന്നത് വരെ അദ്ദേഹം ഉറച്ചു നിന്ന് പോരാടി. ഇടയിൽ ചിലർ ചോദിച്ചു. ‘അല്ലയോ , ഉസ്വെരിം(റ) ! നിങ്ങൾ കുലവിദ്വേഷത്തിലാണോ രംഗത്തിറങ്ങിയത്? അതല്ല, ഇസ്‌ലാമിനെ അംഗീകരിച്ചു കൊണ്ടാണോ?’ അദ്ദേഹം പറഞ്ഞു, ‘ഞാൻ ഇസ്‌ലാം താത്പ്പര്യപ്പെട്ട് വന്നതാണ്. ഞാൻ അല്ലാഹുവിനെയും അവൻ്റെ തിരുദൂതനേﷺയും വിശ്വസിച്ചു. ആയുധമേന്തി പോർക്കളത്തിലെത്തി നിങ്ങൾ കാണുന്നത് പോലെയുള്ള പരുക്കുകൾ ഏറ്റുവാങ്ങി’. അധികം വൈകാതെത്തന്നെ അദ്ദേഹം മരണം വരിച്ചു. സ്വഹാബികൾ നബിﷺയെ വിവരമറിയിച്ചു. അവിടുന്ന് പറഞ്ഞു. ” സ്വർഗവാസിയാണ് “. അബൂ ഹുറൈറ (റ) പറയുമായിരുന്നു , ‘ഒരു നേരത്തെ നിസ്കാരം പോലും നിർവഹിക്കാതെ സ്വർഗത്തിൽ പ്രവേശിച്ച ഒരാളെ നിങ്ങളൊന്ന് പറഞ്ഞു തരുമോ? ആരാണെന്ന് ചോദിച്ചാൽ അബ്ദുൽ അശ്ഹലിലെ ഉസ്വൈരി(റ)മാണെന്ന് പറഞ്ഞോളൂ’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-310/365

ഉഹ്ദിന്റെ രണഭൂമിയിൽ നിന്ന് കൗതുകത്തോടെ കേൾക്കുന്ന നാമമാണ് ഹൻളലത് ബിൻ അബീ ആമിറി(റ)ന്റേത്. നേരത്തെത്തന്നെ നബിﷺയുമായി ആത്മബന്ധം കൂടുതലുള്ള അനുചരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. “നാഫഖ ഹൻളല” അഥവാ ‘ഹൻളല കപടവിശ്വാസിയായിപ്പോയി’ എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഏറെ വായിക്കപ്പെടുന്ന ഒരുദ്ധരണിയാണ്. നബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോഴുള്ള ആത്മീയ ഉണർവ് സദസ്സിൽ നിന്ന് വിട്ടുപോകുമ്പോൾ ലഭിക്കുന്നില്ല എന്ന് കണ്ടെത്തി ആത്മീയമായ ഭയത്താൽ സ്വന്തം തന്നെ വിശേഷിപ്പിച്ച പ്രയോഗമായിരുന്നു അത്. ഹൻളല(റ)യുടെ ഈ പ്രയോഗം അബൂബക്കർ (റ)നെയും ആലോചിപ്പിച്ചു. രണ്ടു പേരും ഒരുമിച്ച് നബിﷺയുടെ സന്നിധിയിലെത്തി ആത്മശാന്തി നേടി.

ഉഹ്ദിന്റെ കാഹളം മുഴങ്ങിയ അന്ന് ഹൽളല (റ) മണവാളനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഉഹ്ദിലേക്ക് പുറപ്പെടുന്നതിൽ നിന്ന് ഇളവുണ്ടായിരുന്നു. ജമീല: ബിൻത് ഉബയ്യ് ബിൻ സലൂലാ(റ)യിരുന്നു മണവാട്ടി. മണിയറയിലിരുന്ന ഹൻളല(റ)യ്ക്ക് സമാധാനമായില്ല. അദ്ദേഹം നേരേ പോർക്കളത്തിലേക്ക് പുറപ്പെട്ടു. ശത്രുപക്ഷത്തിന്റെ നേതാവ് അബൂസുഫ്‌യാനെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. അദ്ദേഹത്തോട് യുദ്ധം ചെയ്തു. അയാളുടെ കുതിരയുടെ കാല്‌ വെട്ടി അദ്ദേഹത്തെ നിലത്തിട്ടു. ഉടനെ അബൂസുഫ്‌യാൻ അലമുറയിട്ട് സഹായം തേടി. അബൂസുഫ്‌യാന് നേരെ വാളുയർത്തി നിന്ന ഹൻളല(റ)യെ അസ്വദ് ബിൻ ശദ്ദാദ് കുന്തമെയ്തു. അടുത്ത ഒരു പ്രഹരം കൂടിയേൽപ്പിച്ച് കൊന്നുകളഞ്ഞു. വിവരം നബിﷺയെ അറിയിച്ചു. ഉടനെ അവിടുന്ന് പറഞ്ഞു. ആകാശഭൂമികൾക്കിടയിൽ വച്ച് അദ്ദേഹത്തെ മലക്കുകൾ കുളിപ്പിക്കുന്നത് ഞാൻ ദർശിച്ചു. വെള്ളിപ്പാത്രത്തിൽ മേഘജലം കൊണ്ടാണ് സ്നാനം ചെയ്തത്. സാധാരണയിൽ രക്ത സാക്ഷികൾ കുളിപ്പിക്കപ്പെടാറില്ല. വധിക്കപ്പെട്ട അതേ രീതിയിൽ മറമാടപ്പെടുകയാണ് ചെയ്യുന്നത്. പരലോകത്ത് അതേപടി ഹാജരാകാനുള്ള യാത്രയയപ്പാണത്. ഹൻളല(റ)യുടെ കാര്യത്തിലെ അസാധാരണ വൃത്താന്തം കേട്ട സ്വഹാബികൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ശ്രദ്ധിച്ചു. അപ്പോഴതാ ശിരസ്സിൽ നിന്ന് വെള്ളം ഇറ്റുവീഴുന്നു. നബിﷺയോടവർ കാരണമന്വേഷിച്ചു. അവിടുന്ന് പറഞ്ഞു; “വീട്ടുകാരിയോട് ചോദിച്ചു നോക്കൂ “. അവൾ പറഞ്ഞു. ‘ഞങ്ങളുടെ സ്വകാര്യ സംസർഗാനന്തരം കുളിക്കുന്നതിന് മുമ്പ് പടനാദം കേട്ട് പുറപ്പെട്ടതായിരുന്നു’.

മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു : “ഉഹ്ദിന്റെ രാവിൽ ഹൻളല (റ) പത്നി ജമീല (റ)യോടൊപ്പം മണിയറയിൽ കൂടി. അതിനദ്ദേഹം നബിﷺയോട് അനുമതി വാങ്ങിയിരുന്നു. പ്രഭാത നിസ്ക്കാരം കഴിഞ്ഞയുടനെ അദ്ദേഹം പടക്കളത്തിലേക്ക് പുറപ്പെടാനൊരുങ്ങി. അപ്പോൾ ജമീല (റ) അണച്ചുകൂട്ടി. അവർ സല്ലപിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ജമീല (റ) നേരത്തേ ഏർപ്പാട് ചെയ്ത പ്രകാരം തന്റെ കുടുംബത്തിലെ നാല് കാരണവന്മാരെത്തി.
ഹൻളല(റ)യും ജമീല(റ)യും ഒരുമിച്ചുണ്ടായതിന് അവർ സാക്ഷിയായി. അധികം വൈകിയില്ല അദ്ദേഹം യുദ്ധക്കളത്തിലേക്ക് യാത്രയായി. പിന്നീട്, ജമീല(റ)യോട് ചോദിച്ചു നിങ്ങളെന്തിനാണ് നാല് പ്രതിനിധികളെ വിളിച്ചത്. അവർ പറഞ്ഞു; ‘ഞങ്ങൾ ഒരുമിച്ചു ജീവിച്ചതിന് സാക്ഷികളാവാനാണ്. നാളെയൊരുപക്ഷേ, അതിന്മേൽ ഒരു തർക്കുമുണ്ടായാലോ? കാരണം, ഞാനിന്നലെ രാത്രിയിൽ ഒരു സ്വപ്നം കണ്ടു. ആകാശം പിളർന്ന് അതിലേക്കദ്ദേഹം കടന്നു. ശേഷം, അതടഞ്ഞു. അപ്പോൾ ഞാൻ ചിന്തിച്ചു; ഇതു തന്നെയല്ലേ രക്തസാക്ഷിത്വം ?’ അന്നവർ ഗർഭവതിയായതിൽപ്പിറന്നതാണ് അബ്ദുല്ലാഹിബ്നു ഹൻളല: (റ) ‘മലക്കുകൾ കുളിപ്പിച്ച വ്യക്തിയുടെ മകൻ’ അഥവാ ‘ഗസീലുൽ മലാഇക’ എന്നാണ് പിൽക്കാലത്തദ്ദേഹം അറിയപ്പെട്ടിരുന്നത് “.

എന്തെല്ലാം കൗതുകങ്ങളാണ് ഈ ജീവിതങ്ങൾ അടയാളപ്പെടുത്തിയത്. സ്വാഹാബീ വനിത ജമീല (റ) വരച്ചിട്ട ധിഷണയുടെയും വിശ്വാസ ദൃഢതയുടെയും അധ്യായത്തെ ഏത് ലിപികൊണ്ടാണ് രേഖപ്പെടുത്തേണ്ടത് ?

ഹൻളല(റ)യുടെ പിതാവ് അബൂആമിർ അതേ ഉഹ്ദ് യുദ്ധത്തിൽത്തന്നെ ശത്രു പക്ഷത്തിലെ പ്രമുഖനും നേതാവായ അബൂസുഫ്‌യാന്റെ ഉറ്റമിത്രവുമായിരുന്നു. കൊല്ലപ്പെട്ടു കിടക്കുന്ന മകന്റെ ശരീരത്തിനടുത്തു വന്നു അയാൾ മകനെ പരിചയപ്പെടുത്തി. മകന്റെ ആദർശത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-311/365

ഉഹ്ദിലെ ശോഭനമായ മറ്റൊരു ചിത്രമാണ് അംറുബിൻ അൽ ജമൂഹി(റ)ന്റേത്. കാലിലെ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. കറുത്ത കാലത്തെ യസ്‌രിബിലെ പൗര പ്രമുഖനായിരുന്നു അദ്ദേഹം. ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്. വിശ്രുതനായ ധര്‍മിഷ്ഠന്‍. ഉന്നത വ്യക്തിത്വത്തിന്റെ ഉടമ !
ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠിക്കുക പതിവുണ്ടായിരുന്നു. പ്രഭാത- പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു അവരുടെ രീതി.
അംറുബ്നുല്‍ ജമൂഹി(റ)ന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്. വിലപിടിച്ച മരത്തടിയില്‍ പണിതതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് അതിനെ പരിപാലിച്ചു.

അംറുബ്നുല്‍ ജമൂഹി(റ)ന് അറുപത് പിന്നിട്ടപ്പോഴാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കിരണങ്ങള്‍ യസ്‌രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്.
മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മിസ്വ്അബുബ്നു ഉമൈര്‍(റ) ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അംറുബ്നുല്‍ജമൂഹി(റ)ന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ് (റ), മആദ് (റ), ഖല്ലാദ് (റ) എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും(റ) മിസ്അബ് (റ) മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു.
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും(റ) ഇസ്‌ലാം മതം സ്വീകരിച്ചു. അംറ് (റ) അറിയാതെയായിരുന്നു ഇതെല്ലാം.

അംറുബ്നുല്‍ ജമൂഹി(റ)ന്റെ ഭാര്യ ഹിന്ദ് (റ) യസ്‌രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉൾക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്‌ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രമാണെന്നവർ തിരിച്ചറിഞ്ഞു. അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. അദ്ദേഹം അവിശ്വാസിയായി മരിക്കേണ്ടി വന്നാല്‍ ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോർത്തവർ സഹതപിച്ചു. അതേസമയം തന്നെ തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്ന ചിന്ത അംറി(റ)നെയും അലട്ടിയിരുന്നു. കാരണം, ഇസ്‌ലാമിക പ്രബോധകനായ മിസ്വ്അബുബ്നുഉമൈര്‍ (റ) വഴി ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുഹമ്മദ് നബിﷺയുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരുന്നു.
അംറ് (റ) തന്റെ ഭാര്യയോട് പറഞ്ഞു: ‘’ഹിന്ദ്….! ഈ പുതിയ മതവുമായി വന്നയാളോട് നമ്മുടെ മക്കള്‍ കണ്ടുമുട്ടാതെ നാം അവരെ ശരിക്കും സൂക്ഷിക്കണം. ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍.’’ ഭാര്യ പറഞ്ഞു: ‘’ശരി, പക്ഷേ, ഒന്നു ചോദിച്ചോട്ടെ. നിങ്ങളുടെ മകന്‍ മുആദ് (റ) അയാളില്‍ നിന്ന് എന്തോ ചിലത് കേട്ടിരിക്കുന്നു. അതെന്താണെന്ന് നിങ്ങൾക്കൊന്ന് ചോദിച്ച് നോക്കിക്കൂടെ? സംശയം തോന്നിയ അംറ് (റ) ചോദിച്ചു. ഞാനറിയാതെ അവൻ മതം വല്ലതും മാറിയോ? അനുകമ്പയോടെ മാത്രം തന്റെ ഭർത്താവിനെ സമീപിച്ച ഹിന്ദ് (റ) പറഞ്ഞു. അതൊന്നുമാവില്ല, പക്ഷേ , എന്തോ ചിലത് അദ്ദേഹത്തിൽ നിന്ന് അവൻ കേട്ടിരിക്കുന്നു.

‘’എങ്കില്‍ മുആദി(റ)നെ വിളിക്കൂ.” അംറ് (റ) കല്‍പ്പിച്ചു.
മുആദ് (റ) വന്നപ്പോള്‍ അംറ് (റ) ചോദിച്ചു : ‘എന്തൊക്കെയാണു ആ മനുഷ്യൻ പറയുന്നത് ?’
മകന്‍ മുആദ്(റ) സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ്(റ) പറഞ്ഞു:
‘’ഹാ! നല്ല രസമുണ്ടല്ലോ കേൾക്കാൻ!അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’’
മുആദ് (റ) പറഞ്ഞു. ‘അതെ, എന്തേ ഉപ്പാ, അദ്ദേഹത്തെ അവിടുന്നൊന്നു നേരിട്ട് കേട്ടു കൂടായിരുന്നോ? ഇതിനകം കുറേയാളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ ചേർന്നു കഴിഞ്ഞു’. “ഞാനെന്റെ മനാത്തിനോട് ഒന്നു ചോദിച്ചു നോക്കട്ടെ! എന്നിട്ട് തീരുമാനിക്കാം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-312/365

അംറ് (റ) മകനോട് പറഞ്ഞു; “ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം “.
മകന്‍ പറഞ്ഞു; ‘’മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേയത്…?’’

ദേഷ്യത്തോടെ അദ്ദേഹം പ്രതികരിച്ചു.
‘’മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് നിനക്കറിയില്ലേ?”
അംറുബ്നുല്‍ ജമൂഹ് (റ) തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധയെ നിര്‍ത്തും. ചോദ്യങ്ങള്‍ക്കും മറ്റും അവർ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അത് പ്രകാരം അദ്ദേഹം തന്റെ പ്രിയപ്പെട്ട മനാത്തിനോട് സംസാരിക്കാൻ തുടങ്ങി.
‘’മനാത്ത്.. മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്. എന്നാല്‍, ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. അയാളുടെ വാക്കുകള്‍ കര്‍ണ ണാനന്ദകരവും സുന്ദരവുമാണ്. പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലയ്ക്ക് തല്ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്. അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് ഒന്നറിയിച്ചാലും “.
മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് (റ) തുടര്‍ന്നു,
‘’ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് കോപമുണ്ടാവരുത്. ഞാൻ കുറച്ചു ദിവസങ്ങൾക്കഴിഞ്ഞ് വീണ്ടും വരാം.”

മനാത്തിനോട് പിതാവിനുള്ള ബന്ധം മക്കൾക്ക് നന്നായറിയാം. എന്നാൽ, അതിന് ഇപ്പോൾ അൽപ്പം ഇടർച്ച സംഭവിച്ചു എന്നവർ തിരിച്ചറിഞ്ഞു. പൂർണമായി ആ ബന്ധം തീരുന്നതോടെ തൗഹീദിന്റെ വെളിച്ചം അദ്ദേഹത്തിന് ലഭിക്കും. അതിനവർ ഒരു ശ്രമം നടത്തി.
അംറി(റ)ന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും(റ) കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തത്സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് മാറ്റിയിട്ടു. ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലത്താണത് പതിച്ചത്. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം മനാത്തിനെക്കണ്ട് വണങ്ങാന്‍ അംറ് (റ) താഴ്മയോടെ പുറപ്പെട്ടു. എന്നാല്‍ അവിടെക്കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി ! മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…!
അദ്ദേഹം അലമുറയിട്ടു. “എവിടെ എന്റെ ദൈവം? എവിടെ?”
ആരും ഒരക്ഷരം മിണ്ടിയില്ല.
അദ്ദേഹം വീട്ടിനകത്തും പുറത്തും അരിച്ചു പെറുക്കി. ഒടുവിൽ മാലിന്യത്തിൽ പതിച്ചു കിടക്കുന്ന മനാത്തിനെ അയാൾ കണ്ടെത്തി ! അദ്ദേഹം അതിനെ പൊക്കിയെടുത്തു. കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തത് സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.

മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘’ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്നറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’’
പക്ഷേ, പല ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. യുവാക്കള്‍ വിഗ്രഹമെടുത്ത് ചെളിക്കുണ്ടിലെറിയും. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും. സഹികെട്ടപ്പോള്‍ അംറുബ്നുല്‍ ജമൂഹ് (റ) ഒരു പുതിയ മാർഗ്ഗം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്ത ദിവസം തന്റെ പടവാളെടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:
‘’മനാത്ത്…! ആരാണ് ഈ നികൃഷ്ടതയ്ക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക..! ഇതാ ഈ വാള്‍ കൈയിലിരി ലിരിക്കട്ടെ..!”

അടുത്ത ദിവസം വളരെ പ്രതീക്ഷയോടെ കടന്നു ചെന്നു. പക്ഷേ, അവിടെ വാളുമില്ല ദൈവവുമില്ല. മനാത്ത് പിന്നെയും മാലിന്യത്തിൽത്തന്നെ. പോരാത്തതിന് ഒരു നായയുടെ ശവവും ചേർന്നു കിടക്കുന്നുണ്ട്. ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരയ്ക്കു കയറ്റിയില്ല. അതിനെ അവിടെത്തന്നെയുപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി : “മനാത്തേ ,
നീയിത്ര മേൽ ദുർഗതിയിലായിപ്പോയല്ലോ? ഇനിയും ഞാൻ നിന്നെ ദൈവമായിക്കൊണ്ട് നടക്കുന്നതിൽ ഒരർഥവുമില്ല ! ”
അദ്ദേഹത്തിന്റെ വിചാരവും ധിഷണയും ഉണർന്നു. പിന്നെയൊട്ടും താമസിച്ചില്ല. അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു;
‘’അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-313/365

അംറ് (റ) സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചു. ബഹുദൈവ വിശ്വാസിയായി താൻ കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ചുകൊണ്ടിരുന്നു. ഇനിയുള്ള ആയുസ്സ് സത്യവിശ്വാസത്തിനായി സമർപ്പിക്കാൻ മനസ്സ് വച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂലിﷺനു മായി ഉഴിഞ്ഞു വച്ചു.
അങ്ങനെയിരിക്കെയാണ് ഉഹ്ദ് യുദ്ധം സമാഗതമായത്. മക്കള്‍ അതിൽ പങ്കെടുക്കാൻ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് (റ) കണ്ടു. ഓരോരുത്തരും രക്തസാക്ഷിത്വത്തിന്റെ ഉന്നത പദവി കൊതിച്ചുകൊണ്ടാണ് തയ്യാറാകുന്നതെന്നു പിതാവിന് ബോധ്യമായി. അദ്ദേഹത്തിനും അങ്ങനെ ആഗ്രഹമുണർന്നു.
പക്ഷേ, അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം, പിതാവ് വാര്‍ധക്യവും വൈകല്യവും ഒത്തുചേർന്ന അവസ്ഥയിലാണ്. ഒറ്റയ്ക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഒഴിവു നൽകിയ വിഭാഗത്തില്‍പ്പെട്ടയാളുമാണദ്ദേഹം.
മക്കള്‍ പറഞ്ഞു: ‘’പിതാവേ, കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ. അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ എന്തിനാണവിടുന്ന് പ്രയാസപ്പെടുന്നത് ?”
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ വിഷമിച്ചു. അദ്ദേഹം നബിﷺയുടെയടുക്കല്‍ അന്യായം ബോധിപ്പിച്ചു:
‘’അല്ലാഹുവിന്റെ ദൂതരേ,
ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്. ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്. അല്ലാഹുവാണ് സത്യം! എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേﷺ…’’

നബിﷺ തങ്ങൾ അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘’നിങ്ങള്‍ പിതാവിനെത്തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’’
നബിﷺയുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു. യുദ്ധത്തിന് പുറപ്പെടാറായി. അംറുബ്നുല്‍ ജമൂഹ് (റ) തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി. ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി. ശേഷം, അദ്ദേഹം ഖിബ്’ലയ്ക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:
‘’അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ! എന്നെ എന്റെ വീട്ടിലേക്ക് നിരാശനായി മടക്കരുതേ!’’
അംറുബ്നുല്‍ ജമൂഹ് (റ) പടക്കളത്തിലിറങ്ങി. ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവുമുണ്ട്. രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ നബിﷺയുടെ സമീപത്ത് നിന്നകന്ന് കൊണ്ടിരിക്കുകയാണ്. മഹാനായ അംറുബ്നുല്‍ ജമൂഹ് (റ) ഏറ്റവും മുമ്പില്‍ത്തന്നെയുണ്ട്. മുടന്തില്ലാത്ത കാലില്‍ച്ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്. പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരുന്നു, എനിക്ക് സ്വർഗം പൂതിയാകുന്നു.
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ മകൻ ഖല്ലാദുണ്ട്(റ). അതാ വാപ്പയും മകനും നബിﷺ യെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല. യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു. റസൂൽ ‍ﷺ ഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു. നബി ﷺ അനുചരന്മാരോട് പറഞ്ഞു. ‘’ശഹീദായവരെ കുളിപ്പിക്കാതെത്തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’’
അവിടുന്ന് പിന്നെയും തുടര്‍ന്നു: ‘’അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് സംഭവിച്ചാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും. ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റേതും ഗന്ധം കസ്തൂരിയുടേതുമായിരിക്കും…’’

‘‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്ക്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’’

ആരോഗ്യമുള്ള കാലുകളുള്ള പരലക്ഷങ്ങളെ പിന്നിലാക്കി മുടന്തു കാലുകൊണ്ട് അംറ് (റ) സ്വർഗത്തിലേക്ക് കുതിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-314/365

അംറി(റ)ന്റെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഉഹ്ദ് അടയാളപ്പെടുത്തിയ സമർപ്പണത്തിന്റെ ഒരു ചിത്രം കൂടി ചേർത്തു വായിക്കാം. അംറ് ബിൻ അൽ ജമൂഹി(റ)ൻ്റെ ഭാര്യ ഹിന്ദ് (റ) പടക്കളത്തിലേക്ക് ഒന്നു ശ്രദ്ധിച്ചു. തന്റെ ഭർത്താവ് അംറും(റ) സഹോദരൻ അബ്ദുല്ലയും(റ) മകൻ ഖല്ലാദും(റ) കൊല്ലപ്പെട്ടു കിടക്കുന്നു. സാധാരണയിൽ ഒരു പെണ്ണ് അലമുറയിട്ട് മാറ് കീറി കാടും നാടുമിളക്കേണ്ട രംഗം. പക്ഷേ, ഹിന്ദ്(റ) വിരഹങ്ങളുടെ ദുഃഖം കടിച്ചിറക്കി. ഹൃദയം പറിഞ്ഞ വേദന അല്ലാഹുവിന്റെ പ്രീതിക്കായി സഹിച്ചൊതുക്കി. മൂന്നു പേരുടേയും മൃതശരീരങ്ങൾ തന്റെ ഒട്ടകപ്പുറത്തേക്ക് കയറ്റി. മദീനയിലേക്ക് കൊണ്ടുപോയി മറമാടാനാണ് ലക്ഷ്യം. പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങുന്നില്ല. ആഇശ (റ) പറയുന്നു ; “ഞാൻ കുറച്ചു കൂട്ടുകാരികൾക്കൊപ്പം ഉഹ്ദിലൂടെ നടന്നു. ആതുര സേവനമായിരുന്നു ലക്ഷ്യം. അതിനിടയിലാണ് ഹിന്ദി(റ)നെയും ഒട്ടകത്തെയും കാണുന്നത്. അവരോട് ചോദിച്ചു, ‘എന്തൊക്കെയാണ് വിവരങ്ങൾ? എന്താണ് ഒട്ടകപ്പുറത്തുള്ളത് ?’ അവർ പറഞ്ഞു, ‘മുത്ത് നബിﷺക്ക് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം നിസ്സാരമാണ് ‘. ചില വിശ്വാസികൾ അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയിരിക്കുന്നു. ഈ രംഗം പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ മുപ്പത്തിമൂന്നാം അധ്യായം ‘അൽ അഹ്സാബ് ‘ – ലെ ഇരുപത്തിയഞ്ചാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം.

“സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.”

ആഇശ (റ) ഹിന്ദ് (റ)നോട് ചോദിച്ചു; ‘ആരൊക്കെയാണീ ഒട്ടകപ്പുറത്തുള്ളത്?’
‘എന്റെ ഭർത്താവും മകനും സഹോദരനുമാണ് ‘.
‘എവിടേക്കാണ് ഇവരെ കൊണ്ടുപോകുന്നത്?’
‘മദീനയിലേക്ക് മറമാടാൻ കൊണ്ടുപോവുകയാണ് ‘. ബീവി ആഇശ (റ) അദ്ഭുതപ്പെട്ടു! ഹിന്ദ് (റ) ഒട്ടകത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി ശബ്ദമുണ്ടാക്കി. ‘ഹൽ… ഹൽ…’ പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങിയില്ല ! ആഇശ ചോദിച്ചു, ‘എന്തേ, ഒട്ടകം മുന്നോട്ട് നീങ്ങാത്തത്? വഹിക്കാവുന്നതിലുമപ്പുറം ഭാരമായതിനാലാണോ? അല്ല, മറ്റെന്തോ കാരണമായിരിക്കും’. വീണ്ടും ഹിന്ദ് (റ) ഒട്ടകത്തെ ഒന്നിളക്കി. പക്ഷേ, അനങ്ങുന്നില്ല. എന്തായിരിക്കും കാരണം? ഒട്ടകത്തെ ഉഹ്ദിന്റെ ഭാഗത്തേക്ക് തിരിച്ചു നിർത്തിയപ്പോൾ വേഗം മുന്നോട്ട് നീങ്ങുന്നു. ഉഹ്ദിൽ നിന്ന് തിരിച്ചു വിടാൻ നോക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങുന്നില്ല. ഒടുവിൽ ഹിന്ദ് (റ) നബി ﷺ യെ സമീപിച്ചു. അവിടുന്ന് പ്രതികരിച്ചു. “ഒട്ടകത്തിന് അല്ലാഹുവിൽ നിന്ന് നിർദേശമുണ്ട്. ഉഹ്ദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അംറ് (റ) എന്തെങ്കിലും പറഞ്ഞിരുന്നോ?” “അതെ, അംറ് (റ) ഉഹ്ദിലേക്ക് പുറപ്പെടുമ്പോൾ ഇങ്ങനെ പ്രാർഥിച്ചിരുന്നു ‘’അല്ലാഹുവേ,
എനിക്ക് നീ രക്തസാക്ഷിത്വം നൽകേണമേ! നിരാശനായി വീട്ടിലേക്കു മടക്കരുതേ!”
ഹിന്ദി(റ)ന്റെ മറുപടി കേട്ടപ്പോൾ നബി ﷺ പറഞ്ഞു, “അതെ, അത് കൊണ്ടാണ് അംറി(റ)ന്റെ ശരീരം വഹിക്കുന്ന വാഹനം ഉഹ്ദിൽ നിന്നു മടങ്ങാത്തത്. അദ്ദേഹം പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ആളായിരുന്നു. അല്ലാഹുവോട് സത്യം ചെയ്തു പറഞ്ഞാൽ അത് നടപ്പിലാകുമായിരുന്നു. അദ്ദേഹം മുടന്തുള്ള കാലുകൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. അല്ലയോ ഹിന്ദേ(റ)! നിങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടതുമുതൽ എവിടെയാണ് മറമാടുക എന്ന്‌ പ്രതീക്ഷിച്ചു മലക്കുകൾ തണൽ നൽകുന്നുണ്ടായിരുന്നു “.
ശേഷം, അവരെ മറമാടുന്നത് വരെ നബിﷺകാത്തു നിന്നു. അവിടുന്ന് ഹിന്ദി(റ)നോട് പറഞ്ഞു, “അതാ അവർ സ്വർഗത്തിലും ചങ്ങാതിമാരായിരിക്കുന്നു “.
“എന്നെയും അവരോടൊപ്പം ചേർത്ത് തരാൻ അവിടുന്ന് പ്രാർഥിച്ചാലും “. ഹിന്ദ്(റ) അപേക്ഷിച്ചു.

ഹിന്ദി(റ)ന്റെ സഹോദര പുത്രൻ ജാബിർ ബിൻ അബ്‌ദില്ലാഹി(റ) പറഞ്ഞു. “മുസ്‌ലിം പക്ഷത്തു നിന്നു ഉഗ്ദിൽ ആദ്യം കൊല്ലപ്പെട്ടത് എന്റെ പിതാവായിരുന്നു. അബുൽ ആവർ അസ്സുലമിയുടെ പിതാവ് സൂഫ്യാൻ ബിൻ അബ്ദി ഷംസാണ് വധിച്ചു കളഞ്ഞത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-315/365

ഉഹ്ദിൽ അമരവിലാസം അടയാളപ്പെടുത്തിയ ശ്രേഷ്ഠ സ്വഹാബിയാണ് മുത്ത് നബിﷺയുടെ പിതൃസഹോദരനായ ഹംസ (റ). നബിﷺയെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള അദ്ദേഹം നബിﷺയുടെ മുലകുടി സഹോദരൻ കൂടിയാണ്. ബഹുമാനപ്പെട്ടവരുടെ വ്യക്തി ചരിത്രവും ബദ്റിലെ സാന്നിധ്യവും പോരാട്ടവും നാം വായിച്ചു കഴിഞ്ഞു. നബിﷺയുടെ നേതൃത്വത്തിലുള്ള ആദ്യ സൈനിക നീക്കം; ഗസ്‌വത് വുദ്ദാനിലെ പതാക വാഹകനും ഹംസ (റ) തന്നെയായിരുന്നു.

ഹംസ(റ)യുടെ ധീരമായ സാന്നിധ്യം ഉഹ്ദിന്റെ ആദ്യഘട്ടത്തിലെ മുസ്‌ലിം മുന്നേറ്റത്തിലെ പ്രധാന ഘടകമായിരുന്നു. സാഹസികതയുടെ പര്യായമായിരുന്ന മഹാനവർകളുടെ ഇടപെടലുകൾക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു.

ബദ്റിൽ വച്ച് ഹംസ(റ)യുടെ വാളിനിരയായ പലരുടെയും ബന്ധുക്കൾ ഉഹ്ദിൽ വച്ച് ഹംസ(റ)യെ കൈകാര്യം ചെയ്യാൻ ഉറച്ചിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട ത്വുഐമ ബിൻ അദിയ്യിന്റെ സഹോദരപുത്രൻ ജുബൈർ ബിൻ മുത്ഇമും കൊല്ലപ്പെട്ട ഉത്ബയുടെ മകൾ ഹിന്ദും അവരിൽ പ്രമുഖരായിരുന്നു. ഉളിപ്രയോഗത്തിൽ വിദഗ്ധനായ അബ്സീനിയൻ അടിമ ‘വഹ്ശി’ യെ അവർ ചട്ടം കെട്ടി. ഹംസ(റ)യെ വകവരുത്തുന്ന പക്ഷം തനിക്ക് മോചനം നൽകാമെന്നവർ വാഗ്ദാനം ചെയ്തു. മോചനം സ്വപ്നം കണ്ട് വഹ്ശി ഉഹ്ദിലെത്തി. അദ്ദേഹം തന്നെ ആ രംഗങ്ങൾ പിൽക്കാലത്ത് വിശദീകരിക്കുന്നുണ്ട്. ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് ശേഷം മുആവിയ(റ)യുടെ ഭരണകാലത്ത് ഹിംസിൽ വച്ച് താബിഉകളിൽപ്പെട്ട ഉബൈദുല്ലാഹിബിൻ അദിയ്യും(റ) കൂട്ടുകാരനും അദ്ദേഹത്തെ സമീപിച്ചു. ഉഹ്ദിലെ രംഗങ്ങൾ കേൾക്കാനുള്ള താത്പ്പര്യം പ്രകടിപ്പിച്ചു. മരുഭൂമിയിലെ പൊടിക്കാറ്റ് കാരണം കണ്ണ് മാത്രം പുറത്ത് കാണുന്ന രൂപത്തിൽ മുഖം മൂടിക്കെട്ടിയാണ് ഉബൈദ് വഹ്ശിയുടെ മുന്നിൽ എത്തിയത്. വൃദ്ധനായ അദ്ദേഹത്തോട് ഉബൈദ് (റ) ചോദിച്ചു, “ഞാനാരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” ഉടനെ വഹ്ശി പറഞ്ഞു, “നിന്റെ കാല് കണ്ടിട്ട് അദിയ്യിന്റെ മകനാണെന്നാണ് മനസ്സിലാകുന്നത് “. ആ വിലയിരുത്തൽ കൃത്യമായിരുന്നു. വാർധക്യത്തിലും വഹ്ശിക്കുണ്ടായിരുന്ന നിരീക്ഷണ പാടവത്തിന്റെ തെളിവുകൂടിയായിരുന്നു ഇത്. അദ്ദേഹം ഒരു ‘ഖാഇഫ് ‘ അഥവാ ‘പാദമുദ്രാ വിദഗ്ധൻ’ കൂടിയായിരുന്നു എന്ന് സാരം.

ഉബൈദിന്റെ ചോദ്യത്തിന്‌ മറുപടിയായി വഹ്ശി പറഞ്ഞു തുടങ്ങി: ഒരിക്കൽ നബിﷺ ചോദിച്ചു. “ഹംസ(റ)യെ നിങ്ങൾ വകവരുത്തിയ രംഗം ഒന്നു വിശദീകരിക്കാമോ?” അന്ന് ഞാൻ പറഞ്ഞത് തന്നെ ഇപ്പോൾ നിങ്ങളോടും പറയാം. “ഞാൻ യുദ്ധക്കളത്തിലെത്തി. എനിക്ക് ഒരേ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ഹംസ(റ)യെ വധിക്കണം. കാരണം, അത് വഴി എനിക്ക് അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കും. ഞാൻ സ്വതന്ത്രനാകും. ഞാൻ തുടക്കം മുതലേ ഹംസ(റ)യെ നിരീക്ഷിക്കാൻ തുടങ്ങി. അദ്ദേഹം അടർക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു. ഞാനദ്ദേഹത്തെ ഉന്നം വയ്ക്കാൻ ഒരു പഴുതിന് വേണ്ടി തക്കം പാർത്തു. ഞാനൊരു മറക്കു പിന്നിൽ ഒളിഞ്ഞിരുന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളെ നോക്കിക്കണ്ടു. നിരവധിയാളുകളെ അദ്ദേഹം പ്രതിരോധിച്ചു. അതിനിടയിൽ ഒരാളുടെ കഥ കഴിച്ച് ഉയരുന്നതിനിടയിൽ ഞാനെന്റെ സർവശക്തിയും ഉപയോഗിച്ച് പിന്നിൽ നിന്ന് ഹംസ(റ)യ്ക്ക് നേരെ ഉളിയെറിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം ഭേദിച്ച് നാഭിയുടെ ഭാഗത്ത് കൂടി മുന്നിലേക്ക് വന്നു. എന്നിട്ടും അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ് ചുവടുകൾ വച്ചു. പക്ഷേ, അപ്പോഴേക്കും വീണു പോയി. പെട്ടെന്ന് അദ്ദേഹത്തിനടുത്തേക്ക് പോകാൻ എനിക്ക് ധൈര്യം വന്നില്ല. ചാട്ടുളിയേറ്റ് നിലത്ത് കിടക്കുന്ന ഹംസ (റ) പൂർണാരോഗ്യമുള്ള പലരെക്കാളും ഭയമുളവാക്കുന്നവരായിരുന്നു. ശരിക്കും മരണമുറപ്പാക്കിയ ശേഷമാണ് ഞാനടുത്തേക്ക് ചെന്നത്. എന്റെ ദൗത്യം നിർവഹിച്ച നിർവൃതിയിൽ ഞാൻ നടന്നകന്നു. എനിക്ക് ഉഹ്ദ് പോർക്കളത്തിൽ വേറെ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മക്കയിൽ തിരിച്ചെത്തിയതോടെ ഞാൻ മോചിപ്പിക്കപ്പെട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-316/365

ഹംസ(റ) വധിക്കപ്പെട്ട ശേഷം ഹിന്ദ് ആ ശരീരത്തെ സമീപിച്ചു. അവരുടെ അടങ്ങാത്ത പകയും ബദ്റിൽ വച്ച് പിതാവിനെ വധിച്ചതിന്റെ പ്രതികാരവും ഹംസ(റ)യുടെ ശരീരത്തിൽ തീർത്തു. അദ്ദേഹത്തിന്റെ അടിവയർ കുത്തിപ്പിളർന്ന് കരൾ പുറത്തെടുത്ത് കടിച്ചു. അവയവങ്ങൾ മുറിച്ചെടുത്ത് മാല കോർത്തണിഞ്ഞ് നൃത്തം വച്ചു.(മക്കാവിജയ സമയത്ത് ഈ ഹിന്ദിനും നബിﷺ മാപ്പു നൽകുകയും അവർ ഉത്തമവിശ്വാസിനിയായ സ്വഹാബി വനിതയാവുകയും ചെയ്തു.)

ഉഹ്ദ് യുദ്ധാനന്തരം നബിﷺ പോർക്കളം സന്ദർശിച്ചപ്പോൾ ഹംസ(റ)യെക്കണ്ട രംഗം അവിടുത്തെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി. അടിവയർ തുറക്കപ്പെട്ട് അംഗഛേദം ചെയ്യപ്പെട്ട ശരീരം ! അതും ഏറെ പ്രിയപ്പെട്ട എളാപ്പയും സഹോദരനുമായ വ്യക്തിയുടെ ശരീരം. മുമ്പൊരിക്കലുമില്ലാത്ത വിധം നബിﷺ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ദുഃഖഭാരത്താൽ അവിടുന്നു പറഞ്ഞു, “ശത്രുക്കളിൽ നിന്ന് മുപ്പതു പേരെ ഞാനിപ്രകാരം ചെയ്യും”. അപ്പോഴേക്കും ജിബ്രീൽ( അ) ആസന്നനായി. വിശുദ്ധ ഖുർആൻ പതിനാറാമത്തെ അധ്യായം അന്നഹ്‌ലിലെ ഇരുപത്തിയാറാമത്തെ സൂക്തം ഓതിക്കൊടുത്തു. ആശയം ഇങ്ങനെ പകർത്താം. “നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് അക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാനടപടികള്‍ സ്വീകരിക്കാം. എന്നാല്‍ അറിയുക: നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ അതു തന്നെയാണ് സഹനശീലര്‍ക്ക് കൂടുതലുത്തമം.”

ഖുർആനിന്റെ ഈ ഇടപെടൽ നൽകുന്ന പാഠം എത്ര ഉദാത്തമാണ്! ഒരാളെ വധിച്ചതിന് പകരമായി വേണമെങ്കിൽ നിങ്ങൾക്ക് സമാനമായ പ്രതിക്രിയ ചെയ്യാം. അതിനെക്കാൾ ഉത്തമം വിട്ടുവീഴ്ചാ മന:സ്ഥിതിയായിരിക്കും. ഒന്നിന് മുപ്പത് ചിന്തിക്കാൻ പ്രാഥമികമായി ന്യായമുള്ളയത്രയും ക്രൂരത നേരിട്ട ഒരു സന്ദർഭത്തിലാണ് ഇരകളോട് സഹിഷ്ണുതയുടെ വിചാരമുണർത്തുന്നത്. അതോടൊപ്പം ക്ഷമിക്കാനുള്ള ഒരു ന്യായം കൂടി അടുത്ത സൂക്തത്തിൽ ഊന്നിപ്പറയുന്നത് നോക്കൂ. നൂറ്റിയിരുപത്തിയേഴാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം : “അവിടുന്ന് ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് തങ്ങൾക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി അവിടുന്ന് ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.”

ഇതേത്തുടർന്ന് നബിﷺ അനുയായികളോട് സഹനത്തെക്കുറിച്ച് സംസാരിച്ചു. ഒരാളെയും ഇപ്രകാരം അംഗഛേദം നടത്തരുതെന്ന് നിഷ്ക്കർഷിച്ചു. പടക്കളത്തിൽ നടത്തിയ ഈ ധർമ പ്രഭാഷണത്തിന്റെ മൂല്യം എത്രമാത്രം പ്രാധാന്യത്തോടെയാണ് കാലത്തോട് അവതരിപ്പിക്കേണ്ടത് !

നബിﷺ ഹംസ(റ)യുടെ ശരീരത്തെ സമീപിച്ചു. അദ്ദേഹത്തിന് വേണ്ടി കാരുണ്യ പ്രാർഥന നടത്തി. ശേഷം ഇങ്ങനെ പറഞ്ഞു. “അല്ലയോ , ഹംസാ (റ).. നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിലും നന്മകൾ പ്രവർത്തിക്കുന്നതിലും മുന്നിലായിരുന്നല്ലോ! സ്വഫിയ്യയ്ക്ക് , അഥവാ സഹോദരിക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിലും എന്റെ നടപടി ഒരു ചര്യയായി അനുകരിക്കപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കിലും ഞാൻ നിങ്ങളുടെ ശരീരം ഇവിടെ ഉപേക്ഷിച്ചേനെ. അതുവഴി വന്യമൃഗങ്ങളുടെയും പക്ഷി പറവകളുടെയും ഉള്ളിൽ ഈ ശരീരം എത്തുമായിരുന്നു. (നാളെ പരലോകത്ത് ഹംസ(റ)വിനെ നിരവധി സ്ഥലങ്ങളിൽ നിന്നായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടാൻ വിട്ടുകൊടുക്കുമായിരുന്നു. അതുവഴി പരലോകത്ത് വലിയ പദവി ലഭിക്കാൻ അവസരം നൽകുമായിരുന്നു എന്ന് സാരം.)

സഫിയ്യയുടെ മകൻ സുബൈർ ബിൻ അവ്വാമിനോട് ഉമ്മയിത് കാണാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നബി ﷺ പറഞ്ഞിരുന്നു. എന്നാൽ സഹോദരൻ ഹംസ(റ)യുടെ വിയോഗമറിഞ്ഞ് സഫിയ്യ നേരെ പടക്കളത്തിലേക്കോടിയെത്തി. കൈയിൽ രണ്ട് കഫൻ പുടവകൾ കരുതിയിരുന്നു. ആഗമനം കണ്ട് മകൻ ഉമ്മയെത്തടഞ്ഞു നിർത്തി. നബിﷺയുടെ നിർദേശപ്രകാരം ഉമ്മ ഹംസ(റ)യെ ഈ അവസ്ഥയിൽ കാണാതിരിക്കാൻ ശ്രമിച്ചു. പക്ഷേ, ഉമ്മ തടസ്സങ്ങൾ വക വയ്ക്കാതെ മുന്നോട്ട് നീങ്ങിയപ്പോൾ മകൻ പറഞ്ഞു, “ഉമ്മാ നബി ﷺയുടെ നിർദേശമാണ് ഞാൻ പറയുന്നത്. ഇത് കേട്ടതോടെ സ്വഫിയ്യ ഒരടിയും പിന്നെ മുന്നോട്ട് വച്ചില്ല “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-317/365

തുടർന്ന് മകനോട് ബീവി സഫിയ്യ (റ) പറഞ്ഞു. “മോനേ, ഹംസ(റ)യുടെ വിവരങ്ങളെല്ലാം ഞാനറിഞ്ഞു. ആ ശരീരത്തോട് ശത്രുക്കൾ ചെയ്ത ക്രൂരതകളും ഞാനറിഞ്ഞു. പക്ഷേ, അല്ലാഹുവിന്റെ മാർഗത്തിലായത് കൊണ്ട് ഞാനതെല്ലാം ക്ഷമിക്കുന്നു. എനിക്ക് പരിഭവമില്ല”.
ഈ വിശ്വാസ ദാർഢ്യതയും സഹിഷ്ണുതയുമൊക്കെ നേരിട്ടറിഞ്ഞ നബിﷺ സുബൈർ (റ) നോട് പറഞ്ഞു, “ബീവി സഫിയ്യ (റ) ഇനി മുന്നോട്ട് പൊയ്ക്കോട്ടെ. അവർ ഹംസ(റ)യെ കാണുന്നതിനെ തടയേണ്ടതില്ല”. മഹതി മുന്നോട്ട് നീങ്ങി. പ്രിയപ്പെട്ട സഹോദരന്റെ ശരീരത്തിനടുത്തെത്തി. വേദനകൾ കടിച്ചിറക്കി അൽപ്പനേരം നോക്കി. ശേഷം, ദീർഘനേരം സഹോദരന്റെ പരലോക വിജയത്തിനായി പ്രാർഥിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലാഹു സാക്ഷി! ഞാൻ ക്ഷമിക്കുന്നു. ഈ ക്ഷമയ്ക്ക് ഞാൻ അല്ലാഹുവിൽ നിന്ന് അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ വിധിയെ ഉൾക്കൊള്ളുന്നു “. ശേഷം, കൈയിൽക്കരുതിയിരുന്ന കഫൻപുടവയിൽ ഒന്നുകൊണ്ട് ഹംസ(റ)യെ പുതപ്പിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന രണ്ടാമത്തെ പുടവ അവരുടെ അനുമതിയോടെ അടുത്ത ഒരു അൻസ്വാരിക്ക് നബിﷺ പുതപ്പിച്ചു കൊടുത്തു. ശേഷം, പതിവിന്ന് വിപരീതമായി നിരവധി തക്ബീറുകളോടെ നബിﷺ ഹംസ(റ)യുടെ മേൽ ജനാസ നിസ്ക്കരിച്ചു. ‘സയ്യിദുശ്ശുഹദാ’ അഥവാ ‘അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരുടെ നേതാവ് ‘ എന്ന് നബിﷺ സംബോധന ചെയ്തു. ഉഹ്ദിൽത്തന്നെ മറമാടുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ ലക്ഷോപലക്ഷം ആളുകൾ നിരന്തരമായി ആ ഖബറിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു.

വഹ്ശിയുടെ കഥനത്തോടൊപ്പം അൽപ്പം കൂടി നമുക്ക് സഞ്ചരിക്കാം. മക്കാവിജയം വരെ വഹ്ശി മക്കയിൽ കഴിച്ചു കൂട്ടി. മക്കയിലേക്ക് നബിﷺയും അനുയായികളും വിജയഭേരി മുഴക്കി വന്നതോടെ അദ്ദേഹം ത്വാഇഫിലേക്ക് മാറിത്താമസിച്ചു. പക്ഷേ, മുസ്‌ലിം സമൂഹത്തിന്റെ വ്യാപനം അതിവേഗം മുന്നോട്ട് നീങ്ങി. വൈകാതെത്തന്നെ ഹുനൈനും ജയിച്ചടക്കി. നാൾക്കുനാൾ തന്റെ മുന്നിൽ ഭൂമി ഇടുങ്ങുന്നതായി വഹ്ശിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇനിയെന്താണ് തന്റെ മുന്നിൽ ഒരു മാർഗം എന്നയാൾ ആത്മാർഥമായി ആലോചിച്ചു. അദ്ദേഹം തന്നെ പറയുന്നു, ‘സിറിയയിലേക്കോ യമനിലേക്കോ മറ്റോ കടന്നുകളഞ്ഞാലോ’ എന്ന് ഞാനാലോചിച്ചു. ഇതറിഞ്ഞ് എന്റെ സമീപസ്ഥനായ ഒരാളെന്നോട് പറഞ്ഞു, “നിനക്ക് നാശം! നീയെന്തിനാണ് ഇങ്ങനെയൊക്കെ പ്രയാസപ്പെടുന്നത്? മുഹമ്മദ് നബിﷺ ഏവർക്കും മാപ്പുനൽകുന്നത് നീ കാണുന്നില്ലേ?നിനക്കും ആ വഴിയൊന്ന് ചിന്തിച്ച് ആ ഇസ്‌ലാമിൽ ചേർന്നു കൂടെ?” അപ്പോൾ എനിക്കും തോന്നി , ‘അത് ശരിയാണല്ലോ!’ പിന്നെ, അധികം വൈകിയില്ല. ആളെ വ്യക്തമാവാത്തവിധം മുഖാവരണമണിഞ്ഞ് ഞാൻ പുറപ്പെട്ടു. നബിﷺയുടെ അടുത്തെത്തി. എന്നെക്കണ്ടയുടനെ അവിടുന്ന് ചോദിച്ചു. “നീ വഹ്ശിയല്ലേ?” ഞാൻ പറഞ്ഞു, “അതേ!”
” നീയല്ലേ ഹംസ(റ)യെ വധിച്ചത്?”
” അതെ, അന്നങ്ങനെ സംഭവിച്ചു പോയി. ഞാൻ തന്നെയാണ് “.
നീയാരംഗം ഒന്നു പറയൂ. നീയെങ്ങനെയായിരുന്നു ആ കൃത്യം നിർവഹിച്ചത്? ഞാനാരംഗങ്ങളെല്ലാം വിശദീകരിച്ചുകഴിഞ്ഞു. ആ തിരുമുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെക്കവിളുകൾ നനഞ്ഞൊഴുകുന്നു. താടിരോമങ്ങൾ കുതിർന്നിരിക്കുന്നു.

അൽപ്പം കഴിഞ്ഞ് വഹ്ശി ഇസ്‌ലാം പ്രഖ്യാപിച്ചു കൊണ്ട് നബിﷺയോട് മാപ്പ് ചോദിച്ചു. അവിടുന്ന് മാപ്പു നൽകിക്കൊണ്ട് ഒരപേക്ഷ കൂടി ചേർത്തു പറഞ്ഞു, “നിങ്ങൾക്കു സാധിക്കുമെങ്കിൽ നിങ്ങൾ എൻ്റെ ദൃഷ്ടിയിൽ നിന്നൽപ്പം മറ പാലിക്കണം “. ഉഹ്ദിൽക്കിടന്ന ഹംസ(റ)യുടെ ചിത്രം മനസ്സിൽ വരുന്നത് താങ്ങാനാവാത്തത് കൊണ്ടാണ് അങ്ങനെയൊരപേക്ഷ മുന്നിൽ വച്ചത്. വഹ്ശി അതംഗീകരിക്കുകയും പാലിക്കുകയും ചെയ്തു പോന്നു.

യുദ്ധക്കളങ്ങളുടെ പേര് പറഞ്ഞ് തീവ്രവാദവും ഭീകരതയും കൊട്ടിപ്പറയുന്നവർ ചരിത്രത്തിന്റെ നേർവായന നടത്തിയാൽ യാഥാർഥ്യങ്ങൾ ബോധ്യമാകും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-318/365

പിൽക്കാലത്ത് വഹ്ശി ആത്മീയ ചിട്ടയോടെ ജീവിതം നയിച്ചു. അങ്ങനെയിരിക്കെയാണ് അബൂബക്കർ(റ)ന്റെ ഭരണകാലത്ത് യമാമ യുദ്ധം അരങ്ങേറുന്നത്. വ്യാജമായി പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമ: അൽകദ്ദാബിനെതിരെയായിരുന്നു പ്രസ്തുത പടനീക്കം. വഹ്ശി അതിൽ മുസ്‌ലിം പക്ഷത്ത് നിന്ന് പങ്കാളിയായി. ഹംസ(റ)വിനെ വധിക്കാൻ ഉപയോഗിച്ച അതേ ആയുധം മിനുക്കിയെടുത്ത് പുറപ്പെട്ടു. ഉഹ്ദിൽ ഹംസ(റ)യെ ലക്ഷ്യം വച്ച അതേ രീതിയിൽ മുസൈലിമയെ തന്നെ ലക്ഷ്യം വച്ചു കൊണ്ടാണ് വഹ്ശി യമാമയിൽ എത്തിയത്. തക്കം പാർത്ത് കാത്തിരുന്ന് സർവശക്തിയുമുപയോഗിച്ച് അവനെതിരെ ആയുധ പ്രയോഗം നടത്തി. ആ വ്യാജന്റെ നെഞ്ച് പിളർന്നു. അവൻ വധിക്കപ്പെടുകയും ചെയ്തു. ഹംസ(റ)യെ വധിച്ചതിന്റെ ഒരു പ്രായശ്ചിത്തമായിട്ടാണ് വഹ്ശി ഈ ദൗത്യം നിർവഹിച്ചത്. അദ്ദേഹം തന്നെ പറഞ്ഞു, “ഞാനാദ്യം അത്യുത്തമനായ ഒരു വ്യക്തിത്വത്തെ അഥവാ, ഹംസ(റ)യെ വധിച്ചു. ശേഷം, ഞാൻ അതിനീചനും വ്യാജനുമായ ഒരുത്തനെ അഥവാ, മുസൈലിമയെ വകവരുത്തി “.

ഇസ്‌ലാം സ്വീകരിച്ച് പശ്ചാത്തപിച്ചതോടെ പവിത്രത കൈവരിച്ച വഹ്ശി ‘അല്ലാഹുവിന് ഏതൊരാൾക്കും മാപ്പു നൽകാം’ എന്നതിന്റെ പ്രതീകം കൂടിയാണ്. വിശുദ്ധ ഖുർആനിലെ മുപ്പത്തിയൊൻപതാമത്തെ അധ്യായം അസ്സുമറിലെ അൻപത്തിമൂന്നാമത്തെ സൂക്തം ഈ പ്രമേയമാണ് പകർന്നു തരുന്നത്. ആശയം ഒന്നു വായിച്ചു നോക്കാം.
“പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ പരമദയാലുവും. ഏറെ പൊറുക്കുന്നവനുമാണ്.”

ഹിജ്റ മുപ്പത്തിയൊൻപതിൽ ഹിംസിൽ വച്ചാണ് വഹ്ശി മരണപ്പെട്ടത്. പ്രവാചകസ്നേഹത്തിൽ സവിശേഷമായി അറിയപ്പെട്ട സ്വഹാബി സൗബാൻ (റ)ന്റെ ചാരത്തുള്ള ഖബർ അദ്ദേഹത്തിന്റേതാണത്രെ.

ഹംസ(റ)യെയും വഹ്ശിയെയും ചേർത്തുവായിക്കാവുന്ന ഒരു ഹദീസ് ഇമാം ബുഖാരി.(റ) നിവേദനം ചെയ്യുന്നുണ്ട്. “അബൂഹുറൈറ(റ) പറയുന്നു. നബി ﷺ പറഞ്ഞു, ‘ അല്ലാഹു രണ്ട് പേരെ നോക്കിച്ചിരിക്കും. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടയാളാണ്. രണ്ടാമത്തെയാൾ അയാളുടെ ഘാതകനാണ്. പക്ഷേ, പിന്നീടയാൾ നേർവഴിക്ക് വന്ന് അയാളും അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായി “. അഥവാ, വധിച്ചയാളും വധിക്കപ്പെട്ടയാളും ഒത്തുകൂടുന്ന രംഗത്തിന്റെ പ്രാധാന്യമാണീ ഹദീസ് പരാമർശിച്ചത്.

ധർമത്തിന് വേണ്ടിയുള്ള സമർപ്പണം. അല്ലാഹുവിൻ്റെ മാർഗത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിലുള്ള വിശാലത. തിന്മയുടെ ഉപാസകർ നന്മയുടെ കാവൽക്കാരായ ഗതിമാറ്റം. ഇതെല്ലാം ഇഴചേർന്ന ചരിത്രാധ്യായത്തിലൂടെയാണ് ഇതുവരെ നാം സഞ്ചരിച്ചത്.

ഉഹ്ദിലെ ഗദ്ഗദങ്ങളിൽ നിന്ന് ഇനി വായിക്കാനുള്ളത് അനസ് ബിൻ നള്ർ(റ)നെയാണ്. ഒരു വാഗ്ദത്ത പാലനം എന്ന പോലെയാണ് അനസ് (റ) ഉഹ്ദിലേക്ക് വന്നത്.
അനസ്ബിന്‍ മാലിക് (റ) പറയുന്നു: ”മുസ്‌ലിംകള്‍ ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ട സവിശേഷമായ ബദ്ര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍ അനസ് ഇബ്‌നു നള്‌റി(റ)ന് പങ്കെടുക്കാന്‍ സാധിച്ചില്ല. ആ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേﷺ! മുശ്‌രിക്കുകളോട് അങ്ങ് ആദ്യമായി ബദ്‌റില്‍ പോരാടിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുകയാണെങ്കില്‍ എപ്രകാരം അതു വിനിയോഗിക്കുമെന്ന് നിശ്ചയം, അല്ലാഹുവിന് ഞാന്‍ കാണിച്ചു കൊടുക്കും ” .

അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ഉഹ്ദ്‌ യുദ്ധവേളയിൽ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വന്ന ഒരു പാളിച്ച മൂലം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ. പലരും പിന്തിരിഞ്ഞോടുകയും നിരാശരാവുകവും ചെയ്തു. അദ്ദേഹം അവരുടെ പ്രവൃത്തിയില്‍ മനസ്സുനൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, ഈ മുസ്‌ലിംകളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു. ഈ മുശ്‌രിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.”
തുടര്‍ന്ന് അദ്ദേഹം മുന്നോട്ടു നീങ്ങി. വഴിയിലദ്ദേഹം സഅ്ദ് ബിന്‍ മുആദ് (റ)നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് പറയുകയാണ്: ”ഓ.. സഅ്ദ് ബിന്‍ മുആദ് (റ).. നള്‌റിന്റെ (റ) നാഥൻ അഥവാ അല്ലാഹു സത്യം! സ്വര്‍ഗത്തിന്റെ പരിമളം! ഉഹ്ദിന്റെ താഴ്‌വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ നറുമണം ഞാനിതാ അനുഭവിക്കുകയാണ്.”

തുടര്‍ന്ന് അദ്ദേഹം രണാങ്കണത്തില്‍ ശത്രുക്കളുമായി കഠിനമായി പോരാടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.
പിന്നീട് സഅ്ദ് (റ) പറയുന്നു: ”ഓ.. അല്ലാഹുവിന്റെ ദൂതരേﷺ! എനിക്ക് അദ്ദേഹം [അനസ് ഇബ്‌നു നള്ര്‍ (റ) ] ചെയ്തത് പോലെ ചെയ്യാനോ അദ്ദേഹം നേടിയത് നേടാനോ ആയില്ല. യുദ്ധം അവസാനിച്ചപ്പോള്‍ വാള്‍ക്കൊണ്ടും കുന്തം കൊണ്ടുമെല്ലാം എണ്‍പതിലധികം മുറിവുകളേറ്റ നിലയിലായിരുന്നു അദ്ദേഹത്തെക്കണ്ടെത്തിയത്. അടിമുടി അംഗഭംഗമേറ്റിരുന്ന അദ്ദേഹത്തെയാരും തിരിച്ചറിഞ്ഞില്ല. അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്.”

വിശുദ്ധഖുർആനിലെ മുപ്പത്തി മൂന്നാം അധ്യായം അൽ അഹ്സാബിലെ ഇരുപത്തിമൂന്നാം സൂക്തം അനസ് ബിൻ നള്റി(റ)നെയും അതുപോലെയുള്ള വരെയും പരാമർശിച്ചു കൊണ്ടാണെന്ന് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. ആശയം ഇങ്ങനെയാണ്. “സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവരും അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-319/365

ഉഹ്ദ് പടക്കളത്തിൽ നിന്ന് അമര പ്രഭാവം നേടിയ മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് അബ്ദുല്ലാഹിബിന് ജഹ്ശ് (റ). ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ കടന്നു വന്നവരിൽ നബിﷺയുമായി കുടുംബ ബന്ധമുള്ളയാളാണ് അബ്ദുല്ലാഹിബിൻ ജഹ്ശ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്ദുൽ മുത്ത്വലിബിന്റെ മകൾ ഉമൈമയാണ്. നബിﷺയുടെ പത്നി സൈനബ് (റ)യുടെ സഹോദരൻ കൂടിയാണ്. നബിﷺയുടെ സ്വകാര്യ പ്രബോധനത്തിന്റെ കാലത്ത് തന്നെ നബി ﷺ യെ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. നബിﷺയിൽ നിന്ന് ആദ്യമായി പതാക ഏറ്റുവാങ്ങുകയും ‘അമീറുൽ മുഅ്മിനീൻ’ എന്ന് വിളിക്കപ്പെടുകയും ചെയ്തു. എത്യോപ്യയിലേക്ക് പലായനം ചെയ്ത ആദ്യ സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. മദീനയിലേക്കുള പലായന വേളയിൽ കുടുംബാംഗങ്ങളോടൊപ്പം അബൂസലമയ്ക്ക് തൊട്ടുപിന്നിൽത്തന്നെ മദീനയിലെത്തി. മക്കയിൽ മനോഹരമായ ഭവനങ്ങളിൽ ഒരു ഭവനമായിരുന്നു അബ്ദുല്ല (റ)യുടേത്. മക്കവിട്ട് മദീനയിലേക്ക് അബ്ദുല്ല(റ)യും കുടുംബവും പുറപ്പെട്ടതിനെത്തുടർന്ന് മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലും സംഘവും അവിടെയെത്തി. സ്വൈര വിഹാരം നടത്തി സാധനങ്ങൾ യഥേഷ്ടം വിനിയോഗിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ അബ്ദുല്ല(റ)യ്ക്ക് സഹിക്കാനായില്ല. അദ്ദേഹം നബിﷺയോട് സങ്കടം ബോധിപ്പിച്ചു. അവിടുന്ന് പ്രതികരിച്ചു; “അബ്ദുല്ലാ ഈയൊരൊറ്റക്കാരണത്താൽ നിങ്ങൾക്ക് സ്വർഗത്തിൽ ഒരു വീട് ലഭിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?”
”അതെ, പ്രഭോ!” എന്ന് പ്രതികരിച്ചയുടൻ ‘അത് ലഭിച്ചിരിക്കുന്നു’ എന്ന് നബിﷺ സന്തോഷവാർത്ത നൽകി. അബ്ദുല്ല(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മദീനയിൽ നബിﷺയോടൊപ്പം അഭിമാനപരമായ ആദ്യ നാളുകളിലൂടെ കടന്നു പോയി. അങ്ങനെയിരിക്കെ, നബിﷺ നയതന്ത്രപരമായ ഒരു നീക്കത്തിന്റെ നേതൃത്വം അബ്ദുല്ല(റ)യെ ഏൽപ്പിച്ചു. ബദ്റിൻ്റെ മുന്നോടിയായ രഹസ്യാന്വേഷണ ദൗത്യമായിരുന്നു അത്. വിജയപതാകയും രണ്ടു ദിവസത്തെ വഴിദൂരം സഞ്ചരിച്ച ശേഷം തുറന്നു നോക്കേണ്ട എഴുതപ്പെട്ട ഒരു സന്ദേശവും നൽകിയിട്ടായിരുന്നു നിയോഗിച്ചിരുന്നത്. വിശപ്പും ദാഹവും നന്നായി സഹിക്കാനും സഹിഷ്ണുതയോടെ നയിക്കാനുമുള്ള യോഗ്യതയാണ് അദ്ദേഹത്തെക്കുറിച്ച് നബിﷺ എടുത്തു പറഞ്ഞത്. വഴിയിൽ വച്ച് കത്ത് തുറന്ന് നോക്കിയ ശേഷം ധീരമായ മുന്നേറ്റത്തിന് നേതൃത്വം നൽകി.

ഉഹ്ദിന്റെ നാളുകളെത്തി. ഇബ്നു ജഹ്ശും(റ) സൈനിക മുന്നേറ്റത്തിന്റെ ഭാഗമായി. യുദ്ധക്കളത്തിൽ വച്ച് അദ്ദേഹം സഅ്ദ് ബിൻ അബീ വഖ്ഖാസി(റ)നെക്കണ്ടുമുട്ടി. അദ്ദേഹത്തോട് അബ്ദുല്ലാഹ് (റ) ചോദിച്ചു. “അല്ലാ, നിങ്ങൾ പ്രാർഥിക്കുന്നില്ലേ?” തുടർന്ന് രണ്ടു പേരും ഒരു ഭാഗത്തേക്ക് മാറി നിന്ന് പ്രാർഥിക്കാനൊരുങ്ങി. സഅ്ദാ(റ)ണ് ആദ്യം പ്രാർഥിച്ചത്. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോർക്കളത്തിൽ എനിക്ക് നൽകേണമേ! അവനെ തോൽപ്പിച്ച് വകവരുത്താനും അവന്റെ ആസ്ഥികൾ അധീനപ്പെടുത്താനും എനിക്കവസരം നൽകേണമേ!” അബ്ദുല്ല “സ്വീകരിക്കേണമേ ” എന്ന് ആമീൻ ചൊല്ലി. പിന്നെ അവിടുന്ന് പ്രാർഥിച്ചു. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോരാട്ടത്തിൽ എനിക്കു നീ നൽകേണമേ! അവൻ എന്നെ കീഴ്പ്പെടുത്തി എന്റെ മൂക്കും ചെവികളും അരിഞ്ഞെടുക്കുന്ന അവസ്ഥ നൽകേണമേ! എന്റെ അവയവങ്ങൾ എങ്ങനെ ഛേദിക്കപ്പെട്ടു എന്ന് പരലോകത്ത് വച്ച് ചോദിക്കപ്പെടുമ്പോൾ നിന്റെയും നിൻ്റെ ദൂതൻ്റെയും മാർഗത്തിൽ എന്ന് പറയാൻ ഞാൻ ആശിക്കുന്നു. അത് അല്ലാഹു അംഗീകരിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു “.

സഅ്ദ്(റ) പറയുന്നു. “അബ്ദുല്ല(റ)യുടെ പ്രാർഥന എന്റേതിനേക്കാൾ ഉത്തമമായിരുന്നു “. സായാഹ്‌നമായി. ഞാനദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. അതാ പ്രാർഥന ഫലം കണ്ടിരിക്കുന്നു. കാതുകളും നാസികയും ഛേദിക്കപ്പെട്ട ശരീരം അതാ കിടക്കുന്നു. കാതുകളും മൂക്കും തൊട്ടടുത്ത മരത്തിൽ തുക്കിയിട്ടിരിക്കുന്നു. ഒടുവിൽ അമ്മാവനായ ഹംസ(റ)നൊപ്പം മഹാനവർകളെയും മറമാടി. ശരീരങ്ങൾ ഖബ്റിലേക്കിറക്കുമ്പോൾ അടങ്ങാത്ത ദുഃഖത്താൽ മുത്തുനബി ﷺ യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-320/365

സത്യസാക്ഷ്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ ഉഹ്ദ് പോരാളികളിൽ വേറിട്ട ചിത്രം അടയാളപ്പെടുത്തിയ മഹാരഥനാണ് ഖൈസമ (റ). ബദ്റിൻ്റെ സമയത്ത് ഖൈസമ (റ)യും മകൻ സഅ്ദും (റ) തമ്മിൽ ഒരു സംഭാഷണം നടന്നു. വാപ്പയ്ക്ക് ലഭിക്കാതെ മകന് മാത്രം യുദ്ധത്തിൽ പങ്കെടുക്കാൻ നറുക്ക് ലഭിച്ചപ്പോഴായിരുന്നു ആ സംഭാഷണം. ഖൈസമ (റ) പറഞ്ഞു, “മോനേ വൃദ്ധനായ എന്നെ പടക്കയച്ചിട്ട് മോൻ വീട്ടിൽ വിശ്രമിച്ചോളൂ. എന്റെ അഭ്യർഥന ഒന്നു മാനിക്ക് മോനേ.. ഞാൻ നിന്റെ ഉപ്പയല്ലേ!”
” ഉപ്പാ ശരിയാണ്. പക്ഷേ, ക്ഷമിക്കണം. ഇത് സ്വർഗത്തിൻ്റെ കാര്യമായിപ്പോയി. എന്നോട് ക്ഷമിക്കണം “. ഖൈസമ (റ) മകനെ യാത്രയാക്കി. മകൻ ബദ്റിൽ പങ്കെടുത്ത് സ്വർഗം നേടി.

അടുത്തയൊരവസരത്തിനായി ഖൈസമ (റ) കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഉഹ്ദിലേക്കുള്ള നാദമുയരുന്നത്. അദ്ദേഹത്തിന്റെ ഉള്ളുണർന്നു. ഉഹ്ദിന്റെ ദിവസം നബി ﷺ യെ സമീപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേ! ﷺ എനിക്ക് ബദ്ർ ലഭിക്കാതെ പോയി. ഞാൻ വളരെ ആഗ്രഹിച്ചതായിരുന്നു. മകൻ സഅ്ദി(റ)നാണ് നറുക്ക് വീണത്. അവൻ ബദ്റിൽ പങ്കെടുത്ത് രക്തസാക്ഷിയായി. ഇന്നലെ രാത്രി ഞാനവനെ സ്വപ്നത്തിൽ ദർശിച്ചു. അതിസൗന്ദര്യ ഭാവത്തിൽ സ്വർഗത്തിലെ പുഴകൾക്കും പഴങ്ങൾക്കുമിടയിൽ ഉലാത്തുന്നു. എന്നോടു പറഞ്ഞു. അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്തത് അത് പോലെത്തന്നെ ലഭിച്ചിരിക്കുന്നു. വരൂ നമുക്കീ സ്വർഗത്തിൽ ഒത്തിരിക്കാം. അല്ലാഹുവിന്റെ തിരുദൂതരേﷺ.. അല്ല, സത്യം! സ്വർഗത്തിലെ ആ സഹവാസത്തിന് എനിക്ക് പൂതിയാകുന്നു. അവിടുന്ന് എനിക്കാ ഭാഗ്യം ലഭിക്കാൻ വേണ്ടി പ്രാർഥിക്കണം “. അല്ലാഹുവിന്റെ തിരുദൂതർﷺ പ്രാർഥിച്ചു. ഉഹ്ദിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

നബിﷺക്ക് സഹായം നൽകി മുന്നോട്ട് വന്ന ബനൂഹനം തറവാട്ടിലെ കാരണവരായിരുന്നു ഖൈസമഃ (റ). രണ്ടാം അഖബ ഉടമ്പടിക്കുള്ള ഭൂമിക ഒരുക്കിയതും പ്രസ്തുത കുടുംബമായിരുന്നു. ഉടമ്പടിയെത്തുടർന്ന് മദീനയിലേക്ക് നിയോഗിച്ച പന്ത്രണ്ട് നിരീക്ഷകന്മാർ അഥവാ, നഖീബുമാരിൽ ഒരാളായിരുന്നു ഖൈസമ (റ)യുടെ മകൻ സഅ്ദ് (റ). അവിവാഹിതരുടെ ഭവനം എന്നറിയപ്പെട്ട വിജ്ഞാന കേന്ദ്രമായിരുന്നു ഖൈസമ (റ)യുടേത്.
ഉഹ്ദ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നവരിലൊരാളും ഇന്നും ഉഹ്ദ് സന്ദർശനത്തിന് വരുന്നവർ പേര് നിർണയിച്ച് സലാം പറയപ്പെടുന്ന വ്യക്തിത്വവുമാണ് ‘മിസ്അബ് ബിൻ ഉമൈർ’ (റ). ഇദ്ദേഹം മക്കയിലെ അനുഗൃഹീത യുവാവായിരുന്നു. സമ്പത്തിന്‍റെ തൊട്ടിലിലാണ് ജനിച്ചത്. വത്സലരായ മാതാപിതാക്കളുടെ അമിത പരിലാളനയിലാണ് വളർന്നത്. സുന്ദരനും അതിബുദ്ധിമാനുമായിരുന്നയദ്ദേഹം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റി. ‘മക്കയുടെ പരിമളം’ എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചിരുന്നത്.

മുഹമ്മദ് നബിﷺയുടെ പ്രവാചകത്വവും പുതിയ പ്രസ്ഥാനവും മക്കയില്‍ രംഗ പ്രവേശനം ചെയ്തപ്പോൾ ചിന്താശീലനായ മിസ്അബ് (റ) സ്വാഭാവികമായും അതിൽ ആകൃഷ്ടനായി.
തദ്ദേശീയരുടെ ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിമുക്തമായി. മുഹമ്മദ് നബി ﷺ യും അനുയായികളും അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന് മിസ്അബ് (റ) അറിഞ്ഞു. ഒരു ദിവസം വൈകുന്നേരം അദ്ദേഹം ആരുമറിയാതെ അര്‍ഖമിന്‍റെ വീട്ടില്‍ കയറിച്ചെന്നു. സത്യം പുല്‍കുവാനുള്ള അത്യുത്ക്കടമായ ആഗ്രഹം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ ‍ﷺ അവിടുത്തെ അനുചരന്‍മാര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മിസ്അബ് (റ) സശ്രദ്ധം അത് ശ്രവിച്ചു കൊണ്ടിരുന്നു. തിരുനബിﷺയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന പരിശുദ്ധ ഖുര്‍ആന്‍റെ മാസ്മരികത അദ്ദേഹത്തിന്‍റെ ഹൃദയത്തെ കൂടുതല്‍ വശീകരിച്ചു. ഒരു പുതിയ ആത്മീയ അനുഭൂതി മിസ്അബ് (റ)നെ ആവരണം ചെയ്തു. എന്തെന്നില്ലാത്ത ആനന്ദം! റസൂല്‍ﷺ വലതു കൈ കൊണ്ട് ഹൃദയ ഭാഗത്ത് ഒന്നു തലോടിയതോടുകൂടി മിസ്അബ് (റ) പരിപൂര്‍ണമായും ഇസ്‌ലാമിനെ ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-321/365

മിസ്അബ് (റ)ന്റെ മാതാവ് ഖുനാസ ഉന്നത വ്യക്തിത്വവും പ്രതാപവുമുള്ള സ്ത്രീയായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ മിസ്അബ് (റ)നെ അലട്ടിയത് ഇത് ഉമ്മയെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതായിരുന്നു. മക്കയിലെ പൗരപ്രധാനികളും ഉറ്റവരുമൊന്നടങ്കം എതിര്‍ത്താലും ദൃഢചിത്തനായ അദ്ദേഹത്തിന്ന് പ്രശ്നമുണ്ടായിരുന്നില്ല. അത്കൊണ്ട് തന്‍റെ പുതിയ മതാശ്ലേഷം ഉമ്മ അറിയാതിരിക്കാന്‍ മിസ്അബ് (റ) താല്പര്യപ്പെട്ടു. അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിﷺയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മക്കാനിവാസികളുടെ കണ്ണും കാതും ഇസ്‌ലാമിനെതിരെ ജാഗരൂകമായിരുന്നു. അതുകൊണ്ട് മിസ്അബ് (റ)ന് ആ രഹസ്യം കൂടുതല്‍ക്കാലം ഒളിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. മിസ്അബ് (റ) ഒരിക്കല്‍ ദാറുൽ അര്‍ഖമിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതും മറ്റൊരിക്കല്‍ മുസ്‌ലിംകളുടെ കൂടെ നമസ്ക്കരിക്കുന്നതും ഉസ്മാനുബ്നു ത്വല്‍ഹ: എന്ന വ്യക്തിയുടെ ദൃഷ്ടിയില്‍ പ്പെട്ടു. അദ്ദേഹം പ്രസ്തുത സംഭവം ഖുനാസയോടു പറയുകയും ചെയ്തു. അതോടുകൂടി ആ രഹസ്യം വെളിച്ചത്തായി. തന്‍റെ പുത്രന്‍ പൂര്‍വികരുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ മാതാവ് ആകെ ആകുലപ്പെട്ടു. വത്സലയായ മാതാവ് സ്നേഹമസൃണമായി ഉപദേശിച്ചു. ഫലിച്ചില്ല. ഭീഷണിപ്പെടുത്തി നോക്കി. മിസ്അബ് (റ)ന്റെ ഉറച്ച വിശ്വാസത്തെ ഇളക്കാനായില്ല. ഒരിക്കല്‍ മാതാവിനെയും കുടുംബാംഗങ്ങളെയും മിസ്അബ് (റ) ഉപദേശിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നു. കോപാന്ധയായ മാതാവ് കൈയോങ്ങി, പുലിയെപ്പോലെ മകന്‍റെ നേരെ ചാടി. മിസ്അബ് (റ)ന്‍റെ പ്രസന്നത കൈവിടാത്ത മുഖഭാവം മാതാവിന്‍റെ കൈകളുടെ ശൗര്യം കെടുത്തി. പക്ഷേ, പൂര്‍വികരുടെ മതത്തെയും ദൈവങ്ങളെയും ഭര്‍ത്സിച്ച മകനെ വെറുതെ വിടാന്‍ ആ മാതാവ് ഒരുക്കമായിരുന്നില്ല. വീടിന്‍റെ ഒരു അറയില്‍ മിസ്അബ് (റ)നെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു. കൂലിക്കാരെ പാറാവ് നിര്‍ത്തി. വിശ്വാസികളുമായുള്ള സമ്പര്‍ക്കം തടഞ്ഞു. മിസ്അബ് (റ) മുറിയുടെ അന്ധകാരത്തില്‍ തടവുകാരനായി. എങ്കിലും സത്യവിശ്വാസത്തിന്‍റെ തൂവെളിച്ചം മായ്ച്ചുകളയാന്‍ ഇരുമ്പഴികള്‍ക്ക് കഴിഞ്ഞില്ല.

നബിﷺയുടെ അനുയായികള്‍ ആത്മരക്ഷാര്‍ഥം അബ്സീനിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വാര്‍ത്ത അഴികൾക്കുള്ളിൽക്കിടന്ന് മിസ്അബ് (റ) അറിഞ്ഞു. അദ്ദേഹം ഉമ്മയുടെ പാറാവുകാരുടെ കണ്ണുവെട്ടിച്ച് അഴികടന്ന് സ്നേഹിതന്‍മാരുടെ കൂടെ അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയിലേക്കുള്ള രണ്ട് ഹിജ്റയിലും മിസ്അബ് (റ) പങ്കെടുത്തിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന മിസ്അബ് (റ)നെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് തീരുമാനിച്ചു. കൂലിക്കാരെ വിട്ടു പിടിക്കാന്‍ ശ്രമിച്ചു. ഗതിമുട്ടിയ മിസ്അബ് (റ)വിന് ഇപ്രകാരം പറയേണ്ടി വന്നു : “ഉമ്മാ, ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ കൂലിക്കാരെ മുഴുവനും ഞാന്‍ കൊന്നു കളയും. സത്യം!” അതോടെ ഉമ്മയ്ക്ക് വഴങ്ങേണ്ടി വന്നു.

അവസാനം അവർ പറഞ്ഞൊഴിഞ്ഞു. “അല്ലയോ മിസ്അബ്, ഇന്നു മുതല്‍ ഞാന്‍ നിന്‍റെ ആരുമല്ല. നീ നിന്‍റെ മതവുമായി എങ്ങോട്ടെങ്കിലും പോയ്ക്കോളൂ. എന്‍റെ സ്വത്തിനുപോലും നീ അവകാശിയല്ല.” മിസ്അബ് (റ) പറഞ്ഞു: “ഉമ്മാ, ഞാന്‍ നിങ്ങൾക്ക് നന്മയാഗ്രഹിക്കുന്നു. അല്ലാഹുവിന്‍റെ മുമ്പില്‍ ഉമ്മ രക്ഷപ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെﷺയും അംഗീകരിക്കുക.” തീ പാറുന്ന രീതിയിൽ ഉമ്മ പ്രതികരിച്ചു. “നീ പോകൂ, എന്‍റെ ദൈവങ്ങളാണ് സത്യം ! നിന്‍റെ മതം എനിക്കാവശ്യമില്ല.” മിസ്അബ് (റ) ഭൗതികാനുഗ്രഹങ്ങളുടെ ആ ഉദ്യാനം ത്യജിച്ചു. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ച് അദ്ദേഹം ഇറങ്ങിത്തിരിച്ചു. അന്നുമുതല്‍ കീറിപ്പറിഞ്ഞ വസ്ത്രവും പട്ടിണിയും പരിവട്ടവുമായി മിസ്അബ് (റ) ജീവിച്ചു. ആനന്ദങ്ങളുടെ കളിത്തൊട്ടിലിൽ ഉല്ലസിച്ചു ജീവിച്ച യുവാവ് വിശ്വാസത്തിന്റെ പേരിൽ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം ഏവരെയും അദ്ഭുതപ്പെടുത്തി. രാജപദവിയിൽ ഏറ്റവും മുന്തിയ സുഗന്ധം ഉപയോഗിച്ചിരുന്ന ആൾ കീറിപ്പറിഞ്ഞ വസ്ത്രമണിഞ്ഞ് വരുന്നത് കണ്ട് സദസ്സുകൾ തന്നെ തലകുനിച്ചിരുന്നു. ഒരിക്കൽ ഈറനണിഞ്ഞ കണ്ണുകളോടെ മുത്ത് നബിﷺ തന്നെ പറഞ്ഞു, “മിസ്അബ് (റ) എല്ലാം അല്ലാഹുവിന്നു വേണ്ടി ത്യജിച്ചു. അന്നു മക്കയില്‍ എത്ര സമൃദ്ധമായ ജീവിതം നയിച്ച ആളാണിദ്ദേഹം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-322/365

ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ദൗത്യവാഹകനായി റസൂൽ ‍ﷺ മിസ്അബുൽ ഖൈർ എന്നറിയപ്പെട്ട മിസ്അബ് ബിൻ ഉമൈറി(റ)നെ മദീനയിലേക്ക് നിയോഗിച്ചു. ചരിത്രപ്രസിദ്ധമായ അഖബാ ഉടമ്പടയില്‍ നബിﷺ യുമായി കരാര്‍ ചെയ്ത സത്യവിശ്വാസികളായ അന്‍സ്വാരികള്‍ക്ക് മിസ്അബ് (റ) ഇസ്‌ലാമിന്‍റെ പ്രഥമ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. മദീന പിന്നീട് ഇസ്‌ലാമിന്‍റെ അഭയകേന്ദ്രമായി മാറിയതില്‍ മിസ്അബ് (റ)ന്‍റെ പങ്ക് സുപ്രധാനമാണ്.

ഇസ്‌ലാമിന്‍റെ ആദ്യത്തെ പതാകവാഹകന്‍ എന്ന ബഹുമതി മിസ്അബ് (റ)ന് ബദ്റില്‍ വച്ചു ലഭിച്ചു. ബദ്റില്‍ മുസ്‌ലിം സൈന്യം വിജയം കൈവരിച്ചു. അടുത്ത വര്‍ഷം അവര്‍ പ്രതികാരത്തിനൊരുങ്ങി. ഒരു കൈയില്‍ പതാകയുമേന്തി ഉഹ്ദ് രണാങ്കണത്തില്‍ മിസ്അബ് (റ) ഈറ്റപ്പുലിയെപ്പോലെ പോരാടിക്കൊണ്ടിരുന്നു. മുസ്‌ലിംകൾ പരാജയത്തിന്‍റെ വക്കോളമെത്തി. ശത്രുസൈന്യം നബിﷺയെ വളഞ്ഞു. ആസന്നമായ വിപത്ഘട്ടത്തില്‍ മിസ്അബ് (റ) പതാക ഉയർത്തിപ്പിടിച്ച് അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. “അല്ലാഹുഅക്ബർ. അല്ലാഹുഅക്ബര്‍.” അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുകൊണ്ടിരുന്നു. നബിﷺയെ വളഞ്ഞ ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുകയായിരുന്നു മിസ്അബ് (റ)ന്‍റെ ലക്ഷ്യം. അതിനിടയില്‍ ആ ധീര സ്വഹാബിയെ ശത്രുക്കൾ വളഞ്ഞു. ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ വലതു കൈ വെട്ടിത്താഴെയിട്ടു. എന്നിട്ടും ധൈര്യം വീണ്ടെടുത്ത് ഇടതു കൈയില്‍ പതാക വഹിച്ചുകൊണ്ട് മിസ്അബ് (റ) പറഞ്ഞു: “മുന്‍ പ്രവാചകന്‍മാരെപ്പോലെ തന്നെ മുഹമ്മദ്ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ്.” ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ ഇടതു കൈയും വെട്ടിമുറിച്ചു. എന്നിട്ടും ആ ധീരസേനാനി പതാക കൈവിട്ടില്ല. മുറിഞ്ഞ കൈകള്‍ കൊണ്ട് ആ പതാക മാറോടു ചേര്‍ത്തുപിടിച്ചു. ഇബ്നുഖുമൈഅയുടെ മാരകമായ ഒരു കുത്ത് വീണ്ടും മിസ്അബ് (റ)ന്നു ഏറ്റു. “മുൻകാല ദൂതന്മാരെ പോലെ തന്നെ. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതൻ തന്നെ” എന്ന് മന്ത്രിച്ചു കൊണ്ട് അദ്ദേഹം നിലംപതിച്ചു. അപ്പോഴും ആ പതാക ശരീരത്തോട് ചേർന്നിരുന്നു.

അദ്ദേഹം അവസാനമായി മൊഴിഞ്ഞ ആ വചനങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലെ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റിനാൽപ്പത്തിനാലാം സൂക്‌തത്തിന്റെ പ്രാരംഭവാചകമായി പിന്നീടവതരിച്ചു. (വമാ മുഹമ്മദുന്‍ ഇല്ലാറസൂലുന്‍…)

യുദ്ധം കഴിഞ്ഞു. രക്തസാക്ഷികളുടെ മൃതദേഹം പരതിക്കൊണ്ട് നബിﷺയും സ്വഹാബിമാരും രണാങ്കണത്തിലിറങ്ങി. മിസ്അബ് (റ)ന്റെ മൃതദേഹം രക്തത്തില്‍ക്കുളിച്ച് മുഖം ഭൂമിയില്‍ അമര്‍ന്നു അംഗവിഹീനമായിക്കിടക്കുന്നത് അവര്‍ കണ്ടു. തീരാദുഃഖത്തിന്‍റെ അണപൊട്ടി. കവിളില്‍ കണ്ണീര്‍ ചാലിട്ടൊഴുകി. മിസ്അബ് (റ)ന്റെ മൃതശരീരം പൊതിഞ്ഞ കഫന്‍ തുണി നോക്കി വിതുമ്പിക്കൊണ്ട് നബിﷺ പറഞ്ഞു: “മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി എല്ലാം നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ ഉള്‍പ്പെട്ടിരിക്കുന്നു.”

ഖബ്ബാബ് (റ) പറയുമായിരുന്നു: “അല്ലാഹുവിന്നുവേണ്ടി അവന്‍റെ മാര്‍ഗത്തില്‍ ഞങ്ങള്‍ ഹിജ്റപോയി. യാതന സഹിച്ചു. അതിന്‍റെ പ്രതിഫലം കുറെയൊക്കെ ഞങ്ങള്‍ ദുനിയാവില്‍ നിന്ന് തന്നെ അനുഭവിച്ചു. മിസ്അബ് (റ)നെപ്പോലുള്ളവര്‍ മുമ്പേ തന്നെ ഈ ലോകം വിട്ടു മറഞ്ഞു കളഞ്ഞു. അവര്‍ക്കിവിടെ നിന്ന് ഒരു പ്രതിഫലവും ലഭിച്ചില്ല. മിസ്അബ് (റ) ഉഹ്ദില്‍ രക്ത സാക്ഷിയായി. അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയാന്‍ മതിയായ തുണി പോലുമുണ്ടായിരുന്നില്ല. ഒരു ചെറിയ പുതപ്പില്‍പ്പൊതിഞ്ഞു. തലമറച്ചാല്‍ കാലും കാല് മറച്ചാല്‍ തലയും പുറത്തുകാണുമായിരുന്നു. തലഭാഗം പുതപ്പു കൊണ്ടും കാലുകള്‍ ഇദ്ഖിർ എന്ന പുല്ലുകൊണ്ടും പൊതിയാന്‍ നബി ﷺ കല്‍പ്പിച്ചു. മിസ്അബ് (റ)നെ അപ്രകാരം കഫന്‍ ചെയ്യുകയാണുണ്ടായത്.”

ചരിത്രത്തിൽത്തന്നെ തുല്യതയില്ലാത്ത ആത്മാർപ്പണത്തിന്റെ വിലാസമായി മിസ്അബ് (റ) പരിണമിച്ചു. ഇന്നും പരകോടികളുടെ ഓർമ പഥങ്ങളിൽ വിശ്വാസാവേശത്തിന്റെ ധ്വനിയായി ഈ നാമം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-323/365

ഉഹദ് നിരവധി സംഭവങ്ങളുടെയും സന്ദേശങ്ങളുടെയും ചരിത്ര മുഹൂർത്തമായിരുന്നു. പ്രമുഖരായ സ്വഹാബി വര്യന്മാരിൽ പലരുടെയും ജീവാർപ്പണത്തിന്റെ കഥകൾ നമ്മൾ വായിച്ചു കഴിഞ്ഞു . അവർക്കെല്ലാമുണ്ടായിരുന്ന പൊതുവായ വിശേഷണങ്ങൾ ഉറച്ച വിശ്വാസവും നബിﷺയോടുള്ള അതിരറ്റ അനുരാഗവുമായിരുന്നു. അവർ ആത്മാർത്ഥമായി സ്വർഗം വിശ്വസിച്ചു. സ്വർഗം കാംക്ഷിച്ച് അവസാന ശ്വാസം വരെ പരിശ്രമിച്ചു. സ്വന്തം ജീവനാണോ മുത്തുനബിﷺയുടെ ജീവനാണോ പ്രധാനം എന്ന രംഗം വന്നപ്പോൾ മുത്തുനബിﷺക്കു പകരം ഞങ്ങളുടെ ജീവൻ എടുത്തോളൂ എന്നവർ കർമം കൊണ്ട് സാക്ഷ്യപ്പെടുത്തി. സ്വർഗ്ഗത്തിന്റെ സുഗന്ധം ഉഹദ് മലഞ്ചരുവിൽ നിന്ന് തന്നെ ആസ്വദിച്ചു. ഈ ലോകത്തെ ഒരു നിമിഷത്തെ രുചിപോലും കാത്തു നിൽക്കാതെ ഉന്നതങ്ങളിലേക്ക് അവർ പറന്നു.

പക്ഷെ, അതിനിടയിൽ ചില കപടവിശ്വാസികളും ഭൗതിക താല്പര്യക്കാരും പോർക്കളത്തിൽ എത്തി. പ്രത്യക്ഷത്തിൽ അവരും പോരാളികളായിരുന്നെങ്കിലും അവരുടെ ഉള്ളു കള്ളി മുത്ത് നബിﷺക്കറിയാമായിരുന്നു. അത്തരത്തിൽ ഒരാളായിരുന്നു ഖുസ്മാൻ. അയാൾ ധനികനും പ്രമാണിയുമായിരുന്നു. അയാളെ കുറിച്ച് നബിﷺ പറഞ്ഞു അയാൾ നരകാവകാശിയാണെന്ന്. സ്വഹാബികൾക്ക് അത്ഭുതമായി. കാരണം, അയാളുടെ പ്രത്യക്ഷ ഭാവങ്ങളിൽ ഒരു ന്യൂനതയും അവർക്ക് കാണാനില്ലായിരുന്നു. അയാൾ പടക്കളത്തിൽ അത്ഭുതകരമായ പ്രകടനം കാഴ്ച വെച്ചു. ശത്രു നിരയെ തുളച്ചു കയറി. അവരുടെ അവസാന വരി വരെ എത്തി പൊരുതി. ഇതുകൂടിയായപ്പോൾ സ്വഹാബികൾ പറഞ്ഞു ഇയാൾ സ്വർഗാവകാശിയാണ്. അപ്പോഴും നബിﷺ പറഞ്ഞു ഇയാൾ നരകാവകാശിയാണ്. സായാഹ്നമായി. ഖുസ്മാന്റെ ശരീരത്തിലേക്ക് ശത്രുവിന്റെ ആയുധം പതിച്ചു. അയാൾക്ക്‌ മാരകമായ മുറിവ് പറ്റി. അയാൾക്ക്‌ താങ്ങാനായില്ല. അയാൾ സ്വന്തം വാളെടുത്തു മാറിലേക്ക് കുത്തി. മുതുകിലേക്കതിന്റെ മുനയെത്തി. അയാൾ ആത്മഹത്യ ചെയ്തു. ഇത് നേരിൽ കണ്ട അക്തം എന്ന സ്വഹാബി നബി ﷺ യുടെ അടുത്തേക്കോടിയെത്തി. അല്ലയോ പ്രവാചക പ്രഭോ.. ﷺ അവിടുന്ന് സത്യ ദൂതരാണെന്നു ഇതാ ഒരിക്കൽക്കൂടി ബോധ്യപ്പെട്ടിരുന്നു. അതാ അയാൾ ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ സംഭവം ഇമാം ബുഖാരി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.

അയാൾ സ്ഥാപിതമായ ചില താല്പര്യങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ടായിരുന്നു പോർക്കളത്തിൽ വന്നത്. സത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നില്ല.

ഉത്തമമായ ഒരാശയത്തിന്റെ സംരക്ഷണമാണ് ഇസ്‌ലാം മുന്നിൽ വെച്ചത്. അത് ലോകനന്മക്ക് വേണ്ടിയായിരുന്നു. മനുഷ്യകത്തിന്റെ ക്ഷേമത്തിന് വേണ്ടിയായിരുന്നു. ഇത്തരം പിന്നാമ്പുറങ്ങളെ അറിഞ്ഞു കൊണ്ട് വേണം ഇസ്ലാമിലെ സംഭവങ്ങളെ വായിക്കാൻ.

ഉഹദ് സമ്മാനിച്ചത് കുറച്ച് ശുഹദാക്കൾ അഥവാ രക്തസാക്ഷികളെ മാത്രമായിരുന്നില്ല. മറിച്ച്, ഉത്തമമായ ഒരുപാട് സന്ദേശങ്ങളും ആശയങ്ങളും കൂടിയായിരുന്നു. സൈനികപരമായും മറ്റും ചില ക്ഷതങ്ങൾ മുസ്‌ലിം പക്ഷത്തിനുണ്ടായെങ്കിലും അവസാന വിജയം മുസ്ലിം പക്ഷത്തിനു തന്നെയായിരുന്നു. അവസാനഘട്ടത്തിൽ അബൂസുഫ്‌യാന്‍ പിൻവാങ്ങിയതും യുദ്ധാനന്തരം മുശ്‌രിക്കുകൾ നടത്തിയ ചർച്ചകളും ഇതിന് തെളിവായി ചരിത്രകാരന്മാർ എടുത്തു കാണിക്കുന്നു.

അബൂസുഫ്‌യാന്‍ എന്തുകൊണ്ടാണ് യുദ്ധവിജയം പൂര്‍ത്തിയാക്കാതിരുന്നത് എന്ന ചോദ്യം ചരിത്രത്തിൽ ബാക്കിയാണ്. യുദ്ധവിജയത്തിന്റെ പാതിവഴിയില്‍ അയാള്‍ നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. തിരിച്ചു പോകുന്നത് കണ്ട് അയാള്‍ മദീന കൊള്ളയടിക്കാന്‍ പോവുകയാണോ എന്ന് നബിﷺ സംശയിച്ചു. ഉടനെ അവിടുന്ന് ഒന്ന് രണ്ട് പേരെ ശത്രുസൈന്യത്തിന്റെ പിന്നാലെ അയച്ചു. സൈന്യം യാത്രക്ക് ഒട്ടകമാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ മക്കയിലേക്കായിരിക്കും. കാരണം, അതൊരു ദീര്‍ഘയാത്രയാണല്ലോ. കുതിരകളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതൊരു ഹ്രസ്വയാത്രയായിരിക്കും അഥവാ മദീനയിലേക്കായിരിക്കും. ഇങ്ങനെ കാര്യങ്ങൾ വിലയിരുത്താൻ നബി ﷺ നിർദ്ദേശം നൽകി. അവരെ നിയോഗിച്ച ശേഷം നബിﷺ മരിച്ചവരെ സംസ്‌കരിക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നിട്ടുടനെ മദീനയിലേക്ക് മടങ്ങി. മദീന ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന് യുദ്ധതന്ത്രം നന്നായി വിലയിരുത്തിയ നബി ﷺ നിരീക്ഷിച്ചു. അത് തടുക്കാന്‍ കൂടിയായിരുന്നു ധൃതിയിലുള്ള ഈ മടക്കയാത്ര. മാത്രവുമല്ല, മദീനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പ്രവാചകൻﷺ ഏല്‍പ്പിച്ചത് ഉഹദില്‍ പങ്കെടുത്തവരെ മാത്രമായിരുന്നു. ഉഹദിലേറ്റ പരാജയത്തിന് അവര്‍ എന്ത് വില കൊടുത്തും പകരം വീട്ടുമെന്ന് നബിﷺക്ക് അറിയാമായിരുന്നു. ഈ തെരഞ്ഞെടുക്കപ്പെട്ട സൈനികരുമായി പ്രവാചകന്‍ ﷺ മദീനയുടെ തെക്ക് ഭാഗത്ത് കൂടി അബൂസുഫ്‌യാന്റെ സൈന്യത്തെ പിന്തുടരുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-324/365

ബഹുദൈവ വിശ്വാസികൾ ഉഹ്ദിൽ നിന്ന് മക്കയിലേക്ക് മടങ്ങുന്ന രംഗം ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നതിങ്ങനെയാണ്. രണ്ട് സംഘങ്ങളും യുദ്ധത്തിൽ നിന്ന് വേറിട്ടപ്പോൾ അബൂസുഫ്‌യാൻ തൻ്റെ കുതിരപ്പുറത്തേറി പർവതമുഖത്തെത്തി. എന്നിട്ട് വിളിച്ചു ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ മുഹമ്മദ്ﷺ ഉണ്ടോ? ഇത് കേട്ട നബിﷺ അനുയായികളോട് പറഞ്ഞു, “നിങ്ങൾ മറുപടി പറയേണ്ടതില്ല “. അബൂസുഫ്‌യാൻ അതേ ചോദ്യം മൂന്നു പ്രാവശ്യം ആവർത്തിച്ചു. തുടർന്നു ചോദിച്ചു. “നിങ്ങളുടെ കൂട്ടത്തിൽ അബൂ ഖുഹാഫയുടെ മകൻ അഥവാ അബൂബക്കർ (റ) ഉണ്ടോ?” അപ്പോഴും നബിﷺ പറഞ്ഞു; “അയാൾക്കുത്തരം നൽകേണ്ടതില്ല. ശേഷമയാൾ ചോദിച്ചു, “നിങ്ങളുടെ കൂട്ടത്തിൽ ഖത്വാബിന്റെ മകൻ അഥവാ ഉമർ (റ) ഉണ്ടോ?” നബി ﷺ പറഞ്ഞു, “അയാൾക്ക് മറുപടി നൽകേണ്ടതില്ല “.

ശത്രുക്കൾക്കറിയാം ഇസ്‌ലാമിക സമൂഹത്തിന്റെ നിലനിൽപ്പിന്റെ നായകന്മാരാണ് ഇവർ മൂന്നു പേരുമെന്ന്. ഉത്തരം കിട്ടാതിരുന്നപ്പോൾ അബൂസുഫ്‌യാൻ തന്റെ അനുയായികളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു. “അവർ മൂന്നു പേരും കൊല്ലപ്പെട്ടിരിക്കുന്നു. അവർ ജീവിച്ചിരുന്നെങ്കിൽ എന്റെ ചോദ്യത്തിന് അവർ ഉത്തരം നൽകുമായിരുന്നു “. പ്രത്യേകിച്ചും ഉമർ (റ) അങ്ങനെ മറുപടി പറയാതിരിക്കില്ല.

ഇമാം അഹ്മദി(റ)ന്റെ നിവേദന പ്രകാരം ഇബിൻ അബ്ബാസ് (റ) ഇതിനൊരു തുടർച്ച പറയുന്നതിപ്രകാരമാണ് : “ഒടുവിൽ ഉമർ (റ) നബിﷺയോട് ചോദിച്ചു, ‘ഞാൻ മറുപടി പറഞ്ഞോട്ടെ!’ നബി ﷺ സമ്മതം നൽകി “.
ഫത്ഹുൽബാരി നൽകിയ വിശദീകരണ പ്രകാരം മൂന്നാമതാണ് നബിﷺ ഉമറി(റ)ന് സമ്മതം നൽകിയത്. അതു പ്രകാരം ഉമർ (റ) മറുപടി പറയാൻ തുടങ്ങി. ‘അല്ലയോ അല്ലാഹുവിന്റെ വിരോധീ! നീ എണ്ണിയവരെല്ലാം ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ തോൽപ്പിച്ചവരെല്ലാം ഇവിടെ ശേഷിച്ചിട്ടുണ്ട് ‘. ഉടനെ അബൂസുഫ്‌യാൻ തന്റെ ദേവനെ വിളിച്ചുപറഞ്ഞു. ‘ഹുബുലേ വാഴുക! നിന്റെ മതത്തെ ജയിപ്പിക്കുക!’ അപ്പോൾ നബി ﷺ ഉമറി(റ)നോട് പറഞ്ഞു. ‘എഴുന്നേറ്റ് അവന് മറുപടി നൽകിക്കോളു!’ ഉമർ(റ) പറഞ്ഞു, ‘അല്ലാഹുവാണ് പ്രതാപവാനും ഉന്നതനും’. അബൂസുഫ്‌യാൻ വീണ്ടും ഹുബുലിനെ വിളിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, ‘ഒരു ദിവസത്തിന് പകരം മറ്റൊരു ദിവസം. ദിവസങ്ങൾ അങ്ങനെയാണ്. ഒരു തോൽവിക്കൊരുജയം; ഒരു നാൾ നിങ്ങൾക്ക് അടുത്ത ഒരുനാൾ ഞങ്ങൾക്ക് . ബദ്ർ നിങ്ങൾക്ക് ജയം; ഉഹ്ദിൽ ഞങ്ങൾക്ക് ജയം. യുദ്ധം അങ്ങനെയാണ് ജയം മാറിയും തിരിഞ്ഞും വരും. ഹൻളലക്ക് പകരം ഹൻളല: അഥവാ അബൂസുഫ്‌യാന്റെ മകൻ ഹൻളല ബദ്റിൽ കൊല്ലപ്പെട്ടു. പകരം ഹൻളല ബിൻ അബീ ആമിർ (റ) ഉഹ്ദിൽ വധിക്കപ്പെട്ടു. അത് പോലെ ഒരാൾക്ക് പകരം മറ്റൊരാൾ യുദ്ധം ഇങ്ങനെയാണ്’. ഉടനെ നബി ﷺ പറഞ്ഞു, ‘അങ്ങനെ തുല്യമാകില്ലെന്ന് പറയൂ ഉമറേ(റ)! നമ്മുടെ സംഘത്തിൽ നിന്ന് കൊല്ലപ്പെട്ടവർ സ്വർഗത്തിലും അവരിൽ നിന്ന് കൊല്ലപ്പെട്ടവർ നരകത്തിലുമാണ് ‘. അബൂസുഫ്‌യാൻ ചോദിച്ചു, ‘അപ്പോൾ നിങ്ങൾ പറയുന്നത് ഞങ്ങൾ പരാജിതരും നിന്ദ്യരുമാണെന്നാണോ? ഞങ്ങൾക്ക് ഞങ്ങളുടെ ദൈവം ‘ഉസ്സ’യുണ്ട്. നിങ്ങൾക്കു ‘ഉസ്സ’ യില്ലല്ലോ?’
നബി ﷺ പറഞ്ഞു, ‘ഉമറേ(റ) പറയൂ.. അല്ലാഹു ഞങ്ങൾക്ക് രക്ഷകനാണ്. നിങ്ങൾക്ക് രക്ഷകനില്ല’. അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു, ‘ഉമറേ(റ) ഇങ്ങോട്ടൊന്നു വന്നേ!’ നബി ﷺ പറഞ്ഞു. ‘ഉമറേ(റ) , പോയി നോക്കൂ എന്താണെന്ന് !’ ഉമർ (റ) അടുത്തേക്ക് ചെന്നു. അയാൾ ചോദിച്ചു, ‘അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. ഞങ്ങൾ മുഹമ്മദി ﷺ നെ വധിച്ചിട്ടുണ്ടോ?’ ഉമർ (റ) പറഞ്ഞു, ‘അല്ലാഹു സത്യം! നിങ്ങൾക്ക് വധിക്കാനായിട്ടില്ല. നിങ്ങളുടെ ഈ വർത്തമാനം ജീവനോടെയിരുന്ന് അവിടുന്ന് കേൾക്കുന്നുണ്ട്. മുഹമ്മദ്ﷺനെ വധിച്ചു എന്ന് പറഞ്ഞ ഇബ്നു ഖമിഅ:യെക്കാൾ സത്യവാൻ നിങ്ങളാണെന്ന് ഞാൻ മനസ്സിലാക്കുന്നു ഉമറേ(റ)!’ ശേഷം, അബൂസുഫ്‌യാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ‘എനിക്ക് തൃപ്തിയായിട്ടില്ല. അടുത്ത വർഷം ആരംഭത്തിൽ നമുക്കൊരു കൈകൂടി നോക്കാം’. നബി ﷺ പറഞ്ഞു, ‘അതെ, നമുക്കിടയിൽ ഒരു സമയം നിശ്ചയിക്കാം’.

ശേഷം, അബൂസുഫ്‌യാൻ പിരിഞ്ഞു പോയി. അപ്പോഴാണ് അയാൾ മദീനയെ അക്രമിച്ചേക്കുമോ എന്ന് നബി ﷺ ആശങ്കപെട്ടത്.

അബൂസുഫ്‌യാൻ നേരേ മക്കയിലേക്ക് പോയി. ഹുബുൽ ദേവനെ പ്രണമിച്ചു. എന്നിട്ട് പറഞ്ഞു, നീ എന്നെ സഹായിച്ചു. മുഹമ്മദി ﷺ ന്റെയും അനുയായികളുടെയും കൈയിൽ നിന്ന് എന്നെക്കാത്തു. ശേഷം, അദ്ദേഹം തലമുണ്ഡനം ചെയ്തു. ഇതിനെല്ലാം ശേഷമാണ് വീട്ടിലേക്ക് പോയത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-325/365

യുദ്ധക്കളം അവസാനിച്ചപ്പോൾ വിശ്വാസികൾ അവരുടെ ഉറ്റവരെത്തേടിയിറങ്ങി. കൊല്ലപ്പെട്ടവരെ സംസ്കരിക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഓരോ മൃതശരീരവും അവരെ വേദനിപ്പിച്ചു. കാരണം, ഹൻളലാ (റ) ഒഴികെയുള്ള എല്ലാ ശുഹദാക്കളുടെയും ശരീരം മുശ്‌രിക്കുകൾ അലങ്കോലപ്പെടുത്തിയിരുന്നു. സൈദ് ബിൻ സാബിത് (റ) പറയുന്നു : “കൊല്ലപ്പെട്ടവരെത്തേടി ഉഹ്ദ് രണഭൂമിയിൽ ഇറങ്ങിയവരോട് നബിﷺ ചോദിച്ചു. ‘സഅ്ദ് ബിൻ റബീഇ (റ)ന് എന്തായി എന്നാരാണൊന്നു നോക്കുക? പന്ത്രണ്ട് ശരങ്ങൾ അദ്ദേഹത്തിന് നേരേ പായുന്നത് ഞാൻ കണ്ടിരുന്നു. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതല്ല, മരണപ്പെട്ടോ എന്ന്‌ ആരാണ് ഒന്നന്വേഷിക്കുക?’ സൈദ്(റ) പറയുന്നു. ‘മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) അന്വേഷിച്ചിറങ്ങി. ഉബയ്യ് ബിൻ കഅ്ബാ(റ)ണെന്നും അഭിപ്രായമുണ്ട്. അതാ കിടക്കുന്നു സഅ്ദ്(റ). മൂന്നു പ്രാവശ്യം വിളിച്ചു. അനങ്ങുന്നില്ല. നബിﷺ അന്വേഷിച്ചതാണെന്നു പറയാൻ വേണ്ടി. നേർത്ത ശബ്ദത്തിൽ സഅ്ദ്(റ) പ്രതികരിച്ചു “.

സൈദ് ബിൻ സാബിത്തി(റ)ന്റെ ഒരു നിവേദനം ഇങ്ങനെയാണ്. “ഉഹ്ദ് ദിവസത്തിൽ സഅ്ദ് ബിൻ റബീഇ(റ)നെക്കണ്ടെത്താൻ വേണ്ടി നബിﷺ എന്നെ നിയോഗിച്ചു. കണ്ടുമുട്ടിയാൽ സലാം ചൊല്ലാനും ക്ഷേമാന്വേഷണം നടത്താനും എന്നോട് പറഞ്ഞു. ഞാൻ ചക്രശ്വാസം വലിക്കുന്ന സഅ്ദി(റ)നെയാണ് കണ്ടെത്തിയത്. വാളും കുന്തവും അമ്പും ഏല്പിച്ച എഴുപതോളം പരുക്കുകൾ ആ ശരീരത്തിലുണ്ടായിരുന്നു. ‘നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ അതല്ല, മരണപ്പെട്ടോ’ എന്നന്വേഷിക്കാനാണ് എന്നെ അയച്ചതെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ഞാൻ മരണപ്പെട്ടവരുടെ കൂട്ടത്തിലാണ്. എന്റെ ഒരഭിവാദ്യം അഥവാ സലാം നബിﷺയെ അറിയിക്കണം. ഒപ്പം ഇതുകൂടിപ്പറയണം. ഒരു ജനതയിൽ നിന്നും അവരുടെ പ്രവാചകന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച സമ്മാനം അല്ലാഹു അവിടുത്തേക്ക് തരട്ടെ. എനിക്ക് സ്വർഗത്തിന്റെ സുഗന്ധം ലഭിക്കുന്നുണ്ടെന്നു കൂടി നബിﷺയോട് പറയണം’. സഅ്ദ്(റ) തുടർന്നു, ‘എന്റെ സമൂഹത്തിനും എന്റെ ഒരു സലാം അറിയിക്കണം. അവരോടു പറയണം , നിങ്ങൾക്ക് ഇമയനങ്ങുന്ന ജീവനുള്ളേടത്തോളം നബിﷺയെ നിങ്ങൾ തനിച്ചാക്കരുത് ‘. പിന്നെ വൈകിയില്ല, സഅ്ദ്(റ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ നബി ﷺ യെ വിവരമറിയിച്ചു “.

സഅദ്(റ) അത്യുന്നതങ്ങളിലേക്ക് യാത്രയായി. സ്വാഹാബികൾക്കിടയിൽ സഅ്ദി(റ)ന്റെ പേരു പറയുമ്പോൾത്തന്നെ പ്രത്യേക ആദരവായിരുന്നു. അബൂബക്കർ അസ്സുബൈരി (റ) പറയുന്നു. ‘ഒരിക്കൽ അബൂബക്കർ സിദ്ദീഖ് (റ)വിന്റെ അടുക്കലേക്ക് ഒരാൾ കടന്നു വന്നു. അപ്പോൾ മഹാനവർകൾ ഒരു കുഞ്ഞുമോളെ തലോലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ കുഞ്ഞ് ഏതാണെന്നു ആഗതൻ അന്വേഷിച്ചപ്പോൾ സിദ്ദീഖ്(റ) മറുപടി പറഞ്ഞു. ‘എന്നേക്കാൾ എത്രയോ ഉത്തമനായ ഒരാളുടെ മകളാണിത് ‘.
‘അതാരാണ്?’ ‘അതെ, സഅ്ദ് ബിൻ റബീഅ് (റ). അദ്ദേഹം അഖബ ഉടമ്പടിയിലെ സവിശേഷ പ്രതിനിധി അഥവാ നൂഖബ അംഗമാണ്. ബദ്റിൽ സംബന്ധിച്ചു. ഉഹ്ദിൽ രക്തസാക്ഷിയായി’.

ഇബ്നു അബ്ബാസ് (റ) പറയുന്നു : “ഉഹ്ദിൽ കൊല്ലപ്പെട്ടവരുടെ ആയുധങ്ങളും പടച്ചട്ടകളും അഴിച്ചുമാറ്റി അവർ അണിഞ്ഞിരുന്ന വസ്ത്രത്തിൽത്തന്നെ രക്തം പോലും കഴുകാതെ മറമാടാൻ നബി ﷺ നിർദേശിച്ചു”.
ഇമാം അഹ്‌മദി(റ)ന്റെ നിവേദന പ്രകാരം ഇങ്ങനെ കൂടിയുണ്ട്.
“ആഴത്തിലും വ്യാസത്തിലും ഖബർ കുഴിക്കാൻ നബിﷺ നിർദേശിച്ചു. ഒരേ ഖബ്റിൽ രണ്ടോ മൂന്നോ ആളുകളെ വയ്ക്കാനും കൂട്ടത്തിൽ ഖുർആൻ കൂടുതൽ വശമുള്ളവരെ ആദ്യം പരിഗണിക്കാനും പറഞ്ഞു “.

കഅ്ബു ബിൻ മാലിക് (റ) പറയുന്നു : “നബിﷺ ഉഹ്ദിൽ കൊല്ലപ്പെട്ടവരുടെ സമീപത്തെത്തി. അവർക്കിടയിൽ നിന്നുകൊണ്ട് അവിടുന്ന് പറഞ്ഞു. ‘ഞാൻ ഇവർക്കുള്ള അനുകൂല സാക്ഷിയാണ്. ഇവരെ ഈ രക്തത്തോടെത്തന്നെ മറമാടുക. അവരെ കുളിപ്പിക്കുകയോ അവരുടെ മേൽ നിസ്ക്കരിക്കുകയോ വേണ്ട”.
ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു. ” നബിﷺ പറഞ്ഞു, ‘അംറ്ബിൻ അൽ ജമൂഹും(റ) അബ്ദുള്ളാഹിബ്നു അംറ് ബിൻ അൽ ഹറാമും(റ) എവിടെയാണെന്ന് നോക്കൂ.. അവർ വലിയ ചങ്ങാതിമാരായിരുന്നു. അവരെ ഒരേ ഖബ്റിൽ അടയ്ക്കാം’.
കൊല്ലപ്പെട്ടവരെ വഹിച്ചു മദീനയിൽക്കൊണ്ടുപോയി സംസ്കരിക്കാൻ ആളുകളൊരുങ്ങി. എന്നാൽ ശുഹദാക്കൾപ്പിടഞ്ഞു വീണ ഭൂമിയിൽ അഥവാ, ഉഹ്ദിൽ തന്നെ വിശ്രമമൊരുക്കാൻ നബിﷺ നിർദേശിച്ചു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-326/365

ഉഹ്ദിൽ ശഹീദായ മഹാന്മാരായ സ്വഹാബികളെ മറമാടിയ ശേഷം നബിﷺ മദീനയിലേക്ക് മടങ്ങി. ജഹ്ശി(റ)ന്റെ മകൾ ഹനയെ നബി ﷺ വഴിയിൽ വച്ചു കണ്ടുമുട്ടി. അപ്പോൾ അവളോട് പറഞ്ഞു : “മോളേ നീ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചോളൂ “.
“എന്തേ നബിﷺയേ? ആരുടെ കാര്യത്തിലാണ് അവിടുന്ന് പറയുന്നത് ?”
“നിന്റെ അമ്മാവൻ ഹംസ(റ)യുടെ കാര്യത്തിൽ, അഥവാ അദ്ദേഹം കൊല്ലപ്പെട്ടതിൽ ക്ഷമിച്ചു പ്രതിഫലം പ്രതീക്ഷിക്കൂ എന്നാണ് പറഞ്ഞതിന്റെ സാരം “. അവൾ പറഞ്ഞു, “ഇന്നാ ലില്ലാഹ്… അല്ലാഹു അവർക്ക് കരുണ ചെയ്യട്ടെ! അദ്ദേഹത്തിന് ശഹാദത്തിന്റെ പദവി ലഭിക്കട്ടെ! മംഗളങ്ങൾ! ”
വീണ്ടും നബി ﷺ “അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിക്കൂ മോളേ”. അപ്പോഴും ചോദിച്ചു, “ആരാണ്?”
“സഹോദരൻ അബ്ദുല്ലാഹിബിൻ ജഹ്ഷി(റ)ന്റെ കാര്യത്തിൽ “. അപ്പോഴും പഴയതു പോലെത്തന്നെ പ്രതികരിച്ചു. വീണ്ടും നബി ﷺ പറഞ്ഞു. “മോളേ അല്ലാഹുവിൽ നിന്നും പ്രതിഫലം പ്രതീക്ഷിച്ചോളൂ “. അപ്പോഴും ചോദിച്ചു, “ആരുടെ കാര്യത്തിൽ ?” അവിടുന്ന് പറഞ്ഞു. “നിന്റെ ഭർത്താവ് മിസ്അബു ബിൻ ഉമൈർ(റ)”. പെട്ടെന്ന് ഹനയൊന്നു കരഞ്ഞു. പരിഭ്രമം പ്രകടിപ്പിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു. “ഏതായാലും ഒരു സ്ത്രീക്ക് ഭർത്താവ് വേറെത്തന്നെ ഒരു സ്ഥാനത്താണല്ലോ!” എന്നിട്ടവളോട് കാര്യമന്വേഷിച്ചു. “എന്താണ് ഭർത്താവിന്റെ കാര്യം കേട്ടപ്പോൾ പെട്ടെന്ന് ഭാവമാറ്റം?” അപ്പോഴവൾ പറഞ്ഞു. “പെട്ടെന്നാവാർത്ത കേട്ടപ്പോൾ അദ്ദേഹത്തിന്റെ മക്കൾ അനാഥരായല്ലോ! അഥവാ, മക്കളുടെ അനാഥത്വം ഓർത്താണ് കരഞ്ഞു പോയത് ” എന്ന്‌ വിശദീകരണം നൽകി. നബിﷺ ഉടനെ ആ മക്കൾക്ക്‌ വേണ്ടി പ്രത്യേകം പ്രാർഥന നിർവഹിച്ചു.

ഈ സംഭവം ചില പ്രയോഗ വ്യത്യാസങ്ങളോടെ വേറെയും ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്.
മദീനയിലെ സ്ത്രീകൾ അവരുടെ മരണപ്പെട്ടു പോയ ഭർത്താക്കൾക്കും മറ്റും വേണ്ടി കരഞ്ഞു. ഇതറിഞ്ഞ നബി ﷺ പറഞ്ഞു. “എൻ്റെ ഹംസ(റ)യ്ക്ക് വേണ്ടിക്കരയാൻ ആരുമില്ലാതായിപ്പോയല്ലോ”. ഇത് കേൾക്കേണ്ട താമസം ഒരുപറ്റം സ്ത്രീകൾ രാവുവെളുക്കുവോളം ഹംസ(റ)യ്ക്ക്‌ വേണ്ടിക്കരഞ്ഞു. രാവിലെ വിവരമറിഞ്ഞ നബിﷺ മരിച്ചവർക്ക് വേണ്ടിയുള്ള ഇത്തരം കരച്ചിൽ നിരോധിച്ചു.

നബിﷺയും അനുയായികളും മദീനയിൽ തിരിച്ചെത്തിയതോടെ മറ്റൊരു പശ്ചാത്തലം കൂടി രൂപപ്പെട്ടു. ഉഹ്ദിൽ മുസ്‌ലിം സൈന്യത്തിനേറ്റ ക്ഷതം മുന്നിൽ വച്ച് കപടവിശ്വാസികൾ ഇസ്‌ലാമിനെയും മുത്ത് നബിﷺയേയും കുറ്റപ്പെടുത്താൻ തുടങ്ങി. കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബിന് ഉബയ്യ് രംഗത്തെത്തി. അയാളുടെ മകൻ സ്വഹാബിയായ അബ്ദുല്ല (റ)യെ കുറ്റപ്പെടുത്തി. എന്നിട്ട് പറഞ്ഞു. “മുഹമ്മദ് നബി ﷺ എന്നെ അനുസരിക്കാതെ കുട്ടികളെ അനുസരിച്ചതിനാലാണ് ഈ കഷ്ട നഷ്ടങ്ങളൊക്കെയുണ്ടായത് “. ഉടനെ സ്വഹാബി പ്രതികരിച്ചു. “അല്ലാഹുവിന്റെ തിരുദൂതർﷺക്കും മുസ്‌ലിംകൾക്കും ഉണ്ടായതെല്ലാം നന്മയ്ക്ക് തന്നെയാണ് “. ഇക്കൂട്ടത്തിൽ യഹൂദികളും രംഗത്ത് വന്നു. അവർ പറഞ്ഞു, “മുഹമ്മദ് ﷺ ന്റെ ലക്ഷ്യം അധികാരമാണ്. അത്കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഒരു പ്രവാചകനും ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. കണ്ടില്ലേ മുഹമ്മദ് ﷺ ന് ശരീരത്തിനും സംഘത്തിനും സമ്പത്തിനും ഒക്കെ നഷ്ടം നേരിടേണ്ടി വന്നു. ഞങ്ങളോടൊപ്പം നിന്നിരുന്നെങ്കിൽ ഈ കൊല്ലപ്പെട്ടവരൊന്നും കൊല്ലപ്പെടുമായിരുന്നില്ല “.

ജൂതന്മാരും കപടവിശ്വാസികളും വ്യാപകമായ ദുഷ്പ്രചാരണങ്ങൾ നടത്തി. ഇതുകേട്ട് പൊറുതിമുട്ടിയ ഉമർ (റ) രംഗത്തെത്തി. നബി ﷺ യെ സമീപിച്ചു ചോദിച്ചു. “അല്ലയോ , പ്രവാചകരേ! ﷺ നമ്മെ ഈ ആക്ഷേപിക്കുന്നവരെ ഞാൻ കൈകാര്യം ചെയ്തോട്ടെ?” നബി ﷺ അതിന് സമ്മതം നൽകിയില്ല. ശേഷം, നബി ﷺ വിശദീകരിച്ചു. “ഉമറേ(റ) , അവർ പ്രത്യക്ഷത്തിൽ വിശ്വാസം പ്രഖ്യാപിച്ചവരും അല്ലാഹുവിന്റെ ദൂതരെ അംഗീകരിച്ചവരുമാണ് “. അപ്പോൾ ഉമർ(റ) ചോദിച്ചു. “നബിയേ,ﷺ അവർ കപട വിശ്വാസികളല്ലേ?”
“അല്ല, അവർ വിശ്വാസ വാചകം ചൊല്ലാറില്ലേ?”
“അതെ, അവർ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലാറുണ്ട്. പക്ഷേ, അവർ ആത്മരക്ഷയ്ക്ക് വേണ്ടിയാണത് ചൊല്ലുന്നത് “.
“അതൊക്കെയെനിക്കറിയാം. പക്ഷേ, സത്യവാചകം ചൊല്ലുന്നവർക്ക് സുരക്ഷിതത്വം എന്നത് അല്ലാഹുവിന്റെ നിർദേശമാണ്. അല്ലയോ , ഖത്വാബിന്റെ മകൻ ഉമറേ(റ).. നമ്മൾ കഅ്ബയുടെ കോർണർ സുരക്ഷിതമായി ചുംബിക്കും വരെ ഖുറൈശികൾ ഇത് തുടരും “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-327/365

മുശ്‌രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ പറഞ്ഞു: “മുഹമ്മദിﷺനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത്കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങനെ അവർ ഹംറാഉൽ അസദ് എന്ന സ്ഥലത്തേക്ക് എത്തി. ഈ വിവരം നബിﷺക്ക് ലഭിച്ചതോടെ നേരം പുലർന്നപ്പോൾ സ്വുബ്‌ഹി നിസ്കാര ശേഷം ബിലാൽ(റ)വിനോട് നബിﷺ ഇപ്രകാരം പറഞ്ഞു: “ശത്രുക്കളെത്തേടിപ്പുറപ്പെടാൻ നബിﷺ നിങ്ങളോട് കൽപ്പിക്കുന്നു എന്നു വിളിച്ചു പറയുക “. ഇന്നലെ നമ്മോടൊപ്പം യുദ്ധത്തിൽപ്പങ്കെടുത്തവരല്ലാതെ വേറെയാരും ഇന്ന് പങ്കെടുക്കരുതെന്നും പറയാൻ നബിﷺ പ്രത്യേകം കൽപ്പിച്ചു.

ഈ സന്ദർഭത്തിൽ ജാബിർ (റ) വന്നു യുദ്ധത്തിന് പോകുവാനുള്ള അനുവാദം നബിﷺയോട് ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ പിതാവ് തന്റെ സഹോദരന്മാരെ നോക്കുന്നതിനു വേണ്ടി ഏൽപ്പിച്ചതിനാൽ അദ്ദേഹം ഉഹ്ദിൽ പങ്കെടുത്തിരുന്നില്ല. അപ്പോൾ നബിﷺ അദ്ദേഹത്തിന് അനുവാദം നൽകി. മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂലും നബിﷺയോട് അനുവാദം ചോദിച്ചു വന്നു. പക്ഷേ, നബിﷺ അനുവാദം കൊടുക്കാതെ അയാളെ മടക്കിയയച്ചു.

അലിയ്യുബ്നു അബീത്വാലിബ് (റ) ആയിരുന്നു മുസ്‌ലിംകളുടെ പതാക വാഹകൻ. നബിﷺ ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അവിടുത്തെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. ഉഹ്ദിൽ ഇബ്നു ഖംഅയുടെ അടി കാരണത്താൽ അവിടുത്തെ വലതു ചുമലിന് പരുക്കേറ്റിരുന്നു. ശത്രുക്കൾ കുഴിച്ച വാരിക്കുഴിയിൽ വീണ കാരണത്താൽ കാൽമുട്ടിലും മുറിവുണ്ടായിരുന്നു. അബൂ ആമിർ എന്ന ദുഷ്ട വ്യക്തിയാണ് ഉഹ്ദ് മൈതാനത്തിൽ ഈ കുഴിയുണ്ടാക്കിയിരുന്നത്. ശരീരത്തിൽ മുറിവുകളും വേദനകളും സഹിച്ചു കൊണ്ട് തന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും നബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. ഈ രംഗം പ്രമേയമാകുന്ന സൂക്തങ്ങളാണ് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റി നാൽപ്പത്, നാൽപ്പത്തിയൊന്ന് എന്നിവ. ആശയം ഇങ്ങനെയാണ്. “നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് ‎അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ‎ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. ‎അല്ലാഹുവിന് സത്യവിശ്വാസികളെ ‎വേര്‍ത്തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് ‎രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ‎ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് സത്യവിശ്വാസികളെ ‎കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ പരാജയപ്പെടുത്താനും.”‎

സ്വുബ്ഹി നിസ്കാര ശേഷം നബിﷺ പുറപ്പെട്ടു. സാബിത്ത് ബിനു ളഹ്ഹാക്ക് അൽ ഖസ്റജി എന്ന വ്യക്തിയെയായിരുന്നു വഴികാട്ടിയായി സ്വീകരിച്ചത്. ഹംറാഉൽ അസദ് വരെയെത്തി. അവിടെ സൈനികത്താവളമടിച്ചു. മൂന്ന് ദിവസത്തോളം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. എല്ലാ രാത്രികളിലും സ്വഹാബികൾ തീ കത്തിക്കാറുണ്ടായിരുന്നു. വളരെ വിദൂരത്തു നിന്ന് നോക്കുന്ന ആളുകൾക്കു പോലും അത് കാണുക സാധ്യമായിരുന്നു. ഈയിടക്ക് ഖുസാആ ഗോത്രത്തിൽപ്പെട്ട മഅ്‌ബദുബ്നു മഅ്‌ബദിനെ ഹംറാഉൽ അസദിൽ വച്ചു കൊണ്ട് നബിﷺ കണ്ടുമുട്ടി. ഇയാൾ മുശ്‌രിക്കായിരുന്നു. ഖുസാഅ ഗോത്രത്തിൽ മുസ്‌ലിംകളും മുശ്‌രിക്കുകളുമുണ്ടായിരുന്നു. മഅ്‌ബദ് പറഞ്ഞു: “അല്ലയോ മുഹമ്മദ്ﷺ, താങ്കളുടെ അനുയായികൾക്കിടയിൽ വച്ചു കൊണ്ട് താങ്കൾക്ക് ബാധിച്ച പ്രയാസങ്ങളിൽ ഞങ്ങൾക്ക് വിഷമമുണ്ട്. അല്ലാഹു താങ്കൾക്ക് സൗഖ്യം നൽകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. അപ്പോൾ നബിﷺ മഅ്‌ബദിനോട് അബൂസുഫ്‌യാനെപ്പോയിക്കാണുവാനും അയാളെ ചെറുതാക്കിയവതരിപ്പിക്കാനും പറഞ്ഞു. മഅ്‌ബദ് തിരിച്ചു നടന്നു. റൗഹാഇലുള്ള അബൂസുഫ്‌യാനെയും കൂട്ടരെയും സമീപിച്ചു. അവർ മുഹമ്മദ് നബിﷺയുടെ അടുക്കലേക്കു പോകാനൊരുങ്ങി നിൽക്കുകയായിരുന്നു. മഅ്‌ബദിനെക്കണ്ടപ്പോൾ അബൂസുഫ്‌യാൻ ചോദിച്ചു. “എന്തൊക്കെ വിവരങ്ങളുമായിട്ടാണ് മഅ്‌ബദ് വന്നിട്ടുള്ളത് ?” മഅ്‌ബദ് പറഞ്ഞു: “മുഹമ്മദ്ﷺ തന്റെ അനുയായികളെയും കൊണ്ട് നിങ്ങളെത്തേടിപ്പുറപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു സൈന്യത്തെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. അവർ നിങ്ങളെ കരിച്ചു കളയും. ഇതിനു മുമ്പ് മുഹമ്മദിﷺന്റെ കൂടെ ഇല്ലാത്ത പലരും നിങ്ങൾക്കെതിരെ ഇന്ന് കൂടക്കൂടിയിട്ടുണ്ട് “. അബൂസുഫ്‌യാൻ പറഞ്ഞു: “നിനക്ക് നാശം! എന്താണ് നീ പറയുന്നത്! ” മഅ്‌ബദ് പറഞ്ഞു: “ഇപ്പോൾ നിങ്ങളങ്ങോട്ട് പോകുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-328/365

അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു, “അല്ലാഹുവാണ് സത്യം! അവരോട് കൂടെയുള്ള ബാക്കിയാളുകളെക്കൂടി നശിപ്പിക്കാൻ വേണ്ടി നാമൊന്നിച്ച് തീരുമാനമെടുത്തതാണല്ലോ “. മഅ്‌ബദ് പറഞ്ഞു: “എന്നാൽ ഇപ്പോൾ ഞാനതിനോട് യോജിക്കുന്നില്ല “. ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും എന്തോ ഒരു പന്തികേടനുഭവപ്പെട്ടു. അവർ വളരെ ധൃതിയിൽ മക്കയിലേക്ക് തന്നെ മടങ്ങാനൊരുങ്ങി. അബൂസുഫ്‌യാനും സൈന്യവും മക്കയിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽപ്പെട്ട ഒരു യാത്രാ സംഘം മദീനയെ ലക്ഷ്യം വച്ചു പോകുന്നതായിക്കണ്ടു. അവരുടെ പക്കൽ മുഹമ്മദ് നബിﷺക്ക് ഒരു കത്ത് കൊടുത്തയച്ചു. ഒപ്പം നബി ﷺ യോട് ഇങ്ങനെ കൂടിപ്പറയണമെന്നും ഏല്പിച്ചു.

“ഞങ്ങൾ വീണ്ടും മദീനയിലേക്ക് വരും. നിങ്ങളുടെ കൂട്ടരെ മുഴുവനായും ഞങ്ങൾ നശിപ്പിക്കും.” നബിﷺ ഹംറാഉൽ അസദിൽ ആയിരിക്കെ, ഈ സംഘം അവിടെ കടന്നു വന്നു. അബൂസുഫ്‌യാൻ പറഞ്ഞ കാര്യം നബിﷺയെ അറിയിക്കുകയും ചെയ്തു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹു മതി, അവലംബിക്കാൻ. അവൻ എത്രയോ നല്ലവനാണ്.” ഈ ഒരു സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയെഴുപത്തി രണ്ടുമുതൽ നൂറ്റിയെഴുപത്തി നാലുവരെ സൂക്തങ്ങൾ അവതരിച്ചത്‌. ആശയം ഇങ്ങനെ പകർത്താം.

“പോരാട്ടത്തില്‍ പരുക്കുപറ്റിയ ശേഷവും ‎അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ‎വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരിൽ നിന്ന് സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത ‎പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ ‎പ്രതിഫലമുണ്ട്. ‎ നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ ‎നിങ്ങളവരെപ്പേടിക്കണം എന്ന് ജനങ്ങള്‍ അവരോടു ‎പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം ‎വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ‎‎ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പ്പിക്കാന്‍ ഏറ്റവും ‎പറ്റിയവന്‍ അവനാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ‎ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. ‎അല്ലാഹുവിന്റെ പ്രീതിയെ അനുധാവനം ചെയ്തു ‎മുന്നേറി. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാണ് ‎.” ‎

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കൂടി വായിക്കാം. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: “ഇന്നു ഞങ്ങൾക്കു അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവൻ എത്രയോ നല്ലവനാണെന്ന് ഇബ്രാഹിം നബി(അ)യെ അഗ്നിയിലിട്ടപ്പോൾ അവിടുന്ന് പറഞ്ഞിട്ടുണ്ട്. ജനങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അവരെ ഭയപ്പെടുക എന്ന് നബിﷺയോട് പറയപ്പെട്ടപ്പോൾ അവരുടെ ഈമാൻ വർധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു : ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ അവൻ എത്രയോ മതിയായവനാണ് “.

ബുധനാഴ്ച ദിവസം നബിﷺയും സ്വഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദിൽ അവർ താമസിച്ചത്. മുസ്‌ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി ഇതോടെ നീങ്ങുകയും ചെയ്തു. ഹിജ്റ മൂന്നാം വർഷം അനവധിയാളുകൾ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രഗല്ഭരായ ആളുകൾ ഹംസ (റ), മിസ്അബ് ഇബ്നു ഉമൈർ (റ), അബ്ദുല്ലാഹിബിനു ഹറാം (റ), അംറുബ്നുൽ ജമൂഹ് (റ), അനസുബ്നു നള്ർ (റ) തുടങ്ങിയവരായിരുന്നു. അൻസ്വാറുകളിൽ നിന്ന് അറുപത്തി നാലും മുഹാജിറുകളിൽ നിന്ന് ആറു പേരുമാണല്ലോ ഉഹ്ദിൽ ശഹീദായത്.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമായിരുന്നു ഈ നീക്കം. ശവ്വാൽ മാസം പതിനഞ്ചിന് ശനിയാഴ്ചയാണ് ഉഹ്ദ് യുദ്ധമുണ്ടായത്. അപ്പോൾ ശവ്വാൽ പതിനാറു ഞായറാഴ്ചയായിരുന്നു ഹംറാഉൽ അസദ് സംഭവം നടന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-329/365

ബദ്റിന്റെയും ഉഹ്ദിന്റെയും വർത്തമാനങ്ങൾ നാം വായിച്ചു. ഈ സംഭവങ്ങൾക്കിടയിൽ നബി ﷺ യുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില അധ്യായങ്ങളാണ് നമുക്ക് അറിയാനുള്ളത്.

മുത്തു നബിﷺയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് അതിൽ പ്രധാന സംഭവം. നബിﷺയുടെ നാലുപെണ്മക്കളിൽ സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ) എന്നിവരുടെ വിവാഹ ജീവിതങ്ങളെക്കുറിച്ച് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് ഇളയ മകൾ ഫാത്വിമ (റ)യാണ്. ചെറുപ്പത്തിൽ തന്നെ ഫാത്വിമ(റ)യുമായി പ്രത്യേകമായ ഒരു വാത്സല്യവും ബന്ധവും നബിﷺക്കുണ്ടായിരുന്നു. പ്രബോധനത്തിന്റെ ആദ്യകാലത്ത് അല്ലാഹുവിന്റെ കല്പന പ്രകാരം അടുത്ത ബന്ധുക്കളെ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോൾ നബിﷺ പേരെടുത്ത് വിളിച്ചു സന്ദേശം അറിയിച്ചത് ഫാത്വിമ(റ)യോടും അമ്മായി സഫിയ്യ(റ)യോടും മാത്രമായിരുന്നു. എന്റെ കരളിന്റെ കഷണമാണ് ഫാത്വിമ(റ) എന്ന്‌ തുടങ്ങി മകളുടെ മഹത്വവും അടുപ്പവും പറയുന്ന നിരവധി പരാമർശങ്ങൾ നബിﷺ നടത്തിയിട്ടുണ്ട്. നബിﷺയുടെ വിയോഗം വരെ ജീവിച്ചിരുന്നതും പിൽക്കാലത്ത് അവിടുത്തെ തുടർന്നു വന്നതും ഫാത്വിമ(റ)യിലൂടെയാണ്. മുത്തുനബിﷺയുടെ പ്രതിസന്ധി ഘട്ടങ്ങൾക്ക് സാക്ഷിയായി. അപ്പോഴെല്ലാം ആശ്വാസം നൽകുന്ന ഉമ്മയുടെയും കൂട്ടുകാരിയുടെയും മകളുടെയും എല്ലാം റോളിൽ ഫാത്വിമ(റ) നബിﷺയുടെ ഒപ്പമുണ്ടായിരുന്നു. നബിﷺയോട് ഏറെ രൂപ സാദൃശ്യവും ഫാത്വിമ(റ)യ്ക്കാണ് ഉണ്ടായിരുന്നത്.

ഫാത്വിമ(റ)യെ പത്നിയായിക്കിട്ടാൻ സ്വാഭാവികമായും പലരും ആഗ്രഹിച്ചു. കൂട്ടത്തിൽ സിദ്ദീഖ്(റ)വും ഉമറുൽ ഫാറൂഖ് (റ)വും ആലോചനകൾ നടത്തി. അല്ലാഹുവിന്റെ തീരുമാനം വരട്ടെ എന്നായിരുന്നു അവരോടെല്ലാം നബിﷺ മറുപടി നൽകിയത്. ഇങ്ങനെയിരിക്കെയാണ് നബിﷺയുടെ പിതൃ സഹോദരൻ അബൂഥാലിബിന്റെ മകൻ അലി (റ) ഫാത്വിമ(റ)യ്ക്ക് വിവാഹാലോചനകൾ വരുന്ന വാർത്ത അറിഞ്ഞത്. ചെറുപ്പത്തിൽ അലി (റ) നബിയോടൊപ്പമാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ മദീനയിൽ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വയോധികയായ ഒരു വനിതയിൽ നിന്നാണ് അലി (റ) വിവരങ്ങളറിഞ്ഞത്. അവർ തന്നെ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങൾക്ക് ഫാത്വിമ(റ)യെ ഒന്നാലോചിച്ചു കൂടെ?”
“ഞാനെങ്ങനെ അന്വേഷിക്കാനാണ്? എന്റെ പക്കൽ വിവാഹത്തിനൊരുങ്ങാൻ എന്താണുള്ളത്? വലിയവരൊക്കെ ആലോചിക്കുന്നതല്ലേ നാം കേൾക്കുന്നത്!” അലി(റ) പ്രതികരിച്ചു. ആ സ്ത്രീ അലി(റ)യെ വിട്ടില്ല “അതൊന്നും പ്രശ്നമല്ല “. എന്തായാലും നീ അന്വേഷിക്കണമെന്നും അത് നടക്കുമെന്നും ആ മാതാവ് അലി(റ)യോട് വിശദീകരിച്ചു. അങ്ങനെ ഏറെ നിർബന്ധിച്ചപ്പോൾ ഞാൻ മുത്തു നബിﷺയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടുപടിക്കൽ എത്തിയപ്പോൾ നാണം കൊണ്ട് ചൂളി. അവിടുത്തെ ഭവനത്തിലേക്ക് കടന്നെങ്കിലും ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അസാധാരണമായ ഈ ലജ്ജ കണ്ടപ്പോൾ നബിﷺ ചോദിച്ചു. “അല്ല, അലീ(റ) എന്തെങ്കിലും ആവശ്യവുമായി വന്നതാണോ?” എന്തെങ്കിലും പ്രതികരിക്കാമെന്നു കരുതി ശിരസ്സുയർത്തിയെങ്കിലും വാക്ക് പുറത്ത് വരുന്നില്ല. പടക്കളത്തിൽ ധീര യോദ്ധാവും പ്രസംഗ പീഠത്തിൽ വാചാലനുമൊക്കെയാണ്. പക്ഷേ, ഇപ്പോൾ വാക്കും നോക്കും കുനിഞ്ഞു പോയി. മൂന്നു തവണ ആവർത്തിച്ചു അലി(റ)യോടു വിവരമന്വേഷിച്ച നബിﷺക്കു അലി(റ)യുടെ മനോഗതിയും ആഗമന രഹസ്യവും പിടികിട്ടി. അവിടുന്ന് ചോദിച്ചു. “നിങ്ങൾ ഫാത്വിമ(റ)യെ വിവാഹമാലോചിച്ചു വന്നതാണോ?”
“അതെ” എന്ന് അലി (റ) മൂളി. ഉടനെ അവിടുന്ന് ചോദിച്ചു; “അതിനെന്താണ് നിങ്ങളുടെ പക്കൽ വിവാഹമൂല്യമായി നൽകാനുള്ളത് ?”
“എന്റെ പക്കൽ ഒന്നുമില്ല ” എന്ന്‌ അലി(റ) പറഞ്ഞതും നബിﷺ ചോദിച്ചു : “അന്ന് ബദ്റിൽ നിന്നു വിഹിതം ലഭിച്ച പടയങ്കി നിങ്ങളുടെ കൈവശമില്ലേ?”
അലി(റ) പറഞ്ഞു, “അതെ”.
“എന്നാൽ അത് കൊണ്ടുപോയി മാർക്കറ്റിൽ വിറ്റിട്ട് അതിന്റെ തുകയുമായി മടങ്ങി വരൂ”. ആവേശപൂർവം അലി(റ) മടങ്ങി. ഉടനെ നബിﷺ മകൾ ഫാത്വിമ(റ)യെ സമീപിച്ചു. അലി(റ)യുടെ വിവാഹാന്വേഷണത്തെക്കുറിച്ച് സംസാരിച്ചു. അലി(റ)യുടെ അറിവും സഹനവും ധൈര്യവുമെല്ലാം നബിﷺ വിശദീകരിച്ചു. അലി(റ)യുടെ യോഗ്യതകളെക്കുറിച്ച് സംസാരിച്ചു. മകളോട് സമ്മതം തേടുക എന്ന അധ്യാപനത്തെ പ്രയോഗിക്കുകയായിരുന്നു അവിടുന്ന്. ഫാത്വിമ(റ)യുടെ വാചാലമായ മൗനത്തിൽ നിന്നു നബിﷺ സമ്മതം തിരിച്ചറിഞ്ഞു. കന്യകയുടെ സമ്മതം അവളുടെ മൗനത്തിലുണ്ട് എന്നത് മന:ശാസ്ത്ര പരമായ ഒരു തിരിച്ചറിവ് കൂടിയാണ്. വിവാഹ സങ്കല്പങ്ങളുടെ സമഗ്രമായ ഒരധ്യാപനം കൂടിയാണ് നമുക്കിവിടെ വായിക്കാനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-330/365

മുത്ത് നബിﷺ മകളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കും അലി(റ) പടയങ്കിയുമായി മാർക്കറ്റിലേക്കു പുറപ്പെട്ടു. ആദ്യം തന്നെ കണ്ടുമുട്ടിയത് മുത്തുനബിﷺയുടെ മരുമകൻ കൂടിയായ ഉസ്മാൻ(റ)വിനെയാണ്. ഉസ്മാൻ (റ) കാര്യങ്ങളുടെ ഗതി അറിഞ്ഞിരുന്നെങ്കിലും അലി(റ)യോട് വിവരങ്ങൾ അന്വേഷിച്ചു. അലി (റ) കൊണ്ടുവന്ന പടയങ്കി മാർക്കറ്റ് വിലക്കപ്പുറം ഒരു മോഹവിലയ്ക്ക് വാങ്ങി. നാനൂറ്റി എഴുപതു ദിർഹം തുകയായി നൽകി. തുടർന്ന് ഉസ്മാൻ (റ) പറഞ്ഞു; “നിങ്ങൾ നല്ലൊരു യോദ്ധാവാണല്ലോ. എന്നേക്കാൾ ഇതുപയോഗപ്പെടുന്നത് നിങ്ങൾക്കായിരിക്കും. അതുകൊണ്ട് ഇത് ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകുന്നു “. അലി(റ)ക്കു പടയങ്കിയും പോയില്ല; ആവശ്യത്തിന് സംഖ്യയും കൈയിൽ കിട്ടി. അദ്ദേഹം അതിയായ സന്തോഷത്തോടെ നബിﷺയുടെ അടുത്തേക്ക് മടങ്ങി. നബിﷺയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. നബിﷺക്കു ഏറെ സന്തോഷമായി. ഉസ്മാനി(റ)നു വേണ്ടി പ്രത്യേകം പ്രാർഥിച്ചു. കൈയിലുള്ള തുകയിൽ നിന്ന് അല്പമെടുത്തു സുഗന്ധം വാങ്ങാൻ നബിﷺ നിർദേശിച്ചു. അലി(റ) പറയുന്നു : “എനിക്കങ്ങനെ ഷോപ്പിങ്ങൊന്നും വല്യ പരിചയം പോരാ. ഞാൻ ബിലാലി(റ)നെ കൂട്ടിനു വിളിച്ചു. കുറച്ചു സംഖ്യ ഉമ്മുസലമ (റ)യെ ഏല്പിച്ചു “. ബിലാലും(റ) അലി(റ)യും മാർക്കറ്റിലേക്കു പോയി. ആഇശ(റ)യും ഉമ്മുസലമ(റ)യും വീടൊക്കെയൊരുക്കി താഴ്‌വാരത്തു നിന്നു ചെളിയൊക്കെ ക്കൊണ്ടുവന്നു ഭിത്തി മെഴുകി. നബിﷺ സിദ്ദീഖ്(റ) -നേയും അമ്മാർ ബിൻ യാസിറി(റ)നെയും വിളിച്ചു വരുത്തി. വസ്ത്രങ്ങളൊക്കെ വാങ്ങാൻ ഏർപ്പാട് ചെയ്തു.

മദീന മുഴുവൻ വാർത്തയറിഞ്ഞു. എല്ലാവരും ആനന്ദത്തിലായി. പലപല ഉപഹാരങ്ങളുമായി പലരും നബിﷺയുടെ സവിധത്തിലെത്തി. മുത്തു നബിﷺയുടെ പൊന്നുമോളുടെ കല്യാണത്തിന് മദീന മംഗളഗാനം ചൊല്ലി. മദീനക്കാരുടെ ഹൃദയങ്ങളിൽ ദഫ്ഫും അറബനയും അരങ്ങേരി.

വലീമ: അഥവാ വിവാഹസദ്യ ഒരുക്കേണ്ടത് മണവാളൻ അലി(റ)യാണ്. പക്ഷേ, അലി(റ)യുടെ പക്കൽ അതിന് മതിയായ തുകയില്ല. വിവരമറിഞ്ഞ അൻസ്വാരിയായ സ്വഹാബി സഅ്ദ്ബിൻ മുആദ് (റ) അലി(റ)ക്കുവേണ്ടി വലീമ: സ്പോൺസർ ചെയ്തു.

വിവാഹ ദിവസമായി. ആഘോഷവും ആനന്ദവും നിറഞ്ഞ മദീനയിൽ ലളിതമായൊരുങ്ങിയ ചടങ്ങിൽ നബിﷺ ഖുതുബ അഥവാ വിവാഹ ഉടമ്പടിക്കു മുമ്പ് പ്രത്യേക ചിട്ടയോടെ നിർവഹിക്കുന്ന സംഭാഷണം നിർവഹിച്ചു. ശേഷം നികാഹ് (വിവാഹ ഉടമ്പടി) കഴിഞ്ഞു. ആഘോഷപൂർവം അതിഥികൾ പിരിഞ്ഞു. ശേഷം നബിﷺ ഉമ്മുസലമ(റ)യെ വിളിച്ചു. മണവാട്ടിയെ ഒരുക്കി അലി(റ)യുടെ വീട്ടിൽ എത്തിക്കാൻ ഏർപ്പാടാക്കി. ഞാൻ വന്നിട്ടേ അലി(റ)യും ഫാത്വിമ(റ)യും ഉറങ്ങാവൂ എന്ന്‌ പറയണമെന്ന് നബിﷺ ഉമ്മു സലമ(റ)യെ ഏല്പിച്ചു വിട്ടു. അതുപ്രകാരം നിശാനിസ്കാരം അഥവാ ഇശാഅ് കഴിഞ്ഞു നബിﷺ അലി(റ)യുടെ വീട്ടിലെത്തി. ഒരു പാത്രം വരുത്തി അതിൽ നബിﷺ അംഗസ്‌നാനം അഥവാ വുളൂഅ് ചെയ്തു. ആ വെള്ളം അലി(റ)യുടെ ശരീരത്തിൽ തളിച്ചു. ശേഷം ഫാത്വിമ(റ)യെ വിളിച്ചു. മുത്തുനബിﷺയെ വിട്ടുപോന്നതിന്റെ ദുഃഖത്താൽ മഹതി കരഞ്ഞു. ഫാത്വിമ(റ)യ്ക്ക് നബിﷺ ഉപ്പയും ഉമ്മയും അതിലെല്ലാമുപരി പുണ്യപ്രവാചകരുമാണ്. നബിﷺക്കു ഫാത്വിമ(റ) കേവലം മകൾ മാത്രമല്ല, ഉമ്മയുടെയും കൂട്ടുകാരിയുടെയും സ്ഥാനത്തു കൂടിയാണ്. സ്വന്തം ഉപ്പാക്ക് ഒരുമ്മയെപ്പോലെ പരിചരണം നൽകിയതിനാൽ ‘ഉമ്മു അബീഹാ’ എന്നറിയപ്പെട്ട മകളാണ് ഫാത്വിമ (റ).

മുത്തുനബിﷺ അണച്ചുകൂട്ടി ആശ്വസിപ്പിച്ചു. ഏറ്റവും കരുത്തും വിജ്ഞാനവും സാമർഥ്യവുമുള്ള ഒരാൾക്കാണല്ലോ മോളെ ഞാൻ ഏല്പിച്ചു കൊടുത്തത് എന്ന്‌ പറഞ്ഞു അലി(റ)യുടെ മഹത്വം ഒരിക്കൽക്കൂടി എടുത്തു പറഞ്ഞു. അനുഗൃഹീത ജീവിതത്തിനു വേണ്ടി പ്രത്യേക പ്രാർഥന നടത്തി. ശേഷം ദമ്പതികളുടെ ഐശ്വര്യപൂർണമായ ജീവിതത്തിനും ഉന്നതരായ സന്താനങ്ങൾക്കും വേണ്ടി പ്രാർഥനയും ആശംസയും നേർന്നു.

ലോകത്തെ ഏറ്റവും ഉന്നതരായ പിതാവ് ഏറ്റവും മഹത്വമുള്ള മകളെ എങ്ങനെയാണ് വിവാഹം നടത്തിക്കൊടുത്തത് എന്ന അധ്യായമാണ് നാം വായിച്ചത്. മക്കൾക്ക് ഇണയെ അന്വേഷിക്കും മുമ്പ് മാനദണ്ഡങ്ങൾ എന്താകണം എന്നതിനുള്ള മികച്ച പാഠം കൂടിയാണിത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply